പൈതൃകമ്യൂസിയം

ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക

കാക്കച്ചൊല്ലുകൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

“നമ്മുടെ വീടുകളിൽ നിത്യേന കണ്ടുവരുന്ന ഒരു പക്ഷിയാണ് കാക്ക. എന്തും ഭക്ഷിച്ചുകൊണ്ട് പരിസരം വൃത്തിയാക്കുന്നതിൽ ഈ പക്ഷി നല്ലൊരു പങ്കുവഹിക്കുന്നു. കുട്ടികളുടെ കൈയിൽനിന്നു പലഹാരം തട്ടിക്കൊണ്ടുപോകുന്ന കാക്കയെപ്പറ്റി ധാരാളം കഥകൾ പ്രചാരത്തിലുണ്ട്.



കാണുമ്പോഴെല്ലാം കല്ലെടുത്തെറിയുന്ന കാക്കയെ നാം കൈമുട്ടി വിളിച്ചു വരുത്തുന്ന ഒരു സന്ദർഭമുണ്ട്. നമുക്കു പ്രിയപ്പെട്ട ബന്ധുക്കൾ മരിച്ചാൽ വർഷംതോറും ശ്രാദ്ധം നോറ്റ് ബലിയിടാറുണ്ടല്ലോ. ഈ ബലിച്ചോറ് കാക്കകൾ തിന്നണമെന്നാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. ചിലപ്പോൾ കാക്കകൾ എത്തിയില്ലെന്നു വരാം. ഇതു നോൽമ്പുകാരെ വേദനിപ്പിക്കും. അപ്പോൾ അവർ കൈമുട്ടി കാക്കകളെ ക്ഷണിച്ചുവരുത്തുന്നു.



ഈ ബലിച്ചോറ് കാക്കകൾതന്നെ തിന്നണമെന്ന വിശ്വാസത്തിനുപിന്നിൽ ഒരു കഥയുണ്ട്:



ഒരവസരത്തിൽ മരുത്തൻ എന്നു പേരുള്ള രാജാവ് ഒരു വലിയ യാഗം നടത്തുകയുണ്ടായി. അപ്പോൾ ഇന്ദ്രൻ തുടങ്ങിയ ദേവന്മാർ അതിൽ പങ്കെടുത്തിരുന്നു. ഇതറിഞ്ഞ് രാവണൻ അവിടെയെത്തി. അതോടുകൂടി ഭയപ്പെട്ട ദേവന്മാർ ഓരോ പക്ഷിയുടെ വേഷം ധരിച്ച് അവിടെനിന്നു രക്ഷപ്പെട്ടു. അതിനിടയിൽ കാലൻ ഒരു കാക്കയുടെ രൂപത്തോടെയാണ് സ്ഥലം വിട്ടത്. അതിനാൽ കാലനു കാക്കകളോടു സ്നേഹം തോന്നി. മാത്രമല്ല, മരിച്ചുപോയവരെ സങ്കല്പിച്ചു ശ്രാദ്ധത്തിനു ബലിയിടുമ്പോൾ അതു ഭക്ഷിക്കുവാനുള്ള അവകാശം കാക്കകൾക്കായിരിക്കുമെന്ന് അനുഗ്രഹിക്കുകയും ചെയ്‌തു.



കാക്കകളിൽ ബലിക്കാക്ക, പുലക്കാക്ക, നീർക്കാക്ക, കടൽക്കാക്ക, കാട്ടുകാക്ക എന്നിങ്ങനെ പല വിഭാഗങ്ങളുമുണ്ട്.



കാക്കകളുമായി ബന്ധപ്പെട്ട ധാരാളം പഴഞ്ചൊല്ലുകൾ പ്രചാരത്തിലുണ്ട്.



കാക്ക കുളിച്ചാൽ കൊക്കാകുമോ:



നല്ല കറുപ്പു നിറത്തിലുള്ള കാക്ക എത്രതന്നെ കുളിച്ചു വൃത്തിയാക്കാൻ നോക്കിയാലും അതു കൊക്കിനെപ്പോലെ വെളുക്കില്ല. അതായത് എത്ര കൊള്ളരുതാത്തവനും നല്ലവനാണെന്നു പുറമേക്കു കാണിക്കാൻ ശ്രമിച്ചാലും അവൻ്റെ ദോഷങ്ങൾ നീങ്ങുന്നില്ല.



കാക്ക കുയിലിനെ പോറ്റുന്നതുപോലെ:



കാക്കയുടെ കൂട്ടിലാണ് കുയിൽ മുട്ടയിടുന്നത്. രണ്ടു മുട്ടകളും തമ്മിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ അതും തൻ്റെ മുട്ടയാണെന്നു കരുതി കാക്ക ശ്രദ്ധിച്ചു വിരിയിക്കും .കാക്കയുടെ കുട്ടികളും കുയിലിന്റെ കുട്ടികളും ആദ്യം ഒരുപോലിരിക്കും. അതിനാൽ തന്റെ കുട്ടിയായിട്ടുതന്നെ കാക്ക കുയിൽകുട്ടികളെയും വളർത്തുന്നു. എന്നാൽ സ്വയം പുറത്തുപോകാൻ കഴിയാറായാൽ കുയിൽ കൂടുവിട്ടു പോകും. തന്റേതെന്നു കരുതി വളർത്തിവരുന്ന അന്യൻ്റെ കുട്ടി പ്രായപൂർത്തിയാകുമ്പോഴേക്കും അതുവരെ കഷ്ടപ്പെട്ടു വളർത്തിയവരെ വിട്ടു പൊയ്ക്കളയുന്നു.



കാക്കയ്ക്കു തൻകുഞ്ഞു പൊൻകുഞ്ഞ്:



നല്ലപോലെ കറുത്ത കാക്കയുടെ കുഞ്ഞും നന്നായി കുറുത്തിട്ടാണ്. എങ്കിലും ആ കുഞ്ഞ് കാക്കയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും. ഇതുപോലെ ആർക്കും തൻ്റെ കുഞ്ഞ് അംഗഹീനനോ വിരൂപിയോ ആയാലും വളരെ പ്രിയപ്പെട്ടതുതന്നെ.



കാക്കയ്ക്കിരിക്കാൻ സ്ഥലം കൊടുത്താൽ കാലാന്തരത്തിൽ മുടിയന്തരം:



കാക്കയ്ക്കു കൂടുണ്ടാക്കാൻ സൗകര്യം കൊടുത്താൽ പിന്നീട് അവ പെരുകി ലഹളയുണ്ടാക്കും. അതുപോലെ ദുഃസ്വഭാവികളായ ആളുകൾക്ക് എന്തെങ്കിലും സഹായം ചെയ്‌തുകൊടുത്താൽ അതു പിന്നീട് ഉപദ്രവത്തിനു വഴിവെക്കും.



കാകദൃഷ്ടി:



കാക്കയ്ക്കു തന്റെ ഇര എവിടെയായാലും കണ്ടുപിടിക്കാൻ വലിയ കഴിവുണ്ട്. പണ്ടുള്ളവർ വിദ്യാർത്ഥികളുടെ ലക്ഷണം പറയുമ്പോൾ അവർ കാകദൃഷ്ടികളായിരിക്കണം എന്നു പറഞ്ഞിരുന്നു. അതായത് കാര്യങ്ങൾ സൂക്ഷിച്ചു നോക്കി ശരിയായി മനസ്സിലാക്കാൻ കഴിവുള്ളവരായിരിക്കണം.



കാക്കക്കൂട്ടിൽ കല്ലെറിഞ്ഞപോലെ:



കാക്കകൾ കൂട്ടിൽ ഒന്നിച്ചാണ് കഴിയുന്നത്. ഈ കൂട്ടിലേക്ക് ഒരു കല്ലെടുത്തിട്ടാൽ കാക്കകൾ എല്ലാംകൂടി ബഹളം വെക്കും. കുട്ടികളും മറ്റും ബഹളം വെക്കുമ്പോൾ പറയുന്നതാണിത്.



കാക്കയും വന്നു പനമ്പഴവും വീണു:



കാക്ക വന്നിരുന്നതോടെതന്നെ പനമ്പഴം വീണു. ഈ പഴം വീണതു കാക്ക വന്നതുകൊണ്ടായിരിക്കണമെന്ന് ഇല്ല. രണ്ടും ഒരേസമയത്തു സംഭവിച്ചുവെന്നേയുള്ളൂ. ഒന്നു സംഭവിക്കുമ്പോൾതന്നെ മറ്റൊന്നു കൂടി നടക്കുകയാണെങ്കിൽ ഇങ്ങനെ പറയുന്നു.



കാക്കക്കണ്ണ്: ചെരിഞ്ഞ നോട്ടം.



കാക്കക്കുളി: നേരിയ കുളി. കാക്ക കുളിക്കുന്നതുപോലെ തല മാത്രം നനച്ചുള്ള കുളി.



കാക്ക പിടിക്കുക: കാര്യം നേടിയെടുക്കുവാൻവേണ്ടി മറ്റുള്ളവരെ സേവ പിടിക്കുക.



ഏകദൃഷ്ടി: ഒരു കണ്ണിനു മാത്രം കാഴ്‌ചയുള്ളതിനാൽ കാക്കയ്ക്ക് ഈ പേരു കിട്ടി.



കാക്കയ്ക്ക് ഒരു കണ്ണു നഷ്ടപ്പെട്ടതിനെപ്പറ്റി ഒരു കഥയുണ്ട്:



ശ്രീരാമനും സീതയും വനവാസകാലത്ത് ഒരു ദിക്കിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ ഇന്ദ്രപുത്രനായ ജയന്തൻ കാക്കയുടെ രൂപത്തിൽ വന്നു സീതയെ ഉപദ്രവിക്കാൻ തുടങ്ങി. സീത അതിനെ അകറ്റാൻ ശ്രമിച്ചെങ്കിലും കാക്ക പിന്നെയും ഉപദ്രവിച്ചുകൊണ്ടിരുന്നു. സീതയുടെ മടിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന ശ്രീരാമൻ പത്നിയുടെ നിലവിളി കേട്ട് ഞെട്ടിയുണർന്നു. അപ്പോൾ അദ്ദേഹം അവരുടെ മുന്നിൽ കാക്കയെ കണ്ടു. ഉടനെ കോപിഷ്ഠനായിത്തീർന്ന ശ്രീരാമൻ ഒരു പുല്ലെടുത്ത് ബ്രഹ്മാസ്ത്രമന്ത്രം ജപിച്ചു കാക്കയുടെ നേരേ അയച്ചു. അതു തൻ്റെ നേർക്കു വരുന്നതു കണ്ടു ജയന്തൻ ഭയപ്പെട്ട് ഓടാൻ തുടങ്ങി. പ്രാണരക്ഷയ്ക്കുവേണ്ടി പല ദിക്കിലേക്കും ഓടിയെങ്കിലും ഫലമുണ്ടായില്ല. ശരണം ലഭിക്കാൻവേണ്ടി വന്ന ജയന്തനെ ഇന്ദ്രനും ത്രിമൂർത്തികൾക്കുപോലും രക്ഷിക്കാൻ കഴിയാതെ വന്നു. ഒടുവിൽ ശ്രീരാമനെത്തന്നെ ശരണം പ്രാപിച്ചു.



അപ്പോൾ ജയന്തനെ രക്ഷിച്ചുകൊണ്ടു ശ്രീരാമൻ പറഞ്ഞു: ബ്രഹ്മാസ്ത്രം അയച്ചുകഴിഞ്ഞാൽ അതു വെറുതെയാവില്ല. അതിനാൽ നിൻ്റെ ഒരു കണ്ണ് നഷ്ടപ്പെടും. അങ്ങനെയാണത്രേ കാക്കയുടെ ഒരു കണ്ണിനു കാഴ്‌ചയില്ലാതായത്.”


ലിങ്കുകൾ:

View Link

കാക്കയറിവുകൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

കാക്കത്തമ്പുരാട്ടി



'കാക്കാംപീച്ചി'യെന്നും ഇതിനു പേരുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം അനുകരിക്കാൻ കഴിവുണ്ടത്രേ. എണ്ണക്കറുപ്പുള്ള ചെറിയ ശരീരവും അല്പം നീണ്ട് അറ്റത്ത് വെട്ടുള്ള വാലുമാണ് കാക്കത്തമ്പുരാട്ടിക്കുള്ളത്. വായുവിൽ ഊളിയിട്ട് പൊന്തിയും മറ്റും ഇവ പറക്കുന്നു.



കാക്ക



നേരം വെളുത്തു എന്നറിയിക്കുന്ന പക്ഷിയാണ് കാക്ക. നേരം വെളുക്കാറായി എന്നറിയിക്കുന്നത് കോഴിയുമാണ് എന്നു പറയാറുണ്ട്. സൂത്രക്കാരനായ കാക്കയെക്കുറിച്ച് ധാരാളം കഥകളും ചൊല്ലുകളും വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. "കാക്ക കുളിച്ചാൽ കൊക്കാകുമോ", "കാക്കയ്ക്കും തൻ കുഞ്ഞു പൊൻകുഞ്ഞ്", "കാക്കക്കൂട്ടത്തിൽ കല്ലിട്ടപോലെ", "കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും" തുടങ്ങി നിരവധി ചൊല്ലുകളുണ്ട്.



കാക്ക രണ്ടു തരമുണ്ട്: ബലിക്കാക്കയും കാവതികാക്കയും. ബലിക്കാക്കയ്ക്ക് നല്ല കറുപ്പു നിറമായിരിക്കും. കഴുത്തിൽ വെള്ള നിറമുള്ളതാണ് കാവതിക്കാക്ക അഥവാ പറയൻകാക്ക. ഹൈന്ദവാചാരവിശ്വാസങ്ങളുമായി കാക്കയ്ക്ക് നല്ല ബന്ധമുണ്ട്. കാക്കയ്ക്ക് കൂടുതൽ ബന്ധം മരണാനന്തര ചടങ്ങുകളുമായാണ്. ബലിതർപ്പണം ചെയ്ത അന്നം കാക്ക കൊത്തിയാലേ പിതൃക്കൾ സ്വീകരിച്ചതായി കരുതൂ.



കാക്കയ്ക്ക് സത്യമുണ്ട് എന്നാണു വിശ്വാസം. കാക്ക ബലിയന്നം കൊ ത്തിയില്ലെങ്കിൽ അശുഭലക്ഷണം എന്നാണ് കരുതുന്നത്. എന്നാൽ കാക്ക കുളിക്കുന്നതു കണ്ടാൽ അടുത്ത ബന്ധത്തിലാരെങ്കിലും മരിച്ച് തനിക്ക് പുലകുളിക്കേണ്ടിവരും എന്ന വിശ്വാസവുമുണ്ട്. മരണത്തോടുമാത്രമല്ല കാക്കയ്ക്കു ബന്ധം. വീടിൻ്റെ സമീപത്തിരുന്ന് പ്രത്യേക രീതിയിൽ കാക്ക കരഞ്ഞാൽ അതിഥികൾ വരുമത്രേ. കാക്കയുടെ വാലറ്റം ഏതു ദിശയിലാണോ ആ ഭാഗത്തുനിന്നാകും അതിഥികൾ വരികയത്രേ. പലരും പലഹാരങ്ങളുണ്ടാക്കി അതിഥികളെ കാത്തിരിക്കും. അമ്മമാരുടെയും അമ്മൂമ്മമാരുടെയും കൂട്ടുകാരാണ് കാക്കകൾ. ഉച്ചിഷ്ടം മുഴുവനും കൊത്തിത്തിന്നുകൊള്ളും. “കാക്കയെപ്പോലുള്ള നോട്ടം" എന്നാൽ സൂത്രക്കാരൻ എന്നാണർത്ഥം. കാക്ക വീടിന്റെടുത്ത് ഒറ്റയ്ക്കിരുന്നു പ്രത്യേക തരത്തിൽ കരഞ്ഞാൽ അവിടെ വഴക്കുണ്ടാകുമെന്നു കരുതുന്നു. പഴമക്കാർ അങ്ങനെ കരയുന്ന കാക്കയെ ആട്ടിയോടിക്കും. എത്രയോടിച്ചാലും പോകാതെ വീടിനെ ചുറ്റിപ്പറ്റി നിന്നാൽ അതിനെ 'ശനിക്കാക്ക', 'ശൂന്യക്കാക്ക' എന്നിങ്ങനെ പഴമക്കാർ പറയും. കാക്കയുടെ കൂട്ടായ്‌മയും പ്രസിദ്ധമാണ്. ഒരു കാക്ക ചത്താൽ മറ്റു കാക്കകൾ ഒത്തുകൂടി അനുശോചനം രേഖപ്പെടുത്തും. അതേപോലെ ദുർബ്ബല കാക്കക്കുഞ്ഞിന് കൂട്ടത്തിൽ സ്ഥാനമില്ല. എല്ലാ കാക്കകളും ചേർന്ന് കുഞ്ഞിനെ പറത്താൻ നോക്കും. കൂട്ടത്തിൽ ദുർബ്ബലനെ കൊത്തിക്കൊല്ലും. അപ്പോഴും കാക്കകൾ യോഗം കൂടി കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുമത്രേ. സൂത്രക്കാരനായ കാക്കയെക്കുറിച്ച് ഒരു പാട്ടുണ്ട്.



"അയ്യപ്പൻ്റമ്മ നെയ്യപ്പം ചുട്ടു



കാക്ക കൊത്തി കടലിലിട്ടു



മുങ്ങാപ്പിള്ളേർ മുങ്ങിയെടുത്തു



തട്ടാപ്പിള്ളേർ തട്ടിയെടുത്തു



അയ്യോ കാക്കേ പറ്റിച്ചോ



നിന്നുടെ കൈയിലെ നെയ്യപ്പം."



ആരെങ്കിലും ആക്രമിച്ചു കൊന്നില്ലെങ്കിൽ കാക്കയ്ക്ക് മരണമില്ല എന്നൊരു വിശ്വാസമുണ്ട്. സ്വാഭാവികമരണം കാക്കയ്ക്ക് നൂറു വയസ്സു കഴിഞ്ഞേ ഉണ്ടാകുവത്രേ. "


ലിങ്കുകൾ:

View Link

കമലപ്പരുന്ത്


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"ഓരോ നാട്ടിലും ഓരോ പേരാണ് കമലപ്പരുന്തിന്. ഇത്രയും ചെറിയ ഒരു പ്രദേശത്ത് ഇത്രയധികം നാമഭേദങ്ങൾ ലോകത്തിൽതന്നെ മറ്റൊരു പക്ഷിക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല. മാഹിയിൽ 'ഗരുഡ'നെന്ന് വിളിക്കുന്നു. പുറംകടലിൽ ഐശ്വര്യം വിതറുന്ന ഈ പക്ഷി ഇനി ഇവിടെ ഒന്നോ രണ്ടോ എണ്ണമേ ബാക്കിയുള്ളൂവെന്ന് തുറയിലെ പഴമക്കാർ പറയുന്നു. അഴീക്കലഴിപ്രദേശത്ത് 'മഗണിയനെ'ന്നാണിതിന് പേര്. മാട്ടൂൽ കടപ്പുറത്ത് 'കൂവാച്ചിമാതൻ', ഏഴിമലയിലും എട്ടിക്കുളത്തും 'കിടിയൻ'. തൊട്ടടുത്ത് രാമന്തളിയിൽ "മീൻചാടി'യാണിത്. പയ്യന്നൂരിലും കുഞ്ഞിമംഗലത്തും "മരീത്തലച്ചി' (മരീത്തലച്ചി ചിലയിടങ്ങളിൽ വേഴാമ്പലാണ്. തലയിൽ മരിക കമിഴ്ത്തിയ ആ പുരാവൃത്തവും പ്രസിദ്ധമാണല്ലോ) ഇടയിലക്കാട് ഭാഗങ്ങളിൽ 'മീൻകണ്ണി'. തൃക്കരിപ്പൂർ കടപ്പുറത്തും ബേക്കലം കടപ്പുറത്തും 'കമല'. പീലിക്കോട് നീലേശ്വരം ഭാഗങ്ങളിൽ 'കാനാക്കാൻ' 'വൈറ്റ് ബല്ലീഡ് സീ ഈഗിൾ' എന്ന ഇംഗ്ലീഷ് നാമത്തിന്റെ തർജ്ജമയായി 'വെള്ളവയറൻ കടൽപ്പരുന്ത്' എന്ന പേരാണ് മലയാളത്തിലെ പക്ഷിശാസ്ത്രപുസ്‌തകങ്ങൾ ഈ പക്ഷിക്ക് നൽകിയിരിക്കുന്നത്. മീൻചാടി, മീൻകണ്ണി തുടങ്ങിയ പേരുകൾ കടൽപ്പരുന്തിൻ്റെ ഇരതേടലിന്റെ സ്വഭാവവും സൂക്ഷ്‌മതയും വ്യക്തമാക്കുന്നു. 'കൂവാച്ചിമാതൻ', 'കാനാക്കൻ' എന്നീ പേരുകൾ ഇവയുടെ കൂകി വിളിക്കുന്ന ശബ്ദംമൂലം വന്നതാണ്. രാവിലെ ഇവ ശബ്ദിച്ചാൽ അന്ന് ധാരാളം മീൻ കിട്ടുമെന്നാണ് തുറയുടെ വിശ്വാസം. കളനാട്-കാസർഗോഡ് ഭാഗങ്ങളിൽ 'മുക്കുവൻ്റച്ഛൻ' എന്നും ഈ പക്ഷിയെ വിളിക്കുന്നു - ഐശ്വര്യം വിളിച്ചറിയിക്കുന്ന പിതൃക്കളുടെ സ്മരണ.



ഉഗ്രവിഷമുള്ള കടൽപ്പാമ്പുകളാണ് ഇവയുടെ പ്രധാന ആഹാരം. ഏരി, കോളോൻ തുടങ്ങിയ വലിയ കടൽമീനുകളെയും കടൽഞണ്ടുകളെയും ഇവ ഭക്ഷിക്കാറുണ്ട്. ഉൾനാടൻ ജലാശയങ്ങളിലും ഇവ മീൻ പിടിക്കാനിറങ്ങാറുണ്ട്. കാലവർഷം കഴിഞ്ഞ് ശാന്തമാകുന്നതോടെ ചേറടിഞ്ഞ് കടൽ കൂടുതൽ സമ്പുഷ്ടമാവുന്നു. കടൽപ്പാമ്പുകൾ സമുദ്രോപരിതലത്തിൽ പൊങ്ങിവരുന്നത് ഇക്കാലത്താണ്. ആകാശത്ത് ചുറ്റിപ്പറക്കുന്ന കമലപ്പരുന്ത് അതിൻ്റെ കണ്ണിൽപ്പെടുന്ന പാമ്പിനുനേരേ ചിറകുകൾ പൂട്ടി ചാട്ടുളിപോലെ കുതിക്കുന്നു. ഇരയെ കാലിലൊതുക്കി സ്ഥിരം ഇരിപ്പിടമായ മരത്തിലേക്കു പറക്കുന്നു. അവിടെവെച്ച് മാംസം മാത്രം പിച്ചിച്ചീന്തി തിന്നും. എല്ലും മുള്ളും കീഴ്പ്പോട്ടിടും. കടൽപ്പരുന്തിൻ്റെ വിശ്രമകേന്ദ്രമായ മരങ്ങളുടെ കീഴിൽ പാമ്പുകളുടെ അസ്ഥിയും മീൻമുള്ളും ഞണ്ടിൻ്റെ തോടുമെല്ലാം ചിതറിക്കിടക്കുന്നതു കാണാം.



കടൽപാമ്പിനെ തെറ്റിയെടുത്തു പറക്കുന്ന പരുന്തിൽനിന്നും രക്ഷപ്പെടാൻ പാമ്പ് പുളയുകയും കൊത്താനായുകയും ചെയ്യുമല്ലോ. അപ്പോൾ കമലപ്പക്ഷി കൊക്കു താഴ്ത്തി പാമ്പിൻ്റെ തലയ്ക്കു മുകളിൽ എന്തോ മന്ത്രം ജപിക്കുമെന്നാണ് ബേക്കലത്തെ മുക്കുവർ പറയുന്നത്. അതോടെ പാമ്പ് നിശ്ചലമാവുന്നു. 'കമലമന്ത്രം' ജപിച്ചാണ് പാമ്പിനെ നിർവ്വീര്യമാക്കുന്നതെന്നാണ് ഇവരുടെ വിശ്വാസം."


ലിങ്കുകൾ:

View Link

തൊടിയിലെപ്പൂക്കൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

" ചെത്തി, മന്ദാരം, പവിഴമല്ലി, നന്ത്യാർവട്ടം, ചെമ്പരത്തി തുടങ്ങിയവ ഏതു തൊടിയിലുമുണ്ടാകും. ഇവ സമൃദ്ധമായി ഓണക്കാലത്തു പൂക്കുകയും ചെയ്യും. എങ്കിലും കുട്ടികൾ പൂക്കളത്തിനുവേണ്ടി സംഭരിക്കുന്ന പൂക്കൾ മിക്കവാറും ഈയിനങ്ങളിൽ പെട്ടവയല്ല. ഇവയുടെ ഇതളുകളുടെ വലിപ്പം കൂടുതലാണ്. ഇവയാണെങ്കിൽ വേഗത്തിൽ പറിച്ചെടുത്തു സമയം ലാഭിക്കാം. എന്നിട്ടും ഈ പൂക്കളെയെല്ലാം ഒട്ടൊക്കെ അവഗണിച്ച് തുമ്പ, മുക്കുറ്റി, കൊങ്ങിണിപ്പൂവ്, കാക്കപ്പൂവ്, അപ്പപ്പൂവ് എന്നീ പേരുകളിലറിയപ്പെടുന്ന വളരെ ചെറിയ വലിപ്പമുള്ള പൂക്കൾ പറിക്കാനാണ് അവർ സമയം കളഞ്ഞിരുന്നത്. ഇവയൊന്നും വേഗം പൊട്ടിച്ചെടുക്കാൻ ആവില്ല. ഇവയെല്ലാം നുള്ളിയെടുക്കണം. തലേ ദിവസം പൂക്കൾ ഓരോന്നായി നുള്ളിയെടുത്ത് ഇലക്കുമ്പിളിലാക്കി അടുത്ത ദിവസം രാവിലെ ഉപയോഗിക്കാനായി വെള്ളം തളിച്ചുവെക്കുന്നു. ഓരോയിനം പൂവിനും പ്രത്യേകം പ്രത്യേകം ഇലക്കുമ്പിളുകളുണ്ടാകും. ചെറിയ പൂക്കൾ നുള്ളുമ്പോൾ ധാരാളം സമയം ആവശ്യമായി വരുന്നതിനാൽ അതൊരു പ്രധാന ജോലിയായി മാറുന്നു. അന്നെല്ലാം വേഗം വളരെക്കുറഞ്ഞ സാമൂഹ്യകാലവും വ്യക്തിസമയവും ആണ് ഉള്ളത്. ഈ ഘടകം വിദ്യാഭ്യാസരീതിയും സാമൂഹ്യഘടനയും മാറിയതോടെ വ്യത്യാസപ്പെട്ടു. മേഞ്ഞു നടക്കാൻ അന്നുണ്ടായിരുന്ന പുൽമേടുകളും ഇല്ലാതായി. അതോടെ സ്ഥലവും കാലവും മാറി. വീട്ടിലെ സ്ഥലകാലങ്ങളിൽ കുട്ടികൾ ഒതുങ്ങി, സ്ഥലകാലങ്ങളുടെ വിസ്തൃതി നഷ്ടപ്പെട്ടു. സാമൂഹ്യമാറ്റത്തിൻ്റെ അനിവാര്യതയാണത്.



പൂക്കൾ തേടി നടന്നിരുന്ന കുട്ടികൾ പ്രകൃതിയുമായി സ്നേഹ ബന്ധം പുലർത്തിയിരുന്നു. ഒപ്പംതന്നെ ഗ്രാമത്തിലെ കുട്ടികളുടെ കൂട്ടായ്മയും വളർന്നിരുന്നു. അവരൊരുമിച്ചു പൂ പറിക്കാൻ പോയി. കിട്ടിയ പൂക്കൾ പങ്കുവെക്കുകയും അത് സ്വന്തം വീട്ടുമുറ്റത്തു പൂക്കളമാക്കി മാറ്റുകയുമായിരുന്നു, പതിവ്. പങ്കുവെക്കാനുള്ള ഒരു മാനസികഭാവം അതിലൂടെ അറിയാതെതന്നെ കുട്ടികൾ ആർജ്ജിക്കുന്നു. എല്ലാവരും ഒരുപോലെ എന്നു പാടാൻ പിന്നെ പ്രയാസമില്ല. പൂക്കളം മിക്കവാറും ജ്യോമിട്രി രൂപങ്ങളിലാണ് ഒരുക്കിയിരുന്നത്. വൃത്തം, ചതുരം, ത്രികോണം തുടങ്ങിയ രൂപങ്ങളായിരിക്കും പ്രധാനം. ഈ വിധ ആകൃതികൾ ഭൂമിയുടെയും കാലത്തിൻ്റെയും ഉർവ്വരതയുടെയും ചിഹ്നങ്ങളായി മിക്കവാറും എല്ലാ നാടൻ കലകളിലും പ്രത്യക്ഷപ്പെടാറുണ്ട്. പലപ്പോഴും ഇവയുടെ ദൃശ്യതാളത്തിലുള്ള ക്രമീകരണം അലങ്കാരധോരണിയിൽ പ്രധാനമാണ്. ഭൂമിയെ അലങ്കരിക്കുന്നവയാണിവ. ഗുപ്തജ്ഞാനമുൾക്കൊള്ളുന്ന മന്ത്ര-തന്ത്ര-യന്ത്രവിധികളിൽ കളം വരയ്ക്കാറുണ്ട്. അതിലും അടിസ്ഥാന രൂപങ്ങൾ ജ്യോമിട്രിക് ആകൃതികളാണ്. അവയെല്ലാം ഉന്നത പൗരോഹിത്യത്തിന്റെയും രഹസ്യാത്മകതയുടെയും മേഖലകളിൽ നിലകൊള്ളുമ്പോൾ പൂക്കളംപോലുള്ളവ കുട്ടികളുടെയും സ്ത്രീകളുടെയും പൗരോഹിത്യത്തിൽ നടക്കുന്ന ഗാർഹികക്രിയകളാണ്.



ചിങ്ങമാസത്തിൽ അത്തം മുതലുള്ള പത്തു നാളുകളിൽ ഓരോ ദിവസവും പൂക്കളമുണ്ടാക്കുന്നു. പൂവ് പരിപൂർണ്ണ അനിത്യത പ്രകടിപ്പിക്കുന്ന മാദ്ധ്യമമാണ്. ഒരു കാറ്റു വന്നാലോ മഴയുണ്ടായാലോ പൂക്കളം നഷ്ടമാകും. ധാരാളം സമയമദ്ധ്വാനിച്ച് ശേഖരിച്ചെടുക്കുന്ന പൂക്കളുപയോഗിച്ചുണ്ടാക്കുന്ന കളത്തിൻ്റെ ഈ അനിശ്ചിതത്വവും നൈമിഷികതയും ഫോക് കലകളിൽ കാണുന്ന അനിത്യ-നൈമിഷിക ഘടകംതന്നെയാണ്. മണിക്കൂറുകൾകൊണ്ടു നിർമ്മിച്ച് ആവശ്യം കഴിഞ്ഞ് മായ്ച്ചുകളയുന്ന കളങ്ങളുടെ അസ്‌തിത്വസ്വഭാവംതന്നെ ഇതിലും കാണാം. മറ്റു കളങ്ങൾപോലെ പൂക്കളത്തിലും അന്തർലീനമായി നൈമിഷികത നിൽക്കുന്നു. പൂക്കളമുണ്ടാക്കുന്നു, എന്നാൽ മായ്ച്ചു കളയുന്നില്ല. പക്ഷേ, ഏതു നിമിഷവും കാറ്റിലോ, മഴയിലോ പെട്ട് സ്വത്വം നഷ്ടപ്പെടാനുള്ള സാദ്ധ്യത അത് അന്തർലീനമായിപ്പേറുന്നു. മനുഷ്യജന്മത്തിന്റെ അനിശ്ചിതത്വംപോലെ, സ്വർഗ്ഗത്തെ വെല്ലുന്ന ഭരണം കാഴ്‌ചവെച്ച മഹാബലിക്ക് പതനം സംഭവിച്ചപോലെ, കാറ്റോ മഴയോ ഏതു നിമിഷം വേണമെങ്കിലും വഞ്ചിച്ചേക്കാം.പൂക്കളത്തിൽ തിരുവോണദിവസം തുമ്പക്കുടവും കുരുത്തോലത്തണ്ടുകളും ചെത്തിപ്പൂവുമാണുള്ളത്. കേരളത്തിൻ്റെ വർണ്ണബോധനത്തിൽ അഞ്ചെണ്ണമാണ് മുന്നിട്ടു നിൽക്കുന്നത്. പച്ച, മഞ്ഞ, ചുമപ്പ്, വെള്ള, കറുപ്പ്. ഇതിൽ കുറുപ്പ് ഒഴിച്ചെല്ലാം തിരുവോണത്തിൻ്റെ പൂക്കളത്തിൽ ദൃശ്യമാണ്. അത്തം മുതൽ തിരുവോണത്തലേദിവസം വരെയുള്ള പൂക്കളത്തിൽ നിരവധി നിറങ്ങളുണ്ടാകും. അതിൽ കറുപ്പിനോട് അടുക്കുന്ന നീല കാക്കപ്പൂ ഒരിനം ആകാറുണ്ട്. "


ലിങ്കുകൾ:

View Link

ആവിചികിത്സ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

“കാണിക്കാരുടെ ഇടയിൽ പലതരം ഔഷധസസ്യങ്ങൾ ഉപയോഗിച്ച് നടത്തി വന്നിരുന്ന ആവിചികിത്സ ഇന്നു ചിലയിടങ്ങളിലെങ്കിലും വേരറ്റു പോകാതെ നില്ക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ഞാറനീലിയിലെ സൂര്യൻ കാണിക്ക് (ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല) ആവിചികിത്സയുടെ അറിവു പകർന്നത് അദ്ദേഹത്തിൻ്റെ മുത്തപ്പൻമാരായിരുന്നു. കുടിയിൽനിന്ന് അല്പം അകലെ ആവിപ്പുര കെട്ടി അനേകം രോഗികൾക്ക് ആശ്വാസം നല്‌കിയ കഥ 1988-ലാണ് പറഞ്ഞത്. രണ്ടു തട്ടുകളിലായി കെട്ടുന്ന ആവിപ്പുരയിൽ രോഗികൾക്ക് സ്വസ്ഥമായി ഇരുന്ന് ആവി ഏൽക്കാനുള്ള എല്ലാ സംവിധാനവും ഉണ്ട്. മുകളിലത്തെ അറയിൽ രോഗിക്ക് ഇരിക്കാൻ പീഠമുണ്ട്. അതിനു താഴെ ആവി വരാനുള്ള ഈറക്കുഴൽ കീഴറയിലെ അടുപ്പിൽനിന്നും ഘടിപ്പിച്ചിരിക്കുന്നു. കീഴറയിലെ കലത്തിൽ ഔഷധദ്രവ്യങ്ങളിട്ട് വെള്ളം തിളയ്ക്കുമ്പോൾ അതിൽനിന്നും വമിക്കുന്ന ആവി കുഴലിലൂടെ മുള കൊണ്ടു തീർത്ത പീഠത്തിനു താഴെ വന്നുതട്ടി ചിന്നിച്ചിതറിയ ശേഷം വിടവുകളിലൂടെ രോഗിക്ക് അസഹ്യത തോന്നാത്ത വിധം കടത്തി വിടുകയാണ് ചെയ്യുന്നത്. ആസനസ്ഥനായിരിക്കുന്ന രോഗിക്കു ചുറ്റും ഈറകൊണ്ടു മെനഞ്ഞ, ചാണകം മെഴുകിയ ഒരു വലിയ വൃത്താകൃതിയിലുള്ള കവചംകൊണ്ട് മറച്ച് ആവി അതിനുള്ളിൽ നില്ക്കത്തക്ക രീതിയിൽ തുണികൊണ്ടു മുകൾഭാഗം മൂടുന്നു. കരിംകിഴങ്ങ്, കീരിക്കിഴങ്ങ്, വലിയ അരയൻ, ചെറിയ അരയൻ, ചിലന്തിക്കിഴങ്ങ്, മഞ്ഞവള്ളി, താന്നിക്ക, കടുക്ക, കാഞ്ഞിരപ്പട്ട, വാതംപറത്തി തുടങ്ങിയ 68 മരുന്നുകൾ ചേർത്തു തിളപ്പിക്കുന്ന ആവി രോഗിയുടെ സഹനശക്തിക്കനുസരിച്ച് ഒരു ദിവസം 15 മുതൽ 40 മിനിറ്റു വരെ ഏല്പിക്കുന്നു.



മാറാത്ത പലതരം ത്വഗ്രോഗങ്ങൾക്കും വിഷബാധയേറ്റ് ഉണ്ടാകുന്ന ത്വഗ്രോഗങ്ങൾക്കുമാണ് പ്രധാനമായും ഈ ചികിത്സ നടത്തുന്നത്. ദൂഷിതമായി, സർവ്വശരീരസ്ഥമായി ഓടുന്ന രക്തത്തെ ശുദ്ധീകരിക്കുകയാണ് ഈ ചികിത്സയുടെ മുഖ്യ ഉദ്ദേശ്യം എന്നാണ് സൂര്യൻകാണി പറഞ്ഞത്. സോറിയാസിസ്സ് പിടിപെട്ട രോഗികൾക്ക് ഈ ചികിത്സ ആശ്വാസം നല്‌കുന്നതായിട്ടാണു പറയുന്നത്. സൂര്യൻ കാണിക്കൊപ്പം മണ്ണടിഞ്ഞുപോയ ഈ ചികിത്സാരീതി പരിരക്ഷിച്ച് ഇന്നും രോഗികൾക്ക് ആശ്വാസം പകരുന്നത് അദ്ദേഹത്തിന്റെതന്നെ കുടുംബാംഗമായ അപ്പുക്കുട്ടൻകാണിയാണ്.



വിഷചികിത്സയും ഔഷധസസ്യങ്ങളും



കാണിക്കാർക്കിടയിൽ നടക്കുന്ന അപകടമരണങ്ങളിൽ പ്രധാനമായി ഉണ്ടാകുന്നത് പാമ്പുകടിയേറ്റും ആനയുടെ ചവിട്ടേറ്റുമാണ്. പാമ്പുകടിയേറ്റവരെ ചികിത്സിക്കാൻ കാണിക്കാർക്കിടയിലെ പ്ലാത്തി (വൈദ്യൻ) രൂപപ്പെടുത്തിയിട്ടുള്ള പലതരം ചികിത്സാരീതികളുണ്ട്. ഇതിൽ മരുന്നും മന്ത്രവും ചാറ്റും എല്ലാം ഒരുമിച്ചും, വെവ്വേറെയും നടത്താറുണ്ട്. വിഷക്കല്ലു വഴിയും വിഷമിറക്കുന്ന പ്രയോഗം ഇന്ന് കാണിക്കാർക്കിടയിൽ കാണാം. വിഷക്കല്ലിൻ്റെ നിർമ്മാണം വളരെ പ്രയാസമേറിയതാണെങ്കിലും വിഷക്കല്ല് കടിവായിൽ വച്ച് വിഷം ചോർത്തിയെടുത്ത് ജീവൻ തിരിച്ചു കിട്ടിയവർ അനവധിയാണത്രേ. വിഷക്കല്ലിൻ്റെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ചില പ്രധാന ദ്രവ്യങ്ങളാണ് നദിക്കരയിൽനിന്നു കിട്ടുന്ന വെള്ളാരംകല്ല്, തുളസിയില, തുമ്പയില, പെരുംതുമ്പയില, വെറ്റില, വലിയ അരയൻ, ചുവന്ന അകിൽ, അണലിവേഗം തുടങ്ങിയവ. അരച്ചും, പുടപാകം ചെയ്‌തും ഒരു പ്രത്യേകരീതിയിൽ ഉണ്ടാക്കുന്ന ഔഷധക്കൂട്ടുകളെ ഒരു കല്ലിൻ്റെ ആകൃതിയിൽ ഉണ്ടാക്കി എടുക്കുകയാണ് ചെയ്യുന്നത്. ഒരു കല്ലിന് ഒരു ഗ്രാം മുതൽ രണ്ടു ഗ്രാം വരെ തൂക്കം ഉണ്ടാവും. കടിവായിൽ കല്ല് വെക്കുമ്പോൾ അത് ഒട്ടിപ്പിടിക്കും. തുടർന്ന് മന്ത്രോച്ചാരണം നടത്തും. വിഷാംശം വലിച്ചെടുത്തു കഴിയുമ്പോൾ കടിവായിൽ നിന്ന് കല്ല് താനേ വീഴും. താഴെവീണ കല്ല് ഉടൻ ശുദ്ധിയാക്കാൻ രണ്ടു മണിക്കൂർ നേരം പശുവിൻപാലിൽ ഇട്ട് വയ്ക്കുകയാണ് പതിവ്. പിന്നെ പുറത്തെടുക്കുന്ന കല്ല് ഉണക്കിയശേഷം ഭസ്‌മത്തിലോ കഞ്ചാവിന്റെ ഉണങ്ങിയ ഇലയിലോ പുകയിലയിലോ സൂക്ഷിച്ചുവെക്കുന്നു. കല്ലിന്റെ വീര്യം നഷ്ടപ്പെടാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. ഇരുപതു പ്രാവശ്യംവരെ ഒരു കല്ല് വിഷമിറക്കാൻ ഉപയോഗിക്കാം. കാണിക്കാർ വിഷചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില പ്രധാനപ്പെട്ട ഔഷധസസ്യങ്ങളാണ് ചെറിയ അരയൻ, വലിയ അരയൻ, കറ്റുൽവയണ തുടങ്ങിയവ.



1987 മുതൽ നടത്തിയ പഠനങ്ങളിൽനിന്ന് കേരളത്തിലെ ആദിവാസികൾ ഉപയോഗിക്കുന്ന 500-ൽപ്പരം ഔഷധസസ്യങ്ങളുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള ഉപയോഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ നൂറോളം ഒറ്റമൂലികൾ കാണിക്കാർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളാണ്. ഇതിൽ പ്രധാനപ്പെട്ട ചില ഔഷധ സസ്യങ്ങളാണ് ആരോഗ്യപ്പച്ച, അമൃതപാല, പാലകൻ, മൂക്കെരിവള്ളി, ചെറിയ അരയൻ, വലിയ അരയൻ, വാഴവള്ളി, വാതംപറത്തി, മരപ്പനക്കിഴങ്ങ്, ചിലന്തിക്കിഴങ്ങ്, നിലംപുന്ന, കുറവൻ കണ്ടമൂലി, പൂതച്ചട, ശതാവരി, മഞ്ഞവള്ളി, മുറികൂട്ടി, എല്ലൂറിപ്പട്ട, അണലിവേഗം തുടങ്ങിയവ.



ഒരുകാലത്ത് കാട്ടുകിഴങ്ങുകളും കാട്ടിലെ കായ്കനികളും കാണിക്കാരുടെ പ്രധാനപ്പെട്ട ആഹാരങ്ങളായിരുന്നു. ഇവയിൽ പലതും ലഭ്യതയനുസരിച്ച് വിരളമാണെങ്കിൽപോലും ഇന്നും അവർ ഉപയോഗിക്കുന്നു. ഇതിൽ പ്രധാനപ്പെട്ട ചില വൃക്ഷലതാദികളാണ് മലവെട്ടി, വെട്ടി, ആയതെങ്ങ്, ആഞ്ഞിലി, കാട്ടുപ്ലാവ്, മൂട്ടിക്കായ്, മുള, കുളമാവ്, മൊരട്, പുല്ലാന്നി, ചൂണ്ടപ്പന, വാഴവള്ളി, കളങ്ങ, കരിംകിഴങ്ങ്, കാട്ടുകാച്ചിൽ, കവലാൻ, നൂറാൻ, നെടുവാൻ, നൂലി, കാരയ്ക്ക, നെല്ലി, പറണ്ട, കുടംപുളി, കാട്ടുമാവ്, കാട്ടുപാവയ്ക്ക, കല്ലുവാഴ, ഈന്തി, കൊറണ്ടി, കാട്ടാളൻ ചേമ്പ്, തൊണ്ടി, ഞാവൽ, താന്നി, ആരോഗ്യപ്പച്ച തുടങ്ങിയവ.



നദികളിൽനിന്നും കുളങ്ങളിൽനിന്നും മീൻ പിടിക്കാനും പല സസ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇതിനു പട്ടയും ഇലയും കായും എല്ലാം ഉപയോഗിക്കുന്നു. ഇവ ചതച്ച് വെള്ളത്തിൽ ഇട്ടാണ് മീനിനെ പിടിക്കുന്നത്. ഇതിനുപയോഗിക്കുന്ന ചില സസ്യങ്ങളാണ് ഈഞ്ച, പീലിവാക, നീർവാളം, അയ്കുട്ടി തുടങ്ങിയവ.



ഇതിനു പുറമേ കാണിക്കാർക്കു സാമ്പത്തികലാഭം ഉണ്ടാക്കി ക്കൊടുക്കുന്ന വന്യമായുള്ളതും കൃഷി ചെയ്യുന്നതുമായ ഒട്ടനവധി സസ്യങ്ങൾ വേറെയുമുണ്ട്. സാമ്പത്തികലാഭം നേടിക്കൊടുക്കുന്നവയിൽ പ്രധാനപ്പെട്ടവയാണ് ചീവയ്ക്ക, ഈഞ്ച, ആഞ്ഞിലി, മുള, കറുത്ത കുന്തിരിക്കം, വെളുത്ത കുന്തിരിക്കം, ഈറ, ചൂരൽ, വയണ, കസ്‌തൂ രിമഞ്ഞൾ, കാട്ടേലം, നെല്ലി, പറണ്ട, കൊടംപുളി തുടങ്ങിയവ.



കാണിക്കാർ ഇന്ന് വ്യാപകമായി കൃഷിചെയ്‌തുവരുന്ന സസ്യയിനങ്ങളിൽ പ്രധാനപ്പെട്ട ചിലതാണ് ചീര, ചേന, പറങ്കിമാവ്, പുറുത്തി ചക്ക, കമുക്, പ്ലാവ്, കാന്താരിമുളക്, തെങ്ങ്, ചേമ്പ്, റബ്ബർ, കുരുമുളക്, മഞ്ഞൾ, മരച്ചീനി, മുരിങ്ങ, വാഴ, പയറ്, ഇഞ്ചി തുടങ്ങിയവ. ഇതിനു പുറമേ ഇന്ധനമായി കാണിക്കാർ സാധാരണയായി ഉപയോഗിക്കുന്ന ചില വൃക്ഷലതാദികളാണ് വാക, ഏഴിലംപാല, പറങ്കിമാവ്, ആഞ്ഞിലി, മുള്ളുവേങ്ങ, പേഴ്, തമ്പകം, കുണ്ടളപ്പാല, മരുത് തുടങ്ങിയവ.”


ലിങ്കുകൾ:

View Link

ഔഷധസസ്യഭാഗങ്ങൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

“ a. സസ്യങ്ങളുടെ പൂർണ്ണമായ ബാഹ്യരൂപം പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ചെറുസസ്യങ്ങളായ ലൈക്കനുകൾ അവയുടെ രൂപത്തിലും ഉപയോഗത്തിലും സാമ്യത നല്കുന്നു. അട്ടപ്പാടിയിലെ ആദിവാസികൾ ഹൈഫോട്രക്കീന, സാനോപാർമേലിയ പാർമേലിയ തുടങ്ങിയ ലൈക്കനുകൾ പാറയിൽനിന്നു ചുരണ്ടിയെടുത്ത് ചുണങ്ങുവന്നാൽ എണ്ണ കാച്ചി ഉപയോഗിക്കുന്നു. വെള്ളച്ചുണങ്ങിന് 'വെള്ളപ്പുള്ളി'യെന്ന ലൈക്കനും കരിംചുണങ്ങിന് 'കരിമ്പുള്ളി' എന്ന ലൈക്കനും ഉപയോഗിക്കണമെന്നാണ് അവരുടെ അഭിപ്രായം. 'മരഗഞ്ചി' എന്നു പേരായ മറ്റൊരു ലൈക്കൻ (Ushea sp.) മരത്തിൽ നിന്ന് ജഡപോലെ താഴേക്കു തൂങ്ങിക്കിടക്കുന്നതാണ്. അതിനാൽ ഈ സസ്യമുപയോഗിച്ച് എണ്ണ കാച്ചിയാൽ സമൃദ്ധമായി മുടി വളരുമെന്നാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ വിശ്വാസം. ഗരുഡപ്പച്ച, കൽത്താമര, കൽജഡൈ (Selagneilla involvense) എന്നീ പേരുകളിലറിയപ്പെടുന്ന ഒരു പന്നൽച്ചെടിയുണ്ട്. പാറപ്പുറത്ത് സമൃദ്ധമായി വളരുന്ന ഇത് സമൂലവും ശിവൻജഡൈ, മരജഡൈ എന്നറിയപ്പെടുന്ന ഹുപ്പേഴ്‌സിയയും ചേർത്തു കാച്ചിയ എണ്ണ പുരട്ടിയാൽ ആ സസ്യങ്ങളെപ്പോലെതന്നെ മുടി തഴച്ചുവളരുമെന്ന വിശ്വാസം അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസികളുടെ ഇടയിലുണ്ട്.



b. വേര്, കിഴങ്ങ്



സസ്യങ്ങളുടെ വേരിൻ്റെ രൂപത്തിന് സാമ്യമുള്ള ചില കാട്ടറിവുകളുമുണ്ട്. ചിറ്റമൃതിൻ്റെ വായവമൂലങ്ങൾ നീണ്ട് മുടിപോലുള്ളതാണ്. ഇത് മുടിയിൽ കെട്ടിവച്ച് ഉറങ്ങിയാൽ അതുപോലെ മുടി വളരുമെന്നാണ് അട്ടപ്പാടിയിലെ മുഡുഗപെൺകുട്ടികളുടെ വിശ്വാസം. ചിലന്തിവിഷത്തിന് ചിലന്തിച്ചെടി (Hemiomtis Cerifalia)യുടെ വേര് ഉപയോഗിക്കുന്നു. വിരലുകൾപോലുള്ള ശതാവരിയുടെ വീർത്ത കിഴങ്ങുകൾ കൈകാൽ വിരലുകൾ വീങ്ങുമ്പോൾ കാടർ അരച്ചുപുരട്ടുന്നു.



c. കാണ്ഡം



മാംസളമായ കാണ്ഡഭാഗമുള്ള കള്ളിമുൾച്ചെടികളെ കത്താളെ എന്നാണ് ഇരുളർ വിളിക്കുന്നത്. നീരുവന്നു വീർത്ത ഭാഗങ്ങളിൽ ഇത്തരം ചെടികളുടെ തണ്ട് ചതച്ചു പുരട്ടുന്നു. ചതുരാകൃതിയോടു കൂടിയ ഏതാണ്ട് ചതഞ്ഞരഞ്ഞപോലെ തോന്നിക്കുന്ന ചങ്ങലം പരണ്ട(ചവെള്ളി)യെ (Vitis quadrangulasis) ചതവുള്ള ഭാഗങ്ങളിൽ ഇരുളർ അരച്ചുപുരട്ടുന്നു.



d. തൊലി



വൃക്ഷങ്ങളുടെ പരുപരുത്ത തൊലിക്കും രോഗചികിത്സയ്ക്കുമുണ്ട് ചില സാമ്യതകൾ. ചൊറിപിടിച്ചതുപോലെ നേർത്ത തൊലികൾ അടർന്നു വരുന്ന രൂപത്തിലുള്ള കടലാവണക്കിൻ്റെ തൊലി ചൊറി, ചിരങ്ങ് എന്നിവയ്ക്ക് ചതച്ചരച്ചു പുരട്ടുന്നത് ഇരുളരുടെ ഇടയിൽ സർവ്വസാധാരണമാണ്. ഇരൂളിൻ്റെ തൊലിക്കും മുഡുഗരുടെ ഇടയിൽ ഈ പ്രയോഗമുണ്ട്.



e. ഇലകളുടെ രൂപം, സ്വഭാവം



പട്ടിച്ചെവി (Heniountis Cerifalia) എന്നറിയപ്പെടുന്ന പന്നലിന്റെ ഇലയ്ക്ക് പട്ടിയുടെ ചെവിയുടെ ആകൃതിയായതിനാലാണത്രേ പട്ടികടിച്ചാൽ ഇടുക്കിയിലെ മുതുവാൻമാർ കടിയേറ്റ ഭാഗത്ത് ഈ സസ്യം സമൂലം അരച്ചു പുരട്ടുന്നത്. കെല്ലോല മരയോല (Drynaria Quericifolia) എന്നിങ്ങനെ അറിയപ്പെടുന്ന മരപ്പന്നലിന് ചെവിക്കുടയോടു സാമ്യമുള്ള ഇലകളുണ്ട്. ഇതിന്റെ കിഴങ്ങരച്ചെടുത്ത് എണ്ണകാച്ചിയത് ചെവിവേദനയ്ക്ക് ഉത്തമ മാണെന്ന് മലസർ, കാടർ, മുഡുഗർ തുടങ്ങിയ ആദിവാസികൾ സാക്ഷ്യം വഹിക്കുന്നു. വെള്ളിലയുടെ സവിശേഷമായ വെള്ളനിറം വെളുത്ത ചുണങ്ങിനെ മാറ്റുമെന്ന് കുറിച്യർ വിശ്വസിക്കുന്നു. ചേനയിലയുടെ തണ്ടായ ചേനത്തണ്ടിന് അണലിവർഗ്ഗത്തിലുള്ള പാമ്പുകളുമായി രൂപസാമ്യമുള്ളതിനാൽ അവയുടെ കിഴങ്ങുകൾ ഇത്തരം പാമ്പുകളുടെ വിഷത്തിനെതിരായി ഉപയോഗപ്പെടുത്തുന്നു.



f. പൂക്കളുടെ രൂപം



ചേമ്പുവർഗ്ഗത്തിലുള്ള സസ്യങ്ങൾക്കെല്ലാം പാമ്പിൻ്റെ ഫണത്തിനു തുല്യമായ ആകൃതിയിലുള്ള പൂക്കളാണ്. കീരിക്കിഴങ്ങ്, പാമ്പിൻകി ഴങ്ങ്, ശൂലിക്കിഴങ്ങ് എന്നീ പേരുകളിലറിയപ്പെടുന്ന അരിസീമ, അനാഫില്ലം തുടങ്ങിയ സസ്യങ്ങളുടെ വിവിധ സ്‌പീഷീസുകൾ വിഷ ഹാരിയായി ഉപയോഗപ്പെടുത്തുന്നു. പടംചുരുക്കി കർലകം, ഉറിതൂക്കി എന്നിങ്ങനെ അറിയപ്പെടുന്ന 'അരിസ്റ്റലോക്കിയ ടഗാല' എന്ന സസ്യത്തിന്റെ പൂക്കൾക്കുള്ള സാമ്യവും ഉപയോഗവും നാഗവുമായി ബന്ധപ്പെട്ടതുതന്നെ. വൃക്ഷങ്ങളുടെ വേരുകളിൽ പരാദമായി വളരുന്ന 'ബലനോഫോറ' എന്ന സസ്യത്തിന് മൂലക്കുരുവിനോട് രൂപ സാമ്യമുള്ളതുകൊണ്ട് ഇടുക്കിയിലെ മുതുവാന്മാർ ഉപയോഗിച്ചു വരുന്നു.



കായ്ക‌ൾ



കല്ലുവാഴപ്പഴത്തിലുള്ള കല്ലുകൾ (വിത്ത്) സേവിക്കുന്നത് മൂത്രക്കല്ലു സുഖപ്പെടുത്തുമെന്ന് മുഡുഗർ വിശ്വസിക്കുന്നു. വിര പിരിഞ്ഞിരി ക്കുന്നതുപോലുള്ള കായ്‌കൾ ഉള്ള ഇടംപിരിവലംപിരിയുടെ വിത്ത് വിരശല്യത്തിന് ഉത്തമമാണെന്ന് അട്ടപ്പാടിയിലെ ആദിവാസികൾ പറയുന്നു. കൊന്നയുടെ കായ്‌കൾക്കും മൂലക്കുരുവിനുമുള്ളസാമ്യവും തത്തുല്യമായ ചികിത്സയ്ക്ക് ഇരുളരുടെ ഇടയിൽ പ്രചാരം കൊടുത്തു.



സസ്യം പ്രകൃതിദത്തമായി കണ്ടുവരുന്ന സ്ഥലവും ഔഷധോപയോഗവും



കല്ലുവാഴ സാധാരണയായി പാറക്കെട്ടുകളോടുകൂടിയ പ്രദേശങ്ങളിൽ ചെറുകല്ലുകൾക്കിടയിലായാണ് വളർന്നുനില്ക്കുന്നത്. അതിനാലാവാം കേരളത്തിലുടനീളമുള്ള മിക്ക ആദിവാസികളും മൂത്രക്കല്ല് സംബന്ധമായ രോഗങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്തുന്നത്. കല്ലു കൾക്കിടയിൽനിന്ന് വളർന്നുനില്ക്കുന്ന കല്ല് ഊരാക്കിയ കല്ലൂർവഞ്ചിക്കും മൂത്രക്കല്ല് ചികിത്സയിൽ സ്ഥാനമുണ്ട്. ചെളിപ്രദേശങ്ങളിൽ സദാസമയവും വെള്ളത്തിൽ വളർന്നുവരുന്ന നീർക്കുറുശ്ശിയുടെ (Luduigia Pervicious) സ്പോഞ്ചുരൂപത്തിലുള്ള വേരുകൾ വാതസംബന്ധമായ രോഗങ്ങൾക്കു മുഡുഗർ ഉപയോഗിക്കുന്നു. മേൽപ്പറഞ്ഞവയിലെല്ലാംതന്നെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ രോഗത്തിൻ്റെ സ്വഭാവം, ഔഷധസസ്യങ്ങളുടെ വാസസ്ഥലം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.”


ലിങ്കുകൾ:

View Link

'നീർ ' ച്ചൊല്ലുകൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"നാടോടി സാഹിത്യത്തിലെ ഏറ്റവും ജനകീയമായതും സുഗമമായ കൈമാറ്റത്തിന് വിധേയമാകുന്നതും പഴഞ്ചൊല്ലുകൾ തന്നെ. നാട്ടുജീവിതത്തിലെ അലിവുള്ള അറിവുകളെ അവ അയത്‌നലളിതമായി കൈമാറുമ്പോൾ അതിൽ നാട്ടു തത്ത്വചിന്തയുടെ സാന്നിധ്യമുണ്ടെന്ന് പെട്ടെന്നറിയാൻ സാധിക്കുകയില്ല. 'സാഹിത്യസൗന്ദര്യശാസ്ത്രം' അതിൻ്റെ അടിയാധാരമായി പ്രവർത്തിക്കുന്നതും അറിയാൻ സാധിക്കുകയില്ല. സാഹിത്യവും തത്ത്വചിന്തയുമെല്ലാം ആധുനിക നാഗരികതകളിൽ പ്രത്യേകം പ്രത്യേകമായി കൈകാര്യം ചെയ്യപ്പെടുകയും അതിൻ്റെ അധികാരികളായി 'ഉടമകൾ' നിലനിൽക്കുകയും ചെയ്യപ്പെടുന്നു. പഴഞ്ചൊല്ലുകളാകട്ടെ ജീവിതത്തിൻ്റെ സർവ്വമണ്ഡലങ്ങളിലും (നാട്ടുജീവിതത്തിൽ) ഇടകലരുന്നു. ഉടമയും കാലവും അതിനുണ്ടാവില്ല.



നീര്, വെള്ളം, മഴ തുടങ്ങിയ പദങ്ങളുടെ അർത്ഥപരിസരവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പഴഞ്ചൊല്ലുകൾ ധാരാളമുണ്ട്. 'പലതുള്ളി പെരുവെള്ളം' എന്ന ചൊല്ല് നാട്ടു കൂട്ടായ്‌മയുടെ തത്ത്വത്തെ രൂപകവത്കരിക്കുന്നു. മനുഷ്യർ ശീലങ്ങൾക്ക് അടിമയാണ് എന്ന ആശയത്തിന്റെ ആവിഷ്‌കാരമാണ്. 'നായ് നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ' എന്ന ചൊല്ല്. 'കർമ്മഫലം' എന്ന പരികല്പനയെ 'ഉപ്പുതിന്നുന്നവൻ വെള്ളം കുടിക്കും' എന്ന് ചൊല്ല് ഉൾക്കൊള്ളുന്നു. ഇങ്ങനെ ചൊല്ലുകൾ നാട്ടുതത്ത്വചിന്തയുടെയും നാട്ടറിവിൻ്റെയും ലോക വീക്ഷണത്തിൻ്റെയും സ്വഭാവങ്ങളെ ഒരുപോലെ ഉൾക്കൊള്ളുന്നു.



“നീന്താനറിയാത്ത മാടിനെ വെള്ളം കൊണ്ടുപോകും



ഒഴുക്കിനെതിരെ നീന്തുക



കാക്ക കുളിച്ചാൽ കൊക്കാകുമോ?



നനഞ്ഞാൽ കുളിച്ചുതന്നെ കയറണം



കട്ടത്തറയിൽ മുക്കിളിയിടാനാവുമോ



നടുക്കടലാണേലും നാവുനനയ്ക്കാൻ വെള്ളമില്ല



വെള്ളത്തിൽ വരച്ച വര



ഉമിനീരിറക്കിയാൽ ദാഹം തീരില്ല



മഴയെന്തെന്നറിയാത്ത വിളവ്



തള്ളമുഖം കാണാപിള്ളയും മഴമുഖം കാണാവിളയും



കുംഭത്തിൽ മഴ കുപ്പയിലും പൊന്ന്



നനഞ്ഞിടം കുഴിക്കരുത്



കണ്ണീരിൽ വിളഞ്ഞ വിദ്യയും തണ്ണീരിൽ വിളഞ്ഞ നെല്ലും



ദാ വരുന്നൊരു കലപുലിയാന (മഴ)



നിറകുടം തുളുമ്പുകയില്ല



കുംഭത്തിൽ മഴപെയ്‌താൽ കുപ്പയിലും ചോറ്



തുലാപ്പത്തുകഴിഞ്ഞാൽ പിലാപ്പൊത്തിലും പാർക്കാം



തുലാപ്പത്തു തോര പൂപ്പത്ത്



നട്ടുനനയ്ക്കയും നനച്ചു പറിക്കയും. "


ലിങ്കുകൾ:

View Link

നരിക്കൂത്ത്


ശേഖരിച്ച വ്യക്തി:

ഡോ: വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

Nill

വിവരണം:

നരിക്കൂത്ത്
1.“വയനാട്ടിലെ കുറുമർ തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ നടത്തിവ രുന്ന അനുഷ്ഠാനാംശം കലർന്ന വിനോദമാണു നരിക്കൂത്ത്.

തങ്ങളുടെ വളർത്തുമൃഗങ്ങളെ പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന നരികളെ വേട്ടയാടുന്ന ഈ കളി കളിയേക്കാൾ കൂടുതൽ കാര്യംതന്നെയാണ്. നരിയുടെ വാസസ്ഥലത്തിനുചുറ്റും കെട്ടിയിടു ന്ന വലയിൽ നരി അകപ്പെടുന്നതോടെ കുന്തവുമായി കാത്തുനി ല്ക്കുന്ന കളിക്കാർ നരിയെ കുത്തിക്കൊല്ലുന്നു. ഇതു കാണാനായി ആർപ്പുവിളികളോടെ ധാരാളം കാഴ്‌ചക്കാർ ചുറ്റിനും ഉണ്ടാകും.

ചെണ്ടയും തുടിയും ഒക്കെയുണ്ടാവും. കുത്തിക്കൊന്ന നരിയുടെ നാവും വാലും നഖവും അവരുടെ നായാട്ടുദേവതയ്ക്ക് അർപ്പിക്കുന്നു. ചെണ്ടയും തുടിയും നരിക്കൂത്തിനു വാദ്യങ്ങളായി ഉപയോഗിക്കും. “
2.നരിക്കൂത്ത്

“വയനാട്ടിലെ മുള്ളുവക്കുറുമർ തുടങ്ങിയ ചില ആദിവാസിവർഗക്കാരുടെ ഒരു വിനോദം. നായാട്ടിൽ സാമർഥ്യമുള്ളവരാണ് കുറുമർ, കടുവയെ വലയിൽ വീഴ്ത്തി കുത്തിക്കൊ ല്ലുന്നു. ഇത് ഒരു വിനോദമെങ്കിലും അനുഷ്‌ഠാനത്തിന്റെ ഗൗരവം അവർ കാണിക്കുന്നു. കടുവയെ വർഗത്തലവൻ (മൂപ്പൻ) തന്നെ കുത്തണമെന്നാണ് നിയമം. ചെണ്ടയും തുടിയും ആർപ്പും വിളിയുമെല്ലാമുണ്ടാകും.

നരിക്കൂത്തിൻ്റെ വിവരം മുൻകൂട്ടി നാടുനീളെ അറിയിക്കും. നിരവധി ജനങ്ങൾ നരിക്കൂത്ത് കാണുവാൻ വന്നു കൂടും.

നരിയുടെ ഉപദ്രവം ഉണ്ടെന്നറിഞ്ഞാൽ വല, കുന്തം തുടങ്ങിയവയുമായി കാട്ടിൽച്ചെന്ന് നരിയുടെ സങ്കേതം മനസ്സിലാക്കി, വലകൊണ്ട് ചുറ്റുംമറയ്ക്കുകയാണ് ആദ്യം ചെയ്യുക. വലയരികിൽ ചിലർ കുന്തവുമായി കാവലിരിക്കുംകൂട്ടത്തി ലൊരാൾ പൂതാടിദൈവത്തെ വിളിച്ച് ആടും, അവനാണ് നരിക്കൂത്തിന് തുടക്കം കുറിക്കുക, ഒരു വടി കാട്ടി ലേക്കെറിഞ്ഞാൽ തുടക്കമായി. എല്ലാവരും ബഹളമുണ്ടാക്കുമ്പോൾ നരിപുറത്തുചാടുവാൻ ശ്രമിക്കും. അപ്പോഴാണ് കുന്തംകൊണ്ട് കുത്തുക. കുത്തിക്കൊന്ന നരിയുടെ നാവും വാലും നഖവും അവരുടെ നായാട്ടുദേവതയ്ക്ക് അർപ്പിക്കുന്നു. “

ലിങ്കുകൾ:

View Link

നെകലാട്ടം


ശേഖരിച്ച വ്യക്തി:

ഡോ: വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

Nill

വിവരണം:

നെകലാട്ടം


1.“സദ്‌ഗതി പ്രാപിച്ച പരേതാത്മാക്കളാണ് നെകലുകൾ. ആത്മാവുകളെ ജീവിച്ചിരിക്കുന്നവരിൽ ആവേശിപ്പിച്ച് ഇത്തരം ആട്ടം നടത്തുന്നതാണ് നെകലാട്ടം. നെകലിൽ പ്രത്യക്ഷപ്പെട്ട വ്യക്തി അവിടെയുള്ള എല്ലാ ആൾക്കാരുടെയും അടുക്കലേക്കു വലിയ ശീൽക്കാരശബ്ദത്തോടെ പാഞ്ഞുചെന്ന് അരുളപ്പാടുകൾ നല്‌കുന്നു. പ്രാർത്ഥിച്ചു നില്ക്കുന്ന പുരുഷന്മാരുടെനേരേ നെകൽ കൈനീട്ടുന്നു. വ്രതാനുഷ്ഠാനക്കാരിൽ ഒരാൾ നെകലിൻ്റെ കൈയിൽ ഒരു പണം കൊടുക്കുന്നു. അയാൾ ആ പണംവാങ്ങി പ്രാർത്ഥിച്ചശേഷം മുകളിലേക്കെറിയുന്നു. തലയുള്ള വശം വീണാൽ അവരുടെ പ്രാർത്ഥനകളും യാചനകളും ദൈവം കൈക്കൊണ്ടു എന്നാണ് വിശ്വാസം.

അതിനുശേഷം നെകൽ ആവാഹിച്ച വ്യക്തിയുടെ രൂപവും ഭാവവും മാറുന്നു. ആർത്തട്ടഹസിച്ച് നടുമുറ്റത്തിനുചുറ്റും ആളുകളുടെ ഇടയിലൂടെ ഓടുന്നു. തുടർന്നു നെകൽ നേതാവിൻ്റെ പേര് ഉറക്കെ പറയുന്നു. ഇതാണ് നെകലാട്ടം.

നെകൽ

മരണശേഷം സദ്‌ഗതി പ്രാപിച്ച ആത്മാക്കൾ ദേവതാപ്രീതി നേടുന്നു വെന്നാണ് കുറിച്യരുടെ വിശ്വാസം. ഇത്തരം ദേവതകളെ അവർ കുടിലുകളിൽ കുടിയിരുത്തും. ഒരു നേതാവിൻ്റെ മരണശേഷം അടുത്ത നേതാവായി വരുന്ന ആൾ ആ തറവാട്ടിൽ ജീവിച്ചിരിക്കുന്നവരിൽ കാരണവരായിരിക്കണം എന്നില്ല. മരണശേഷം അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതു ദൈവമാണ്. ആരും പ്രതീക്ഷിക്കാത്ത ആളെയായിരിക്കും ദൈവം തെരഞ്ഞെടുക്കുന്നത്.പുതിയ നേതാവിനെ തെരഞ്ഞെടുക്കുമ്പോൾ പുരുഷപ്രജകൾ ആ തെരഞ്ഞെടുപ്പ് ദിവസംവരെ ഹൃദയം നൊന്തു പ്രാർത്ഥിച്ചുകഴിയുന്നു. ഈ പ്രാർത്ഥന ചിലപ്പോൾ ആഴ്‌ചകളോളം നീണ്ടുനില്ക്കുന്നു. നോയമ്പ് നോറ്റ് പ്രാർത്ഥിച്ചുകഴിയുന്ന പുരുഷപ്രജകളിൽ ആരിലെങ്കിലും നെകൽ, (മരിച്ച നേതാവിൻ്റെ ആത്മാവിൻ്റെ ആവാസശക്തി) ആവാഹിക്കുന്നതുവരെ അവർ പ്രാർത്ഥന തുടരുന്നു. ചിലപ്പോൾ നെകൽ പ്രത്യക്ഷപ്പെടുവാൻ താമസിച്ചാൽ നിർബന്ധമായും ആ തറവാട്ടിലെ പുരുഷന്മാരെല്ലാം ഉപവസിക്കണം. അപ്പോഴും നെകൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ അവർ പ്രാർത്ഥനയുടെ വിധം മാറ്റും. അതുവരെ നിന്നും ഇരുന്നും പ്രാർത്ഥിച്ചുവെങ്കിൽ അടുത്തപടി മുട്ടിന്മേൽനിന്നും കുനിഞ്ഞുമായിരിക്കും. ഇങ്ങനെയവർ മാനസികമായും ശരീരിക മായും ആകെത്തളരുമ്പോൾ അവരുടെ പ്രാർത്ഥനയിൽ സന്തുഷ്ടനായി നെകൽ പ്രത്യക്ഷപ്പെടുന്നു. ഇതാണ് നെകലാട്ടം. “

2. നെകല്

“സദ്‌ഗതി പ്രാപിച്ച പരേതാത്മാക്കൾ. ദേവതാപദവി നേടിയ ആത്മാ ക്കളാണെന്നാണ് കുറിച്യർ തുടങ്ങിയ ആദിവാസികളുടെ വിശ്വാസം. ഇത്തരം ദേവതകളെ അവർ കുടിലുകളിൽ കുടിയിരുത്തും. പ്ര ത്യക്ഷത്തിൽ കാണാത്ത 'നെകലു' കൾക്ക് മദ്യം, ഇറച്ചി, മലര് തുടങ്ങി യ നിവേദ്യവസ്തുതുക്കൾ വെച്ച് പ്രാർഥിക്കും. “

ലിങ്കുകൾ:

View Link

പപ്പരുകളി


ശേഖരിച്ച വ്യക്തി:

ഡോ: വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

Nill

വിവരണം:

പപ്പരുകളി
1.‘’തിരുവനന്തപുരം വെള്ളായണി ദേവീക്ഷേത്രത്തിലെ ഒരു അനുഷ്ഠാന കലയാണ് പപ്പരുകളി. ദേവീക്ഷേത്രങ്ങളിൽമാത്രം കണ്ടുവരുന്ന പപ്പരുകളി, കണിയാൻ സമുദായക്കാരാണ് അവതരിപ്പിക്കുന്നത്. ഓരോ ദിക്കിലും പോയി ദാരികനെ അന്വേഷിച്ചു മടങ്ങുന്ന ദേവിയെ ബ്രഹ്മസ്ഥാനത്ത് ഇരുത്തിയശേഷമാണു പപ്പരുകളി നടത്തുന്നത്. കണിയാൻ തലയിൽ കിരീടവുംവച്ച് കരടിവാദ്യത്തിൻ്റെ താളത്തിനൊപ്പിച്ച് ദേവീപ്രതിമയ്ക്കു ചുറ്റും ചുവടുവയ്ക്കും. ചെണ്ടയും ഉപയോഗിക്കാറുണ്ട്. തികച്ചും ഹാസ്യാത്മകമാണ് ഈ നൃത്തരൂപം. ദേവിക്കു കമ്പേറ് ഉണ്ടാകാതി രിക്കാൻവേണ്ടിയാണ് ഇത് അവതരിപ്പിക്കുന്നത്. “
2.പപ്പരുകളി

“കാളിയൂട്ടുമായി ബന്ധപ്പെട്ട് ചില കാവുകളിൽ നടത്താറുള്ള അനുഷ്ഠാന നൃത്തം. വെള്ളായണി മുടി പ്പുരയിൽ പപ്പരുകളി പതിവുണ്ട്. മറ്റു കാളിക്കാവുകളിൽ വെള്ളാട്ടം കളിയാണ് നടത്തുക. അതിനു പകരമത്രെ പപ്പരുകളി അവതരിപ്പിക്കുന്ന ത്.കണിയാൻ സമുദായക്കാരാണ് ഇതിലേർപ്പെടുന്നത്. നർത്തകൻ വെള്ളമുണ്ടും പട്ടുമാണ് ഉടുക്കുക. തലയിൽ പ്രത്യേകകിരീടവും മാറിൽ മാർപ്പട്ടയും കാണാം. കരടിവാദ്യവും ചെണ്ടയുമാണ് ഇതിന് വാദ്യോപകരണങ്ങൾ “

ലിങ്കുകൾ:

View Link

മുടിയേറ്റ്


ശേഖരിച്ച വ്യക്തി:

ഡോ: വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

Nill

വിവരണം:

മുടിയേറ്റ്
1. “ഭദ്രകാളിയെ പ്രീണിപ്പിക്കുന്നതിനുനടത്തുന്ന അനുഷ്‌ഠാനകലാപ്രകടനമാണ് മുടിയേറ്റ്. വ്യശ്ചികമാസം മുതൽ മീനംവരെയാണ് ഭദ്രകാളീക്ഷേത്രങ്ങളിൽ സാധാരണ മുടിയേറ്റ് നടത്തുന്നത്. പരമ്പരാഗത മായി മുടിയേറ്റു നടത്തിവരുന്നത് കുറുപ്പന്മാരാണ്. തിരുവിതാം കൂർപ്രദേശത്ത് ഊരാളന്മാരും മുടിയേറ്റ് നടത്താറുണ്ട്. മുടിയേറ്റിനു ചിലയിടങ്ങളിൽ മുടിയെടുപ്പ് എന്നും പേരുണ്ട്. കാളിയുടെ ഭീകരമായ മുഖവും ജടാഭാരവും മരംകൊണ്ടോ ലോഹങ്ങൾകൊണ്ടോ ഉണ്ടാക്കിയതാണ് മുടി. ഈ മുടി ഏറ്റിയാണു കാളിയായി ആടുന്നത്.

കെട്ടിയറിയിക്കലോടുകൂടിയാണു ചടങ്ങുകൾ തുടങ്ങുന്നത്. മുടിയേറ്റ് നടക്കാൻപോകുന്നുവെന്നു ഗ്രാമവാസികളെ അറിയി ക്കുന്ന ചടങ്ങാണിത്. അതിനുശേഷം കളമെഴുത്താണ്. പരമശിവൻ, നാരദൻ, ഭദ്രകാളി, ദാരികൻ, കോയിമ്പിടാരൻ, ഘണ്ടാകർണൻ, കൂളി എന്നിവരാണു പ്രധാന കഥാപാത്രങ്ങൾ. പൊതുവേ മുടിയേറ്റിന്റെ ഇതിവൃത്തത്തെ ഏഴുഭാഗങ്ങളായി ക്രമപ്പെടുത്തിയിരിക്കുന്നു.ശിവ-നാരദസംവാദമാണ് ആദ്യത്തെ ഭാഗം. ദാരികൻ്റെ ദുഷ്‌പ്രവൃത്തികളിൽനിന്നു മോചനം ലഭിക്കുവാനായി നാരദൻ ശിവനോട് അഭ്യർത്ഥിക്കുന്നതാണിത്. ദാരികൻ്റെ പുറപ്പാടാണ് അടുത്ത ചടങ്ങ്. ഇവിടെ ദാരികൻ യുദ്ധത്തിനു പുറപ്പെടുന്നതാണ്. ഭദ്രകാളിയുടെ പ്രവേശമാണ് അടുത്ത ഭാഗം. ഭദ്രകാളി യുദ്ധത്തിനു തയ്യാറായി വരുന്നു.

കോയിമ്പടാരുടെ വരവാണ് അടുത്തത്. കോയിമ്പടനായർ എത്തുന്നത് ഭദ്രകാളിയുടെ സഹായത്തിനാണ്. ഈ കഥാപാത്രം രംഗത്തുവന്നു ചില സംഭാഷണങ്ങൾ നടത്തുന്നു. അടുത്തത് കുളിയുടെ പുറപ്പാടാണ്. ഇവിടെ കൂളി പ്രവേശിക്കുന്നു. ഇതിനു ചില ഹാസ്യപ്രകടനങ്ങളുണ്ട്. അതിനുശേഷം കാളിയും ദാരികനും തമ്മിലുള്ള വെല്ലുവിളിയും യുദ്ധവുമാണ്. അതിനുശേഷം ദാരിക വധത്തിന്റെ സൂചനയായി മുടിയെടുക്കൽ. അടുത്ത ചടങ്ങ് മുടിയുഴിഞ്ഞ് ഭൂതഗണങ്ങൾക്കു ബലികൊടുക്കുന്നു. ഇതോടെ മുടി യേറ്റിന്റെ ചടങ്ങുകൾ അവസാനിക്കുന്നു.

മുടിയേറ്റിൽ ഓരോ കഥാപാത്രത്തിനും ചേരുന്ന വേഷങ്ങളാണു നല്കിയിരിക്കുന്നത്. കഥകളിയിലെ കത്തിവേഷമാണ് ദാരികന്റേത്. ഭദ്രകാളിക്കു കിരീടമുണ്ട്. മുഖത്ത് കരി തേക്കും. കറുപ്പിനു മുകളിൽ അരിമാവുകൊണ്ടു ചുട്ടികുത്തി വസൂരിക്കലപോലെ വരയ്ക്കുന്നു. വളഞ്ഞവാളാണ് ആയുധം. കിരീടം അർധവൃത്താകൃതിയിലുള്ളതാണ് (ഇതു വരിക്കപ്ലാവിൻ്റെ കാതൽകൊണ്ടാണ് ഉണ്ടാക്കുന്നത്). കാളിയുടെ കിരീടത്തിൽ നാഗപത്തിരൂപങ്ങൾ മുദ്രണം ചെയ്‌തിട്ടുണ്ട്. കിരീടത്തിലണിയുന്ന കുരുത്തോല പിന്നിലേക്ക് ഒന്നരക്കോൽ നീള ത്തിൽ മുടിയായി കിടക്കും. രണ്ടു പന്തങ്ങൾ ഇരുകൈയിലും കാണും.

ദംഷ്ട്രകൾ കടിച്ചുപിടിച്ച് രൗദ്രരൂപിണിയായി നില്ക്കുന്ന ഭദ്രകാളി അരങ്ങു നിറഞ്ഞുനില്ക്കുന്നു. ദാനവീരൻ്റെ വേഷം പച്ചയാണ്. നാരദനു വെള്ളത്താടി, വെളുത്ത വസ്ത്രം, കൈയിലൊരു താളിയോലഗ്രന്ഥവുമുണ്ടാകും. ശിവനും കോയിമ്പടനായരും മിനുക്കാണ്. ശിവനു കണ്ണെഴുതും. ഗോപിതൊടും. വേലകളിക്കാരുടെ വേഷമാണ് കോയി മ്പടനായർക്ക്. കാളിക്കു കരിവേഷമാണ്. ശരീരത്തു കെട്ടിയിടും.

സൂര്യൻ അസ്തമിച്ചതിനുശേഷമാണു മുടിയേറ്റ് ആരംഭിക്കുന്നത്. സൂര്യോദയത്തിനുമുമ്പ് അവസാനിക്കുകയും ചെയ്യും. മുടിയേറ്റിനു പാടുന്ന സ്തു‌തികൾക്കും തോറ്റങ്ങൾക്കും ധാരാളം പ്രാദേശികഭേദങ്ങൾ കാണാം. കഥാപാത്രത്തിൻ്റെ സംഭാഷണരൂപത്തിലുള്ള ഈ പാട്ടുകളിൽ രൗദ്ര-ഹാസ്യഭാവങ്ങൾ പ്രകടമായി കാണാം.

കണിച്ചുകുളങ്ങര ദേവീക്ഷേത്രം, കാട്ടുകാമ്പൽ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ മുടിയേറ്റ് വർഷംതോറും നടത്തിവരുന്നുണ്ട്. അമ്പലവാസി വിഭാഗമായ കുറുപ്പുസമുദായത്തിൽപ്പെട്ട കൊരട്ടി വാരണാട്ടു കുടുംബാംഗങ്ങൾക്കാണ് ഇവിടങ്ങളിൽ ഈ അനുഷ്ഠാനം നടത്തുന്നതിനുള്ള അധികാരം. കൊരട്ടി സംഘം എന്ന പേരിലും ഇവർ അറിയപ്പെടുന്നു “.

2. മുടിയേറ്റ്

‘’മുടിയേറ്റിൽ ആദ്യം ശിവനും നാരദനുമാണ് രംഗത്തു വരുന്നത്. പിന്നെ, ദാരികൻ്റെ പുറപ്പാടാണ്. തുടർന്ന് കാളിയും കൂളിയും പുറപ്പെടും. കാളിയും ദാരികനുമായുള്ള പോർ വിളി നടക്കുന്നു. അടുത്തതായി കോയിമ്പിടാരുടെ രംഗപ്രവേശനമാ ണ്. ഒരു ജളപ്രഭുവിന്റെ പ്രതീതി യാണ് ഈ വേഷം ജനിപ്പിക്കുന്നത്. അടുത്തതായി കാളിയും ദാരികനു മായുള്ള യുദ്ധമാണ്. ദാരികന്റെ തല യുമെടുത്ത് കാളി അരങ്ങത്തു വരു ന്നതാണ് മുടിയെടുപ്പിലെ അന്ത്യരം ഗം. ഒടുവിൽ ശിവസ്തുതി പാടി കളി അവസാനിപ്പിക്കും. സൂര്യൻ അസ്തമിച്ചശേഷമാണ് മുടിയേറ്റ് ആരംഭിക്കുക. പുലരുന്നതിനുമുമ്പ് അവസാനിക്കുകയും ചെയ്യും.

മുടിയേറ്റിനു പാടുന്ന തോറ്റങ്ങൾക്ക് പാഠഭേദങ്ങൾ കാണാം. രൗദ്രഹാസ്യഭാവങ്ങൾ ആ ഗാനങ്ങ ളിൽ പ്രകടമാകുന്നു. കഥാപാത്രങ്ങ ളുടെ സംഭാഷണരൂപത്തിലുള്ള താണ് മുടിയേറ്റു പാട്ടുകൾ. “

ലിങ്കുകൾ:

View Link

വയലാട്ടം


ശേഖരിച്ച വ്യക്തി:

ഡോ: വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

:അഭിരാഗ് ബാബു, കോറോം

വിവരണം:

വയലാട്ടം


1.“ഉഗ്രമൂർത്തിയായ മുണ്ട്യൻപറമ്പിൽ ഭഗവതി, കാവിലേക്കു വരുമ്പോൾ വഴിക്കുവെച്ച് ആയിരം തെങ്ങിൻചാമുണ്ഡി (രക്തചാമുണ്ഡി) എതിർത്തതിന്റെ അനുസ്‌മരണച്ചടങ്ങാണ് മൂവാരിമാരുടെ ഇടയിലുള്ള വയലാട്ടം.മുണ്ട്യൻപറമ്പിൽ ചാമുണ്ഡിയുടെ കോമരവും, ശക്തേശ്വരിയുടെ കോലവും അഭിമുഖമായി നിന്നുകൊണ്ടു മുന്നോട്ടും പിറകോട്ടുമായി ചെയ്യുന്ന നൃത്തം ഏതാണ്ട് ഒരു മണിക്കൂർവരെ നീളും. ചാമുണ്ഡിയുടെ വെളിച്ചപ്പാടിൻ്റെ രണ്ടു കക്ഷത്തിലുമായിഎട്ടു പന്തങ്ങൾ പ്രത്യേക വിധത്തിൽ കത്തിച്ചുപിടിച്ചിരിക്കും. നന്നാലു പന്തങ്ങളെ ഒന്നിപ്പിക്കുന്ന ദണ്ഡ് വെളിച്ചപ്പാടിൻ്റെ പുറകിൽനിന്ന് അവകാശികൾ പിടിച്ചിരിക്കും. കൈയിൽ വാളും പരിചയും പിടിച്ചാണ് വെളിച്ചപ്പാട് നൃത്തം വെക്കുന്നത്. ക്ഷേത്രമതിലിനു പുറത്തുനിന്നാണ് ആട്ടം തുടങ്ങുക. തുടർന്നു വെളിച്ചപ്പാടും രക്തേശ്വരിയും ക്ഷേത്രത്തിലേക്കു പ്രവേശിച്ച് ഓരോ പള്ളിയറയ്ക്കു ചുറ്റും നൃത്തം വെച്ചു കൊണ്ടു പ്രദക്ഷിണം നടത്തുന്നു. ഉത്സവം നടക്കുന്ന മൂന്നു ദിവസവും ഈ ചടങ്ങുണ്ടായിരിക്കും.”

2.വയലാട്ടം

“പരദേവതമാർ വയലാടി കരകയറി.. ഇനി മൂന്നു കൊല്ലത്തെ കാത്തിരിപ്പ്..
എന്റെ ഗ്രാമത്തിന്റെ പടിഞ്ഞാറേ അതിരായ പങ്ങടം കുതിരിലാണ് മൂവാരി സമൂഹത്തിന്റെ നാലാം കഴകമായ നീലങ്കൈ കഴകം. ലോകമാതാവ് അന്നപൂർണേശ്വരി പട്ടംകെട്ടി പരവതാനി വിരിച്ചു നീലങ്കൈ ഭഗവതിയായി കുടികൊള്ളുന്ന ദേവസങ്കേതം.. കാലത്തിന്റെ ഒഴുക്കിൽ വഴിപിഴക്കാത്ത ആചാര -വിശ്വാസങ്ങളുള്ള ജനപഥം.. ഇന്നലെ രാത്രി നീലങ്കൈ ചാമുണ്ഡി മുടിയഴിച്ചതോടെ ഈ തവണത്തെ മൂവാണ്ട് കളിയാട്ടം സമാപിച്ചു.. മറ്റെവിടെയും കാണാത്ത വിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങളാണ് ഇവിടുത്തെ പ്രത്യേകത.മൂന്നാം കളിയാട്ടനാൾ വൈകിട്ട് കുംഭസൂര്യൻ പൊന്നുപൊടിക്കുന്ന സായം സന്ധ്യയിൽ നടക്കുന്ന വയലാട്ടം കാണാൻ ഒരു ഗ്രാമം മുഴുവൻ തിക്കിത്തിരക്കി കാത്തിരിക്കും.അണിയറ കല്ലിലെ കുത്തുവിളക്കിനെ ധ്യാനിച്ചിരുന്ന് കോലക്കാർ മുഖത്തു ചായില്യമിടും. ഉടുത്തു കെട്ടി തോറ്റം ചൊല്ലി നേരെയൊരൊട്ടമാണ് വയലിലേക്ക്. ഈ സമയം കോമരത്താന്മാർ വടക്കേ ആൽ തൊഴുതു വന്നു തയാറായി കഴിഞ്ഞിരിക്കും. തുടർന്ന് പൊയ്‌പ്പോയ കാർഷിക സംസ്‌കൃതിയുടെ സ്മരണയെന്നോളം ഏതാണ്ടൊരു മണിക്കൂറു നീളുന്ന വയലാട്ടം.ശേഷം നീലങ്കൈ ചാമുണ്ഡി വടക്കേ ആൽ ലക്ഷ്യമാക്കി ഓടിമറയും. വിഷ്ണുമൂർത്തിയും കോമരവും ആ ജനസഞ്ചയവും നേരെ കുളക്കരയിലേക്ക്.. പടിഞ്ഞാറേവയലിൽ പ്രത്യക്ഷയാവുന്ന ചാമുണ്ഡിയെ കൈ പിടിച്ചുകയറ്റി മൊഴിചൊല്ലി കാൽ കഴുകും. ആയിരം തെങ്ങിൽ മരക്കലമേറി വന്നതിന്റെ സ്മരണ പുതുക്കൽ.. പിന്നീട് പൂർണരൂപത്തിൽ ഉദയം ചെയ്യുന്ന, ശതകോടി സൂര്യപ്രഭയാർന്ന തേജോമൂർത്തി നീലങ്കൈ ചാമുണ്ഡിക്കായുള്ള കാത്തിരിപ്പ്.പിറ്റേന്നു നേരം പുലരുന്നത് മുതൽ ഉപദേവി -ദേവന്മാരുടെ ഉറഞ്ഞാട്ടമാണ്.ഉച്ചിയിൽ കനൽവാരിയെറിയുന്ന നട്ടുച്ചക്ക് ജനസാഗരത്തിൻ നടുവിൽ ചെന്താമരപ്പൂ പോലെ മാതാവ് ഉദയം ചെയ്തു .പ്രാക്കെഴുത്തിന്റെ പ്രഭ, ചെക്കിപ്പൂ മാല കോർത്ത പുറത്തട്ടുമുടി, പൊൻപട്ടം കെട്ടിയ തലപ്പാളി.മലയർ കെട്ടിയാടുന്ന തെയ്യങ്ങളിൽ ഏറ്റവും സൗന്ദര്യമുള്ള ദൈവം നേരെ വയലിലേക്ക്.. തലേനാൾ നടന്ന ചടങ്ങുകളുടെ ആവർത്തനം.. നീലങ്കൈചാമുണ്ഡി തിരിച്ചെത്തുന്നതോടെ വിശ്വാസകനലിൽ വെന്ത ചെമ്പും ചോറും എടുത്തു മൂന്ന് പ്രദക്ഷിണം.. അകമ്പടിയായി ഉച്ചൂളികടവത് ഭഗവതിയും നീലങ്കൈ ഭഗവതിയും.ഉച്ചവെയിലിനോടൊപ്പം ഓട്ടുരുളിയിൽ പതഞ്ഞു പൊങ്ങിയത് വിശ്വാസം തന്നെ. പത്തു മണിയോടെ വിഷ്ണുമൂർത്തി ഭാഗ്യത്തെ ചൊല്ലികെട്ടി കോലരൂപം വെടിഞ്ഞു.. ചൂട്ടുകറ്റകളുടെ പൊൻപ്രഭയിൽ ചാമുണ്ഡിയുടെ പ്രദക്ഷിണം.ചിതറി തെറിച്ച തീപ്പൊരികൾക്കിടയിലുടെ പീഠംകയറി പട്ടോല വിശേഷം..
"ആയിരം തെങ്ങിൽ അന്ന് ഞാനുമെന്റെ മാതാവും നങ്കൂരമിട്ടു..
അന്നെന്റെ പന്ത്രണ്ടിലത്തിന്റെ കെട്ടും ചുറ്റും മട്ടും മാതിരിയും കണ്ടു കയ്യൊഴിഞ്ഞുടെന്ന് കരുതി,ഈ സ്ഥലം മുൻപേതുവായി ഞാൻ കയ്യെടുത്തുവല്ലോ പന്ത്രണ്ടില്ലേ..
നിങ്ങളെ കണ്ടാൽ എനിക്ക് തികഞ്ഞുവെന്നും, എന്നെ കണ്ടാൽ നിങ്ങൾക്ക് തികഞ്ഞുവെന്നും രണ്ടവസ്ഥയിലല്ലോ.. നിങ്ങളെ കൊത്തിപ്പറക്കാനും വയ്യ, ഇട്ടു പോകാനും വയ്യ മാതാവിന്.. എന്റെ വലം മുല ചുരത്തിയ അമൃതത്തിന്റെ മധുരം മറന്നിട്ടില്ലല്ലോ എന്റെ പന്ത്രണ്ടില്ലം.. എണ്ണിയാലൊടുങ്ങാത്ത സ്ഥാനമുണ്ടെന്നാകിലും നിങ്ങൾ കൊണ്ടകൂട്ടിയ പള്ളിയറ എനിക്കെന്റെ കൈലാസം തന്നെയാണ് കേട്ടോ.. നിന്റെ ഹൃത്താകുന്ന പൊത്തിലെ പഞ്ചവര്ണ കിളിയായി ഞാൻ നിലനിന്നു പോരുന്നുണ്ട്.”. കഥ ചൊല്ലി ദേവകാര്യം മൊഴിഞ്ഞു പീഠമിറങ്ങുമ്പോൾ നേരം ഒരു മണിയോടടുത്തു.. പുഷ്പവൃഷ്ടി ഏറ്റുവാങ്ങി അലറിയുറഞ്ഞ് തൃപ്പടിമേൽ വീണ ദൈവത്തെ സഹായികൾ താങ്ങിയെടുത് മുടിയഴിച്ചു.. "

ലിങ്കുകൾ:

View Link

മൂക്കൻചാത്തൻ


ശേഖരിച്ച വ്യക്തി:

ഡോ: വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

Nill

വിവരണം:

മൂക്കൻചാത്തൻ തോറ്റം

1"ചാത്തന് കർമ്മം, മുടികൾ ആട്ടം എന്നിവ ഇല്ലാത്തതുകൊണ്ട് ജനത്തിന് പൊറുതി കിട്ടിയില്ല. കർമ്മങ്ങൾ ചെയ്‌തുപോരുന്ന ആളുടെ വീട്ടിൽ ചെന്ന് ഉപദ്രവം തുടങ്ങി.
ചെറുമക്കൾ ചൊള്ളൻ കുത്തി മരിച്ചു. കന്നുകളും ചത്തുപോയി. പാടത്ത് ഞാറ് കരിഞ്ഞുപോയി. മഴ പെയ്‌തില്ല. കുളി, ശാപ്പാടും മുടക്കമായി. പണിക്കരെ കൊണ്ടുവന്ന് രാശി എട്ടും പന്ത്രണ്ട് പക്ക ങ്ങളും നോക്കി.വേല കഴിക്കുന്ന ഭഗവതിയല്ല. കൂത്ത് കഴിക്കുന്ന തേവരല്ല. കൊട്ട്, തോറ്റങ്ങൾ മുടിയെടുക്കുന്ന ദൈവങ്ങളാണിത്. നിങ്ങൾ കർമ്മം മുടക്കിയിരിക്കുന്നു. അവർക്ക് കർമ്മം കൊടുക്കണം.

പണിക്കർ ഒഴിവ് കണ്ടു. പാക്കനാരച്ചനെ വിളിക്കണം. അവർ പറയുന്ന ഒരുക്ക് വേണം. പാക്കനാർ വന്നു. ഒരുക്ക് പറഞ്ഞു.
മൂന്ന് എടങ്ങഴി നെല്ലിൻ്റെ ഒരുക്ക് വേണം. ഒരു മടൽ കുരുത്തോല, ചെന്തെങ്ങിന്റെ ഒരു ഇളനീര്, നാല് കാലിൽ ഒരു പീഠം, ഒരു ചെണ്ട, കൂവിത്തെളിഞ്ഞ കോഴി, തെങ്ങിൻ്റെ കള്ള്, റാക്ക്, ഒരുകൂട്ട് അണലം എന്നിവ വേണം.ആടിക്കൊട്ടിക്കൊണ്ടു പോയ്ക്കോളാം എന്ന് പാക്കനാർ പറഞ്ഞു. ആപത്ത് തീർന്നു.

ചടങ്ങ്

മൂന്ന് കളങ്ങൾ വേണം. 16 കള്ളി, 9 കള്ളി, 5 കള്ളി എന്നിങ്ങനെ അരിപ്പൊടി, മഞ്ഞൾപ്പൊടി, ഇത്തിൾക്കണ്ണിപ്പൊടി, കരിപ്പൊടി എന്നിവയാണ് കളംവരയ്ക്കാൻ ഉപയോഗിക്കുന്നത്. കളത്തിലോരോ ന്നിലും വാഴൻ്റെ നറുക്ക് വെയ്ക്കും. അതിൽ ഓരോ തിരിവയ്ക്കും. കളം വരയ്ക്കുമ്പോഴാണ് തോറ്റം ചൊല്ലുക. നാളികേരം വെട്ടിവെയ്ക്കും. നിലവിളക്ക് കൊളുത്തിവെയ്ക്കും.
അഞ്ചു കള്ളിക്കളം ഉത്തമമല്ല. അതിന് കള്ള് വേണം. രാത്രിയാണ് ചടങ്ങുകൾ. തോറ്റം ചൊല്ലിക്കഴിഞ്ഞാൽ മുടിയെടുക്കും. മുടിയെ ടുക്കുന്ന ആൾ മത്സ്യം, മാംസം എന്നിവ കഴിക്കാറില്ല. നോയമ്പിലാണ്. മുടി പീലികൊണ്ടാണ്. ഉണ്ടത്തൊപ്പിയുണ്ട്. കാതോല കെട്ടിയിരിക്കും. കൈയിൽ ഗദ ധരിച്ചിരിക്കും. ചാത്തന് കളിക്കാനായി കൈയിൽ രണ്ട് വടിയും വേണം.

ഭഗവതിക്കാവുകളിലെ വേലയ്ക്ക് വീടുകൾ തോറും കയറിയിറങ്ങാറുണ്ട്. കളി കഴിഞ്ഞ് കൂക്കി വിളിക്കും. വീട്ടുകാരിൽനിന്ന് തലേക്കെട്ട് ചോദിക്കും. 'മൂക്കൻ ചാത്തന് തലേക്കെട്ട് വേണം' അലക്കിയ മുണ്ടെടുത്തു മൂക്കൻ ചാത്തന് കൊടുക്കും.”

2.മൂക്കാൻ ചാത്തൻ

“കല്ലടിക്കോടൻ മലയിൽ നിന്നു പൊട്ടിപ്പിറന്ന മുപ്പത്തിയാറു ദേവത കളിൽപ്പെട്ടതാണ് മൂക്കാൻ (മൂക്കൻ) ചാത്തൻ. മലവാഴിയുടെ സഹോദര നത്രെ ഈ ദേവത. മലവാഴിയാട്ട ത്തിൽ ഈ ദേവത ആടും. ഈദേവത കള്ളാടി, മാണിക്കാരൻ, മുത്തപ്പൻ, മുണ്ട്യൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ടത്രെ. മുഖാവരണമണിഞ്ഞ വേഷമാണ് ഈ ദേവതയുടെ കോലം.
പാട്ടുപാടിക്കൊണ്ടാണ് രംഗപ്രവേശം. 'മൂക്കൻ ചാത്തൻ തോറ്റ' ത്തിൽ ഈ ദേവതയുടെ പുരാസങ്കൽപമടങ്ങുന്നു. “

ലിങ്കുകൾ:

View Link

നിലക്കളി


ശേഖരിച്ച വ്യക്തി:

ഡോ: വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

Nill

വിവരണം:

നിലക്കളി
1.“വടകര, കൊയിലാണ്ടി ഭാഗങ്ങളിൽ ഉത്സവാദികളോട് അനുബന്ധിച്ച് പാണസമുദായത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്നതാണ് നിലക്കളി തളികക്കളി എന്നും ഇതിനു പേർ പറയുന്നു. ഒരു നീണ്ടവടിയുടെ ഒരറ്റം തളികയുടെ മധ്യത്തിൽവച്ച് ഉയർത്തിയശേഷം തിരിച്ചുകൊണ്ടിരിക്കും. ഈ സമയത്ത് കളിക്കാർ പ്രത്യേകവേഷം അണിയാറുണ്ട്. കളിക്കാരൻ മുഖത്തു ചായം തേയ്ക്കും. വെളുത്തതും ചുവന്നതുമായ ഞൊറിവച്ചു വസ്ത്രങ്ങൾ ഉടുക്കും. വാദ്യമേളങ്ങളുടെ താളത്തിനനുസരിച്ചാണു ചുവടുകൾ വയ്ക്കുന്നത്.പാർവതീപരമേശ്വരന്മാരെ പ്രീതിപ്പെടുത്താനാണു നിലക്കളി നടത്തുന്നതെന്നാണു വിശ്വാസം.”

2.നിലകളി

“വടകര, കൊയിലാണ്ടി ഭാഗങ്ങളിൽ കാവുകളിലെ ഉൽസവാദിക ളോടനുബന്ധിച്ച് പാണ(മലയ)സമു ദായത്തിൽപ്പെട്ടവർ അവതരിപ്പി ക്കുന്നതാണ് നിലകളി. മലയർ
നടത്തുന്നതുകൊണ്ട് 'മലകളി' യെന്നും തളിക എടുത്തുകൊണ്ടുള്ള നൃത്തം ഇതിലുള്ളതിനാൽ 'തളികകളി' എന്നും പേർ പറയാറുണ്ട്. കളിക്കാരൻ മുഖത്ത് തേക്കാറുണ്ട്. വെളുത്തതും ചുവന്നതുമായ വസ്ത്രങ്ങൾ ഞൊറിവെച്ചുടുക്കും. വാദ്യ ത്തിന്റെ താളത്തിന്നനുഗുണമായി ചുവടുകൾ വെച്ചുകൊണ്ടുള്ള നൃത്തമാണിത്. കളിക്കാരൻ കൈയിൽ ഒരു ചെമ്പുതളികയെടുക്കും. നൃത്ത ത്തിന്നിടയിൽ തളിക മേൽപ്പോട്ടെറിഞ്ഞ് പിടിക്കുക, ഒരു നീണ്ടവടിയുടെ ഒരറ്റം തളികയുടെ മധ്യത്തിൽ വച്ച് ഉയർത്തിയശേഷം തിരിച്ചുകൊണ്ടിരിക്കുക തുടങ്ങിയ ചില അഭ്യാസങ്ങൾ കാണിക്കും. പാർവതീ പരമേശ്വരൻമാരെ പ്രീണിപ്പിക്കുവാനു ള്ളതാണ് നിലകളിയെന്നാണ് വിശ്വാസം”

ലിങ്കുകൾ:

View Link

പള്ളിക്കൊട്ട്


ശേഖരിച്ച വ്യക്തി:

ഡോ: വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

Nill

വിവരണം:

പള്ളിക്കൊട്ട്
1.”മുസ്‌ലിങ്ങളുടെ ഒരു വിനോദമാണ് പള്ളിക്കെട്ട് എന്നറിയപ്പെടുന്നത്. സംഘമായാണ് ഇതു കളിക്കുന്നത്. ഈ കളി മുട്ടും വിളിയും എന്ന പേരിലും അറിയപ്പെടുന്നു. നേർച്ചപ്പിരിവുകാരും പള്ളിക്കെട്ട് സംഘ ത്തിൽ ഉണ്ടായിരിക്കും. ഇവരെല്ലാവരും ഒന്നിച്ച് കുഴൽവിളികളും പാട്ടുകളുമായി മുന്നോട്ടുനീങ്ങുന്നതാണ് ഈ വിനോദത്തിൻന്റെ രീതി.”

2.പള്ളിക്കൊട്ട്

“ഇസ്ലാം മതക്കാർക്കിടയിൽ പ്രചാരത്തിലുള്ള കലാപ്രകടനം. പള്ളിക്കൊട്ടിനു 'മുട്ടുംവിളിയും' എന്നു കൂടി പേർ പറയാറുണ്ട്. ഒരു പ്രത്യേകതരം കുഴലാണ് വാദ്യോപകരണം. നേർച്ചപിരിവുകാരോടൊപ്പം പള്ളിക്കൊട്ടു സംഘവും സഞ്ചരിക്കാറുണ്ട് “

ലിങ്കുകൾ:

View Link

പുലയരടി


ശേഖരിച്ച വ്യക്തി:

ഡോ.വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

Nill

വിവരണം:

പുലയരടി
1. “ഉത്തരകേരളത്തിലെ പുലയർക്കിടയിൽ നിലനിന്നിരുന്ന ഒരു വിനോദ കലാപ്രകടനമാണ് പുലയരടി. രണ്ടു സംഘങ്ങളായിത്തിരിഞ്ഞു മത്സരിച്ചാണ് പുലയരടി കളിക്കുക. കളിക്കാരുടെ കൈകളിൽ കമ്പുകളുണ്ടാകും. പുലയർ പുലയരടിയോടനുബന്ധിച്ച് തുടികൊട്ടിപ്പാട്ടും നടത്തും.”

2 .പുലയരടി

“ഉത്തരകേരളത്തിലെ പുലയർക്കിടയിൽ നിലവിലുള്ള വിനോദകലാപ്രകടനം. രണ്ടു ചേരികളി ലായിത്തിരിഞ്ഞ് മൽസരിച്ചാണ് കളിക്കുക. കളിക്കാരുടെ കൈകളിൽ കമ്പുകളുണ്ടാകും. പുലയർ പുലയരടിയോടനുബന്ധിച്ച് തുടി കൊട്ടിപ്പാട്ടും നടത്തും. കായികശേ ഷിയുള്ളവർക്കേ ഇതിൽ പങ്കെടു ക്കാനാവൂ. “



ലിങ്കുകൾ:

View Link

കേരള കലാമണ്ഡലം


ശേഖരിച്ച വ്യക്തി:

ഡോ: വിനിതാ വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

Nill

വിവരണം:

കേരള കലാമണ്ഡലം
“1930-ൽ സ്ഥാപിതമായ ഒരു കലാസാംസ്‌കാരിക സ്ഥാപനമാണ് കലാമണ്ഡലം. ലളിതകലകളെയും നാടൻ കലകളെയും വികസിപ്പി ച്ചെടുക്കുക, കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, ചാക്യാർകൂത്ത്, തുള്ളൽ എന്നീ ദൃശ്യകലകൾക്കു കളിയോഗങ്ങൾ സൃഷ്ടിക്കുക. അവയ്ക്കുപ്രത്യേക കളരികൾ സ്ഥാപിക്കുക. സാഹിത്യം, ചിത്രകല, സംഗീതം എന്നീ കലകൾക്കു സമ്പൂർണ്ണ ശിക്ഷണം നൽകുക എന്നി വയാണ് കലാമണ്ഡലത്തിന്റെ പ്രവർത്തനോദ്ദേശ്യങ്ങൾ. മഹാകവി വള്ളത്തോളാണ് ഈ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ.

അതിമനോഹരമായ ഒരു കൂത്തമ്പലം കലാമണ്ഡലത്തിൽ പണി കഴിപ്പിച്ചിട്ടുണ്ട്. ഈ നാട്യഗൃഹം, പ്രാചീന നാട്യശാലയുടെ മാതൃകയിൽ നാട്യശാസ്ത്രം, വിഷ്‌ണുധർമ്മോത്തര പുരാണം, ശില്പരത്നം, തന്ത്ര സമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങളെ ആധാരമാക്കിയാണു നിർമ്മിക്ക പ്പെട്ടിട്ടുള്ളത്. “

ലിങ്കുകൾ:

View Link

ചോഴികെട്ട്


ശേഖരിച്ച വ്യക്തി:

ഡോ: വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

Nill

വിവരണം:

ചോഴികെട്ട്
1.“തിരുവാതിര ഉത്സവവുമായി ബന്ധപ്പെട്ട് വള്ളുവനാടൻഗ്രാമങ്ങളിൽ നടക്കുന്ന വിനോദകലയാണ് ചോഴികെട്ട്. പരമശിവനെ പതിയായി ലഭിക്കുന്നതിനുവേണ്ടി ഉറക്കമൊഴിച്ച് വ്രതംനോറ്റിരിക്കുന്ന പാർവതീദേവി. ദേവിയെ സന്തോഷിപ്പിക്കുന്നതിന് ശിവൻ ഭൂതഗണങ്ങളെ സൃഷ്ടിച്ചു. അവർ ഓരോരോ വിനോദങ്ങളിലൂടെയും ഗാനങ്ങളിലൂലെടെയും പാർവതിയെ പ്രീതിപ്പെടുത്തുന്നു.ഭൂതഗണങ്ങളുടെ തുള്ളൽകണ്ടശേഷമാണ് പാർവതി തുടിച്ചുകുളിക്കു പോയത് എന്നത്രേ ഐതിഹ്യം. ചോഴികണ്ടു കുളിക്കുക എന്ന നാട്ടുചൊല്ലിന്റെ പൊരുൾ ഇതാണത്രേ.
ചോഴികൾ, കാലൻ, മുത്തിയമ്മ, കണക്കപ്പിള്ള എന്നിവരാണു ചോഴികെട്ടിലെ പ്രധാനവേഷങ്ങൾ. ശിവൻ്റെ ഭൂതഗണങ്ങളാണു ചോഴികൾ എന്നാണു സങ്കല്പം. നാലു ചോഴികളാണ് പൊതുവേ ഒരു സംഘത്തിൽ ഉണ്ടായിരിക്കുക. മുത്തിയമ്മ കാലൻ്റെ പത്നിയാണെന്നും കാലനാൽ പിഴപ്പിക്കപ്പെട്ടവൾ ആണെന്നുമുള്ള ഭിന്ന സങ്കല്പങ്ങൾ ഉണ്ട്. കാലന്റെ കണക്കെഴുത്തുകാരനായ ചിത്രഗുപ്‌തൻ എന്ന സങ്കല്പമാണു കണക്കപ്പിള്ളയിലുള്ളത്. അകമ്പടിവാദ്യക്കാരായി രണ്ടു ചെണ്ടക്കാരും ഒരു ഇലത്താളക്കാരനുമായാൽ ചോഴിയുടെ സംഘം പൂർത്തിയായി. വൈകിട്ട് ആറുമണിയോടെ ചോഴികെട്ടിന്റെ തയ്യാ റെടുപ്പുകൾ ആരംഭിക്കും. ഉണങ്ങിയ വാഴച്ചപ്പ് പാദംമുതൽ തലവരെ വച്ചുകെട്ടി അറ്റം തലയ്ക്കുമുകളിൽ മുടിപോലെ കൂട്ടിക്കെട്ടിയതാണു ചോഴിയുടെ വേഷം (ധനുമാസത്തിലെ ശൈത്യത്തിൽനിന്നും രക്ഷ നേടാനുള്ള ഒരു ഉപായംകൂടിയാണ് ഉണക്കവാഴച്ചപ്പുകൊണ്ടുള്ള ഈ മൂടിക്കെട്ട്). കണ്ണിൻ്റെ ഭാഗത്ത് രണ്ടു ദ്വാരങ്ങളിട്ടിരിക്കും. കാലനും മുത്തിയമ്മയ്ക്കും മുഖവും തലയും മറയ്ക്കുന്ന, മരത്തിൽ വരച്ചെടുത്തിട്ടുള്ള പ്രത്യേക മുഖാവരണങ്ങളുമുണ്ടായിരിക്കും. നീണ്ടുവളഞ്ഞ ദംഷ്ട്രകളും കരിതേച്ചുപിടിപ്പിച്ച മുഖരൂപവും ദേഹം മുഴുവൻ പുതച്ചിരിക്കുന്ന കറുത്ത കമ്പിളിയും ചലിക്കുമ്പോൾ പുറപ്പെടുന്ന അരമണിയുടെ ശബ്ദവും എല്ലാംചേർന്നു ഭീതിജനകമായ ദൃശ്യമാണു കാലന്റേത്. വായയുടെ ഭാഗത്തായി ഒരു ദ്വാരമിട്ടിരിക്കും. അറ്റത്തുകയർ കെട്ടിയ ഉലക്കയുമായി അരമണി കിലുക്കിക്കൊണ്ടാണ് കാലന്റെ വരവ്. ഉലക്കകൊണ്ടു പ്രായമായവരെ അളന്നു നോക്കിയശേഷം കാലപുരിയിലേക്കു കൊണ്ടുപോകണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നു. കാലൻ തന്റെ ഇരകളെ ഉലക്കയിൽ വരിഞ്ഞുകെട്ടി കൊണ്ടുപോകുന്നു എന്നാണു സങ്കല്പം.

ഏറെ പ്രായംചെന്ന ഒരു മുത്തശ്ശിയുടെ രൂപമാണു മുത്തിയമ്മയുടേത്. ഗർഭിണികളുടേതുപോലെ വയറിന്റെ ഭാഗം തുണിയും മറ്റും വച്ചുകെട്ടി വീർപ്പിച്ചിട്ടുണ്ടായിരിക്കും. വാർദ്ധക്യവും ദുഃഖവും സ്ഫു‌രിക്കുന്ന, പല്ലുകൊഴിഞ്ഞ, കണ്ണീരൊഴുക്കിക്കൊണ്ടിരിക്കുന്ന, ദയനീ യമുഖമാണ് മരത്തിൽ വരച്ചെടുക്കുന്ന മുത്തിയുടെ മുഖാവരണത്തിന്റേത്. മുഷിഞ്ഞതും പഴകിയതുമായ സാരിയും ജാക്കറ്റും കൊണ്ട് ശരീരം മറച്ചിരിക്കും. പ്രസവവേദനകൊണ്ടെന്നപോലെ, ഇടയ്ക്കിടെ ദീനശബ്ദങ്ങളും മുത്തി ഉണ്ടാക്കിക്കൊണ്ടിരിക്കും (മറ്റു വേഷ ങ്ങളും വ്യത്യസ്തരീതിയിലുള്ള ശബ്ദങ്ങൾ ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്).

ഓരോ വീടുകളിൽനിന്നും മരിക്കാറായവരുടെ കണക്കെടുക്കുക എന്നതത്രേ കണക്കപ്പിള്ളയുടെ പണി. ഇതിനായി ഒരു നോട്ടുപുസ്‌തകവും പേനയും സദാ കൊണ്ടുനടക്കും.

കളിക്കാർ വേഷം കെട്ടിക്കഴിഞ്ഞാൽ നേരേ സമീപത്തുള്ള ക്ഷേത്ര ത്തിലെത്തി ദേവിയെ തൊഴുതശേഷം ക്ഷേത്രമുറ്റത്ത് കളി ആരംഭിക്കുന്നു.

പിന്നീട് ദേശത്തെ നമ്പൂതിരിഇല്ലങ്ങളിലും നായർ കുടുംബങ്ങളിലും ചോഴിയും കൂട്ടരും കയറിയിറങ്ങി നോമ്പുനോറ്റിരിക്കുന്ന സ്ത്രീജനങ്ങളുടെ രാവുകളെ സജീവമാക്കുന്നു. വീടുകൾ കയറി യിറങ്ങൽ പരിപാടിക്കു കൃത്യമായൊരു മാർഗരേഖ ഉണ്ട്. ഹിന്ദുഗൃഹങ്ങളിലാണു സാധാരണ ചോഴികൾ കയറുകയെങ്കിലും അന്യമതസ്ഥർ ആവശ്യപ്പെട്ടാൽ അവരുടെ വീടുകളിലും ചോഴികൾ കളിക്കുന്നു. രാത്രിഭക്ഷണത്തിനുശേഷം ആരംഭിക്കുന്ന ഈ ഗൃഹസന്ദർശനം നേരം പുലരുന്നതുവരെ നീണ്ടുനില്ക്കും. ദേശത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തുനിന്നാരംഭിച്ച് സമീപഗൃഹങ്ങൾ തുടർച്ചയായി കയറിയിറങ്ങുന്ന രീതിയുമുണ്ട്.

സൂര്യൻ ഉദിക്കുന്നതിനു തൊട്ടുമുമ്പായി കളിക്കു തുടക്കം കുറിച്ച ക്ഷേത്രത്തിൽ തിരിച്ചെത്തി ക്ഷേത്രസന്നിധിയിൽ വീണ്ടും തുള്ളി, വെച്ചുകെട്ടുകളും ആട്ടക്കോപ്പുകളും അഴിക്കുന്നു. ഇതോടെ ചോഴികെട്ടിനു സമാപനമായി. തുടർന്ന് ദേഹത്തു വച്ചുകെട്ടിയ ചപ്പുകെട്ടുകൾ ക്ഷേത്രപരിസരത്തുവച്ചുതന്നെ തീയിട്ടു നശിപ്പിച്ചു കളയും. വച്ചുകെട്ടുകൾ നശിപ്പിക്കാതെ എവിടെയെങ്കിലും സൂക്ഷി ക്കുകയോ അലക്ഷ്യമായി വലിച്ചെറിയുകയോ ചെയ്യരുതെന്നാണു വിശ്വാസം.തിരുവാതിരകളിക്കു പാടുന്ന പാട്ടുകൾതന്നെയാണു ചോഴിയുടെ തുള്ളലിനും പാടുന്നത്. ഇവയിലധികവും ശ്രീപാർവതിയെയും പരമശിവനെയും ബന്ധപ്പെടുത്തിയുള്ളവയാണ്. മുത്തിയമ്മ പാടുകയും മറ്റുള്ളവർ അതേറ്റുപാടുകയുമാണു രീതി. ചെണ്ടയും ഇലത്താളവുമാണു ചോഴികെട്ടിൻ്റെ വാദ്യങ്ങൾ. ഇവയുടെ താളത്തിനൊപ്പിച്ചു മുത്തിയമ്മ ഒഴികെയുള്ളവർ വട്ടത്തിൽ ചുവടുവച്ച് കളിക്കുന്നു. കൈകൊട്ടിക്കളിയുടെ ലളിതമായ ചുവടുകൾതന്നെയാണു ചോഴികെട്ടിലും ഉപയോഗിക്കുന്നത്”.

2.ചോഴിക്കളി

“ചോഴികൾ എന്നാൽ ഭൂതഗണങ്ങൾ എന്നാണർത്ഥം. മദ്ധ്യകേരളത്തിൽ പ്രചാരത്തിലുള്ള വിനോദകലാരൂപമാണ് ചോഴിക്കളി, ചോഴിക്കെട്ട് എന്നും പറയും. ചോഴികൾ രണ്ടു വിധത്തിലുണ്ട്. കുടച്ചോഴിയും, തിരുവാതിരച്ചോഴിയും. പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല തുടങ്ങിയ പ്രദേശങ്ങളിലാണ് കുടച്ചോഴി നിലവിലുള്ളത്. തിരുവാതിര ആഘോ ഷത്തിനോടനുബന്ധിച്ച് അവതരിപ്പിക്കുന്നതാണ് തിരുവാതിരച്ചോഴി.

ചോഴിക്കളിയെക്കുറിച്ച് പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. സ്ത്രീകൾക്കുമാത്രമായി പരമശിവൻ പാർവ്വതീദേവിക്ക് അനുഗ്രഹിച്ചു നൽകിയ ആഘോഷമാണ് ചോഴി എന്നാണ് ഒരു വിശ്വാസം. ആ ദിവസം ശിവന്റെ ഭൂതഗണങ്ങൾ വീടുകളിൽ വന്ന് സ്ത്രീകളെക്കണ്ട് സൽക്കാരങ്ങൾ സ്വീകരിക്കുമെന്നും ഐതിഹ്യത്തിൽ പറയുന്നു.

ചോഴികളുടെ വേഷം കെട്ടുന്നത് കുട്ടികളാണ്. ഇലകൾകൊണ്ട് പ്രത്യേകിച്ചും വാഴയിലകൊണ്ടാണ് ദേഹത്ത് വെച്ചുകെട്ടുന്നത്. കൂടെ മുതിർന്നവർ കെട്ടുന്ന മറ്റു വേഷങ്ങളും ഉണ്ടാവും. ചിത്രഗുപ്‌തൻ, യമൻ, മുത്തിയമ്മ തുടങ്ങിയ വേഷങ്ങളാണ് ചോഴികളെ അനുഗമിക്കുന്നത്. കറുത്ത തുടുപ്പം മുഖം മൂടിയും ഇവർ ധരിക്കും. വൃദ്ധയുടെ വേഷത്തിലാണ് മുത്തിയമ്മ ഇറങ്ങുന്നത്.

തിരുവാതിര ആഘോഷത്തിൻ്റെ ഭാഗമായി അവതരിപ്പിക്കുന്നതാണ് തിരുവാതിരച്ചോഴി. ധനുമാസത്തിലെ തിരുവാതിര നാളിൽ വെളുപ്പിനാണ് ചോഴികൾ ഇറങ്ങുന്നത്. ചില സ്ഥലങ്ങളിൽ മകയിരം നാളിൽ അർദ്ധരാത്രി മുതൽ കളി അവതരിപ്പിക്കാറുണ്ട്. ചോഴികൾക്ക് വിവിധതരത്തിലുള്ള പാട്ടുകളുണ്ട്.
തിരുവാതിര ചോഴിക്ക് നിശ്ചിതമായ പാട്ടുകൾ ഇല്ല. ഭക്‌തിരസപ്രധാനമായ വിഷയങ്ങളെടുത്ത് അപ്പപ്പോൾ പാട്ടുകൾ ഉണ്ടാക്കി പാടാറാണ് പതിവ്.
ചോഴികൾ വീടുകളിൽ വന്നു പാടിയാൽ ഐശ്വര്യം ഉണ്ടാവും എന്നാണ് വിശ്വാസം, വീട്ടിലെത്തുന്ന ചോഴികൾക്ക് സ്ത്രീകൾ പണവും വസ്ത്രവും മറ്റു സമ്മാനങ്ങളും നൽകും. "

3.ചോഴികെട്ട്

“ആതിരോൽസവവുമായി ബന്ധ പ്പെട്ട് പുരുഷൻമാർ അവതരിപ്പി ക്കുന്ന വിനോദകല. മധ്യകേരള ത്തിൽ (വള്ളുവനാടൻ പ്രദേശത്ത്) നടപ്പുള്ള കലാപ്രകടനമാണ് ചോഴി കെട്ട്. ഇതിന് 'ചോഴിക്കളി' എന്നും പറയും. മകയിരം നാളിൽ പാതിരയ്ക്ക് ഈ കളി തുടങ്ങും. ഇതിന് ചെണ്ട, ഇലത്താളം എന്നിവയാണ് വാദ്യോപകരണങ്ങൾ, യമൻ, ചിത്ര ഗുപ്‌തൻ, ചോഴികൾ, മുത്തിയമ്മ എന്നീ വേഷങ്ങളാണ് ചോഴിക്കളി യിൽ ഉണ്ടായിരിക്കുക. യമന്റെ ഭൂത ഗണങ്ങളെന്ന സങ്കൽപത്തിലുള്ള വേഷങ്ങളാണ് ചോഴികൾ. കുട്ടിക ളാണ് ചോഴികളുടെ വേഷം കെട്ടു ന്നത്. മറ്റു വേഷങ്ങൾ മുതിർന്നവർ തന്നെ കെട്ടും. ശരീരത്തിൽ വാഴ യുടെ ഉണങ്ങിയ ഇലകൾ വച്ചുകെ ട്ടുന്ന വേഷങ്ങളാണ് ചോഴിവേഷ ങ്ങൾ. ചോഴിവേഷമെടുക്കുന്ന കുട്ടി കൾ കൈകൊട്ടിക്കളിക്കും. ചിത്രഗുപ്തൻ, യമൻ എന്നീ വേഷങ്ങൾ മുഖം മൂടിയും കറുത്ത ഉടുപ്പും ധരിക്കും. വൃദ്ധയുടെ വേഷമാണ് മുത്തി യമ്മ. ചില പാട്ടുകളും ചോഴികെട്ടിന് പാടുമത്രെ. ചോഴിക്കളിക്കാർ ഭവനംതോറും ചെന്ന് കളിച്ചാൽ, അവർക്ക് പണവും മറ്റും ലഭിക്കും. ഈ ചോഴികെട്ട് തിരുവാതിരച്ചോഴി എന്ന പേരിലും അറിയപ്പെടുന്നു. കുടച്ചോഴി എന്ന പേരിൽ മറ്റൊരു തരം ചോഴികളിയുണ്ട്. "

ലിങ്കുകൾ:

View Link

കല്യാണക്കളി


ശേഖരിച്ച വ്യക്തി:

ഡോ: വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

Nill

വിവരണം:

കല്യാണക്കളി
“താലികെട്ടുകല്യാണത്തോടനുബന്ധിച്ചു നടത്തുന്ന വിനോദപരമായ ഒരു കളിയാണു കല്യാണക്കളി. പുരുഷന്മാരാണു കല്യാണക്കളി യിൽ പങ്കെടുക്കുന്നത്. നായന്മാരുടെയും ഈഴവരുടെയും കുറവ രുടെയും മറ്റുമിടയിൽ ഈ വിനോദത്തിനു കൂടുതൽ പ്രചാരമുണ്ടാ യിരുന്നത്. ദേശം, സമുദായം, എന്നിവയുടെ വ്യത്യാസമനുസരിച്ച് അവതരണക്രമത്തിലും വ്യത്യാസമുണ്ട്. പാട്ടുകൾ പാടിയും ചുവടുവച്ചും ആണ് ഈ കളി കളിക്കുന്നത്. പുരാണകഥകളെ ആസ്‌പദമാക്കിയുള്ള പാട്ടുകളാണു കല്യാണക്കളിയിൽ പാടുന്നത്. ഓണക്കാ ലത്തെ ഒരു വിനോദമായും കല്യാണക്കളികൾ നടത്താറുണ്ട്. “

2.കല്യാണക്കളി

“താലികെട്ടുകല്യാണത്തോടനു ബന്ധിച്ചു നടത്തുന്ന വിനോദപര മായ കലാപ്രകടനം. 'കല്യാണക്കളി'യിൽ പുരുഷന്മാരാണ് ഏർപ്പെടുന്നത്. നായന്മാരുടെയും ഈഴവരു ടെയും കുറവരുടെയും മറ്റുമിടയിൽ ഈ വിനോദത്തിന് കൂടുതൽ പ്രചാ രമുണ്ടായിരുന്നുവത്രെ. ദേശം, സമുദായം എന്നിവയുടെ വ്യത്യാസമനുസരിച്ച് അവതരണക്രമത്തിലും വ്യത്യാസം കാണാം. പാട്ടുകൾ പാടിക്കൊണ്ടും ചുവടുകൾ വച്ചുകൊണ്ടുമുള്ളതാണ് ഈ കളി. പുരാണകഥകളെ ആസ്‌പദിച്ചുള്ള ഗാന ങ്ങളാണ് പാടുക. കല്യാണക്കളി ചിലേടങ്ങളിൽ ഓണക്കാലത്തെ വിനോദമെന്ന നിലയിലും പ്രചരിച്ചിട്ടുണ്ട്. ചില ക്ഷേത്രങ്ങളിലും ഈ കളി പതിവുണ്ടായിരുന്നു.

തെക്കൻ തിരുവിതാംകൂറിൽ പണ്ട് കല്യാണത്തിന് നായന്മാർ പരിശകളിയും നാടാർസമുദായക്കാർ കമ്പടികളിയും അവതരിപ്പിച്ചു വന്നിരുന്നു. അവ 'കല്യാണക്കളി' എന്ന നിലയിൽ അറിയപ്പെട്ടിരുന്നുവത്രേ. “

ലിങ്കുകൾ:

View Link

പരിചമുട്ടിക്കളി /പരിചമുട്ടുകളി


ശേഖരിച്ച വ്യക്തി:

ഡോ: വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

Nill

വിവരണം:

പരിചമുട്ടിക്കളി /പരിചമുട്ടുകളി

1.“മധ്യകേരളത്തിലും ദക്ഷിണകേരളത്തിലും പ്രചാരത്തിലുള്ള ആയോധനപരമായ കലാപ്രകടനമാണിത്. വാളും പരിചയും ഇളക്കിക്കൊണ്ട്ഏതാനും പേർ വട്ടമിട്ടുനിന്നു വെട്ടും തടയും നടത്തുകയാണു പരിച മുട്ടിക്കളിയുടെ സ്വഭാവം. വിവിധ സമുദായക്കാർ ഇതിൽ ഏർപ്പെട്ടിരിക്കുന്നു. പരിചമുട്ടിക്കളിക്കാർ കാലിൽ ചിലങ്കകെട്ടാറുണ്ട്. ചില സ്ഥലത്ത് ചെണ്ട ഉപയോഗിക്കാറുണ്ട്. എന്നാൽ വാദ്യം നിർബന്ധമില്ല.

കേരളത്തിലെ നസ്രാണികൾക്കിടയിൽ പരിചമുട്ടിക്കളിക്കു വളരെ പ്രചാരമുണ്ട്. കല്യാണം, പെരുന്നാൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ ഇത് ഒഴിച്ചുകൂടാത്തതാണ്.
ചരിചമുട്ടിക്കളിക്കുമ്പോൾ അതിൻ്റെ ചുവടുവയ്പിനും താളത്തിനും അനുഗുണമായ പാട്ടുകളും പാടാറുണ്ട്. 'പരിചമുട്ടുകളി' എന്ന പേരിലാണു ചിലേടത്ത് ഇത് അറിയപ്പെടുന്നത്.

കളിക്കാർ വെളുത്തമുണ്ട് കച്ചകെട്ടിയുടുക്കും. ഇടതുകൈയിൽ പരിചയും വലതുകൈയിൽ പ്രത്യേകവടിയും എടുക്കും. മുരുക്കു തടികൊണ്ടാണു പരിച ഉണ്ടാക്കുന്നത്. ചായംതേച്ച് ഭംഗിവരുത്തും. ചിലമ്പുകൾ പിടിപ്പിക്കുന്നവരുമുണ്ട്. നിലവിളക്കിനു ചുറ്റുമായാണു കളിക്കുക. വന്ദനഗാനത്തോടെയാണു കളി ആരംഭിക്കുന്നത്. പാട്ടി നൊത്തു താളത്തിൽ ചുവടുവച്ചു കളിക്കും. പാട്ടിൻ്റെ അന്ത്യത്തിൽ താളം മുറുകും. പാമ്പാട്ടം എന്നൊരു രംഗവും ചില സ്ഥലങ്ങളിൽ കാണുവാൻ കഴിയും. കുത്തുപാട്ടുകളും പരസ്‌പരം ആക്ഷേപി ക്കുന്ന പാട്ടുകളും ഇതിൽ ഉണ്ടാവും.

പരിചമുട്ടുകളിക്ക് ആശാൻ നേതൃത്വം നല്‌കാറുണ്ട്. സാംബവർ, മാപ്പിളമാർ എന്നിവർ പരിചമുട്ടുകളിയിൽ ഏർപ്പെടാറുണ്ട്. ഒരു ഓണക്കാല വിനോദമാണെങ്കിലും കല്യാണം തുടങ്ങിയ വിശേഷാ വസരങ്ങളിൽ ഈ കലാപ്രകടനം നടത്താറുണ്ട്. പരിചമുട്ടുകളി എന്നു പേർപറയും.മാപ്പിളമാരുടെ പരിചമുട്ടുകൾക്കു പാടുന്ന പാട്ടുകൾ പടപ്പാട്ടുകൾ ആണ് അധികവും “.

2.പരിചമുട്ടിക്കളി

“ആയോധനപരമായ കലാപ്രകട നം. വാളും പരിചയും ഇളക്കിക്കൊണ്ട് ഏതാനും പേർ വട്ടമിട്ടുനിന്ന് വെട്ടും തടയും നടത്തുകയാണ് പരി ചമുട്ടിക്കളിയുടെ സ്വഭാവം. മധ്യകേരളത്തിലും ദക്ഷിണ കേരള ത്തിലുമാണ് ഇതിന് കൂടുതൽ പ്രചാ രം. വിവിധ സമുദായക്കാർ ഇതിൽ ഏർപ്പെട്ടുപോരുന്നു. പരിചമുട്ടിക്കളിക്കാർ കാലിൽ ചിലങ്കകെട്ടാറുണ്ട്. ചിലേടങ്ങളിൽ ചെണ്ടയും മറ്റും കൊട്ടുക പതിവുണ്ട്. എന്നാൽ പിന്നണിവാദ്യം വേണമെന്നു നിർബന്ധമില്ല.

കേരളത്തിലെ നസ്രാണി കൾക്കിടയിൽ പരിചമുട്ടിക്കളിക്ക് വളരെ പ്രചാരമുണ്ട്. കല്യാണം, പെരുന്നാൾ തുടങ്ങിയ വിശേഷാവ സരങ്ങളിൽ ഈ കലാപ്രകടനം ഒഴി ച്ചുകൂടാത്തതാണ്. സാംബവർ തുടങ്ങിയ ദലിതർക്കിടയിൽ പരിചമുട്ടിക്കളി നടപ്പുണ്ട്. ഓണക്കാലത്തെ ഒരു വിനോദമെന്ന നിലയിലും അതിന് പ്രാധാന്യമുണ്ട്. 'ഐവർ നാടക'മെന്ന കലാപ്രകടനത്തിലും ഇതിന് സ്ഥാനമുണ്ട്. മാപ്പിളമാരും പരിചമുട്ടിക്കളിയിൽ ഏർപ്പെടും. കല്യാണാവസരങ്ങളിലാണ് അവർ അത് അവതരിപ്പിക്കുന്നത്.
പരിചമുട്ടിക്കളിക്കുമ്പോൾ, അതിന്റെ ചുവടുവയ്പ്പ്പിനും താള ത്തിനും അനുഗുണമായ പാട്ടുകൾ പാടാറുണ്ട്. നസ്രാണികളുടെ പരി ചമുട്ടിക്കളിപ്പാട്ടുകൾക്ക് തോമ്മാശ്ലീ ഹായുടെയും മറ്റും ചരിതങ്ങളാണ് വിഷയം.

'പരിചമുട്ടുകളി' എന്ന പേരി ലാണ് ചിലേടങ്ങളിൽ ഈ കളി അറിയപ്പെടുന്നത്. അങ്കമാലിയിലും മറ്റും ഈ പേരാണ് നിലവിലുള്ളത്. കളിക്കാർ വെളുത്ത മുണ്ട് കച്ചകെ ട്ടിയുടുക്കും. ഇടതുകൈയിൽ പരി ചയും വലതുകൈയിൽ പ്രത്യേകവടിയും എടുക്കും. മുരുക്കുതടികൊ ണ്ടാണ് പരിച ഉണ്ടാക്കുന്നത്. ചായം തേച്ച് ഭംഗി വരുത്തും. ചിലമ്പുകൾ പിടിപ്പിക്കുന്നവരുമുണ്ട്. നിലവിളക്കിനു ചുറ്റുമായാണ് കളിക്കുക. വന്ദനഗാനത്തോടെ കളി ആരംഭിക്കും. പാട്ടുകൾ ആശാൻ പാടിക്കൊടുക്കുമ്പോൾ മറ്റുള്ളവർ ഏറ്റുപാടും. പാട്ടിനൊത്ത് താളത്തിൽ ചുവടു വെച്ച് കളിക്കും. പാട്ടിന്റെ അന്ത്യ ത്തിൽ താളം മുറുകും. വൈവിധ്യ മുള്ള ചുവടുവെപ്പുകളും മുട്ടും പരി ചമുട്ടുകളിയിൽ കാണാം. 'പാമ്പാട്ടം' എന്ന ഒരു രംഗവും ചിലേടങ്ങളിൽ പതിവുണ്ട്. പരിചമുട്ടുകളിക്ക് പാട്ടു കൾ പ്രധാനമാണ്. കുത്തുപാട്ടു കളും പരസ്‌പരം ആക്ഷേപിക്കുന്ന പാട്ടുകളും അവയിൽ അടങ്ങിയിരിക്കും".

ലിങ്കുകൾ:

View Link

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26

© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല