പൈതൃകമ്യൂസിയം

ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക

വേലൻമരുന്നുകൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"മരുന്നുകളുടെയും ചികിത്സാരീതികളുടെയും പഠനം വേലർക്ക് കാടുകളുമായുള്ള ബന്ധത്തെ വെളിപ്പെടുത്തും. കേരളത്തിലെ പ്രാചീന വൈദ്യം സംഘകാലങ്ങളുടെ കാലപ്പഴക്കം നിർണ്ണയിക്കുന്നതിനു മുമ്പുതന്നെ ആരംഭിച്ചിട്ടുണ്ട്.”



“ലോകത്തെവിടെയുമെന്നതുപോലെ കേരളത്തിലും വൈദ്യം ജനകീയമായിരുന്നു. വേലനും പെരുവണ്ണാനും വൈദ്യന്മാരായിരുന്നു. സമൂഹത്തിലെ ഏതെങ്കിലും ഒരംഗത്തിന് കാര്യമായ രോഗം ഉണ്ടായാൽ മരുന്നും മന്ത്രവാദവും പാട്ടും ഒന്നിച്ചുചേർത്തുള്ള ഒരു ചികിത്സയായിരുന്നു നടത്തിയിരുന്നത്.



വ്യത്യസ്ത രോഗങ്ങൾക്ക് വ്യത്യസ്‌ത മരുന്നുകളും ചികിത്സാക്രമവുമാണ് വേലർ പാലിച്ചുവന്നത്. മറ്റ് സമുദായങ്ങളും ചികിത്സയ്ക്കായി ഇവരെ ആശ്രയിക്കും.



വേളച്ചെടി സമൂലം മരുന്നുകല്ലിൽ വച്ച് അരച്ച് നെറ്റിക്കു തടവുന്നത് തലവേദനയ്ക്കും നിലവേപ്പിൻ്റെ ഇല അരച്ച് ഉരുളയാക്കി രാവിലെ വെറുംവയറ്റിൽ വിഴുങ്ങുന്നതു കൈവിഷത്തിനുള്ള ചികിത്സയാണ്. മുറിവുണങ്ങുന്നതിന് വെറ്റിലനീര് മുറിവിൽ ഉറ്റിക്കണം. പച്ചവെള്ളം, എണ്ണ, കുഴമ്പ്, പഴകിയ പശുവിൻനെയ്യ്, നരവ്, ഞെക്കിയുള്ള തടവൽ, ഉളുക്കിനും സന്ധിവേദനയ്ക്കും വേലർ പ്രയോഗിക്കുന്നു.



അർശസ് എന്ന രോഗത്തിന് വേലർക്ക് സവിശേഷമായ ചികിത്സയുണ്ട്. വലിയ മടമുഷു എന്ന മത്സ്യത്തിൻ്റെ തോല് ഉരിഞ്ഞെടുത്ത് വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കും. ഇതുകൊണ്ട് അർശസുള്ള രോഗി നാല്പത്തിയൊന്നു ദിവസം കോണം ഉടുക്കും. കൂടാതെ മടമുഷുവിന്റെ മാംസളമായ ഭാഗം വട്ടത്തിൽ മുറിച്ച് ഉപ്പ് ചേർക്കാതെ ഉണക്കിയെടുത്ത് ഓരോ കഷ്ണം അന്നന്നേരം പശുവിൻ നെയ്യിൽ വറുത്ത് ഒരു മണ്ഡലക്കാലം ക്രമമായി വെറും വയറ്റിൽ സേവിക്കു കയും ചെയ്യും. എരിവ്, പുളി, മദ്യം എന്നിവ ഉപയോഗിക്കാതിരിക്കു കയും രണ്ടു പ്രയോഗങ്ങളും ഏക കാലത്തായിരിക്കുകയും ചെയ്താൽ ഫലപ്രാപ്‌തി സുനിശ്ചിതമെന്ന് വേലവൈദ്യന്മാർ സാക്ഷിക്കുന്നു.



രണ്ടോ മൂന്നോ വട്ടപ്പലം ഇലപറിച്ച് നിലത്തുവച്ച് അതിൻ്റെ മീതെ നഗ്നമായി ഇരിക്കുക. മൂലം പുറത്തുവരലിനുള്ള പ്രതിവിധിയാണിത്. മാനസികരോഗത്തിനുള്ള ചികിത്സയും വേലർക്കുണ്ട്. ഉണങ്ങിയ നെല്ലിക്ക കുരുകളഞ്ഞത്, കാഞ്ഞിരത്തില ഉണങ്ങിയത് എന്നിവ ചതച്ച് വലിയ പാത്രത്തിൽ വെള്ളത്തിലിടുക. പിറ്റേന്ന് രാവിലെ ഈ വെള്ളമുപയോഗിച്ച് രോഗിയുടെ തല നന്നായി കഴുകുക. ഓരോ ദിവസവും എടുക്കുന്ന വെള്ളത്തിൻ്റെ അത്ര അളവ് വെള്ളം ചേർത്തു കൊടുക്കണം. പാത്രത്തിലെ വെള്ളം മുഴുവനായി എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഓരോ ദിവസവും നിശ്ചിത എണ്ണം നെല്ലിക്കയും കാഞ്ഞിരത്തിലയും വെള്ളത്തിൽ ചേർത്തു കൊടുക്കുകയും വേണം. ഇരുപത്തി ഒന്നു ദിവസം ചികിത്സ ആവർത്തിച്ചാൽ ചിത്തഭ്രമം പൂർണ്ണമായി നീങ്ങും.



മറുപിള്ള പോകാൻ ചെറുള സമൂലം ഇട്ട് പച്ചരികൊണ്ട് കഞ്ഞി വയ്ക്കുക. ഇത് ഇളം ചൂടോടെ പ്രസവിച്ച സ്ത്രീയെ വയറുനിറയെ കഴിപ്പിച്ചാൽ മറുപിള്ള പോകും. ചികിത്സയ്ക്കായി ചുറ്റുവട്ടത്തുള്ള ചെടികളും മറ്റു വസ്തു‌ക്കളുമാണ് ഇവർ ഉപയോഗപ്പെടുത്തുന്നതെന്നു കാണാം.”



 


ലിങ്കുകൾ:

View Link

വൃക്ഷ- മൃഗാരാധനകൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"മൃഗങ്ങളെയും മറ്റു ജന്തുക്കളെയും ആരാധിക്കുവാൻ മനുഷ്യനെ പഠിപ്പിച്ചത് മതമായിരിക്കണം.  മുതല, സിംഹം തുടങ്ങിയ ക്രൂരജീവികളെ ആരാധിച്ചിരുന്ന വർഗ്ഗങ്ങൾ ഉണ്ടായിരുന്നു. ഒരു വിശ്വാസവുമായി ബന്ധപ്പെട്ടതത്രേ 'ടോറ്റമിസം'. ഏതെങ്കിലും നിശ്ചിത മൃഗമോ, പക്ഷിയോ, ജീവിയോ, വൃക്ഷമോ, ചെടിയോ തങ്ങളുടെ വംശത്തോടു ബന്ധമുള്ളതാണെന്ന വിശ്വാസം പല ജനവിഭാഗങ്ങളും വെച്ചുപുലർത്തുന്നുണ്ട്.



ഗോത്രപ്രതിരൂപങ്ങളല്ലാതെയും ജീവികളെ ആരാധിക്കാം. പശു, കാള, കുതിര, ആട്, സിംഹം, കലമാൻ, ഗരുഡൻ, മയിൽ തുടങ്ങിയവയെ പുണ്യജീവികളായി വിവിധ പ്രാക്തനസമൂഹങ്ങൾ സങ്കല്പിച്ചുപോന്നിരുന്നു. നാഗാരാധന ഇന്നും നിലവിലുണ്ട്. ഹനുമാനും മറ്റു  ശ്രേഷ്ഠരായ വാനരന്മാരും ജനിച്ച വംശമെന്ന നിലയിൽ കുരങ്ങുകളെ ഉപദ്രവിക്കാതിരിക്കാൻ മനുഷ്യർ ഇന്നും ശ്രദ്ധിച്ചുകാണുന്നു.



ചില ജന്തുക്കളെ പുണ്യതമങ്ങളായി കരുതുന്നത്, അവ ദേവീദേവന്മാരുടെ വാഹനങ്ങളായതുകൊണ്ടാണ്. നന്ദി എന്ന കാളയാണ് ശിവന്റെ വാഹനം. ഐരാവതം എന്ന ആന ദേവേന്ദ്രൻ്റെ വാഹനമാണ്. ദുർഗ്ഗയുടെ വാഹനം സിംഹമാണ്. അഗ്നിയുടെ വാഹനം മുട്ടനാടാണ്. പോത്താണ് യമൻ്റെ വാഹനം. ഗണപതിയുടെ വാഹനം എലിയും സുബ്രഹ്മണ്യൻ്റെ വാഹനം മയിലും (കോഴിയും), വിഷ്ണു‌വിൻ്റെ വാഹനം ഗരുഡനുമാണ്.



ദേവീദേവന്മാർ പല ജീവികളുടെയും വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് പുരാണാദികൾ വ്യക്തമാക്കുന്നു. ഇന്ദ്രൻ കാളയുടെയും ആടിൻ്റെയും കുറുക്കൻ്റെയും പക്ഷി (കോഴി)യുടെയും വേഷം ധരിച്ചിട്ടുണ്ട്. യുധിഷ്‌ഠിരനെ പരീക്ഷിക്കുവാൻ യമധർമ്മൻ ഒരു നായയായി പ്രത്യക്ഷപ്പെട്ടുവെന്ന് മഹാഭാരതത്തിൽ പറയുന്നു. മഹാവിഷ്ണു‌ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം തുടങ്ങിയ അവതാരങ്ങളെടുത്തിട്ടുണ്ട്. ശക്തിയുടെ അവതാരവിശേഷമാണല്ലോ വരാഹി. പാർവ്വതീപരമേശ്വരന്മാർ ആനവടിവായിച്ചമഞ്ഞ് ക്രീഡിച്ചിട്ടുണ്ടെന്നും അതിൽ ഗണപതിയെന്ന ആനമുഖൻ പിറന്നുവെന്നുമാണ് പുരാവൃത്തം.



 



"അത്തിയണിന്തരനും മലമാതുമായ് ആനവേഷം പൂണ്ടു കാനനംതന്നിലെ പത്തിയോടെ നടന്നുള്ളൊരു കാലത്ത് പാരിൽത്തലവനായുണ്ടായൊരു മകൻ. മത്തഗജമുഖമൊത്ത വിനായകൻ മാലോകർക്കാനന്ദമായ പരംപൊരുൾ അത്തൽകളഞ്ഞെൻ്റരങ്ങിൽ വസിപ്പാനായ് അമ്പൊടുകൈകൂപ്പി കുമ്പിടുന്നേരത്തു ആയവണ്ണം കനിയോരോ വകയിലെ നീണ്ടകരിമ്പ് കടലക്ക ചോളവും വേണ്ടും തരം വെച്ചു കൂപ്പി സ്‌തുതിക്കുന്നേൻ”



(ഗണപതിപ്പാട്ട് - പൂരക്കളി)



 



"കലകൾ ധരിത്തരൻ ഗിരിസുതയോടുംകൂടി കടുകനടന്നുടനടവിയിൽ ക്രീഡചെയ്തനാൾ കനിവൊടുളവായ കുടവയറുടയവൻ കരമഞ്ചുള്ള സുതൻ ഗണപതി ജയജയ"



(ഗണപതിസങ്കീർത്തനം - മലയർപാട്ട്)



എന്നിങ്ങനെ ഗണപതിയുടെ ഉത്പത്തിപുരാവൃത്തം അനേകം നാടൻ പാട്ടുകളിൽ ആഖ്യാനം ചെയ്യുന്നുണ്ട്.”



 



 



 


ലിങ്കുകൾ:

View Link

തിരണ്ടാചാരം


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

" വളർച്ചയനുസരിച്ച് പന്ത്രണ്ടോ പതിമൂന്നോ വയസ്സിലാണ് ഒരു പെൺകുട്ടി ഋതുമതിയാകുന്നത്. അന്നുമുതൽ നാലുദിവസംവരെ പുറത്തിറങ്ങാൻ പാടില്ല. ചില ദേശങ്ങളിൽ ഏഴുദിവസം വരെയുണ്ട്. ഈ ദിവസങ്ങളിൽ അരിയും മഞ്ഞളും നെല്ലും ചേർത്തു വരമ്പിട്ട് അതിനുള്ളിൽ ഇരുത്തും. ആ വരമ്പുവിട്ട് പുറത്തുപോയാൽ അശുദ്ധമാവും എന്നാണ് വിശ്വാസം. ആദ്യകാലത്ത് താഴ്ന്ന സമുദായങ്ങളിൽ വേറെയൊരു പുര കെട്ടി അതിലായിരിക്കും ഈ ദിവസങ്ങളിൽ പെൺകുട്ടി താമസിക്കുക. ഈർക്കിലി നാലായി പൊളിച്ച് മഞ്ഞൾപ്പൊടി, അരിപ്പൊടി മിശ്രിതത്തിൽ മുഖത്ത് പുള്ളി കുത്തുന്നു. മറ്റു ചിലർ ഒരു മുറിയിൽ കരിമ്പടം വിരിച്ച് അതിലായിരിക്കും പെൺകുട്ടിയെ ഇരുത്തുക. ഈ സമയത്ത് സുഖഭക്ഷണമായിരിക്കും കൊടുക്കുക. അയൽപക്കങ്ങളിൽനിന്നും ബന്ധുവീടുകളിൽനിന്നും പലഹാരങ്ങളും ഉടുപുടവകളും കൊണ്ടുവരുന്നു. അപ്പം, അട, പൊടി ഇവയായിരിക്കും കൊണ്ടുവരിക. മഞ്ഞക്കഞ്ഞിയും കോഴിമുട്ടയും പ്രത്യേക ദേഹരക്ഷയ്ക്കായി കൊടുക്കുന്നു. മഞ്ഞൾക്കഞ്ഞി ഉണക്കലരി വേവിച്ച് അതിൽ മഞ്ഞളും തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്നു. മൂന്നുദിവസം അടുപ്പിച്ച് ഇതു കഴിക്കുന്നു. ഇത് ശരീര ശുദ്ധിക്കും ശരീരരക്ഷയ്ക്കും അത്യുത്തമമാണ്.



 



പാൽക്കഞ്ഞി:



പശുവിൻപാലിലോ തേങ്ങാപ്പാലിലോ ഉണക്കലരി വേവിച്ച് കഴിക്കുന്നു. സുഖഭക്ഷണമായി സേവിക്കുന്ന ഇതു ദേഹരക്ഷയ്ക്കും ശരീരപുഷ്ടിക്കും വളരെയേറെ ഗുണം ചെയ്യും. കൂടാതെ നെല്ലുവറുത്ത മലരിൽ മഞ്ഞളും പഞ്ചസാരയും ചേർത്തുകഴിക്കുന്നു. കോഴിമുട്ടയിൽ എണ്ണ അടിച്ച് കഴിക്കുന്നവരും ഉണ്ടായിരുന്നു. ഇതെല്ലാം സാധാരണ ഭക്ഷണത്തിനു പുറമേയാണ്.



നാല് അല്ലെങ്കിൽ ഏഴാം ദിവസം വേലത്തിവന്ന് കുളത്തിൽകൊണ്ടുപോയി കുളിപ്പിച്ചു പുതിയ ഉടുപുടവകൾ അണിയിച്ച് കുടയും ചൂടിച്ച് ആർപ്പുവിളിയുമായി വീട്ടിലേക്ക് കൊണ്ടുവരുന്നു. ഇതിനു ശേഷം അടിയാര് മൂന്നുപ്രാവശ്യം അന്തിയുഴിയും.



 



 "കേറ് കേറ് ശ്രീദേവി, എറങ്ങെറങ്ങ് മൂശേട്ട"



തുടങ്ങിയ പാട്ടുകളോടുകൂടി നില വിളക്കിന്റെയും നിറപറയുടെയും മുമ്പിലിരുത്തുന്നു. ഇതിനുശേഷം കുറുപ്പത്തി വന്ന് രണ്ടു ചെന്നിയിലും വടിച്ച് അമ്മിക്കുഴ, ചിരവ, വെട്ടുകത്തി തുടങ്ങിയ വീട്ടുപകരണങ്ങളെ തൊടിക്കുന്നു.



"അശുദ്ധം പോയി ശുദ്ധം വരട്ടെ"



എന്നാണ് ഇതിന്മേലുള്ള വിശ്വാസം. തുടർന്ന് എരിശ്ശേരിയും മെഴുക്കുപുരട്ടിയും കൂട്ടുകറിയും, പപ്പടം, പഴം, പായസവും കൂട്ടിയുള്ള ഗംഭീരസദ്യയും. ചക്കയുടെ കാലമാണെങ്കിൽ ചക്കയെരിശ്ശേരി ഒഴിച്ചുകൂടാനാവാത്തതാണ്. അതുപോലെതന്നെ മാങ്ങയുടെ കാലമാണെങ്കിൽ മാമ്പഴപ്പുളിശ്ശേരി തീർച്ചയായും സദ്യ വട്ടങ്ങളിൽ കടന്നുകൂടിയിരിക്കും. വിവാഹം കഴിക്കാറായ ഒരു പെൺകുട്ടി ഇവിടെയുണ്ടെന്ന് കരക്കാരെ അറിയിക്കാനാണത്രേ സദ്യ നടത്തുന്നത്. ഇതെല്ലാം കഴിഞ്ഞ് പതിനഞ്ചുദിവസത്തിനുശേഷമേ ആ പെൺകുട്ടി ഉമ്മറത്തേക്ക് വരാൻ പാടുള്ളൂ. "



 


ലിങ്കുകൾ:

View Link

പൊങ്കലുകൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

" ഒരു ഭക്ഷണസാധനത്തിൻ്റെ പേര് എന്നതിനും പുറമേ ഈ വാക്കിന് പൊന്തിവരുക, പാചകം ചെയ്യുന്ന പാത്രത്തിൽ പൊന്തിവന്ന് പുറമേ ഒലിച്ചു തുടങ്ങുക എന്ന സൂചനകൂടിയുണ്ട്. കൊയ്ത്തുൽസവമായ മകരസംക്രാന്തിക്ക് 'തൈപ്പൊങ്കൽ' എന്നു പേർ. അന്നുണ്ടാക്കുന്ന പ്രത്യേക അന്നമാണ് പൊങ്കൽ. നമുക്കു വേണ്ടതും അതിനപ്പുറവും അഥവാ സുഭിക്ഷത്തെയാണു പൊങ്കൽ സൂചിപ്പിക്കുന്നത്.



മഞ്ഞപ്പൊങ്കൽ (മഞ്ഞൾ പൊങ്കൽ):



പച്ചരി വേവിക്കുമ്പോൾ നാഴി അരിക്ക് ഒരുപിടി തുവരപ്പരിപ്പും ഒരു സ്‌പൂൺ മഞ്ഞളും ഉപ്പും ചേർത്ത് പാകം ചെയ്യുന്നു. മഞ്ഞൾ നിറം ശുഭസൂചകമാണല്ലോ. കല്യാണത്തിനുമുമ്പ് വധൂവരന്മാരെ അവരവരുടെ ബന്ധുക്കൾ ആദരിക്കുന്ന സദ്യയിൽ ഈ മഞ്ഞപ്പൊങ്കൽ സാധാരണമാണ്.



വെൺപൊങ്കൽ:



നാഴി പച്ചരിക്ക് ഒഴക്ക് വറുത്ത ചെറുപരുപ്പ് എന്ന തോതിൽ രണ്ടും കൂട്ടി വേവിക്കുക. ഒഴക്ക് നെയ്യും വേണ്ടത്ര ഉപ്പും ചേർത്തിളക്കുക. കുരുമുളക് ചതച്ചത്, ജീരകം, അണ്ടിപ്പരിപ്പ്, കറിവേപ്പില ഇവ നെയ്യിൽ വറുത്ത് ഇതിലിട്ട് ഇളക്കുക. അത് ഒരു നിവേദ്യമായി എടുത്തു വരുന്നു.



ചക്കരപ്പൊങ്കൽ:



ഇത് ഒരു പായസമാണ്. ഒഴക്ക് വറുത്ത ചെറുപരിപ്പ്, നാഴി പച്ചരി ഇവ കൂട്ടി വേവിച്ചശേഷം കാൽ കിലോ വെല്ലം ചേർത്ത് പാകപ്പെടുത്തുക. ഒഴക്ക് നെയ്യും ചേർക്കുക. ഏലക്കായ പൊടിച്ചത്, മുന്തിരിങ്ങ, അണ്ടിപ്പരിപ്പ് ഇവ രണ്ടും നെയ്യിൽ വറുത്ത് മേമ്പൊടിയായി ചേർക്കുക. ഇത് അഗ്രഹാരങ്ങളിൽ സാധാരണ ഉണ്ടാക്കുന്ന പായസമാണ്. അമ്പലങ്ങളിൽ പ്രധാന നിവേദ്യവുമാണ്. ചക്കരപ്പൊങ്കലിലും വെൺപൊങ്കലിലും നെയ്യ് ധാരാളം വേണം എന്നത് അതിശയോക്തിയിൽ പറയുമ്പോൾ 'അമ്പലത്തിൽ നിന്ന് പ്രസാദമായി കിട്ടുന്ന ഇവയെ കൈക്കുടന്നയിൽ മേടിച്ച് വായിലേക്ക് എത്തിക്കുമ്പോൾ കൈമുട്ടിൽനിന്ന് നെയ്യ് ഇറ്റിവീഴുമത്രേ' എന്ന്.



 



പുളിയിഞ്ചാതം (പുളിയോദര):



ആദ്യം പുളിഇഞ്ചി ഉണ്ടാക്കിവയ്ക്കുക.



പച്ചരിച്ചോറ് ഉണ്ടാക്കി അതിൽ നമുക്ക് ഇഷ്ടപ്പെട്ട അളവിൽ പുളിഇഞ്ചി ഒഴിച്ച് ചട്ടുകംകൊണ്ട് നല്ലപോലെ കലർത്തുക. കുറച്ചു നല്ലെണ്ണയും (എള്ളെണ്ണ), വറുത്ത കപ്പലണ്ടി, അണ്ടിപ്പരിപ്പ് മുതലായവയും ചേർക്കുക. കാച്ചിയ പപ്പടം പൊടിച്ച് മേമ്പൊടിയായി ചേർക്കാം. ഇത് കുറച്ചു ദിവസം കേടുവരാതെ ഇരിക്കും. യാത്രയ്ക്ക് കൊണ്ടു പോകാൻ പറ്റിയതാണ്. തമിഴരുടെ ഒരു പ്രധാന ഇനമാണ്. മാത്രമല്ല ചില അമ്പലങ്ങളിൽ ഇതു നിവേദ്യമായും എടുക്കാറുണ്ട്.



 



തൈർചാതം (ദധ്യാന്നം):



പച്ചരിച്ചോറിൽ നല്ല കട്ടത്തൈര് ഒഴിച്ച് വേണ്ടത്ര ഉപ്പും ചേർത്തു ചട്ടുകംകൊണ്ട് യോജിപ്പിക്കുക. അതിൽ കടുക് വറുത്തിടുക. പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ അരിഞ്ഞ് ചേർക്കുക. നാഴി അരി ചോറിന് ഒരു ചെറുനാരങ്ങ അളവ് വെണ്ണ ചേർത്ത് യോജിപ്പിക്കുക. ഉടനേതന്നെ ഉപയോഗിക്കുവാൻ ഉദ്ദേശമില്ലെങ്കിൽ കുറച്ചു കാച്ചിയ പാൽ ചേർത്തുവച്ചാൽ പുളിപ്പിനു കുറ വുണ്ടാകും. ഈ 'അന്ന'വും യാത്രയ്ക്ക് നല്ലതാണ്. കുറച്ചുദിവസത്തേക്ക് കേടുവരില്ല. പുളി കൂടുതൽ തോന്നിയാൽ കുറച്ച് കാച്ചിയ പാൽ ചേർത്ത് യോജിപ്പിച്ചാൽ പുളി കുറഞ്ഞുകിട്ടും. കൂടെ ഉപയോഗിക്കുവാൻ വറുത്ത കൊണ്ടാട്ടം മുളക് (തൈര് മുളക്), വറുത്ത അരിക്കൊണ്ടാട്ടം (കറുവടാം), വറുത്ത താമരക്കിഴങ്ങുവറ്റൽ എന്നിവയാണു പതിവ്. ഇതും അമ്പലങ്ങളിലെ നിവേദ്യമാണ്. പ്രത്യേകിച്ച് വൈഷ്‌ണവരുടെ."



 



 


ലിങ്കുകൾ:

View Link

കൃഷിവൈവിധ്യം


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"നെല്ലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. തട്ടു തട്ടായി നിരത്തി വരമ്പിട്ട് വേർതിരിച്ച കണ്ടങ്ങളിൽ തവളക്കണ്ണൻ, ചമ്പാൻ, അന്ന ചമ്പാൻ, ചിറ്റേനി, ചെറുമണിയൻ, ചിന്താമണി, ഞവര, മസൂരി തുടങ്ങിയ നെല്ലിനങ്ങളാണ് വിളഞ്ഞിരുന്നത്. ASD, ആതിര, കാഞ്ചന, കുഞ്ഞ്കുഞ്ഞ്, ത്രിവേണി, മട്ടത്രിവേണി, ഹർഷ എന്നീ ആധുനിക ഇനങ്ങളുടെ കടന്നുകയറ്റം പഴയ വിത്തുകളെ നാമാവശേഷമാക്കി.



ഒന്നാം വിള മുഴുവനും കാലവർഷത്തിൻ്റെ കനിവിൽ വിതച്ചും ഞാറ് പാകി, പറിച്ചു നട്ടും കൃഷിയിറക്കിയിരുന്നു. മലമ്പുഴ അണക്കെട്ടിലെ വെള്ളം കൃഷിക്ക് ലഭ്യമാകുംവരെ മിക്ക ഭൂമികളിലും ഒരുപ്പൂകൃഷി മാത്രമായിരുന്നു. അപൂർവ്വം ചില സ്ഥലങ്ങളിൽ കുളത്തിലെ വെള്ളം ഉപയോഗിച്ച് ഇരുപ്പൂകൃഷി ചെയ്‌തുവന്നു. തോടുകൾക്ക് കുറുകെ ചിറ കെട്ടിയും ചിറയിൽ വെള്ളം തേകിയും ചില സ്ഥലങ്ങളിൽ കുറഞ്ഞ വിസ്തൃതിയിൽ രണ്ടാം വിളവെടുത്തിരുന്നു. വെള്ളം കിട്ടാത്ത പൊറ്റകളിൽ (പളള്യാൽ) എള്ള്, കൊള്ള്, (മുതിര) ഉഴുന്ന്, ചെറുപയർ എന്നിവ വിളവെടുത്ത് വന്നു. കൂടാതെ, കണ്ടങ്ങളുടെ വരമ്പുകളിൽ വൻപയർ, വെണ്ടയ്ക്കു, വഴുതിന, പച്ചമുളക്, തുവര, അമര, ഇളവൻ, കക്കിരി, മത്തൻ എന്നിവകൾ കൃഷിചെയ്യുന്നു. രണ്ടോ മൂന്നോ വേനൽമഴയോടുകൂടി, വരമ്പ് വൃത്തിയാക്കി ഇവയുടെ വിത്ത് വിതയ്ക്കുന്നു. ഓണത്തോടടുത്ത് ഇവയിൽനിന്ന് വിളവെടുപ്പ് തുടങ്ങുന്നു.



വിളവന്നൂരിൽ മാത്രം നിലവിലുണ്ടായിരുന്ന ഒരു അപൂർവം ജലസേചനപദ്ധതിയുണ്ട്. ചരിഞ്ഞ ഭൂമിയുടെ മുകൾഭാഗത്ത് സാമാന്യം വലിയ ഒരു കുളം, അതിൽ മഴക്കാലത്ത് വെള്ളം സംഭരിക്കുന്നു. ഈ കുളത്തിനു ചുറ്റും, താഴെയുമായി വയലേലകൾ. കുളത്തിൻ്റെ കീഴ്ഭാഗം വലിയ വരമ്പിട്ട് ബലപ്പെടുത്തിയിരിക്കും. ഈ കീഴ്ഭാഗത്തുനിന്നും താഴെയുള്ള വയലിലേക്ക് മണ്ണിനടിയിലൂടെ ഒരു കുഴൽ. കുഴലുകൾ ഉണ്ടാക്കിയിരുന്നത് മൂത്ത കരിമ്പന തടിക്കഷണങ്ങളാൽ. കരിമ്പനയുടെ തടിവെട്ടി, ഒരുക്കോൽ നീളമുള്ള കഷണങ്ങളാക്കുന്നു. അവ ചെളിയിലോ ചാണകക്കുഴിയിലോ ആറുമാസത്തോളം താഴ്ത്തിവയ്ക്കുന്നു. അതിനുശേഷം പുറത്തെടുത്ത്, ചോറ്, കുത്തിയും ചെത്തിയും നീക്കി കുഴലാക്കുന്നു. കുഴലുകൾ ഒന്നിനു പിറകെ ഒന്നു ചേർത്ത് ഉണ്ടാക്കിയെടുത്ത കുഴൽ വ്യവസ്ഥ. ഇതിന്റെ ഒരറ്റം കുളത്തിൻ്റെ കീഴ്ഭാഗത്ത് തുറക്കുന്നു. മറ്റേത് താഴെയുള്ള ഒരു വയലിലും, അതിനും താഴെയുള്ള വേറൊരു വയലിലുമായി തുറക്കുന്നു. അങ്ങനെ രണ്ടു തട്ടിലുള്ള വയലുകൾക്കും ഒരേ സമയത്ത് വെള്ളം എത്തിക്കാം. ഉപയോഗിക്കാത്ത സമയത്ത്, കുളത്തിലുള്ള കുഴലിന്റെ അറ്റം കരിങ്കല്ലുകൊണ്ട് ഉണ്ടാക്കിയ അടപ്പിട്ട് അടയ്ക്കുന്നു. കുളത്തിലെ വെള്ളം കുറയുന്നതിനനുസരിച്ച് വെള്ളം ഘട്ടം ഘട്ടമായി ഊറ്റിയെടുക്കാനുള്ള സംവിധാനവും ഈ വ്യവസ്ഥയിലുണ്ട്. അങ്ങനെ ഭൂഗുരുത്വാകർഷണ ഒഴുക്ക് ആസ്‌പദമാക്കി, വൈദ്യുതിയില്ലാതെ കൃഷിക്കുപയോഗിക്കുന്ന വിദ്യയാണ് പുതിയ ജലസേചനവിദ്യയുടെ പഴയ സാങ്കേതികത്തനിമ.



ഉഴവ്:



ട്രാക്ടർ ഉഴവിനായി ഇന്ന് ഉപയോഗിക്കുന്നു. അതിനു മുമ്പ് പോത്തുകളെയും കാളകളെയും നുകംവച്ച് കലപ്പകളിൽ ബന്ധിച്ചായിരുന്നു നിലം ഉഴവ്. അഞ്ചും ആറും ഏര്, കന്നുകളെ (ഏര് = ഒരു ജോഡികളെക്കെട്ടിയ കലപ്പ) ഒന്നിനു പിറകേ ഒന്നായി നടത്തിയാണ് ഉഴവ് നടത്തിയിരുന്നത്. നുകത്തിലുള്ള പൊഴികൾക്കിടയിൽ കാളകളുടെ കഴുത്തുവച്ച് പ്രത്യേകമായി കെട്ടിയുണ്ടാക്കിയ നുകവള്ളിയും. അത് വീണ് പോകാതിരിക്കാൻ നുകക്കോൽ തിരുകിയുമാണ് കാളകളെ നുകത്തിൽ ബന്ധിപ്പിച്ചിരുന്നത്. കലപ്പയുടെ 3-4 കോൽ നീളമുള്ള കരിക്കോൽ നുകത്തിലേക്ക് രണ്ട് കാളകൾക്കും മദ്ധ്യത്തിലായി 'കെട്ടുവള്ളി' ഉപയോഗിച്ച് ബന്ധിക്കുന്നു. കാളകൾ മുന്നോട്ട് നടക്കുമ്പോൾ ഉഴവുകാരൻ കലപ്പ പിടിച്ച് ഉഴവ് നടത്തുന്നു. ഒരു വിരൽ വണ്ണമുള്ള പുല്ലാനിവള്ളി പിരിച്ച് നുകവള്ളിയും കരിമ്പനത്തണ്ടിലെ പൊളിരെടുത്ത് കെട്ടുവള്ളിയും ഉണ്ടാക്കും. ഒരു കോൽ നീളമുള്ള കാഞ്ഞിരക്കോലിന് പകുതി നീളം പുല്ലാനിവള്ളികൊണ്ട് പിടി കെട്ടി 'മൂടിയൻകോൽ' ഉണ്ടാക്കുന്നു. ഇതുകൊണ്ട് കാളകളെ തല്ലിയാണ് ഉഴവിൻ്റെ ഗതി നിയന്ത്രിച്ചിരുന്നത്.



നിലം നീളത്തിലും കുറുകെയും വീണ്ടും നീളത്തിലും മൂന്നു ചാൽ ഉഴുതു മറിച്ചതിനു ശേഷം ഊർച്ചമരംകൊണ്ട് രണ്ട് ചാൽ നിരപ്പാക്കിയതിനു ശേഷമാണ് ഞാറ് നട്ടിരുന്നത്. ഊർച്ചമരം പിടിയുള്ള ഒരു പരന്ന പലകയാണ്. ഇത് കലപ്പയ്ക്ക് പകരം കാളകളെക്കൊണ്ട് വലിപ്പിച്ചാണ് നിലം നിരപ്പാക്കിയിരുന്നത്. നിലം നിരത്തുന്നതിന് പ്രത്യേകം ഊർച്ചകന്നുകളെ പോറ്റിയിരുന്നു. ഉഴവ് കഴിഞ്ഞാൽ അതാത് ദിവസം കന്നുകളെ ചിറയിലോ തോട്ടിലോ കുളിപ്പിച്ചിരുന്നു. അവയുടെ ശരീരത്തിലെ ചേർ കളയുന്നതിന് പനയോല ചീകി കെട്ടിയ 'ചൗളി'യാണ് ഉപയോഗിച്ചിരുന്നത്.



ഉഴുത് നിലം തയ്യാറാക്കിയ കണ്ടങ്ങളിൽ ഞാറ്റടിയിൽനിന്ന് ഞാറ് പറിച്ചു നടുകയോ, ചെളിയിൽ വിത്തു വിതയ്ക്കുകയോ ചെയ്യുന്നു. നെൽച്ചെടി വളർന്നു വരുന്നതിനനുസരിച്ചു മറ്റു ചെടികളും ഇടയ്ക്കിടെ കളകളായി വളർന്നുവരുന്നു. അങ്ങനെ കളകളായി വരുന്നവയാണ് പൊള്ളക്കള, ചേങ്ങോൽ, ചോളപ്പുല്ല്, പരുവപ്പുല്ല്, നീർഗ്രാമ്പ്, vallinsaria ഇവ; ഒന്നോ രണ്ടോ തവണകളായി പറിച്ചു മാറ്റുകയാണ് പതിവ്, സ്ത്രീകൾ നിരയായി നിന്നാണ് ഇതു ചെയ്യുന്നത്. അപ്പോൾ വടക്കൻ പാട്ടും പാടും.



നെൽകൃഷി സ്വന്തമായും പാട്ടവ്യവസ്ഥയിലും ധാരാളമായി കൃഷി ചെയ്തുവന്നിരുന്നു. 1972-ലെ ഭൂപരിഷ്‌കരണം പാട്ടവ്യവസ്ഥയെ ഉന്മൂലനം ചെയ്തു. ഈ അടുത്ത കാലത്തായപ്പോൾ നെൽകൃഷി ലാഭകരമല്ലാതായപ്പോൾ പലരും ഒരു വർഷത്തെയോ രണ്ടു വർഷത്തെയോ പാട്ടക്കരാറിൽ നെൽകൃഷിക്കും ഏത്തവാഴക്കൃഷിക്കും ഇഞ്ചി, മഞ്ഞൾ, കൂർക്ക എന്നിവയ്ക്കുമായി കൃഷിഭൂമി കൊടുക്കുന്ന തായി കണ്ടുവരുന്നു.



വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾക്ക് കടകമ്പോളങ്ങളെ ആശ്രയിച്ചിരുന്നില്ല. വാഴ, ചേന, ചേമ്പ്, വെണ്ട, വഴുതിന, കാവത്ത്, കൂർക്ക, ചെറുകിഴങ്ങ്, പയർ, മത്തൻ, കുമ്പളം, പടവലം, അമര, പച്ചമുളക്, ചീര, ചുരയ്ക്ക, കുരുമുളക്, കൂവ, ജാതിക്ക, ഗ്രാമ്പൂ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ വീട്ടുവളപ്പിൽതന്നെ കൃഷി ചെയ്‌തിരുന്നു. വെള്ളരി, കയ്‌പ, പടവലം, ഇളവൻ, മത്തൻ, എന്നിവ കൊയ്തൊഴിഞ്ഞ പാടങ്ങളിൽ വേനൽപള്ളമായും കൃഷി ചെയ്‌തിരുന്നു. വറ്റൽമുളക്, മല്ലി, ജീരകം, കടുക്, ഉള്ളി, ഉലുവ, പരിപ്പ്, കടല, കായം, ഉപ്പ് എന്നി വയ്ക്ക് മാത്രമേ നാടൻചന്തകളെയും കടകമ്പോളങ്ങളെയും ആശ്രയിച്ചിരുന്നുള്ളൂ. "



 



 


ലിങ്കുകൾ:

View Link

മുളയരി( മുളനെല്ല്)


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

" നൂറോൻ, വെള്ളക്കിഴങ്ങ്, മേങ്കെഴങ്ങ് എന്നീ കിഴങ്ങുവർഗ്ഗങ്ങളും ഈന്തങ്ങ്, പനംപൊടി, മുളയരി, മക്കുങ്കായ് തുടങ്ങിയ ധാന്യങ്ങളും മൂട്ടിപ്പുളി, പൊൻകൊരണ്ടിപ്പഴം, വെട്ടിപ്പഴം, ചരളിപ്പഴം, ഞൊട്ടാഞൊടിയൻ പഴം, പൂടപ്പഴം, കല്ലുവാഴപ്പഴം, അരിയാനെല്ലിക്കായ്, പൊരിയൻകായ്, കൊങ്ങിണിപ്പഴം, കുടംപുളിപ്പഴം, പുന്നപ്പഴം, ഓടപ്പഴം, ആഞ്ഞിലിക്കായ്, ഉന്നത്തിൻ കായ്, പൂവത്തിൻ പഴം തുടങ്ങിയ പഴങ്ങളും ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. കുടിനീരിന് കാട്ടരുവികളിലും പാറയിടുക്കുകളിലും കിട്ടിയിരുന്ന ജലവും. തണ്ണിക്കൊടി(പുല്ലാന്നി)യും മഞ്ഞവള്ളിയും കല്ലുവാഴയും ഇവയിൽനിന്നെടുക്കുന്ന ജലവും ഉപയോഗിച്ചിരുന്നു.



കാടുകളിൽ പുതുമഴയോടുകൂടി കിളിർത്തു വളരുന്ന വള്ളിപ്പടർപ്പുകളാണ് നൂറോനും വെള്ളക്കിഴങ്ങും മേങ്കെഴങ്ങും. ഇവ ധാരാളമായി കാടുകളിൽ കണ്ടുവരാറുണ്ടായിരുന്നു. ഇന്ന് വളരെ ചുരുക്കം സ്ഥലങ്ങളിൽമാത്രമേ കണ്ടുവരാറുള്ളൂ. പുതുമഴയോടുകൂടി കിളിർത്തുവളരുന്ന ഈ കിഴങ്ങുവർഗ്ഗങ്ങൾ ഉരുണ്ടുനീണ്ട് മണ്ണിനടിയിൽ വളരുന്നു. കർക്കിടകമാസം മുതൽ കിഴങ്ങ് കിട്ടുമെങ്കിലും കന്നി, തുലാം മാസങ്ങളിലാണ് വിളവെടുക്കേണ്ടത്. അതായത് ഇലകൾ പഴുത്തുകൊഴിയാൻ തുടങ്ങുന്ന സമയം. ഈ സന്ദർഭത്തിൽ മാന്തി എടുത്ത് ഉപയോഗിച്ചിരുന്നാൽ അതിൻ്റെ ഗുണവും രുചിയും പറഞ്ഞറിയിക്കാൻ പ്രയാസമാണ്. അടുപ്പിലിട്ടു ചുടുകയോ പാത്രത്തിൽ വെച്ച് വേവിച്ചെടുക്കുകയോ ചെയ്യാം. കാട്ടുവാഴികളുടെ കുടിലിൽ രായും പകലും തീയുണ്ടായിരിക്കും. മാസങ്ങളും വർഷങ്ങളും അണയാത്ത തീക്കുണ്ഡങ്ങളിൽ ചാരവും കനലുകളും ആവശ്യത്തിനുണ്ടാകും. ശ്രദ്ധയോടുകൂടി മാന്തി എടുക്കുന്ന കിഴങ്ങുകൾ പ്രത്യേക നീളത്തിലായിരിക്കും മുറിച്ചെടുക്കുക. അവ ഓരോന്നായി ചൂടുചാരത്തിൽ പൂഴ്ത്തിയിടും. ചാരത്തിനു മുകളിൽ കനലുകൾ മാത്രം കൂട്ടിയിടും. നിശ്ചിതസമയം കഴിഞ്ഞ് ചാരം മാറ്റി എടുക്കുന്ന കിഴങ്ങ് മുരിച്ച റൊട്ടിമാതിരി മുരിഞ്ഞിരിക്കും. ഇതിൻ്റെ സ്വാദ് ബഹുകേമം തന്നെ.



ഇക്കൂട്ടത്തിൽ പെടുന്ന ഒന്നാണ് മുളയരി അഥവാ മുളനെല്ല്.



നാല്പതു കൊല്ലം കൂടുമ്പോഴാണ് മുള പൂക്കുന്നതും ഗോതമ്പുപോലുള്ള നെല്ല് ഉണ്ടാകുന്നതും. മുളനെല്ല് പാകമാകുന്നതോടുകൂടി മുളയുടെ ചുവട് വൃത്തിയാക്കി ചവറുകൾ മാറ്റി തുണിയോ പനമ്പോ അല്ലെങ്കിൽ കാട്ടിലകളോ നിരത്തിയിടും. മുളനെല്ല് വീണുകഴിഞ്ഞാൽ വിരിപ്പിൽനിന്നും കല്ലും മണ്ണും കലരാത്ത മുളയരി ശേഖരിക്കും.



ഉരലിലോ കുഴിയുള്ള കല്ലിലോ ഇട്ട് കുത്തി ഉമി കളഞ്ഞെടുക്കും.



എന്നിട്ട് കഞ്ഞിവയ്ക്കുന്നതുപോലെതന്നെ കലത്തിലിട്ട് വേവിച്ച് തേങ്ങ ചിരകിയിട്ടും പാലൊഴിച്ച് പാൽക്കഞ്ഞിയായും ഉപയോഗിക്കാം. (കാട്ടിൽ പാലും തേങ്ങയും ഇല്ലായിരുന്നു). മുളയരി പൊടിച്ച് അപ്പവും അടയും പുട്ടും ഉണ്ടാക്കാം. "



"പാകമാകുന്ന മുള നെല്ല് താഴെ വീഴുന്നത് പരമ്പു വിരിച്ചും മറ്റും ശേഖരിച്ച് ഉണക്കി വിവിധ രൂപത്തിലുള്ള ഭക്ഷണങ്ങൾ ആദിവാസികളും ഗ്രാമീണരും ഉണ്ടാക്കിയിരുന്നു. "



 


ലിങ്കുകൾ:

View Link

കൊന്നപ്പൂവും വിഷുപ്പക്ഷീം


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

കൊന്നപ്പൂവ്:



"സ്വർണ്ണക്കിങ്ങിണിപോലെയുള്ള മനോഹരമായ ഒരു പൂവാണിത്. കുലയായിട്ടാണ് ഇതുണ്ടാകുന്നത്. പ്രധാനമായും പൂക്കുന്നതു വിഷുക്കാലത്താണ്. ഇലയെല്ലാം കൊഴിഞ്ഞുപോയാലും മരം മൂടി നിൽക്കുന്ന പൂക്കൾ ആനന്ദകരമായ ഒരു കാഴ്ച‌യാണ്.



കൊന്നപ്പൂവിനു വിഷു ആഘോഷവുമായി വലിയ ബന്ധമുണ്ട്. വിഷു ദിവസം പ്രഭാതത്തിൽ കണി വെക്കുന്ന ചടങ്ങ് കേരളീയ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും പതിവാണല്ലോ. ഇങ്ങനെ കണിവെക്കുന്ന വസ്തുക്കളിൽ പ്രധാനപ്പെട്ട ഒന്നാണ് കൊന്നപ്പൂവ്. മാത്രമല്ല, പല വീടുകളിലും വെള്ളരിക്കയും കൊന്നപ്പൂവും തൂക്കിയിടുന്നതും വിഷുക്കണിയോടൊന്നിച്ചുള്ള ഒരാചാരമാണ്.”



കണിക്കൊന്ന:



"സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു വൃക്ഷമാണ് കണിക്കൊന്ന. കർണികാരമെന്നും ഇതിനു പേരുണ്ട്. ഭംഗിയേറിയ മഞ്ഞപ്പൂക്കൾ കണിക്കൊന്നയുടെ പ്രത്യേകതയാണ്. കണിക്കൊന്ന ഒരു തണൽമരമായും പൂന്തോട്ടങ്ങളിൽ അലങ്കാരത്തിനായും നട്ടുവളർത്തുന്നു. വിഷുപ്പുലരിയിൽ സ്വർണം, നവധാന്യങ്ങൾ എന്നിവയോടൊപ്പം കണികാണുവാൻ ഒഴിച്ചു കൂടാൻ വയ്യാത്ത ഒന്നായതിനാലാണ് ഇതിനു കണിക്കൊന്ന എന്ന പേര് ലഭിച്ചത്.



 



ഇരുണ്ട പച്ചനിറമുള്ള ഇലകളാണ് കണിക്കൊന്നയുടേത്. ഇലകൾക്കു നല്ല തിളക്കവുമുണ്ട്. കടുംമഞ്ഞനിറത്തിലുള്ള നിരവധി പൂക്കൾ ചേർന്ന പൂങ്കുലകൾ താഴേക്കു തൂങ്ങിക്കിടക്കുന്നു.വേനൽ ക്കാലത്തിന്റെ ആരംഭത്തോടെ വൃക്ഷം ഇലകൾ പൊഴിക്കുകയും ഏപ്രിൽ-മെയ് മാസങ്ങളിൽ പൂവിടുകയും ചെയ്യുന്നു. വിത്തുകൾ നിറഞ്ഞ നീളമുള്ള കായ്കൾ ഉണ്ടാകാറുണ്ട്.



മുരിങ്ങക്കായപോലുള്ള ഇതിൻ്റെ കായ്‌കൾ മാർച്ചുമാസത്തോടെ വിത്തിനുപാകമാകും. ഇതു ശേഖരിച്ചു വിത്തിനു പുറമേയുള്ള മാംസഭാഗം നീക്കി ഉണക്കുക. വിത്തുപാകുന്നതിനു മുമ്പ് അരമണിക്കൂർ തിളച്ച വെള്ളത്തിലും, 6-8 മണിക്കൂർ തണുത്ത വെള്ളത്തിലും കുതിർക്കുക. വിത്തുമുളച്ചു മൂന്നോ നാലോ ഇല പ്രായമാകുമ്പോൾ ചട്ടികളിലേക്ക് മാറ്റിനടാം. രണ്ടുമാസം കഴിയുമ്പോൾ കൃഷിസ്ഥലത്തേക്കു മാറ്റി നടണം. അഞ്ചുവർഷം കഴിയുമ്പോൾ ചെടി പൂവിടും. പത്തു വർഷമായാൽ തൊലി ചെത്തിയെടുത്തു മരുന്നിനായി ഉപയോഗിക്കാം.



 



കണിക്കൊന്നയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കാറുണ്ടെങ്കിലും ഫലങ്ങൾക്കാണ് ഏറ്റവും പ്രാധാന്യം. ഫലത്തിന്റെ മാംസളഭാഗം കുടൽരോഗനിവാരണത്തിനു പ്രസിദ്ധമാണ്. വിത്ത്, തൊലി എന്നിവ വാതരോഗങ്ങൾ, ചർമ്മരോഗങ്ങൾ, ദഹനക്കുറവ് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.



 



തുകൽ ഊറയ്ക്കിടുന്നതിനും തുണിക്കു നിറംപിടിപ്പിക്കുന്നതിനും ഔഷധമായും കണിക്കൊന്നയുടെ പട്ട ഉപയോഗിക്കുന്നു. ഈടുള്ള ഇതിന്റെ തടി തൂണുകൾ, കാർഷിക ഉപകരണങ്ങൾ എന്നിവയുണ്ടാക്കാനും ഉപയോഗിക്കുന്നു. "



 



"കണി കാണാത്ത മുതിര കലം കാണില്ല "



 "വിഷുവിന് തൊട്ടുമുമ്പു വേണം മുതിര വിളവെടുക്കാൻ. വിഷു കഴിഞ്ഞാൽ മുതിരയ്ക്ക് മൂപ്പേറും. പിന്നെ എത്ര വേവിച്ചാലും വെന്തു കിട്ടില്ല. അതുകൊണ്ട് വിഷുവിന് ശേഷം വിളവെടുത്ത (വിഷുക്കണി കാണാത്ത ) മുതിര ആരും കറിവയ്ക്കാൻ കലത്തിലിടുകയില്ല. "



 



"കേരളീയരുടെ നാടൻ സംസ്‌കാരത്തിൽ കൃഷി ഒരു പ്രധാന ഘടകമാണ്. ഒട്ടുമിക്ക മിത്തുകളും കൃഷിയുമായി പ്രത്യക്ഷമായോ പരോക്ഷതായോ ബന്ധപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ പക്ഷികളും കൃഷിയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് 'ചക്കയ്ക്ക് ഉപ്പുണ്ടോ കുയിൽ'. 'വിത്തും കൈക്കോട്ടും കുയിൽ' എന്നും വള്ളുവനാടൻ പ്രദേശങ്ങളിൽ പറഞ്ഞുകേൾക്കുന്നു. ഈ പേരുതന്നെ ഈ പക്ഷികൾക്ക് കൃഷിയുമായുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഓർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഇവയുടെ ശബ്ദം അധികമായി കേൾക്കുന്നത്. വിഷുവിനോട് അനുബന്ധിച്ചു വരുന്നതുകൊണ്ട് ഇവയ്ക്ക് 'വിഷുപ്പക്ഷി' എന്നും പേരുണ്ട്. ഈ പക്ഷിയുടെ വരവ് കാർഷിക വർഷാരംഭത്തെയാണ് കാണിക്കുന്നത്. മിക്കപ്പോഴും വിഷുവിനോട് അനുബന്ധിച്ചുകൊണ്ട് നല്ല ഒരു മഴ കിട്ടാറുണ്ട്. ഈ മഴ കിട്ടിയാൽ പാടങ്ങൾ ഉഴുത് പത്തായത്തിൽ സൂക്ഷിച്ചുവെച്ച വിത്ത് വിതയ്ക്കുന്നു. "



 



ദേശാടനക്കിളി:



“ ദേശാടനക്കിളികൾ നിരവധിയുണ്ടെങ്കിലും കേരളത്തിൽ വിഷുക്കാലത്ത് തെറ്റാതെ വന്നെത്തുന്ന "വിത്തും കൈക്കോട്ടും" എന്നു പാടുന്ന കിളിയെയാണ് ദേശാടനപ്പക്ഷി എന്നു കണക്കാക്കുന്നത്. തനിക്കു പുറകെ മഴ വരുന്നെന്നും അതിനാൽ വിത്തും കൈക്കോട്ടുമെല്ലാം തയ്യാറാക്കി വെക്കുകയെന്നുമുള്ള മുന്നറിയിപ്പാണ് ഈ പക്ഷിയുടെ വരവിനു നല്‌കുന്ന അർത്ഥം. “



 


ലിങ്കുകൾ:

View Link

ചക്കരക്കിഴങ്ങും മരച്ചീനിയും


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

" മുപ്പതിനം ചാത്ത എന്ന പേരിലുള്ള കാട്ടുകിഴങ്ങുകളിൽ സ്വാദിഷ്ഠമായ ചക്കരക്കിഴങ്ങ് ചെറിയ പച്ചമുളയ്ക്കകത്താക്കി ചുട്ടെടുക്കുന്ന ഭക്ഷണമാണിത്. അതിൽ കാട്ടുതേനും ഒഴിക്കും. ചുട്ട് പ്രത്യേക പാകമാകുമ്പോൾ നല്ല മണവും വരും. ഇത് രാത്രിയിൽ തീക്കുണ്ഡത്തിനു ചുറ്റും കുട്ടികളും സ്ത്രീകളും മൂപ്പന്മാരും ഒന്നിച്ചിരുന്ന് കഴിക്കുന്നതിനെപ്പറ്റിയുള്ള വിശദീകരണങ്ങളുണ്ട് ".



 



" മരച്ചീനി അരിഞ്ഞോ കഷണമാക്കിയോ ഉണക്കി വലിയ കലങ്ങളിൽ സൂക്ഷിച്ചുവെച്ചാൽ പഞ്ഞക്കാലത്തേക്ക് ഉതകുന്നു. വാട്ടുകപ്പയായും പച്ചയായും ഉണക്കാറുണ്ട്. കൂടാതെ തുണ്ടമാക്കി ഉണക്കുന്ന കപ്പ കുട്ടയിലോ വട്ടിയിലോ നിറച്ച് വേയിലകൊണ്ടു മൂടി കല്ലുനിരത്തി ഒഴുക്കുവെള്ളത്തിൽ മുക്കിത്താഴ്ത്തിവെച്ചു നാലാം ദിവസം എടുത്ത് കഴുകി അഴുക്കുകളഞ്ഞ് വൃത്തിയുള്ള പാറപ്പുറത്തോ ചിക്കുവരമ്പിലോ ഇട്ട് ഉണക്കിവെച്ച് ആവശ്യമുള്ളപ്പോൾ ഇടിച്ചു മാവാക്കി ഉപ്പുമാവ്, പിട്ട്, വത്സൻ മുതലായ പലഹാരങ്ങളുണ്ടാക്കി തിന്നാൻ കൊള്ളാം. പണ്ട് വീടുനിറയെ മൺകലങ്ങൾ ഉണ്ടാവും. എല്ലാത്തിലും തുണിമുതൽ സകല സാധനങ്ങളുമുണ്ടാകും. പണപ്പെട്ടിയും ഇതൊക്കെതന്നെ. ഉത്തരത്തിൽ തൂങ്ങുന്ന വിത്തുപൊതികളുടെ എണ്ണം ആ ഗൃഹത്തിൻ്റെ ആഢ്യത്വത്തെ വിളിച്ചറിയിക്കുന്നു. കുമ്പളഞ്ഞയും കത്തിരിഞ്ഞയും കേടില്ലാത്തവയാണെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ കാലം തട്ടിൻപുറത്തു കിടക്കും. പുകക്കരി കഴുകി വൃത്തിയാക്കി എടുത്താൽ മതി. പെരിങ്കളകുമ്മിളും ഇതുപോലെ ആറ്റുമീൻ മുതലായവയും ഉണക്കി ശേഖരിക്കാറുണ്ട്. മത്തൻ പിയ്യണി = മലയിലെ കുമ്പളഞ്ഞയാണ്. കുമ്പളങ്ങയെ പൊടിയൻകായെന്നു പറയും. മലവെള്ളരിക്കായെ നാട്ടിൽ മുള്ളൻ വെള്ളരിയെന്നും ഞങ്ങൾ കത്തിരിഞ്ഞായെന്നും പറയും. ചുരയ്ക്ക പച്ചയ്ക്ക് കുടുക്കകായെന്നും ഉണങ്ങുന്നതിനെ കുടുക്കയെന്നും പറയുന്നു.



മരച്ചീനി പച്ചയ്ക്ക് മുറിച്ചവിക്കയോ തീയിൽ ചുട്ടോ കനംകുറച്ചരിഞ്ഞ് രണ്ടു വെള്ളം ഊറ്റി കുമിൾ, മീന്, ഇറച്ചി എന്നിവ ഏതെങ്കിലും കിട്ടുന്നതുകൊണ്ട് കൂട്ടാനുണ്ടാക്കി കഴിക്കയാണു പതിവ്. വലിയ മൃഗങ്ങളെ കിട്ടുമ്പോൾ ഇറച്ചി ചേർത്തു മരച്ചീനി ഇളക്കി രുചികര മായുണ്ടാക്കും. കുമിളു ചേർത്തും മരച്ചീനി ഇളക്കിയാൽ രുചിയാ യിരിക്കും. കൂവയില, വേയില (ഈറയില), പുന്നയില, മുക്കില ഇങ്ങനെ വിഷാംശം ഇല്ലാത്ത ഇലകളിൽ പൊതിഞ്ഞു തീക്കനൽ മൂടി കുമിളുപോലുള്ള പല ചെറിയ സാധനങ്ങളും ചുട്ടുതിന്നുകയാണു പതിവ്. ഇതിനെ പ്ണാവൽ എന്നു പറയും. വേങ്കുഴലിൽ മരിച്ചീനി അവിക്കും കഞ്ഞിവെക്കും. ആറ്റുതീരത്ത് മണലിൽ മരച്ചീനി ചുട്ടാൽ അതൊരു രസമായിരിക്കും. ആറ്റുകല്ലു വൃത്തിയാക്കി, തീയിൽ പഴുപ്പിച്ചു കൂടെ കിഴങ്ങുകളും ചേർത്തു പൊതിഞ്ഞു വേവിക്കുന്നത് കല്ലുമൂടിനതെന്നു പറയുന്ന രീതിയാണ്. ആറ്റിൽ പാറപ്പുറത്തെ ഉരക്കുഴികളിൽ കിഴങ്ങും പഴുത്ത കല്ലുകളും നിരത്തിയാലും ആഹാരം വെന്തുകിട്ടും. ആമയെ കിട്ടിയാൽ മാംസം എടുത്തശേഷം ആ തോടിൽതന്നെ വെച്ചു കുറിയാക്കി കഴിക്കും. ഇതിനാൽ ഒരുത്തനിറച്ചി ഓട്ടിലും വേവും എന്നൊരു ചൊല്ലുതന്നെയുണ്ടായി. ഒരുത്തന്റെ ഇറച്ചി അവന്റെ  ഓടിൽ തന്നെ പാചകം ചെയ്യാൻ സൗകര്യമുണ്ടായതാണു കാരണം.



നെടുവൻ കവല, നൂറാ, നടുനൂലി, മട്ട്, കെരിഞ്ചിയങ്ക് (കരിംകിഴങ്ങ്), പിന്നൻ തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ തോണ്ടിയെടുത്ത് ചുട്ടും അവിച്ചും കാച്ചിയും കഴിക്കാറുണ്ട്. ചെറിയ കഷണങ്ങളാക്കി നുറുക്കിയിട്ട് വെന്തുവരുമ്പോൾ എരിശേരിക്കുപോലെ അരച്ചു ചേർക്കണം. വെള്ളം കോരികുടിക്കാൻ തക്കവണ്ണമുണ്ടാകണം.ഇതാണ് മുളാണി കാച്ചിനതെന്ന രീതി. തുവര, പയറ്, ചക്കക്കുരു, കുമിൾ, കരുവാട്, മീന്, ഇറച്ചി വകകൾ ഇങ്ങനെ ഇഷ്ടമുള്ളതെന്തും ഇതിൽ കൂടെ ചേർക്കാം. "



 



 


ലിങ്കുകൾ:

View Link

മണ്ണിര


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

" കൃഷിയിടത്തെ മണ്ണിന്റെ ഘടനയെക്കുറിച്ചുള്ള അറിവുപയോഗിച്ചാണ് കർഷകർക്ക് ഊഹക്കൃഷി സാധിച്ചിട്ടുള്ളത്. മണ്ണിനെ മെരുക്കാൻ കഴിയുന്ന കൃഷിക്കാരന് അയാളുടെ കൃഷിയിലെ ഒരു അനിയന്ത്രിത ഘടകമായി നിലനിന്നത് കാലാവസ്ഥയാണ്. മണ്ണിനെ കാലാവസ്ഥയുടെ ആഘാതത്തിൽ നിന്നു സംരക്ഷിച്ചാൽ കൃഷിയുത്പാദനം കൂട്ടാം. വേനൽക്കാലത്ത് ചുട്ടുപഴുക്കുന്ന മണ്ണിൽ മഴക്കാലത്ത് മഴപെയ്യുമ്പോൾ അത് കുത്തിയൊലിച്ചു പോകാതെ മണ്ണിലേക്കുതന്നെ ഇറക്കി അതിനെ ശുശ്രൂഷിക്കുമ്പോൾ മണ്ണിന്റെ സ്വഭാവം നിയന്ത്രിച്ചു നിർത്താനാകും. മഴക്കാലത്ത് മണ്ണിരയാണ് വളം. മണ്ണിരയ്ക്ക് വളം എന്നും പേരുണ്ട്. മണ്ണിര കൂടുതലുള്ളിടത്ത് ത്വക്കിന് അലർജി ബാധിക്കുന്നതിനെ 'വളംകടി' എന്ന് പലയിടത്തും പറയാറുണ്ട്. ഇവിടെ മണ്ണ് 'മണ്ണിര', വളം എന്നിവ ഒരു ഏകകംപോലെ ക്രോഡീകരിച്ച അവസ്ഥ കാണാം. മണ്ണ് ഇരയായും മണ്ണിനെ ഉഴുതുമറിക്കുന്നത് ജീവിത ക്രമമായും സ്വീകരിച്ചിട്ടുള്ള ഒരു ചെറുജീവിക്കു നല്കിയ പേരുകൾ (മണ്ണിര, വളം) മണ്ണുസംസ്കാരത്തിന്റെ ചിഹ്നമാണ്. "



"എവിടെയാണ് വളം വേണ്ടതെന്നും എപ്പോഴാണ് ചേർക്കേണ്ടതെന്നും കൃഷിക്കാർക്ക് അറിയാമായിരുന്നു. എന്നാൽ ആധുനികതയോടൊപ്പം വന്ന വളം നിർമ്മാണശാലകളും അതിന്റെ കൃഷി സൂക്തങ്ങളും മണ്ണിനെ കൊന്നൊടുക്കുമായിരുന്നു. മലയിൽ നിന്നു വരുന്ന ഈ പശിമയ്ക്ക് സ്വാഭാവികമായൊരു ജൈവശക്തിയുണ്ട്. ഇത് സസ്യജാലങ്ങൾക്കു മാത്രമല്ല, ജീവിവർഗ്ഗത്തിനും ഒരു കേദാരമാണ്. വയലിൽ ഒത്തുകൂടുന്ന ഭൂമിയുടെ അവകാശികളായ ഞണ്ട്, മണ്ണിര, ഞവ്‌ഞി, ചീവീടുകൾ, എലി, പാമ്പ്, ഒച്ച്, അട്ട ഇവയ്ക്കൊക്കെ ഈ മണ്ണ് ആവാസകേന്ദ്രമാണ്. കൃഷിയെ ഇവ എങ്ങനെ സഹായിക്കുന്നവെന്നത് കർഷകർ എണ്ണിയെണ്ണി പറയുന്നു.പശിമയുള്ള ആവാസവ്യവസ്ഥ എവിടെയുണ്ടോ അവിടെ ഇത്തരം ജീവികൾ ഉണ്ടാകുന്നു. അവയുടെ എല്ലാ അംശങ്ങളും മണ്ണിൽത്തന്നെ ചേർന്ന് വളമായി മാറുന്നുണ്ട്. ഇത് കൃഷിക്ക് പ്രയോജനപ്പെടുന്നുണ്ട്. അടിഞ്ഞുകൂടിയ കളിമണ്ണിനെ സജീവമാക്കുന്നത് ഈ ജീവികളാണ്. അവർ ഈ മണ്ണിനെ കുത്തിമറിക്കുമ്പോൾ പുറ്റുപൊന്തും. മണ്ണിനകത്തെ പോഷകമൂല്യങ്ങളാണ് ഇങ്ങനെ പൊന്തിവരുന്ന ചെളികൾ. ഈ ജീവജാലങ്ങൾ അള തുളയ്ക്കുന്നതുവഴി മണ്ണിനുള്ളിൽ വായു കടക്കുന്നു. വായുസഞ്ചാരം മണ്ണിൻ്റെ ജൈവികഘടനയെ നിലനിർത്തുന്നു. ജലാംശം ശേഖരിച്ചുവയ്ക്കുന്നതിനും പുതുമണ്ണിന്റെ സാരാംശം സംരക്ഷിക്കുന്നതിനും ഈ വായുസഞ്ചാരം സഹായിക്കുന്നു. ഉള്ളിൽ നിന്നും പൊന്തിവരുന്ന ഈ പുതുമണ്ണിനെ 'ഇരപ്പുറ്റ്' എന്ന് കർഷകർ വിളിക്കുന്നു. ഇരപ്പുറ്റു പൊന്താതിരുന്നാൽ അത് കൃഷിയെ ബാധിക്കും. കരയിൽ പൊന്തുന്ന പുറ്റിൽനിന്നും ചിതലിൽനിന്നും വ്യത്യസ്‌തമാണിത്. നദികളുടെ ഒഴുക്കില്ലായ്‌മയും മണ്ണിൻ്റെ ഘടനയിൽ വന്ന മാറ്റവും മൂലം ഇവ ഇന്നുണ്ടാകുന്നില്ല.



ഈ ജീവികളിൽ 'വിര' എന്ന ഒരിനമുണ്ടായിരുന്നു. ഞാറ് നട്ടു കഴിഞ്ഞതിനുശേഷം നെൽക്കൃഷിഭൂമിയിലെ മണ്ണിളക്കുന്നത് ഈ വിരകളാണ്. തന്നത്താൻ മണ്ണിന് അയവുകൊടുക്കുന്നത് ഇവയാണ്. ഇത് നെൽച്ചെടികൾക്ക് വേരോടാൻ സഹായകമാകുന്നു. ഏകദേശം 4 ഇഞ്ച് ആഴത്തിൽ വേരോടി ഞാറ് തെളിയും. വളവും കീടനാശിനിയും അമിതമായും തുടർച്ചയായും പ്രയോഗിക്കുക വഴി ഈ ജീവജാലങ്ങൾ ചത്തൊടുങ്ങി. അവ മണ്ണിനു ചെയ്‌തിരുന്ന ധർമ്മങ്ങൾ ഇല്ലാതായി. മണ്ണ് ജീവച്ഛവമായി. പാടശേഖരങ്ങളിൽ ഒഴുകിവരുന്ന മട്ടിനു പുറമേ ചാലുകളിൽ പഴയ മട്ടുകൾ കിടക്കുന്നുണ്ട്. ഇവ വഞ്ചിയിൽ പോയി 'മരിയ' കൊണ്ട് കോരി വഞ്ചി നിറയ്ക്കുന്നു.അവ നിലങ്ങളിൽ കൊണ്ടുപോയിടുന്നു ."



 



 


ലിങ്കുകൾ:

View Link

കക്കുംകായ - മക്കുങ്കായ്


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

" നൂറോൻ, വെള്ളക്കിഴങ്ങ്, മേങ്കെഴങ്ങ് എന്നീ കിഴങ്ങുവർഗ്ഗങ്ങളും ഈന്തങ്ങ്, പനംപൊടി, മുളയരി, മക്കുങ്കായ് തുടങ്ങിയ ധാന്യങ്ങളും മൂട്ടിപ്പുളി, പൊൻകൊരണ്ടിപ്പഴം, വെട്ടിപ്പഴം, ചരളിപ്പഴം, ഞൊട്ടാഞൊടിയൻ പഴം, പൂടപ്പഴം, കല്ലുവാഴപ്പഴം, അരിയാനെല്ലിക്കായ്, പൊരിയൻകായ്, കൊങ്ങിണിപ്പഴം, കുടംപുളിപ്പഴം, പുന്നപ്പഴം, ഓടപ്പഴം, ആഞ്ഞിലിക്കായ്, ഉന്നത്തിൻ കായ്, പൂവത്തിൻ പഴം തുടങ്ങിയ പഴങ്ങളും ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. കുടിനീരിന് കാട്ടരുവികളിലും പാറയിടുക്കുകളിലും കിട്ടിയിരുന്ന ജലവും. തണ്ണിക്കൊടി(പുല്ലാന്നി)യും മഞ്ഞവള്ളിയും കല്ലുവാഴയും ഇവയിൽ നിന്നെടുക്കുന്ന ജലവും ഉപയോഗിച്ചിരുന്നു.



 



കാടുകളിൽ പുതുമഴയോടുകൂടി കിളിർത്തു വളരുന്ന വള്ളിപ്പടർപ്പുകളാണ് നൂറോനും വെള്ളക്കിഴങ്ങും മേങ്കെഴങ്ങും. ഇവ ധാരാളമായി കാടുകളിൽ കണ്ടുവരാറുണ്ടായിരുന്നു. ഇന്ന് വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ കണ്ടുവരാറുള്ളൂ. പുതുമഴയോടുകൂടി കിളിർത്തു വളരുന്ന ഈ കിഴങ്ങുവർഗ്ഗങ്ങൾ ഉരുണ്ടുനീണ്ട് മണ്ണിനടിയിൽ വളരുന്നു. കർക്കിടകമാസം മുതൽ കിഴങ്ങ് കിട്ടുമെങ്കിലും കന്നി, തുലാം മാസങ്ങളിലാണ് വിളവെടുക്കേണ്ടത്. അതായത് ഇലകൾ പഴുത്തുകൊഴിയാൻ തുടങ്ങുന്ന സമയം. ഈ സന്ദർഭത്തിൽ മാന്തി എടുത്ത് ഉപയോഗിച്ചിരുന്നാൽ അതിൻ്റെ ഗുണവും രുചിയും പറഞ്ഞറിയിക്കാൻ പ്രയാസമാണ്. അടുപ്പിലിട്ടു ചുടുകയോ പാത്രത്തിൽ വെച്ച് വേവിച്ചെടുക്കുകയോ ചെയ്യാം. കാട്ടുവാഴികളുടെ കുടിലിൽ രായും പകലും തീയുണ്ടായിരിക്കും. മാസങ്ങളും വർഷങ്ങളും അണ യാത്ത തീക്കുണ്ഡങ്ങളിൽ ചാരവും കനലുകളും ആവശ്യത്തിനുണ്ടാകും. ശ്രദ്ധയോടുകൂടി മാന്തി എടുക്കുന്ന കിഴങ്ങുകൾ പ്രത്യേക നീളത്തിലായിരിക്കും മുറിച്ചെടുക്കുക. അവ ഓരോന്നായി ചൂടുചാരത്തിൽ പൂഴ്ത്തിയിടും. ചാരത്തിനു മുകളിൽ കനലുകൾ മാത്രം കൂട്ടിയിടും. നിശ്ചിതസമയം കഴിഞ്ഞ് ചാരം മാറ്റി എടുക്കുന്ന കിഴങ്ങ് മുരിച്ച റൊട്ടിമാതിരി മുരിഞ്ഞിരിക്കും. ഇതിൻ്റെ സ്വാദ് ബഹുകേമം തന്നെ.മറ്റൊരു രീതിയിലും കിഴങ്ങ് ചുട്ടെടുക്കാം. ഒരു മുളംകുറ്റി എടുക്കുക. അതിൽ അടക്കം ചെയ്യാൻ കണക്കിനുള്ള കിഴങ്ങ് കുറ്റിയിൽ നിക്ഷേപിക്കുക. കലർപ്പില്ലാത്ത തേൻ ഒഴിച്ച് മറ്റൊരു മുളം കുറ്റികൊണ്ട് തേൻ ചോർന്നു പോകാത്ത രീതിയിൽ ഇരുകെ അടയ്ക്കുക. എന്നിട്ട് മുൻ പറഞ്ഞതുപോലെ ചൂടുചാരത്തിൽ പൂഴ്ത്തിയിട്ട് ചുട്ടെടുക്കുക.



 



വൻമരങ്ങളിൽ ചുറ്റി പടർന്നുവളരുന്ന ഒരു വള്ളിച്ചെടിയാണ് മക്കു വള്ളി. ചില മരങ്ങളിൽ മരത്തോടൊപ്പം വണ്ണം മക്കുവള്ളിയ്ക്കും ഉണ്ടാകും. ഇത്തരം വള്ളികളുള്ള ഏതു വൻമരത്തിലും നമുക്ക് നിസ്സാരമായി കയറിപ്പറ്റാം. മക്കുവള്ളി പൂത്തുകഴിഞ്ഞാൽ അറകളോടുകൂടിയ ഒരു കായ് പ്രത്യക്ഷപ്പെടും. ഏതാണ്ട് നാലിഞ്ചു വീതിയും നാലര അടി നീളവും ഒത്ത ഒരു കായയ്ക്കുണ്ടാകും. അതിലെ അറകളിൽ ഏതാണ്ട് പരിപ്പുവടയുടെ വലിപ്പത്തിലാണ് കുരുക്കൾ ഉണ്ടാകുന്നത്. ഈ കുരുക്കൾക്ക് കട്ടിയുള്ള പുറംതോടുണ്ട്. കുഴിയുള്ള കല്ലിലോ ഉരലിലോ വച്ച് ചുറ്റികയോ ഉലക്കയോവെച്ച് ഇടിച്ചുപൊടിച്ച് കട്ടിയുള്ള പരിപ്പ് എടുത്ത് രാത്രിയിൽ കിടക്കാൻ നേരം വെള്ളത്തിലിടണം. രാവിലെ ഒരു കായ്ക്ക് നാഴി അരിയെന്ന കണക്കിൽ വേവിച്ച് തലേദിവസം വെള്ളത്തിലിട്ടിരിക്കുന്ന മക്കുങ്കാപരിപ്പ് എടുത്ത് അരകല്ലിൽ (ചെറിയ കഷ്ണം മഞ്ഞളും കൂട്ടി) അരച്ചെടുക്കണം. ആവശ്യത്തിനു ജീരകം പൊടിച്ചതും തേങ്ങാ അരച്ചതും ഇട്ട് ഇളക്കി എടുക്കുക. പാലുണ്ടെങ്കിൽ ചേർത്താൽ നന്നായിരിക്കും. രാവിലെ പ്രായ വ്യത്യാസമില്ലാതെ കഴിക്കാവുന്നതാണ്. ഉപ്പുമാത്രം ചേർക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.



ഇതിന് നെടുമങ്ങാട്ടു ഭാഗങ്ങളിൽ പണ്ടയ്ക്കാ എന്നും പേര് പറയുന്നുണ്ട്. മക്കുങ്കായുടെ പരിപ്പ് ശേഖരിച്ച് പൊട്ടിച്ച് വെള്ളത്തിലിട്ട് കുതിർത്ത് അരച്ചെടുത്ത് അപ്പം, അട, പുട്ട് എന്നിവയുണ്ടാക്കി മീൻകറി കൂട്ടി ഭക്ഷണമായി ഉപയോഗിക്കാം. വാതരോഗങ്ങൾ മാറ്റി നിത്യയൗവനം പ്രദാനം ചെയ്യും. മക്കുങ്കായ് അടുപ്പിലിട്ട് തൊണ്ട് കരിഞ്ഞ പാകത്തിനെടുത്ത് പൊട്ടിച്ച് പരിപ്പു ഉപയോഗിച്ചിരുന്നാൽ നടുവേദന, ചങ്കുവേദന എന്നിവ മാറുമെന്ന് മലംപണ്ടാരവിഭാഗം പറയുന്നു. "



" വള്ളിപോലെ പടർന്നു കയറുന്ന പറണ്ട എന്ന വിത്തിന്റെ വലിയ കായകൾ കാട്ടിൽ അനങ്ങാതെ നില്ക്കുന്നു. ബലിഷ്ഠമായ അതിൻ്റെ പുറംതോടുകൾ ചിലത് നിലത്തും വീണുകിടക്കുന്നുണ്ട്. അവയിലെ കക്കുംകായകൾ ഉണങ്ങാൻ തുടങ്ങുമ്പോൾ പറണ്ടക്ക ശബ്ദമുണ്ടാക്കും. ഇതും ആദിമർക്ക് താളവാദ്യമായിരുന്നു. വേനൽക്കാലം കഴിഞ്ഞ് കാട്ടു മഴകളും ചോലകളിലെ വെള്ളപ്പൊക്കവുമുണ്ടാകുമ്പോൾ താഴ്വരപ്പുഴയോരങ്ങളിലെ ആളുകൾ ഒലിച്ചുവരുന്ന പറണ്ടക്ക പറക്കും. അത് പൊളിച്ച് കക്കുംകായ സൂക്ഷിച്ചുവെയ്ക്കും. കർക്കിടകത്തിലെ മരുന്നുകഞ്ഞിക്ക് അതിനുള്ളിലെ പരിപ്പ് സംസ്‌കരിച്ച് ചേർക്കും. ഈ വിത്തൊരു ദിവ്യൗഷധമാണ്. ഗ്രാമങ്ങളിലെ അമ്മൂമ്മവൈദ്യത്തിലും പ്രസവശുശ്രൂഷയിലും പ്രധാനപ്പെട്ടതാണ് കക്കുംകായവിത്ത് . വിഷത്തെ ഔഷധമാക്കുന്നതുപോ സംലെയുള്ളസ്കരണം ഇതിനും ആവശ്യമാണ്.ഇങ്ങനെ വിത്തിനെ സംസ്കരിച്ചു ഭക്ഷണമാക്കുന്ന എത്രയോ ഇനങ്ങൾ ഉണ്ട് ".



 



" ഗ്രാമങ്ങളിലെ അമ്മൂമ്മ വൈദ്യത്തിലും പ്രസവ ശുശ്രൂഷയിലും പ്രധാനപ്പെട്ടതാണ് കക്കുംകായ വിത്ത് . വിഷത്തെ ഔഷധമാക്കുന്നത് പോലുള്ള സംസ്കരണം ഇതിനും ആവശ്യമാണ്. കാടും നാടും തമ്മിലുള്ള പാരിസ്ഥിതിക പാരസ്പര്യം നാട്ടുപദങ്ങളിൽ നിന്ന് നാട്ടുവൈദ്യത്തിലേക്കെത്തുന്നു."



 


ലിങ്കുകൾ:

View Link

ഓട്ടുചിലമ്പ്


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

" ചിലമ്പ് എന്ന പൈതൃക ചിഹ്നം വന്ന വഴി നാം തിരിച്ചറിയണം. രണ്ടു ലോഹങ്ങളുടെ പ്രാചീന രാസവിദ്യയുടെ ചരിത്രം ചിലപ്പതികാരത്തിനു പറയാനുണ്ട്. അതിൽ ചിലമ്പ് ദേശ സൂചകമായി ഉദ്ഘോഷിക്കുന്നു. 'തരിയിട്ട ചിലമ്പ് ' എന്ന് കേരളീയ തോറ്റംപാട്ടുകളിൽ പറയുന്ന, സ്വർണ്ണമണികളിട്ട ചിലമ്പിന്റെ വൈശിഷ്ട്യത്തിന്റെ സാംസ്‌കാരിക മുദ്രകളാണ് കേരളത്തിന്റെ കലാചരിത്രത്തിൽ കാണുന്നത്. ഇത് സംസ്കാരത്തിന്റെ കേട്ടുകേൾവിയാണ്. അത് അതിർത്തികൾ കടന്ന് സഞ്ചരിക്കുന്നു.



 



പെരിയാറിൻ്റെ തീരത്ത് വേങ്ങമരത്തിന്റെ ചുവട്ടിൽനിന്ന് മലങ്കുറവനും കുറത്തിയും പാടിക്കേട്ട പൂർവ്വ ചിലപ്പതികാരത്തിന്റെ ആഖ്യാനമാണ് ഇളങ്കോഅടികൾ പാടിയത്. ചിലപ്പതികാര അടയാളങ്ങൾ കേരളത്തിലെ നാടൻപാട്ടുകൾ അടക്കമുള്ള ദൃശ്യാവിഷ്‌കാരങ്ങളിൽ കാണാം. സ്വർണ്ണ മണികൾ (തരികൾ) ഉള്ളിലിട്ട ചിലമ്പ് ഉണ്ടാക്കുന്ന തട്ടാന്മാരുടെ മാഹാത്മ്യമാണ് നന്തുണിപ്പാട്ടുകാർ ഭദ്രകാളിപ്പാട്ടായി പാടുന്നത്. ഈ മണിമഹത്വം ഒരു സംസ്‌ക്കാരത്തിന്റെ ആദിപൈതൃകം തന്നെയായിരുന്നുവെന്ന് തെളിയുകയാണ് . "



 



"പാലക്കാട് ജില്ലയിലെ കുനിശ്ശേരിക്കുമ്മാട്ടിയിലെ വലിയ ചിലമ്പെഴുന്നള്ളിപ്പ് മലനാട്ടുനിവാസികൾ ഏറ്റുവാങ്ങിയ കണ്ണകി ഉപാസനയുടെ പ്രാഗ്ബിംബമാണ്. നല്ല ഭാരമുള്ള ഈ ഓട്ടുചിലമ്പ് പ്രതീകപ്പൊലിമയായിമാറി മുടി വളർത്തി ചോപ്പുകച്ച കെട്ടിയ കോമരവേഷം. നൂറുകണക്കിനു ചെറുപ്പക്കാർ മണികെട്ടി കണ്യാർക്കളിയുടെ ചുവടുകൾ വയ്ക്കുന്നതും കണ്ണകിയുടെ ഓർമ്മയ്ക്കാണ്. ഗ്രാമാന്തരങ്ങളിൽ കച്ചകെട്ടിയ വെളിച്ചപ്പാടുകളും കോമരങ്ങളും കൈയിലേന്തുന്ന ചിലമ്പിന്റെ കിലുക്കവും മണിമുഴക്കംതന്നെ. കലാഭവൻമണിക്ക് ഏറ്റവും പ്രിയങ്കരമായ അണിയലവും മുടി വളർത്തി ചോപ്പുകച്ചകെട്ടിയ കോമരവേഷമാണ്. കുംഭം, മീനം, മേട മാസക്കാലമായാൽ ഈ മണിവേഷമാണ് കൊടുങ്ങല്ലൂരിൻ്റെ മുഖ്യചിഹ്നം. കൊടുങ്ങല്ലൂരിൽ അശ്വതി കാവുതീണ്ടലിന് വെട്ടിത്തെളിയിക്കാനെത്തുന്ന ആയിരക്കണക്കിന് സ്ത്രീ വെളിച്ചപ്പാടുകൾ കാലിലും കൈയിലുമേന്തുന്ന ചിലമ്പ് ഗ്രാമാന്തരങ്ങളിൽ മൂശാരിമാർ വാർക്കുന്നതാണ്. "



 



''ഇരുമ്പു പണിക്കാരും മൂശാരിമാരും കുശവന്മാരും കൈയും ബോധവും ചേർന്ന് പണിതെടുത്ത നിർമ്മിത മുദ്രകൾ നാട്ടടയാളങ്ങളായി മാറി. ആലയിൽ ഈയവും ചെമ്പും പാകത്തിന് ഉരുക്കിയെടുത്ത ഓടിന് നാദത്തിന്റെ വിത്തുകൾ കേൾപ്പിച്ച് അനുസ്വാനധ്വനികളുണ്ടാക്കിയ ഓട്ടുമണികൾ വാർത്തവർക്ക് ഒരു ഗണിതമുണ്ടായിരുന്നു. കൂറ്റൻ മണികൾ നാടറിയിച്ചപ്പോൾ ചെറുമണികൾ മന്ത്രങ്ങളായി. കുന്നിമണി, നെന്മണി, ചെറുമണി, മണിപ്പയറ്, മണിമേട, മണിക്കുട്ടൻ, മണിക്കുട്ടി എന്നിങ്ങനെ മണിശബ്ദ താരാവലിയുടെ കണക്കെടുപ്പല്ല ഇവിടെ നടത്തുന്നത്. ഒരു ഓമനപ്പേര് നാടോടിത്തത്തിന്റെ ബ്രാൻഡായി മാറുന്ന കാഴ്ച‌യാണ്. "



 



മൂശാരി:



" ലോഹരൂപനിർമ്മാണത്തിൽ മണ്ണ് ഒരു പ്രധാന ഘടകമാണ്. മൂശാരിമാർക്ക് മറ്റൊരിടത്ത് ലോഹം വാർക്കേണ്ടിവരുമ്പോൾ കരു പൊതിയാൻ 'സ്വന്തം മണ്ണ് 'അവർ കൊണ്ടുപോകാറുണ്ട്. മറ്റൊരിടത്തെ മണ്ണിന്റെ സ്വഭാവം അറിയാത്തതിനാൽ അതുപയോഗിച്ച് കരു ചൂടാക്കുമ്പോൾ അത് പൊളിഞ്ഞു പോകാൻ ഇടയുണ്ട് മാത്രമല്ല. താൻ പലതവണ ഉപയോഗിച്ച് പതം വരുത്തിയ മണ്ണിന് ചൂടനുഭവിച്ച് പരിചയമുണ്ട്. അതുകൊണ്ട് പുതിയ മണ്ണിനെക്കാൾ കൃത്യമായി ചൂട് നിലനിർത്താനാകും. സ്വന്തം മണ്ണ് മൂശാരിയെ ചതിക്കില്ല എന്ന ചൊല്ലിൽ ഈ സാങ്കേതികത്വമുൾക്കൊള്ളുന്ന ആത്മവിശ്വാസം ക്രോഡീകരിച്ചിരിക്കുന്നു. "





 


ലിങ്കുകൾ:

View Link

കൂർക്ക


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"ഇടവപ്പാതിയിൽ രോഹിണി ഞാറ്റുവേലയിലാണ് പറമ്പുകൃഷി ആരംഭിക്കുന്നത്. എടവം 11-ന് രോഹിണി ഞാറ്റുവേലയാരംഭിക്കുന്നു. 'പാതയമ്പറത്ത് ' സൂക്ഷിച്ച വിത്തുകൾ  പുറത്തെടുത്ത് വെള്ളത്തിലിടുന്നു. കിഴങ്ങുവർഗ്ഗങ്ങളും പയറുവർഗ്ഗങ്ങളും ഇലച്ചെടികളും വള്ളിച്ചെടികളും ഇതിലുണ്ട്. ഓരോന്നിനും ഓരോ രീതിയിലുള്ള കൃഷിപ്പണി വേണം. ചിലത് കുഴികുത്തി നടേണ്ടത്, ചിലത് വാരം മാടി നടേണ്ടത്, ചിലത് കൂട്ടേണ്ടത് ഇങ്ങനെ. കുത്തുന്ന കുഴിയിൽ ആദ്യം ചപ്പുചവറുകൾ ഇട്ട് തീയിടാറുണ്ട്. ആവശ്യമായ പച്ചിലവളവും ചാണകപ്പൊടിയും വെണ്ണീറും മഴ പെയ്ത്‌തതിനുശേഷം ഇട്ടുകൊടുക്കുന്നു. വർഷകാല പറമ്പുകൃഷിക്കുവേണ്ട ജൈവ വളങ്ങൾ വേനൽക്കാലത്തു തന്നെ തയ്യാറാക്കാറുണ്ട്. ചാണകവും വെണ്ണീറും കൂട്ടി മിശ്രിതമാക്കി ഉണക്കി ചാക്കുകളിൽ സൂക്ഷിച്ചിരുന്നു. കളത്തിൽ നെല്ലൊഴിഞ്ഞാൽ പിന്നെ ഈ ജൈവവള നിർമ്മിതി പണ്ട് ഗ്രാമീണർ ചെയ്‌തിരുന്നു. ആട്ടിൻകാട്ടം പൊടിച്ച് പ്രത്യേകമായി സൂക്ഷിച്ചിരുന്നു. ഓരോ കൃഷിക്കും ഓരോതരം വളങ്ങൾ. ചേമ്പ്, കൂർക്ക തുടങ്ങിയവയുടെ കൃഷിയും വേനലിൻ്റെ അവസാനം ആരംഭിക്കും. മിക്കവാറും പുതുമഴ പെയ്യുന്നതിനോടനുബന്ധിച്ചാണ് ഈ കിഴങ്ങുവർഗ്ഗങ്ങളുടെ കൃഷി കൂർക്ക രണ്ടു തവണ തലനുള്ളി നടും. ഒന്ന് കർക്കിടകം കഴിഞ്ഞാൽ രണ്ടാം തല കന്നിയിലും, 'കന്നി കൂർക്ക കലം പൊളിക്കും' എന്ന് പറയാറുണ്ട്. അത്രയും വിളവുണ്ടാകും എന്നർത്ഥം. നടുന്ന ആളിന്റെ കൈയിന്റെ വർക്കത്തിനെപ്പറ്റിയും നാട്ടുവിശ്വാസങ്ങളുണ്ട്. കർഷകരുടെ കൈകൾ വിളവ് ഇരട്ടിപ്പിക്കുന്നതാണ്. 'ആ കൈ നട്ടാപ്പൊഴിക്കും'. ഓരോ മണ്ണിനും അനുസരിച്ച് കിഴങ്ങുവർഗ്ഗങ്ങളുടെ വിളവ് വ്യത്യസ്‌തമായിരിക്കും. ചില സ്ഥലത്ത് കൂർക്കയും ചേമ്പും മന്തുള്ളതായിരിക്കും. മണ്ണിന്റെ ദോഷമാണ് കാരണം. അവസാനം വ്യശ്ചികമാസത്തിലേ കൂർക്ക പറിക്കൂ.''



"നെൽകൃഷി സ്വന്തമായും പാട്ടവ്യവസ്ഥയിലും ധാരാളമായി കൃഷി ചെയ്തുവന്നിരുന്നു. 1972-ലെ ഭൂപരിഷ്കരണം പാട്ടവ്യവസ്ഥയെ ഉന്മൂലനം ചെയ്തു. ഈ അടുത്ത കാലത്തായപ്പോൾ നെൽകൃഷി ലാഭകരമല്ലാതായപ്പോൾ പലരും ഒരു വർഷത്തെയോ രണ്ടു വർഷത്തെയോ പാട്ടക്കരാറിൽ നെൽകൃഷിക്കും ഏത്തവാഴക്കൃഷിക്കും ഇഞ്ചി, മഞ്ഞൾ, കൂർക്ക എന്നിവയ്ക്കുമായി കൃഷിഭൂമി കൊടുക്കുന്ന തായി കണ്ടുവരുന്നു.



 



വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾക്ക് കടകമ്പോളങ്ങളെ ആശ്രയിച്ചിരുന്നില്ല. വാഴ, ചേന, ചേമ്പ്, വെണ്ട, വഴുതിന, കാവത്ത്, കൂർക്ക, ചെറുകിഴങ്ങ്, പയർ, മത്തൻ, കുമ്പളം, പടവലം, അമര, പച്ചമുളക്, ചീര, ചുരയ്ക്ക, കുരുമുളക്, കൂവ, ജാതിക്ക, ഗ്രാമ്പൂ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്‌തിരുന്നു. വെള്ളരി, കയ്പ , പടവലം, ഇളവൻ, മത്തൻ, എന്നിവ കൊയ്തൊഴിഞ്ഞ പാടങ്ങളിൽ വേനൽപള്ളമായും കൃഷി ചെയ്‌തിരുന്നു. വറ്റൽമുളക്, മല്ലി, ജീരകം, കടുക്, ഉള്ളി, ഉലുവ, പരിപ്പ്, കടല, കായം, ഉപ്പ് എന്നി വയ്ക്ക് മാത്രമേ നാടൻചന്തകളെയും കടകമ്പോളങ്ങളെയും ആശ്രയിച്ചിരുന്നുള്ളൂ. "



 



 


ലിങ്കുകൾ:

View Link

തവളകൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

" നിലങ്കാരിച്ചുമയ്ക്ക് (തൊണ്ണൂറാം ചുമ) കൊടുക്കുന്നത് നിലംകാക്കയെയാണ്. നിലംകാക്കയെ പിടിച്ച് പഴത്തിൻ്റെ ഉള്ളിൽ വെച്ച് വിഴുങ്ങാൻ കൊടുക്കുന്നു. ഗ്രഹണി വന്ന് വയറെല്ലാം ഉന്തി (കൂന്താണിവയറന്മാർ എന്ന് വിളിപ്പേര്) നടക്കുന്ന ഗ്രഹണിപ്പിള്ളരെ പെട്ടെന്ന് കണ്ടാൽ തിരിച്ചറിയാം. ചക്കക്കൂട്ടാൻ കണ്ട ഗ്രഹണിപ്പിള്ളേർ എന്ന കളിയാക്കലും എല്ലുന്തി വയറെല്ലാം വലുതായ ഇവർക്ക് 'പറത്തവള'യെ വെളിച്ചണ്ണയിൽ വറുത്ത് കൊടുക്കും. ദേഹത്ത് ആ എണ്ണതേച്ചു കുളിപ്പിക്കുകയും ചെയ്യും. പറത്തവള ദേഹത്ത് ചാടി കുട്ടി പേടിക്കയാണെങ്കിൽ തവളയെ പിടിച്ച് കുടത്തിലിട്ട് ആ മൂത്രവെള്ളം കുടിപ്പി ച്ചാൽ പേടിപോകും. താമരക്കുളത്തിലെ പച്ചത്തവളയെ പിടിച്ചു കുട്ടികൾക്ക് വറുത്തു കൊടുക്കുകയാണെങ്കിൽ വായുമുട്ടിനു ശമനം കിട്ടും. തവളനെയ്യും തവളയിറച്ചിയും മുതിർന്നവർക്ക് ശ്വാസംമുട്ടിനു നല്ലതുതന്നെ. എന്നാൽ ഇന്ന് പാടത്തുനിന്നും തോട്ടിൽനിന്നും പിടിക്കുന്ന 'മേക്കാൻ തവള' (മഞ്ഞത്തവള) കളെ മുഴുവനും വിദേ ശത്തേക്കു കയറ്റിയയച്ചു പണം കൊയ്യുന്നു. അണ്ണാൻ, വവ്വാൽ, നരിച്ചീറ് തുടങ്ങിയവയുടെ ഇറച്ചിയും ശ്വാസമുട്ടിന് വളരെ നല്ലതാണ്. "



 



നീരും തവളകളും:



"ബാഹ്യമായി നീരൊഴുക്ക് കാണപ്പെടാത്ത സ്ഥലത്ത് കുഴിച്ചാൽ ജലം ലഭിക്കുമോ എന്നറിയുന്നത് ബാഹ്യമായ നിരീക്ഷണത്തിലൂടെയാണ്. കടമ്പുവൃക്ഷം സ്ഥിതിചെയ്യുന്ന ദിക്കിൽനിന്ന് പടിഞ്ഞാറുവശം മൂന്നു കോൽ മാറി ഒന്നര ആൾ ആഴത്തിൽ കുഴിച്ചാൽ വെള്ളം കാണുമെന്ന് ജലപരിജ്ഞാനമുള്ള ആശാരിമാർ പറയാറുണ്ട്. ഇത്തരം പ്രവചനങ്ങൾ സത്യമായി അനുഭവപ്പെടാറുണ്ട്. മേല്പറഞ്ഞ ലക്ഷണമുള്ളിടത്ത് അര ആൾ ആഴത്തിൽ കുഴിച്ചാൽ വെളുത്ത തവളയെയും പിന്നെ മഞ്ഞ നിറമുള്ള മണ്ണും അതിനടിയിൽ വെട്ടുപാറയും അതിനടിയിൽ വെള്ളവും കാണുമെന്നാണ് ശാസ്ത്രവിധി. ഞാവൽ വൃക്ഷമുള്ളിടത്തുനിന്ന് മൂന്നുകോൽ വടക്ക് രണ്ടാൾ ആഴത്തിൽ നീരുറവ കാണാമത്രേ. പകുതി കുഴിക്കുമ്പോൾത്തന്നെ വെളുത്ത തവളയെയും ലോഹഗന്ധമുള്ള മണ്ണും കാണും. മേല്പറഞ്ഞ മരത്തിന്റെ കിഴക്കുവശം മൺപുറ്റുണ്ടെങ്കിൽ, വൃക്ഷത്തിൽനിന്ന് മൂന്നുകോൽ തെക്കായി കുഴിച്ചാൽ ജലം കാണുമെന്നും അത് സ്വാദുള്ളതായിരിക്കുമെന്നും പറയപ്പെടുന്നു. “



പലതരം തവളകൾ:



 



ചെമ്പൻ വർണ്ണത്തവള:



 



"നീരൊഴുക്കുകളോടു ചേർന്നുള്ള മണൽക്കൂനകളിലും എക്കൽമണ്ണിലും പൂണ്ടിരിക്കാറുള്ള തവളയാണു ചെമ്പൻ വർണ്ണത്തവള. വർണ്ണത്തവളയേക്കാൾ തടിച്ച ശരീരമാണ് ഇവയ്ക്ക്. പിൻകാലുകൾക്കു മുകളിലായി പുറത്തു കറുത്ത ചൂട്ടി(പൊട്ട്)പോലുള്ള അടയാളവും ഉണ്ട്.



 



ചൊറിത്തവള:



 



സർവ്വസാധാരണമായി കാണപ്പെടുന്ന തവളകളാണു ചൊറിത്തവളകൾ, ശരീരമാസകലം ചൊറി ബാധിച്ചതുപോലെ വരണ്ടതും പരുപരുത്ത തൊലിയുള്ള തവളകളാണു ചൊറിത്തവളകൾ. ഇവ കരയിൽ ജീവിക്കുന്ന തവളകളാണ്. വീടുകളിലേക്കു സന്ധ്യയ്ക്ക് ഇവ കയറിവരാറുണ്ട്. വടക്കൻ കേരളത്തിൽ ഇവയെ മാരണത്തവള എന്നും വിളിക്കാറുണ്ട്.



കറുപ്പും തവിട്ടും വെളുപ്പും കലർന്ന നിറമാണിവയ്ക്ക്. ഇവയുടെ ത്വക്കിൽ വിഷഗ്രന്ഥികളുണ്ട്. ത്വക്കിനു ശ്വസനപ്രക്രിയയിൽ കാര്യമായ പങ്കില്ല. ഇവയുടെ കഴുത്തിനിരുവശങ്ങളിലും പ്രത്യേകതരം വിഷഗ്രന്ഥികൾ ഉണ്ട്. വായിൽ പല്ലില്ലാത്തവയാണിവ. പൊതുവെ നീളം കുറഞ്ഞ തവളയാണിത്. പിൻകാലിലെ വിരലുകൾക്കിടയിലുള്ള ചർമബന്ധം ഇവയിൽ പ്രകടമല്ല.



 



പച്ചിലപ്പാറൻ തവള:



 



പകൽസമയത്ത് ഇവ തടികളുടെയും കല്ലുകളുടെയും അടിയിൽ ഈർപ്പമുള്ള സ്ഥലത്ത് ഒളിഞ്ഞിരിക്കും. ഇരതേടുന്നതു രാത്രിസമയങ്ങളിലാണ്. കരയിലാണു താമസമെങ്കിലും പ്രജനനകാലമായാൽ ഇവ കൂട്ടംകൂട്ടമായി വെള്ളത്തെ ശരണംപ്രാപിക്കും.



 



പച്ചത്തവള:



 



മഴക്കാലത്തു പാടങ്ങളിലും മറ്റും കാണുന്ന ചാണകപ്പച്ചനിറമുള്ള വലിയ തവളകളാണു പച്ചത്തവള മേക്കാൻ തവള എന്നും പേരുണ്ട്. വേനൽക്കാലത്തു കല്ലുകൾക്കിടയിലും ചവറുകൾക്കിടയിലും മറ്റും പതുങ്ങിയിരിക്കും.



 



പച്ചനിറമുള്ള പുറംഭാഗത്തു നെടുനീളെ മഞ്ഞവരകൾ കാണും. മഞ്ഞ വര മൂക്കിൻതുമ്പത്തു നിന്നു തുടങ്ങി പിൻഭാഗംവരെ നീളുന്നു. അടിഭാഗം മഞ്ഞ കലർന്ന വെളുപ്പാണ്.



 



മഴക്കാലത്താണു പ്രജനനം. പെൺതവള ഇളം മഞ്ഞനിറത്തിൽ പത പോലുള്ള ദ്രാവകത്തോടൊപ്പമാണു മുട്ടകൾ സ്രവിപ്പിക്കുന്നത്. പാടവരമ്പത്തും പാടത്തെ കുറ്റിനെല്ലുകളിലും ഇവ തങ്ങിനില്ക്കും. ഇവയുടെ പിൻകാലുകൾ മുറിച്ചെടുത്ത് ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. അതിനാൽ ഇവയുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു.



 



പച്ചിലപ്പാറൻ തവള:



 



ചുമരിൽ പറ്റിപ്പിടിച്ചു കയറുന്ന തവളകളാണു പച്ചിലപ്പാറൻ തവള അഥവാ പറത്തവള.



ഇതിന്റെ വിരലിനറ്റത്ത് ഒട്ടിപ്പിടിക്കുന്ന മുഴകൾ കാണപ്പെടുന്നു. കാലി ലെയും കൈയിലെയും വിരലുകൾ തമ്മിൽ നേർത്ത ചർമ്മംകൊണ്ടു ബന്ധി ച്ചിരിക്കുന്നതിനാൽ, കൈകാലുകൾ വിരിച്ചുപിടിച്ചു ദൂരത്തിൽ പാളി ചാടാൻ ഇവയ്ക്കാകും. അതിനാലിവയെ പറക്കുന്ന തവള അഥവാ പറത്തവള എന്നും വിളിച്ചുപോരുന്നു. ചിലയിനം പറത്തവളകൾക്കു പച്ചയും ചുവപ്പും കലർന്ന നിറമായിരിക്കും. നല്ല പച്ചനിറമുള്ള തവളകളും ഇക്കൂട്ടത്തിലുണ്ട്.വെള്ളത്തിലേക്കു ചാഞ്ഞുനില്ക്കുന്ന ചെടിത്തുമ്പത്തു പതഞ്ഞുകൊഴുത്ത ഒരു പദാർത്ഥത്തിലാണ് ഇവ മുട്ടയിടുന്നത് മുട്ടവിരിഞ്ഞ കുഞ്ഞുങ്ങൾ വെള്ളത്തിലേക്കു വീഴാൻ വേണ്ടിയാണിത്. "



 


ലിങ്കുകൾ:

View Link

ചന്ദനം


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

" മഞ്ഞൾപോലെതന്നെ മലയാളിയുടെ സവിശേഷലേപനമാണ് ചന്ദനം. 'ചന്ദനലേപ സുഗന്ധം' കൂടി നമ്മുടെ നാട്ടറിവിൽ കടന്നുവരുന്നു. ഔഷധം, നിറം എന്നിവയോടൊപ്പം ചന്ദനത്തിന് ഒരു 'ഗന്ധ' തലംകൂടിയുണ്ട്. ചന്ദനം മണക്കുന്ന മേനിയും കാറ്റും ചന്ദനക്കട്ടിലും എല്ലാം ചേർന്നൊരുക്കുന്ന ഒരു നാട്ടറിവിന്റെ സൗന്ദര്യതലം മലയാളിയുടെ ഗൃഹാതുരതകൂടിയാണ്. ആധുനികലേപനങ്ങളിലും ചന്ദനം ഒഴിച്ചുകൂടാനാവാത്തവിധം കടന്നുവരുന്നുണ്ട്. നെറ്റിയിൽ തൊടുന്ന ചന്ദനം നല്‌കുന്ന തണുപ്പ് ശരീരത്തിന് സുരക്ഷിതകവചം കൂടിയാണ് എന്ന് ശാസ്ത്രം അംഗീകരിക്കുന്നു. 'രക്തചന്ദനം' രക്ത ശുദ്ധിക്ക് എന്നപോലെ, മുഖത്തെ പാടുകളകറ്റാനും നിറം നല്കാനും സഹായിക്കുന്നു. ചർമ്മസൗന്ദര്യത്തിന് അമിതപ്രധാന്യം നല്കുന്ന ഒരു സൗന്ദര്യസങ്കല്പം നമുക്കിടയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. വ്യക്തിക്ക് ആത്മവിശ്വാസം നല്‌കാനും വിജയം കൈവരിക്കാനും ഇതൊരു മനശ്ശാസ്ത്രപരമായ ഗുണം ചെയ്യുന്നുണ്ട്. "



 



ചന്ദനപ്പാട്ട്



"കമ്മാളരിൽപ്പെട്ട ഉപവിഭാഗക്കാർ മിക്കതും കല്യാണപാട്ടുകൾ പാടിവരാറുണ്ട്. ഉത്തരകേരളത്തിലെ ആശാരി മൂശാരി, തട്ടാൻ, കൊല്ലൻ എന്നീ വിഭാഗക്കാർക്കിടയിൽ, മങ്ങലത്തിന് 'ചന്ദനപ്പാട്ട്' പാടും. ഇതിന്  'കുറിപ്പാട്ട്' എന്നും പറയും. കല്യാണത്തിന് വെള്ളയും കരിമ്പടവും വിരിച്ചു വധൂവരന്മാരെ അതിലിരുത്തി അവർക്ക് ചന്ദനം (കുറി) തൊടുവാൻ കൊടുക്കുമ്പോഴാണ് അതു പാടേണ്ടത്.



 



"മലമമ്ന്നാൻ കൊണ്ടുവന്നാരിയ ചന്ദനം കടല്ങ്ങാൻ കൊണ്ടുവന്നാരിയ ചാണയിൽ വെള്ളിക്കിണ്ടിയിൽ നീരുമായ് കുരടുമായങ്ങനെ ചാണകഴുകി ചന്ദനം നീട്ടിയൂരസിനാൻ നെറ്റിതന്മേലും തിരുമാറിലും പൂശിനാൻ വെറ്റില കരിച്ചൂടൻ ചൊട്ടയും തൊട്ടുതോ"



 





ചന്ദനം കൊണ്ടുള്ള ഗുണങ്ങൾ





" (മാന്ദ്യം, തലവേദന, ഉറക്കക്കുറവ്, ചുമ, കാസം, മൂത്രത്തിൽ പഴുപ്പ്, നീർക്കെട്ട്, ഛർദ്ദി, വീക്കം, ചൂടുപൊന്തൽ, ത്വഗ്രോഗങ്ങൾ, ദാഹം, രക്തം തുപ്പൽ, ശരീരദുർഗന്ധം)





കുളിർമയുള്ളതും ഹൃദ്യവുമായ ഒരു സുഗന്ധദ്രവ്യമായി ചന്ദനം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും പിത്തത്തെ ശമിപ്പിക്കുകയും ചെയ്യുന്നു.





ചന്ദനം അരച്ച് വെണ്ണയിൽ തളംവെയ്ക്കുന്നത് മാന്ദ്യം, തല വേദന, ഉറക്കക്കുറവ് എന്നിവയ്ക്ക് ഫലപ്രദമാണ്.





ആടലോടകവേര് കഷായംവെച്ച് 25 മില്ലി വീതം എടുത്ത് 2 തുള്ളി ചന്ദനത്തൈലം ചേർത്ത് കാലത്തും വൈകീട്ടും കഴിക്കുന്നത് ദുർഗന്ധത്തോടുകൂടിയ ചുമയ്ക്കും കാസത്തിനും നല്ലതാണ്.





ചന്ദനം അരിഞ്ഞിട്ടു പാലുകാച്ചി തുടർച്ചയായി കഴിക്കുന്നത് മൂത്രത്തിൽ രക്തം, പഴുപ്പ്, ചുടിച്ചിൽ എന്നിവയ്ക്കു വിശേഷമാണ്.





ചന്ദനവും ചുക്കും കൂട്ടി അരച്ച് നെറ്റിയിൽ പുരട്ടുന്നത് നീർക്കെട്ടിനും തലവേദനയ്ക്കും നല്ലതാണ്.





കുട്ടികൾക്കുണ്ടാകുന്ന ഛർദ്ദിക്ക് ചന്ദനം അരച്ച് വെള്ളത്തിൽ കൊടുക്കുന്നത് ഗുണം ചെയ്യും.





ചന്ദനം പച്ചവെള്ളത്തിലരച്ച് വീക്കങ്ങൾക്കും പനിയുള്ളപ്പോൾ ചെന്നികളിലിടുവാനും ചൊറിച്ചിലിനും ചൂടുപൊന്തലിനും ദേഹത്തിൽ പുരട്ടുവാനും ഉപയോഗിക്കുന്നു.





ചന്ദനം പനിനീരും കർപ്പൂരവും കൂട്ടി അരച്ച് പുറമെ പുരട്ടുന്നത് തലവേദന, വീക്കം, ത്വഗ്രോഗങ്ങൾ എന്നിവയ്ക്ക് ഫലം ചെയ്യും.





രോഗാതുരമായ ദാഹത്തിന് ചന്ദനം പൊടിച്ചത് നാളികേര വെള്ളത്തിൽ കലക്കിക്കുടിക്കുന്നത് നല്ലതാണ്.





ചന്ദനം അരച്ച് ഒരു ചെറിയ ഉരുള രണ്ടോ മൂന്നോ ദിവസം രണ്ടു തവണ വീതം കഴിക്കുന്നത് ശ്വാസകോശത്തിൽനിന്നു രക്തം തുപ്പുന്നതിന് ആശ്വാസം നൽകും.





ശരീരദുർഗന്ധം ഉള്ളവർ ചന്ദനം അരച്ച് കലക്കിയ വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. "



 


ലിങ്കുകൾ:

View Link

വേലന്മാരുടെ തനതുനിർമ്മാണം


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

“ഗൃഹനിർമ്മാണത്തിലും വേലൻ തനതുരീതികളാണ് പിന്തുടർന്നു വന്നിരുന്നത്. ഇവരുടെ വീടുകൾ 'ചാപ്പ' എന്നാണ് അറിയപ്പെടുന്നത്. കാട്ടുകഴുക്കോലും മോന്തായവും തൂണുകളും കമിക്കോലും നെയ്‌പുല്ലും ചെറു ക്‌ടാരിയും ഉപയോഗിച്ച് ഇവർ ഉണ്ടാക്കുന്ന ചാപ്പകൾ ലളിത സാങ്കേതികവിദ്യയുടെ മികച്ച നിദർശനങ്ങളാണ്.



 



കുട്ടമെടയൽ, തെയ്യച്ചമയനിർമ്മാണം, കാർഷികവൃത്തി, നായാട്ട്, മത്സ്യബന്ധനം എന്നിങ്ങനെ നാടൻ ജീവിതവുമായി ബന്ധപ്പെട്ടുകഴിയുന്ന ഇവർക്ക് ഉത്പാദനത്തിനും വിപണനത്തിനുമായി നിരവധി ഉപകരണങ്ങൾ ആവശ്യമായി വരുന്നു. നാഴി, ഇടങ്ങാഴി, ഉരലും ഉലക്കയും, മൺചട്ടികൾ. അമ്മിക്കല്ല്, കഞ്ഞിക്കലം, മങ്ങണം, കുഞ്ഞു മങ്ങണം, കറിച്ചട്ടി, വട്ടച്ചട്ടി, അടിച്ചേറ്റി, കുട്ട്വം, കയില്, മരട, ചിമ്മിനി കൂട്, മരുന്നരയ്ക്കുന്ന കല്ല് എന്നിവ അടുക്കളയിലും കുട്ടികളെ ഉറക്കു ന്നതിന് തൊട്ടിലുകൾ, മുതിർന്നവർക്ക് കിടക്കാൻ കിടില് എന്നിവ കിടപ്പുമുറിയിലും ഉപയോഗിക്കുന്നു. തലമുടി ചീകുന്നതിനായി വാരിച്ചീപ്പും കൊള്ളിച്ചീപ്പും ഉപയോഗിച്ചുവരുന്നു. ഖൊമ്മക്കുട്ട, വളക്കുട്ട, പറക്കുട്ട. ചോറ്റുകുട്ട, കോഴിനെ പൊത്തുന്ന കുട്ട, പൂപറിക്കുന്ന കുട്ട, പണിക്കത്തി, വിരലുറ തുടങ്ങിയവ കുട്ട നിർമ്മാണവുമായും ബന്ധപ്പെട്ടിരിക്കുന്നു. പേളിയ, ചെറിയ പേളിയ, തലച്ചമയം നലത്തണ്ട ഓടക്കാത്, മാർമുല, മണിക്കയല്, പറ്റുമ്പാടും, ചിലമ്പ്, മുഖംമൂടി, പുറത്തട്ട്, അരത്തട്ട്, കണ്ണാടി, അളുക് തുടങ്ങിയവ തെയ്യച്ചമയവുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ്. വേലർ വളരെയേറെ സൂക്ഷ്‌മതയോടെയും അതീവ നിഷ്ഠയോടെയുമാണ് ഇവ നിർമ്മിച്ചെടുക്കുന്നത്.



കാട്ടിൽനിന്നും സമീപപരിസ്ഥിതികളിൽനിന്നും ലഭ്യമാക്കുന്ന വസ്‌തുക്കളെ തങ്ങൾക്കനുകൂലമായി ഉപയോഗപ്പെടുത്തുന്നതിൽ ഇവർ പ്രത്യേക നിഷ്ഠ പുലർത്തുന്നു. ദിനാന്തരീക്ഷ സ്ഥിതിയിലും കാലാവസ്ഥയിലുമുള്ള വ്യതിയാനങ്ങളെ മുൻകൂട്ടി കാണുന്നതിനുള്ള കഴിവ് ഇവർക്കുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം അനുകരിക്കുന്നതിനുള്ള കഴിവ് വേലർക്ക് ഒന്നു വേറെതന്നെയാണ്. താമസസ്ഥലത്തിനു സമീപം കുട്ടനിർമ്മാണത്തിനാവശ്യമായ ഈറ ഒരു ചുവടെങ്കിലും വച്ചുപിടിപ്പിക്കുന്നതായി കാണാം. ഇലകൾ, കയ്ക‌നികൾ, വേരുകൾ എന്നിവ ശേഖരിച്ച് ഭക്ഷണത്തിനായി പാക പ്പെടുത്തുന്നു.



പൊതുവെ രോഗവിമുക്തമായ ശരീരഘടനയാണ് ഇവരുടേത്. ഭക്ഷണത്തിലും ജീവിതരീതിയിലും കൃത്രിമത്വം കുറഞ്ഞിരിക്കുന്നതിനാലായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. വർഷകാലത്ത് കുട്ട നിർമ്മാണവും വേനൽക്കാലത്ത് തെയ്യക്കോലം കെട്ടിയാടലുമായി ഇവർ കഴിഞ്ഞുകൂടുന്നു.



വെള്ളൂർ, പേരൂർ, ചന്തേര, കുഞ്ഞിമംഗലം, തളിപ്പറമ്പ്, ചന്തപ്പുര, അന്നൂർ, കണ്ടങ്കാളി, നരിക്കോട്, പുളിംപറമ്പ്, എച്ചിമൊട്ട, താറ്റേരി, അഴീക്കോട്, പുതിയതെരു, ചെറുതാഴം തുടങ്ങിയ സ്ഥലങ്ങളിലും വേലരുടെ ചെറുകോളനികൾ കാണാം.



സർഗ്ഗാത്മകതകൊണ്ടും കലാനൈപുണികൊണ്ടും തൊഴിൽവൈദഗ്ദ്ധ്യംകൊണ്ടും ശ്രദ്ധിക്കപ്പെടുന്ന ഇവർ സമൂഹത്തിന് തങ്ങളുടേതായ സംഭാവനകൾ ചെയ്‌തുകൊണ്ടിരിക്കുന്നു."



 



 



 


ലിങ്കുകൾ:

View Link

ഉലുവയുടെ ഔഷധഗുണങ്ങൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

 "വാതരോഗങ്ങൾക്കും പിത്താശയരോഗങ്ങൾക്കും ആർത്തവസംബന്ധമായ അസ്വസ്ഥതകൾക്കും ആയുർവ്വേദം വിധിക്കുന്ന ഔഷധമാണ് ഉലുവക്കഞ്ഞി.



 



വേണ്ട സാധനങ്ങൾ:



 



 കുതിർത്ത ഉലുവ പകുതി അരച്ചത്, ജീരകം, ചുക്ക്, വരട്ടുമഞ്ഞൾ, വെളുത്തുള്ളി, അയമോദകം, കുരുമുളക് എന്നിവ നാളികേരംകൂട്ടി അരച്ചെടുത്തത്, പൊടിയരി.



 



തയ്യാറാക്കുന്നവിധം:



 



 നാളികേരവും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചതച്ചെടുത്ത മിശ്രിതത്തിൻ്റെ നാലിരട്ടി പൊടിയും എട്ടിരട്ടി വെള്ളവും എടുക്കുക. വെള്ളം തിളപ്പിച്ച് മിശ്രിതങ്ങളിടുക. അതിനുശേഷം ഏകദേശം വെന്തുവരുമ്പോൾ അരിയിടുക. നന്നായി വേവിച്ച് ഉപ്പും നെയ്യും കൂട്ടി ഉപയോഗിക്കാം. ഉലുവാക്കഞ്ഞി രാവിലെ കുടിക്കുകയാണ് ഉത്തമം.



 



ഉലുവഉണ്ട:



 



സ്ത്രീകൾക്ക് ഏറെ ഗുണകരമായ ഒരു കർക്കിടക വിഭവമാണ് ഉലുവ ഉണ്ട. ദഹനക്കുറവ്, ഛർദി, തലകറക്കം തുടങ്ങിയവയ്ക്കും ഇതു ഗുണപ്രദമാണ്. ആർത്തവസംബന്ധിയായി ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ഉലുവഉണ്ട ഒരു സിദ്ധൗഷധമായി ഉപയോഗിക്കുന്നു.



 



ചേരുവകൾ:



 



 മുളപ്പിച്ച ഉലുവ, പുഴുക്കലരി വറുത്തത്, ശർക്കര, നാളികേരം.



 



തയ്യാറാക്കുന്നവിധം:



 



 ഉലുവ കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിർത്ത് 10 മണിക്കൂർ വയ്ക്കുകയാണെങ്കിൽ മുളയ്ക്കും. ഉണക്കലരി വറുത്തതിനുശേഷം മാത്രം പൊടിക്കുക. ഉലുവയുടെ ചവർപ്പുപോ കുന്നതിനുമാത്രം ശർക്കര ഉപയോഗിക്കാം. തേങ്ങ നേർത്ത രീതിയിൽ ചിരകിയെടുക്കുക. ഉലുവ മുളപ്പിച്ചതും തേങ്ങയും ശർക്കരയും കൂടി വരട്ടിയെടുക്കുക. ഉലുവ നന്നായി വേവുന്നതുവരെ വരട്ടണം. വെന്തു പാകമാകുമ്പോൾ അതിൽ ഉണക്കലരിപ്പൊടി ചേർത്ത് ഇളക്കുക. ചൂടാറുന്നതിനുമുമ്പ് ഉരുളകളായി ഉരുട്ടിയെടുക്കണം. തണുത്തശേഷം കഴിക്കാം. "



 



"ഉലുവ വെള്ളത്തിൽ കുതിർത്തിയെടുത്ത്, നവരനെല്ലിൻ്റെ അരി വേവുമ്പോൾ, നാളികേരം അരച്ചതും ചേർത്തിളക്കി വേവിച്ച് വൈകുന്നേരങ്ങളിൽ കഴിച്ചാൽ ഉഷ്‌ണരോഗങ്ങൾക്കു ശാന്തി ലഭിക്കും. ഈ കഞ്ഞി തണുപ്പാണ്. "



 



ഉലുവകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ:



 



(കഫശല്യം, പ്രമേഹം, ശീഘ്രസ്ഖലനം, മുടികൊഴിച്ചിൽ, ലൈംഗികശേഷിക്കുറവ്, സൗന്ദര്യവർദ്ധന)



 



" ഉലുവ കഴിക്കുന്നത് ശ്വാസകോശത്തിൽ നിറഞ്ഞിരിക്കുന്ന കഫത്തെ അകറ്റി ശ്വാസോച്ഛ്വാസത്തെ  ക്രമീകരിക്കും.



 



തലേദിവസം 30 ഗ്രാം ഉലുവ വെള്ളത്തിൽ ഇട്ടുവെച്ച് പിറ്റേ ദിവസം ആ വെള്ളത്തിൽ തന്നെ അരച്ച് കാലത്ത് കഴിച്ചാൽ പ്രമേഹം ശമിക്കും.



 



ഉലുവയും അരിയും സമം ചേർത്ത് കഞ്ഞിവെച്ച് കഴിച്ചാൽ പ്രസവിച്ച സ്ത്രീകൾക്ക് മൂലപ്പാൽ വർധിക്കും ആരോഗ്യവും ശരീര സൗന്ദര്യവും വർധിക്കും.ഉലുവ പാലിൽ പുഴുങ്ങിയോ കഷായം വെച്ചോ, അതിൽ ആവശ്യാനുസരണം പഞ്ചസാരയോ കൽക്കണ്ടമോ ചേർത്തോ കഴിച്ചാൽ ധാതുപുഷ്ടി ഉണ്ടാകും.



 



ലൈംഗികശക്തി വർധിക്കുകയും ചെയ്യും. ശീഘ്രസ്ഖലനം ശമിക്കും.



 



ഉലുവ തലയിൽ തേച്ചാൽ മുടി വളരും.



 



മുടികൊഴിച്ചിൽ മാറുകയും ചെയ്യും.



 



ഉലുവയും സമം ഇരട്ടിമധുരവും ഉണക്കിപ്പൊടിച്ച് പാലിൽ കുറുക്കി ദേഹത്തു പുരട്ടിയശേഷം കുളിക്കുന്നത് ശരീരസൗന്ദര്യവും അവയവപുഷ്ഠിയും വർധിപ്പിക്കും.



 



ഉലുവയും വെണ്ണയും കൂട്ടി അരച്ച് ഉരുട്ടിയത് ഒരു പൊളിയ്ക്കാത്ത അടയ്ക്കയോളം എടുത്ത് രാത്രിതോറും കഴിച്ച് പശുവിൻപാൽ നാഴിയോളം കഴിച്ചാൽ ആ സ്ത്രീ പ്രസവിക്കുംതോറും സൗന്ദര്യം വർദ്ധിക്കുന്നതാണ് . "



 



 



 


ലിങ്കുകൾ:

View Link

ഔഷധകായ്കളും പൂക്കളും


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

“കല്ലുവാഴപ്പഴത്തിലുള്ള കല്ലുകൾ (വിത്ത്) സേവിക്കുന്നത് മൂത്രക്കല്ലു സുഖപ്പെടുത്തുമെന്ന് മുഡുഗർ വിശ്വസിക്കുന്നു. വിര പിരിഞ്ഞിരിക്കുന്നതുപോലുള്ള കായ്‌കൾ ഉള്ള ഇടംപിരിവലംപിരിയുടെ വിത്ത് വിരശല്യത്തിന് ഉത്തമമാണെന്ന് അട്ടപ്പാടിയിലെ ആദിവാസികൾ പറയുന്നു. കൊന്നയുടെ കായ്‌കൾക്കും മൂലക്കുരുവിനുമുള്ളസാമ്യവും തത്തുല്യമായ ചികിത്സയ്ക്ക് ഇരുളരുടെ ഇടയിൽ പ്രചാരം കൊടുത്തു.



സസ്യം പ്രകൃതിദത്തമായി കണ്ടുവരുന്ന സ്ഥലവും ഔഷധോപയോഗവും:



കല്ലുവാഴ സാധാരണയായി പാറക്കെട്ടുകളോടുകൂടിയ പ്രദേശങ്ങളിൽ ചെറുകല്ലുകൾക്കിടയിലായാണ് വളർന്നുനില്ക്കുന്നത്. അതിനാലാവാം കേരളത്തിലുടനീളമുള്ള മിക്ക ആദിവാസികളും മൂത്രക്കല്ല് സംബന്ധമായ രോഗങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്തുന്നത്. കല്ലുകൾക്കിടയിൽനിന്ന് വളർന്നുനില്ക്കുന്ന കല്ല് ഊരാക്കിയ കല്ലൂർവഞ്ചിക്കും മൂത്രക്കല്ല് ചികിത്സയിൽ സ്ഥാനമുണ്ട്. ചെളിപ്രദേശങ്ങളിൽ സദാസമയവും വെള്ളത്തിൽ വളർന്നുവരുന്ന നീർക്കുറുശ്ശിയുടെ (Luduigia Pervicious) സ്പോഞ്ചുരൂപത്തിലുള്ള വേരുകൾ വാതസംബന്ധമായ രോഗങ്ങൾക്കു മുഡുഗർ ഉപയോഗിക്കുന്നു. മേൽപ്പറഞ്ഞവയിലെല്ലാംതന്നെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ രോഗത്തിൻ്റെ സ്വഭാവം, ഔഷധസസ്യങ്ങളുടെ വാസസ്ഥലം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.



 



സസ്യങ്ങളുടെ ഗന്ധവും ഔഷധോപയോഗവും:



 



രൂക്ഷഗന്ധത്തോടുകൂടിയ സസ്യങ്ങൾ ക്ഷുദ്രജീവികളെയും പിശാചുക്കളെയും അകറ്റുമെന്ന് ആദിവാസികൾ വിശ്വസിക്കുന്നു. വിഷഹാരിയായ കർലകം, അണലിവേഗം (Pittosporum tetraspermum) തുടങ്ങിയ സസ്യങ്ങൾ ഇതിനുദാഹരണമാണ്. ഹൃദ്യമായ ഗന്ധമുള്ള സസ്യങ്ങൾക്ക് ഔഷധഗുണം മറ്റുള്ളവയെക്കാൾ കൂടുതലാണെന്നാണ് ആദിവാസിമൂപ്പന്മാരുടെ അഭിപ്രായം.



 



സസ്യഭാഗങ്ങളുടെ നിറവും ഔഷധ ഉപയോഗങ്ങളും:



 



പൂക്കളുടെ നിറമാണ് ഔഷധപ്രയോഗത്തിൽ കൂടുതൽ സ്വാധീനം ചെലുത്തിയിരിക്കുന്നത് എന്നു തോന്നുന്നു. കണ്ണിൻ്റെ ആരോഗ്യത്തിന് നിർദ്ദേശിക്കപ്പെട്ട എല്ലാ സസ്യങ്ങളും ഏതാണ്ട് വെളുത്ത പൂക്കളോടുകൂടിയതോ വെള്ളുത്തതിൽ കറുത്ത പൊട്ടുകളുള്ളതോ ആണ്. തെളുകണ്ണി (Heliotropium Keraleuse), പൂപ്പാല തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു. പച്ചമഞ്ഞളരച്ച് പാലിൽ കലക്കി കൊടുക്കുന്നത് മഞ്ഞപ്പിത്തത്തിനുള്ള ഒരു ആദിവാസി ചികിത്സയാണ്. പൂപ്പരുത്തി, കാട്ടുകടുക്, നിലപ്പന എന്നിങ്ങനെ മഞ്ഞപ്പിത്തത്തിനായുള്ള ഭൂരിഭാഗം സസ്യങ്ങളും മഞ്ഞനിറമുള്ള പൂക്കളോടുകൂടിയതാണ്. കാട്ടുതെങ്ങിൻ്റെ തടിക്കകത്തുള്ള മഞ്ഞ നിറമുള്ള ചോറ് മലമ്പണ്ടാരങ്ങൾ മഞ്ഞപ്പിത്തത്തിനെതിരേ ഉപയോഗിക്കുന്നു.”



 



 


ലിങ്കുകൾ:

View Link

വർണപ്പെട്ടി


ശേഖരിച്ച വ്യക്തി:

ഡോ: വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

“വർണ്ണപ്പെട്ടിനിർമ്മാണം കുലത്തൊഴിലായ ഒരു സമുദായമാണ് വടക്കേ മലബാറിലെ ക്ടാരസമുദായം. കാസർഗോഡ് ജില്ലയിലെ അതിയാമ്പൂര് മുതൽ കണ്ണൂർ ജില്ലയിലെ പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങൾവരെ അധിവസിച്ചുവരുന്ന ക്ടാരന്മാർ കർണ്ണാടകത്തിൽനിന്നു കേരളത്തിലേക്കു കുടിയേറിപ്പാർത്തവരാണെന്ന് കരുതപ്പെടുന്നു. വീരാളി നിർമ്മിക്കാനും കാവുകളിലും പള്ളിയറകളിലും ചായമടിക്കുന്നതിനും പൂന്തിയും പരിചയും നിർമ്മിക്കുന്ന തിനുംവേണ്ടി കോലത്തിരി രാജാവ് ഇവരെ കൂട്ടിക്കൊണ്ടുവന്ന താണെന്ന് ഇവർ അവകാശപ്പെടുന്നു. തമ്പുരാൻ്റെ എഴുന്നള്ളത്തിന് പൂന്തിയും പരിചയുമായി ഇവർ അകമ്പടി സേവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മാടായിക്കാവ്, മന്നംപുറത്തുകാവ് തുടങ്ങിയ കാവു കളിൽ പൂജ ചെയ്‌തുവരുന്ന പിടാരന്മാരാണ് തങ്ങളെന്നും പിന്നീട് രാജകോപത്തിനിരയായതിനാൽ ചവിട്ടിത്താഴ്ത്തപ്പെട്ടവരാണെന്നും ഇവർ വിശ്വസിച്ചുവരുന്നു. 1988-ലെ സെൻസസ്പ്രകാരം ഇവരുടെ അംഗസംഖ്യ ആയിരത്തിൽ താഴെയാണ്.



 



മുരിക്കുകൊണ്ട് പെട്ടിയുണ്ടാക്കി, തുകൽ പൊതിഞ്ഞ്, ചായംതേച്ച് വിൽക്കുന്നതും ക്ടാര സമുദായത്തിൻ്റെ  കലാവൈഭവം വിളിച്ചറിയിക്കുന്ന തൊഴിലാണ്. ഇഷ്ടാനുസരണം രൂപപ്പെടുത്താവുന്നതും ഘനം കുറഞ്ഞ തുമായ മുരിക്കുമരമാണ് അവർ ഇതിനുപയോഗിക്കുന്നത്. ഈ മുരിക്കിൻപെട്ടി ഈടുനിൽക്കാൻ ചെയ്യേണ്ട സംസ്‌കരണ വിദ്യ അവർക്ക് അറിയാമായിരുന്നു. ഉറകുത്തിപ്പോകാതിരിക്കാൻ കറുത്ത പക്ഷത്തിൽ ആണ് മരം മുറിച്ചിരുന്നത്. പിന്നീട് മുരിക്കിൻപലകകൾ ഇളവെയിലിലിട്ട് 'നീർപാട്ടി'ലാക്കുന്നു. മുള ചെറുതായി ചീന്തിയെ ടുത്ത് മുന കൂർപ്പിച്ചാണ് ആണിക്കു പകരം പ്രയോഗിച്ചിരുന്നത്.



 



പഞ്ചിൽമരത്തിന്റെറെ കായ ഉരലിലിട്ടിടിച്ച് വെള്ളമൊഴിച്ച് പിഴിഞ്ഞെ ടുക്കുന്ന പശ പെട്ടിക്കു മുകളിൽ തേച്ച് അതിനു മുകളിൽ കടലാസ് ഒട്ടിക്കുന്നു. പേപ്പർ ഒട്ടിച്ചശേഷം വെണ്ണക്കല്ലുകൊണ്ട് മിനുസപ്പെടു ത്താറുണ്ട്. അതിനുശേഷം തവിടുപൊടി പശയിൽ കുഴച്ച് കടലാസ്സിനു മുകളിൽ കട്ടിയായി തേക്കുന്നു. അതിനു മുകളിൽ തോല് ഒട്ടിക്കുന്നു. ആട്ടിൻതോലോ മാനിൻതോലോ ആണ് ഇതിനായി ഉപയോഗിക്കു ന്നത്. തോല് വെള്ളത്തിൽ പൊതിർത്ത് വൃത്തിയായി രോമം കളഞ്ഞ് വെയിലിലിട്ടുണക്കി ശുദ്ധീകരിക്കുന്നു. തോല് പെട്ടിയിൽ ഒട്ടിച്ചു ചേർക്കുന്നതിന് പഞ്ചിങ്ങപ്പശയാണ് ഉപയോഗിക്കുന്നത്. അടർന്നു പോകാതെ തോലിനെ പലകയിൽ ഒട്ടിച്ചു ചേർത്തുനിർത്താൻ പഞ്ചിങ്ങയ്ക്ക് പ്രത്യേക കഴിവുണ്ട്. മരപ്പലകയ്ക്ക് ഈ പശ ഒരു സംരക്ഷ ണവലയം ഒരുക്കുകയും ചെയ്യും. കോളിമരത്തിന്റെ തോല് ചീന്തി യെടുത്തു വെയിലിലിട്ടുണക്കി ഉപയോഗിക്കുന്ന രീതിയുമുണ്ട്. മരത്തോലിന് ഇളം ചുവപ്പുനിറം ഉള്ളതിനാൽ ഇതിൽ ചായം ചേർ ക്കേണ്ട ആവശ്യം വരുന്നില്ല. മുകളിൽ എണ്ണകൊണ്ട് മിനുക്കുക മാത്രം ചെയ്യും. ചായംകൊണ്ട് ചിത്രങ്ങൾ പെട്ടിക്കു മുകളിൽ വരയ്ക്കും. ഇങ്ങനെ മരത്തോൽകൊണ്ടും മൃഗത്തോൽകൊണ്ടും കറുപ്പ്, ചുവപ്പ് എന്നീ വർണങ്ങളിലുള്ള പെട്ടികൾ നിർമ്മിക്കുന്നു. കാലുള്ളതും കാലില്ലാത്തതുമായ രണ്ടുതരം പെട്ടികൾ നിർമ്മിച്ചിരുന്നു. പെട്ടിയിൽ ചായം തേക്കുന്നതിന് ആടിൻ്റെ മുതുകത്തുള്ള രോമംകൊണ്ടുണ്ടാ ക്കിയ ബ്രഷാണ് ഉപയോഗിക്കുന്നത്. വലിയ രോമം ഒരുപോലെ എടുത്തുപിടിച്ച് മുണ്ടയുടെ നാരുകൊണ്ട് കെട്ടി ബ്രഷ് ഉണ്ടാക്കുന്നു.



 



കോട്ടത്തിന്റെയും പള്ളിയറയുടെയുംമറ്റും മുഖാരം വരയ്ക്കുന്നതും ചായമിടുന്നതും പൊന്തി, പരിച ഇവയ്ക്ക് ചായം കൊടുക്കുന്നതും ദാരുശില്പങ്ങൾക്കു ചായമിടുന്നതും ചുമർചിത്രങ്ങൾക്കു ചായമിടു ന്നതും ഇവരുടെ കുലത്തൊഴിലിൽ പെടുന്നു. ആലേഖനം ചെയ്‌ത ഇതിഹാസ പുരാണകഥകളിലെ കഥാപാത്രങ്ങൾക്കു പാരമ്പര്യമായി നിർദ്ദേശിക്കപ്പെട്ട വർണങ്ങളാണ് ഇവർ കൊടുത്തിരുന്നത്. വിഷ്ണുവിന് ശരീരം നീലയും ഉടുപ്പ് മഞ്ഞയും ശിവന് ശരീരം വെള്ളയും ഉടുപ്പ് പുലിത്തോൽ അല്ലെങ്കിൽ കാവിയും ഗണപതിക്ക് കനകവർ ണവും അയ്യപ്പന് മഞ്ഞയും ഹനൂമാന് ഇളംമഞ്ഞയും ശ്രീരാമന് ചന്ദനവർണവും സുബ്രഹ്മണ്യന് അല്പം ചുവപ്പു കലർന്ന മഞ്ഞയും കാളിക്ക് കറുപ്പും ആണ് വർണങ്ങൾ. പുളിങ്കുരു വറുത്ത്, ഓട കളഞ്ഞ്, വെള്ളത്തിൽ പൊതിർത്ത്, വേവിച്ചാൽ കിട്ടുന്ന പശയിൽനിറം കലർത്തുന്നു. മണയില, കരിയിലമഷി തുടങ്ങിയവയാണ് ചായങ്ങൾ. അതിനു മുകളിൽ അരക്കും പന്തവും തേച്ച്, മിനുക്കുകയും ചെയ്യും.



 



ഇന്ന് ഇത്തരം പ്രകൃതിദത്തമായ ചായവ്യവസ്ഥ ഉപയോഗിക്കുന്ന രീതി മാഞ്ഞുകഴിഞ്ഞിരിക്കുന്നു. മുകളിൽ പറഞ്ഞതരത്തിലുള്ള പെട്ടിനിർമ്മാണം എന്ന കുടിൽവ്യവസായം വേരറ്റുപോയതിനാൽ അതുമായി ബന്ധപ്പെട്ട കലാവിദ്യയും നഷ്ടപ്രായമായിരിക്കുന്നു.



കയ്യും കണക്കും ഒപ്പിച്ച് വീരാളി വരയ്ക്കുന്ന തലമുറയാകട്ടെ അന്യം നിന്നുപോകാൻ നാളുകളേറെ വേണ്ടിവരികയുമില്ല. “


ലിങ്കുകൾ:

View Link

വീരാളിപ്പട്ട്


ശേഖരിച്ച വ്യക്തി:

ഡോ: വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

1 വീരാളിപ്പട്ട്



“വീരാളിപ്പട്ടുനിർമ്മാണം കുലത്തൊഴിലായ ഒരു സമുദായമാണ് വടക്കേ മലബാറിലെ ക്ടാരസമുദായം. കാസർഗോഡ് ജില്ലയിലെ അതിയാമ്പൂര് മുതൽ കണ്ണൂർ ജില്ലയിലെ പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങൾവരെ അധിവസിച്ചുവരുന്ന ക്ടാരന്മാർ കർണ്ണാടകത്തിൽനിന്നു കേരളത്തിലേക്കു കുടിയേറിപ്പാർത്തവരാണെന്ന് കരുതപ്പെടുന്നു. വീരാളി നിർമ്മിക്കാനും കാവുകളിലും പള്ളിയറക ളിലും ചായമടിക്കുന്നതിനും പൂന്തിയും പരിചയും നിർമ്മിക്കുന്നതിനുംവേണ്ടി കോലത്തിരി രാജാവ് ഇവരെ കൂട്ടിക്കൊണ്ടുവന്ന താണെന്ന് ഇവർ അവകാശപ്പെടുന്നു. തമ്പുരാൻ്റെ എഴുന്നള്ളത്തിന് പൂന്തിയും പരിചയുമായി ഇവർ അകമ്പടി സേവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മാടായിക്കാവ്, മന്നംപുറത്തുകാവ് തുടങ്ങിയ കാവു കളിൽ പൂജ ചെയ്‌തുവരുന്ന പിടാരന്മാരാണ് തങ്ങളെന്നും പിന്നീട് രാജകോപത്തിനിരയായതിനാൽ ചവിട്ടിത്താഴ്ത്തപ്പെട്ടവരാണെന്നും ഇവർ വിശ്വസിച്ചുവരുന്നു. 1988-ലെ സെൻസസ്പ്രകാരം ഇവരുടെ അംഗസംഖ്യ ആയിരത്തിൽ താഴെയാണ്.



 



ക്ഷേത്രങ്ങളിൽ പള്ളിയറയുടെ ഉള്ളിൽ പരദേവതയുടെ വാള്, വിഗ്രഹം എന്നിവയ്ക്കു പിറകിൽ ആണ് വീരാളിയുടെ സ്ഥാനം. ചുമരിൽ വരയ്ക്കുകയോ പലകയിൽ വരച്ച് പള്ളിവാളിനു പിറകിൽ വെക്കുകയോ ആണ് ചെയ്തിരുന്നത്. പള്ളിയറയിലെ ഈശ്വരചൈതന്യം നിലനിർത്തുന്നതിനും ചൈതന്യം വർദ്ധിപ്പിക്കുന്നതിനും ഇത് ആവശ്യമാണെന്നതാണ് ഇതിനു പിറകിലുള്ള വിശ്വാസം. വാളിനും പരിചയ്ക്കും വിഗ്രഹത്തിനും ആധാരമായ ചൈതന്യം വീരാളിയിൽ കുടികൊള്ളുന്നു എന്നതാണ് സങ്കല്പം. അതിനാൽ വീരാളി വരച്ച് ചായമിട്ടു കഴിഞ്ഞാൽ അതിൻ്റെ മുമ്പിൽ ഒരു ദീപമെങ്കിലും വെക്കണമെന്നാണ് നിയമം. വീരാളി വരച്ചു പൂർത്തിയാകുന്നതോടെ അതിന് ചൈതന്യമുണ്ടാകുന്നു. പൂർണ്ണമായി വരച്ചുതീർത്ത വീരാളിയെ ആരാധിച്ചില്ലെങ്കിൽ ദൈവകോപമുണ്ടാകുമെന്ന വിശ്വാസം നിലനിൽക്കുന്നതിനാൽവീരാളി വരച്ചാൽ അതിന്റെ ഏതാനും ഭാഗം പൂർത്തിയാക്കാതെ വെക്കും. ആരാധന തുടങ്ങാറാകുന്നതിന് തൊട്ടുമുമ്പ് മാത്രമേ ചിത്രം മുഴുമിപ്പിക്കുകയുള്ളൂ.



 



വീരാളി വരയ്ക്കാൻ വ്യക്തമായ നിയമങ്ങളും കണക്കുകളുമുണ്ട്. ഇതിന്റെ കണക്ക് കാരസമുദായം പാരമ്പര്യമായി കൈമാറുന്ന അറിവാണ്. ഒരു വീരാളിയിൽ അച്ച്, പുള്ളി, ചതുരപ്പൂവ്, തുടുപുഷ്‌പം, കൊടുപുഷ്‌പം എന്നീ അഞ്ചു പുഷ്‌പങ്ങൾ ഉണ്ടാകും. വരയ്ക്കാനായി തയ്യാറാക്കിയ പലക ശുദ്ധി ചെയ്‌ത്‌ അതിൽ മുഴുവനായി ഒന്നര യവം വലിപ്പത്തിൽ സമചതുരത്തിലുള്ള കോളങ്ങൾ വരയ്ക്കണം. അതിനുശേഷം അഞ്ചുതരത്തിലുള്ള പുഷ്‌പങ്ങൾ മദ്ധ്യത്തിലും വശങ്ങളിലുമായി കണക്കുപ്രകാരം വരയ്ക്കും. നടുക്ക് അച്ച്, നാലു ദിക്കുകളിൽ പുള്ളി, നാലു മൂലകളിൽ തൊടുപുഷ്പം എന്നീ ക്രമത്തിലാണ് പൂക്കൾ വരയ്ക്കേണ്ടത്. വെളുപ്പ്, കറുപ്പ്, ചുവപ്പ്, പച്ച, മഞ്ഞ എന്നീ പഞ്ചവർണങ്ങളാണു വരയ്ക്കാൻ ഉപയോഗിക്കുന്നത്. ഇവ പഞ്ചഭൂതങ്ങളെയും പഞ്ചപ്രാണനെയും പ്രതിനിധീകരിക്കുന്നു.



 



മുകളിൽ പറഞ്ഞ വർണങ്ങൾ നിർമ്മിക്കുന്നതിനും പാരമ്പര്യരീതികൾ ഉണ്ടായിരുന്നു. പ്രത്യേകതരം ഇലകൾ അരച്ച് പശ ചേർത്താണ് അവ തയ്യാറാക്കിയിരുന്നത്. ഇപ്പോൾ ചായില്യവും മണയിലയും ആണ് ഉപയോഗിച്ചു വരുന്നത്. പൈല്‌മരത്തിന്റെ കറ കൊണ്ടുവന്ന് ഉണക്കിപ്പൊടിച്ച് ടർപ്പൻ്റെൻ ചേർത്തു പാകപ്പെടു ത്തിയത് ആദ്യം ചുമരിൽ അല്ലെങ്കിൽ പലകയിൽ മുഴുവനായി തേക്കുന്നു. ചുവപ്പ്, മഞ്ഞ, പച്ച എന്നീ വർണങ്ങൾക്കു പ്രത്യേകതരം ഇലകൾ ഉണക്കിപ്പൊടിച്ചെടുക്കുന്നു. കറുപ്പുനിറത്തിന് എണ്ണത്തിരിയുടെ നാളത്തിൽനിന്നുണ്ടാകുന്ന പുകയെ മഷിയാക്കിയെടുത്താണ് ഉപയോഗിക്കുന്നത്.



 



ദേവീപൂജകളിൽ വീരാളിപ്പട്ടിന് പ്രത്യേക പ്രാധാന്യം കല്പിച്ചു പോന്നിരുന്നു. 'തന്ത്രസമുച്ചയ'ത്തിൽ ദേവീപൂജയ്ക്ക് ഇടാവുന്ന വീരാളി പത്മത്തെക്കുറിച്ചു പറയുന്നുണ്ട്. ഈ പത്മത്തിന്, വരച്ചുവെക്കുന്ന വീരാളിയുമായി രൂപസാദൃശ്യമുണ്ട്. വീരാളിയുടെ ഉത്പത്തിയെക്കുറിച്ച് ഇന്നു ജീവിച്ചിരിക്കുന്ന പ്രായംചെന്ന ക്ടാരസമുദായാംഗങ്ങൾക്കു കൂടി വ്യക്തമായി ഒന്നും പറയാൻ കഴിയില്ല. അത്തരം കാര്യങ്ങളെ ക്കുറിച്ചുള്ള മിത്തുകൾ ഉൾക്കൊള്ളുന്ന കഥകളൊന്നും ഇന്നു സമൂഹത്തിൽ നിലനിൽക്കുന്നതായി കാണുന്നില്ല. “



 



2.വീരാളിപ്പട്ട്



 



“പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഒരുതരം വിശേഷപ്പെട്ട പട്ട്. രാജാക്കന്മാർ സമ്മാനം (പട്ടും വളയും) കൊടുപ്പാൻ വീരാളിപ്പട്ടാണ് ഉപയോഗിച്ചിരുന്നത്. കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ദേവീപൂജകളിൽ വീരാളിപ്പട്ടിന് പ്രത്യേക പ്രാധാന്യം കൽപിച്ചു പോന്നിരുന്നു. ചില ദേവീ ക്ഷേത്രങ്ങളിലും കാവുകളിലും വീരാളിപ്പട്ട് ഇന്നുംകാണാം. വടക്കൻ പാട്ടുകഥകളിലും മറ്റും "ഏഴുകട ലോടി വന്ന' പട്ടിനെപ്പറ്റി വർണിക്കുന്നുണ്ട്. അത് വീരാളിപ്പട്ടിനെ ഉദ്ദേശിച്ചാണോ എന്ന് നിശ്ചയമില്ല. ചീനപ്പട്ട് (ചീനാംശുകം) ആണോ ഈ വീരാളിപ്പട്ടെന്നും വിചാരിപ്പാൻ തെളിവുകളില്ല "


ലിങ്കുകൾ:

View Link

കാവിക്കൂട്


ശേഖരിച്ച വ്യക്തി:

ഡോ: വിനിത വിജയൻ

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

“പക്ഷികളെ പിടിക്കുന്ന കൂടാണ് കാവിക്കൂട് .ചെറിയ പക്ഷികൾ മുതൽ വലിയ കാട്ടുകോഴികളെവരെ ഇതിൽ പിടിക്കാം. കാടുകളിൽ കാണുന്ന ഞരളവള്ളി (ഏതുവിധവും വളയ്ക്കാവുന്നതും ഈർക്കിലുകൾ കുത്തി നിർത്താവുന്നതുമായ വള്ളി) ഏതാണ്ടു കൈവണ്ണം ഉള്ളവ കാട്ടിൽ നിന്നും ശേഖരിച്ച് ആവശ്യമുള്ള വിസ്‌തീർണ്ണത്തിൽ വളച്ചുകെട്ടുന്നു.



 



അതിനുശേഷം തെങ്ങിന്റെയോ കാളിപ്പനയുടെയോ ഈർക്കിൽ നല്ലതുപോലെ



മിനുസപ്പെടുത്തി ചുവടുഭാഗം കൂർപ്പിച്ച് വളയത്തിൽ 1/2 ഇഞ്ച് അകലത്തിൽ കുത്തിനാട്ടുന്നു. എന്നിട്ട് മുകളറ്റം കൂട്ടിക്കെട്ടുന്നു. ഇടയ്ക്കിടയ്ക്ക് നേർത്തതും ബലമുള്ളതുമായ കാട്ടുവള്ളികൾകൊണ്ട് വരിഞ്ഞുകെട്ടുന്നു. പക്ഷികൾ ഉള്ള കാടുകളിൽ കൊണ്ടുപോയി കൂടിന്റെ ചുറ്റളവനുസരിച്ച് തടം ഉണ്ടാക്കി ഒരു കവട്ടകമ്പ് തലകീഴായി നാട്ടി മുകളിൽ ഒരു ചരടുകെട്ടി കൂടിൻ്റെ ഒരു വശം പൊക്കി ആ പൊക്കം അനുസരിച്ച് ചരടിൽ സൂചിപോലുള്ളവ കെട്ടി കൂടു തങ്ങിനിൽക്കുന്ന രീതിയിൽ നിർത്തി പക്ഷികൾക്കു തിന്നുവാനുള്ള പ്രാണികളെ പിടിച്ച് കാരക്കമ്പിൽ കെട്ടുന്നു. കാരക്കമ്പ് കൂടിന്റെ മണ്ണിൽ



പതിഞ്ഞിരിക്കുന്ന ഭാഗത്ത് ഈർക്കിലിയുടെ ഇടയിൽ തിരുകി തൂണിലേക്ക് വട്ടം വയ്ക്കുന്നു (ഈർക്കിലിയുടെ ഇടയിൽ തിരുകുന്ന ഭാഗം കാരക്കമ്പിന് കവര ഉണ്ടായിരിക്കും. അതുകൊണ്ട് ഊരിപ്പോകില്ല.) എന്നിട്ട് കാരക്കമ്പിൽ സൂചിക്കമ്പ് കുത്തി നിർത്തും. (കുത്തി നിർത്താൻ പാകത്തിൽ കടുപ്പം കുറഞ്ഞ കമ്പായിരിക്കും കാരക്ക മ്പായി ഉപയോഗിക്കുന്നത്). കാരക്കമ്പിൽ പ്രാണികളെ കൊല്ലാതെ ചരടുകൊണ്ടു കെട്ടിവയ്ക്കും. ഇവ ചലിച്ചു കൊണ്ടിരിക്കും. പക്ഷികൾ കാണുകയും ഇരയാണെന്നു വിചാരിച്ച് പ്രാണിയെ കൊത്തുകയും ചെയ്യുന്നു. കാരക്കമ്പ് താഴുന്നു. സൂചിക്കമ്പ് മുകളിലേക്കു തെറിക്കും, കൂടിന്റെ പൊങ്ങിയിരിക്കുന്ന ഭാഗം നിലത്തമരുന്നു. പക്ഷികൾ ഇതിൽ അകപ്പെടുന്നു. “


ലിങ്കുകൾ:

View Link

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26

© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല