ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | ഐങ്കുടി കമ്മാളർ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
'' കൈവേല കമ്മാളവർഗ്ഗക്കാരുടെ ജീവിതവൃത്തിയായിരുന്നു. ഇവരെ പലപ്പോഴും തമിഴ് കമ്മാളരെന്നും മലയാള കമ്മാളരെന്നും...
'' കൈവേല കമ്മാളവർഗ്ഗക്കാരുടെ ജീവിതവൃത്തിയായിരുന്നു. ഇവരെ പലപ്പോഴും തമിഴ് കമ്മാളരെന്നും മലയാള കമ്മാളരെന്നും തിരിച്ചിരുന്നു. 'വിശ്വപുരാണ'ത്തിലെ ഒരു കഥയിൽ വിശ്വ ബ്രഹ്മന്റെ ഉത്പത്തി പറയുന്നുണ്ട്. ശിവൻ്റെ തൃക്കണ്ണിൽനിന്നുണ്ടായ വിശ്വബ്രഹ്മന്, അഞ്ചു മക്കൾ പിറന്നു. ഓരോരുത്തരും ഓരോ തൊഴിൽ സ്വീകരിച്ചു: ആശാരി, മൂശാരി, തട്ടാൻ, കൊല്ലൻ, കല്ലൻ എന്നിവരെല്ലാം ആ അഞ്ചു മക്കളുടെ പരമ്പരയിൽപ്പെടുന്നു എന്നാണു കരുതുന്നത്. ഇതിൽ അഞ്ചു വിഭാഗക്കാർക്കു പൂണൂൽ ധരിക്കാൻ അവകാശമുണ്ടായിരുന്നതായും എ.ഡി. 1004-ലെ രാജചോളൻ്റ തഞ്ചാവൂർ ലിഖിതത്തിൽ ഇവർക്ക് അയിത്തമുള്ളവരായി രേഖപ്പെടുത്തിയിട്ടുള്ളതായും എൽ.എ. കൃഷ്‌ണയ്യർ എഴുതുന്നുണ്ട്.
കൃഷിപ്പണിയെക്കാൾ ഉയർന്ന തലത്തിലാണ് കമ്മാളരുടെ പണികൾ ഗണിക്കപ്പെട്ടിട്ടുള്ളത്. കൃഷിയായുധങ്ങൾ നല്‌കുന്നവർ ഇക്കൂട്ടരാണ് എന്നതുതന്നെ അതിലെ ആദ്യത്തെ യുക്തി. ആദ്യകാലത്ത് മരംകൊണ്ടുള്ള കലപ്പയും പിന്നീട് മരത്തിൽ ലോഹം പിടിപ്പിച്ച കലപ്പയും ഉപയോഗിച്ചു. കലപ്പയും കൊയ്യാനും കിളയ്ക്കാനുമുള്ള പണിയായുധങ്ങളും ഉണ്ടാക്കുന്ന ഇക്കൂട്ടർ കൃഷിയുടെ അടിസ്ഥാന ഘടകനിർമ്മാതാക്കൾ (Infrastructure builders of Agriculture) ആയിത്തീർന്നു. ആശാരിയും കൊല്ലനും കൃഷിയുമായി അവ്വിധത്തിൽ നേരിട്ടു ബന്ധപ്പെട്ടു. കലപ്പയ്ക്ക് ഇന്നു നാം കാണുന്ന ആകൃതിയിലേക്കുള്ള പരിണാമം ഉണ്ടായതു കാലക്രമത്തിലാണ്. അത് ഓരോ ഘട്ടത്തിൽ നിർമ്മിച്ചവരുടെ രൂപബോധം, കലാമർമ്മജ്ഞത, ഉപയോഗിതയും രൂപവും തമ്മിൽ ബന്ധപ്പെടുത്തുക എന്ന ഡിസൈൻ ബോധം, ഉപയോഗിക്കുമ്പോഴനുഭവിക്കേണ്ട ആയാസക്കുറവ് (Mechanical advantage) എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഇതിലുണ്ട്. ആദ്യകാലത്ത് തൊഴിൽ വിഭജനം വൈദഗ്ദ്ധ്യവുമായി ബന്ധപ്പെട്ടതായിരുന്നു. പിന്നീടതു കുലത്തൊഴിലായി. അതും കഴിഞ്ഞ് ചാതുർവർണ്ണ്യവുമായി ബന്ധപ്പെട്ട് ഉച്ചനീചത്വം വന്നുപെട്ടു. ഒരു ഋഗ്വേദസൂത്രത്തിൽ ഇതു കാണാം: “ഞങ്ങളുടെ ചിന്തകൾ വിഭിന്നങ്ങളാണ്. പ്രവൃത്തികളും വ്യത്യസ്തങ്ങളാണ്. ആശാരി മരം മുറിക്കാനാഗ്രഹിക്കുന്നു. വൈദ്യനുരോഗം വേണം. സോമവുമായി ദേവന്മാരെ ആരാധിക്കുന്നവരെ കവി സ്നേഹിക്കുന്നു. കൈവേലക്കാരൻ സ്വത്തുള്ളവരെ ഇഷ്ടപ്പെടുന്നു. ഉണങ്ങിയ ചുള്ളിക്കമ്പുകൾകൊണ്ടും പക്ഷികളുടെ തൂവൽകൊണ്ടും കല്ലുകൾകൊണ്ടും പാറക്കഷണങ്ങൾകൊണ്ടും ഇവർ ആയുധങ്ങളുണ്ടാക്കുന്നു. ഞാൻ കവിയാണ്. എൻ്റെ അച്ഛൻ വൈദ്യനാണ്. അമ്മ ഉരലിൽ നെല്ലു കുത്തുന്നു. ഞങ്ങൾ വ്യത്യസ്‌ത ചിന്തകൾ ഉള്ളവരാണ്. ഞങ്ങളെല്ലാവരും സ്വന്തം തൊഴിലുകളെ ഒരു പശുവിനെ എന്നപോലെ പിന്തുടരുന്നു.'' ഒരേ മരത്തെ വൈദ്യൻ ഔഷധത്തിനുതകുമോ എന്നും തച്ചൻ മരപ്പണിക്കുതകുമോ എന്നും നോക്കുന്ന വീക്ഷണവ്യത്യാസം വേലയുടെയും സാങ്കേതിക ജ്ഞാനത്തിന്റെയും വൈദഗ്ദ്ധ്യത്തിന്റെയും വ്യത്യാസം കൂടിയാണ്. കല്ലൻ (കല്ലാശാരി /ശില്പി) ഓരോ കല്ലും പഠിച്ച് അതിനെ വേർതിരിച്ചു മനസ്സിലാക്കി ഓരോ കല്ലും എന്തിന് ചേർന്നതെന്നു നിശ്ചയിക്കുന്ന ജ്ഞാനിയാണ്. കല്ലിനെ പ്രാഥമികമായി ആണ്, പെണ്ണ്, നപുംസകം എന്നു തിരിക്കുന്നത് ഈ നാട്ടറിവിലൂടെയാണ്. തച്ചനും വൈദ്യനും മരം നോക്കി സ്വന്തം വിജ്ഞാനവീക്ഷണത്തിലൂടെ കാര്യങ്ങൾ ഗ്രഹിച്ചു പ്രവർത്തിക്കുന്ന പോലെ കല്ലനും തന്റെ മേഖലയിലെ കാര്യങ്ങൾ പഠിക്കുകയും ഗവേഷണം നടത്തി, ആ പ്രയോഗജ്ഞാനം പിൻതലമുറയെ ഏൽപ്പിക്കുകയും ചെയ്യുന്നു. ഈ പാരമ്പര്യം ഓരോ നാട്ടിലെ വിഭവത്തെയും കാലാവസ്ഥയെയും സമ്പത്തിനെയും ആവശ്യത്തെയും സൗന്ദര്യ ബോധത്തെയും ആശ്രയിച്ചിരിക്കും. ഓരോ നാട്ടിലെയും അറിവ് അതാതു നാട്ടിലെ വിദഗ്ദ്ധർക്കേ അറിയാൻ കഴിയൂ. ജ്ഞാനവും തൊഴിലിനോട് ആത്മാർത്ഥതയും കഴിവും പ്രശസ്‌തിയും ഉള്ള ഒരാശാരിയോട് മറ്റൊരു ദേശത്തെ നാടുവാഴി കെട്ടിടം പണിയാനാവശ്യപ്പെട്ടപ്പോൾ തനിക്ക് 'ആ നാട്ടിലെ കാറ്റ്' അറിയില്ല എന്നു പറഞ്ഞതായ ഒരൈതിഹ്യം നമ്മുടെ നാട്ടിലുണ്ടല്ലോ. ഓരോ നാട്ടിലെയും കാറ്റിനെക്കുറിച്ചുള്ള അറിവ് അന്നാട്ടുകാർക്കേ അറിയൂ. ഈ നാട്ടറിവ് നിരീക്ഷണത്തിൻ്റെയും ഗവേഷണത്തിൻ്റെയും ഫലമാണ്. പഴയമട്ടിലുള്ള വാമൊഴി പഠനരീതിയെ (പഠിക്കുകയാണെന്നറിയാതെ പഠിച്ചു പോകുന്ന, ശ്വാസോച്ഛ്വാസംപോലെ സ്വാഭാവികമായ രീതി) അതിൻ്റെ ഗവേഷണ സമ്പ്രദായത്തിൽത്തന്നെ കാണേണ്ടതുണ്ട്, അതായിരിക്കും നാട്ടറിവുപഠന/ഗവേഷണ സമ്പ്രദായം.
മൂശാരിമാർ മറ്റൊരു ദേശത്തു ചെന്നു ലോഹം വാർക്കുമ്പോൾ തൻ്റെ ടെക്നോളജിയല്ല അവിടത്തേത് എന്നു കൃത്യമായി അറിയുന്നവരാണ്. സ്വന്തം നാട്ടിൽ താനുപയോഗിക്കുന്ന മണ്ണും അവർ കൂടെകൊണ്ടുപോകുന്നു. അവർ ചെല്ലുന്ന നാട്ടിലും മൂശാരിമാരുണ്ട്. അവർ 'അവിടെ' ലോഹം വാർക്കുന്നവരാണ്. അവരവിടത്തെ മണ്ണുപയോഗിക്കുന്നു. എന്നാൽ പുറത്തു നിന്നു വരുന്ന മൂശാരിക്ക് അവിടത്തെ മണ്ണിന്റെ ഘടന അറിയില്ല എന്നതിനാലും തൻ്റെ നാട്ടിലെ മണ്ണിൻ്റേതു കൃത്യമായി അറിയാമെന്നതിനാലുമാണ്, 'അബദ്ധം പറ്റാതിരിക്കാൻ സ്വന്തം മണ്ണും' കൊണ്ടുപോകുന്നത്. ഒരസംസ്കൃത വസ്തുവിന്റെ സ്വഭാവം, സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചുള്ള അറിവ് ഇതിൽ അടങ്ങിയിരിക്കുന്നു. ഓരോ പ്രാദേശികവാർപ്പിലും ഉള്ള സാങ്കേതികതയുടെ അതിസൂക്ഷ്‌മ വ്യത്യാസമാണ് ഇതിൽ സ്പഷ്ടമാകുന്നത്. ഈ നാട്ടറിവുകളുടെ സമഗ്രതയാണ് ശാസ്ത്രവും സാങ്കേതികവിദ്യയും ഗവേഷണവും. കേരളത്തിലെ ലോഹവിദ്യയെക്കുറിച്ച് പല പഠനക്കൂട്ടുകളും പരമ്പരാഗതമായി നമുക്കു ലഭിച്ചിരുന്നത് നവീനശാസ്ത്രത്തിന്റെ വരവോടെ നിലച്ചുപോയിട്ടുണ്ട്. നാട്ടറിവുകളിൽനിന്നു പുരോഗതി പ്രാപിച്ച് നവീനതയിലേക്കു കുതിക്കുക എന്ന സ്വാഭാവിക പരിണാമത്തിനു പകരം അതിനെ പാടെ തള്ളിക്കളയാൻ പലരും തയ്യാറായി. അതിനാൽ ചില 'സൂക്ഷ്‌മവിദ്യകൾ' നമുക്കു നഷ്ടമായിട്ടുണ്ട്. "
|
..Link | ||
| 2 | ചീറുമ്പപ്പാട്ട് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കരിമ്പാലർക്കിടയിൽ കരിഞ്ചാമുണ്ഡി, പുള്ളിഭഗവതി എന്നീ യക്ഷീസങ്കല്പത്തിലുള്ള ദേവതകളെക്കുറിച്ച് മിത്തുകളുണ്ട്. ...
"കരിമ്പാലർക്കിടയിൽ കരിഞ്ചാമുണ്ഡി, പുള്ളിഭഗവതി എന്നീ യക്ഷീസങ്കല്പത്തിലുള്ള ദേവതകളെക്കുറിച്ച് മിത്തുകളുണ്ട്. 'ചീറുമ്പ' ഇവരുടെ സവിശേഷമായ ആരാധനയ്ക്ക് പാത്രമാണ്. ഒരേസമയത്ത് തുറക്കുകയും അടയുകയും ചെയ്യുന്ന ഒൻപത് വാതിലുകളോടുകൂടിയ 'മേലൂർക്കോട്ട'യെപ്പറ്റി കരിമ്പാലരുടെ 'ചീറുമ്പപ്പാട്ടി'ൽ പറയുന്നുണ്ട്. " " കരിമ്പാലരുടെ അനുഷ്ഠാനഗാനങ്ങളിൽ ഏറ്റവും മുഖ്യമെന്നു പറയാവുന്നത് 'ചീർമ'യെ സംബന്ധിച്ചുള്ള പാട്ടാണ്. തീയർ, ആശാരിമാർ, മുക്കുവർ, കരിമ്പാലർ എന്നീ സമുദായക്കാരാണ് ചീറുമ്പ (ചീർമ്മ)യെ ആരാധിക്കുന്നത്. ഇവർക്കെല്ലാം 'ചീറുമ്പപ്പാട്ടു'മുണ്ട്. കരിമ്പാലരുടെ ചീറുമ്പപ്പാട്ടാണ് ഇതിൽ ചേർത്തിട്ടുള്ളത്.
മേലൂർക്കോട്ട: "ശ്രീമഹാദേവന് വീണ്ടും മാരിപ്പനിയും പെരുംതലക്കുത്തും പിടിപെട്ടു. കണിശനെ വരുത്തി രാശിവെപ്പിച്ചപ്പോൾ, ഐവർ മക്കളുടെ ജനനമുണ്ടാകുമെന്ന് മനസ്സിലായി. മഹാദേവന്റെ തൃക്കണ്ണിൽനിന്ന് ഐവർ പൊൻമക്കൾ ഉത്ഭവിച്ചു. ലോകരക്ഷയ്ക്കായി കീഴ് ലോകം ചെല്ലുവാൻ ആ പിതാവ് കലിപ്പിച്ചു. അവർക്കുവേണ്ടി മേലൂർക്കോട്ടയും പാൽക്കുളവും നിർമ്മിക്കപ്പെട്ടു. വേണ്ടുന്ന ആഭരണങ്ങളും ശ്രീമഹാദേവൻ നൽകി. ഐവർ പൊൻമക്കൾ മേലൂർക്കോട്ടയിൽ എഴുന്നള്ളി അവർ പാൽക്കുളം ചാടിക്കുളിച്ച് പാലും പഴവും ഭക്ഷിച്ച് പൊൻകിടക്കയിൽ കിടന്ന് ചൂതും ചതുരംഗവും കളിച്ചു.
ചീറുമ്പമാർ ഇരുവരും വഴിപോകുമ്പോൾ കാനത്തൂര് തടത്തിലെത്തി തെങ്ങേറുന്ന തീയനോട് ഇളന്നീർ ആവശ്യപ്പെട്ടു .ഇളനീർ പറിച്ചാൽ അതിൻ്റെ ഉടമ കൊന്നുകളയുമെന്ന് അവൻ പറഞ്ഞപ്പോൾ, വീണ്ടും സൃഷ്ടിക്കുമെന്ന് ചീറുമ്പമാർ പറഞ്ഞു. അവൻ ഇളന്നീർ സമ്മാനിച്ചു. വിവരമറിഞ്ഞ കാനത്തൂരിണക്കന്മാരും കൈക്കോളറും അവനെ കൊന്നുകളഞ്ഞു. മേലൂര് ക്കോട്ടയിലെത്തിയ ഇരുവർ ചീറുമ്പമാർ സ്വപ്‌നംവഴി അവന്റെ മരണവാർത്തയറിഞ്ഞു. അവർ വന്ന് അവൻ്റെ ശരീരഭാഗങ്ങൾ കണ്ടെത്തി. ഒരു കണ്ണ് കാക്ക കൊണ്ടുപോയിരിക്കയാണ്. ആ ദേവതമാർ തീയച്ചെറുക്കനെ പുനഃസ്യഷ്‌ടിച്ചു. ഒരു കണ്ണേ അവന്നുള്ളു. അവനെ വീട്ടിൽകൊണ്ട് കുടിയിരുത്തി. അവന്ന് ഒരു പട്ട് സമ്മാനിച്ചു. ഭണ്ഡാരപ്പൊന്നും പടിപ്പൊന്നും വാങ്ങാനുള്ള അവകാശവും അവന്നു നൽകി. " ഗുരുനാരായണ മുമ്മൊഴി ചൊല്ലി സ്തുതിക്കുന്നു ഗുരുനാരായണ മുമ്മൊഴി ചൊല്ലി സ്‌തുതിക്കുന്നു. ആരെക്കൊണ്ട് മുമ്മൊഴി ചൊല്ലി സ്തുതിക്കേണ്ട് മേലിലോകം വസിക്കുന്ന നല്ല ഉടയതമ്പുരാനെക്കൊണ്ട്. ഇവരെക്കൊണ്ടുടനെ മുമ്മൊഴി ചൊല്ലി സ്‌തുതിക്കുമ്പം തപ്പും തകരാറും വന്നുപോയെങ്കില് ചീതോം പ്രാന്തും കുട്ടോം കുരിപ്പും' കൊടുക്കല്ലടിയന് നിങ്ങളൊരു ഭണ്ഡാരത്തിലെ പൊന്നും പൂപോലെയും അടിയന് ചീത്തനു മല്ലേ തമ്പുരാനെയിപ്പോൾ. മേലിലോകോം കീഴിലോകോമുടനെ പോകവെ നാള് മേലിലോകോം കീഴിലോകോമുടനെ തോന്നപ്പെടുന്നു' കീഴിലോകേ പുല്ല് പുഷ്‌പങ്ങളും തോന്നപ്പെടുന്ന് നീരുനാലു മങ്ങുടനെ തോന്നപ്പെടുന്ന്. അങ്ങ് മേലിലോകൊടനെ തോന്നപ്പെടുന്ന് മേല് ലോകം മേലൂർ തൃക്കോട്ടയും തോന്നി പയ്യീല്' കോതാവരീനീം' തോന്നിയ നാളില് വായേല് ചെങ്കതളീം തോന്നിയ നാളില് പാലാനേ പാലടക്കയും തോന്നിയ നാളില് പാലാനേ പാൽ വെറ്റിലയും തോന്നിയ നാളില് വെള്ളിവാളും തൃക്കോട്ടയില് തോന്നപ്പെടുന്ന് ചാടിക്കുളിക്കും ശ്രീപാലാഴിചെന്താമരപ്പാൽക്കുളവും തോന്നുന്നു.”
|
..Link | |
| 3 | തോടുകൾ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"തോട് എന്നതിന് നീർച്ചാൽ എന്നാണ് പൊതുവേ അർത്ഥം. വെള്ളം അതിന്റെ സ്വാഭാവികവഴിക്ക് ചാലാകുന്നവ നീർച്ചാലുകളായും കൃത്രിമമാ...
"തോട് എന്നതിന് നീർച്ചാൽ എന്നാണ് പൊതുവേ അർത്ഥം. വെള്ളം അതിന്റെ സ്വാഭാവികവഴിക്ക് ചാലാകുന്നവ നീർച്ചാലുകളായും കൃത്രിമമായി വെട്ടിയുണ്ടാക്കുന്നവ തോടുകളായും അറിയപ്പെടുന്നു. കോളിലേക്കൊഴുകുന്ന മനുഷ്യ നിർമ്മിതമായ തോടുകൾ അവയുടെ ആഴത്തിനും വീതിക്കുമനുസരിച്ച് മൂന്നു തരത്തിലുണ്ട്.
(1) ചെറുതോടുകൾ: ഇവയിലധികവും ചെറുകുളങ്ങളിൽനിന്നും തുടങ്ങുന്നവയാണ്. ചിലയിടത്ത് ചെറിയ, ഒറ്റപ്പെട്ട വയലിൽനിന്നോ ഞാറ്റുകളളികളിൽ നിന്നോ ഇത് ആരംഭിക്കുന്നു. പരമാവധി 2 മീറ്റർവരെ വീതിയും 1 മീറ്ററോളം ആഴവും ഇവയ്ക്കുണ്ടാവും. മണൽപ്രദേശമാകയാൽ മഴക്കാലത്തെ പെയ്ത്തുവെള്ളമത്രയും ഈ കുളങ്ങളിലേക്കും തോടുകളിലേക്കും കിനിഞ്ഞിറങ്ങും. കുളത്തിൽ ഉറവുപിടിക്കുന്നതോടെ മഴക്കാലത്ത് ഈ തോടുകളിലൂടെ ഒഴുക്കു തുടങ്ങുകയായി.
(2) ഇടത്തരം തോടുകൾ: ഒരു ചെറുതോട്ടിലേക്ക് അടുത്തുള്ള ഒന്നോ രണ്ടോ കുളങ്ങളിൽനിന്നുള്ള വെള്ളം കൂടിച്ചേരുന്ന തോടിന് ക്രമത്തിൽ ആഴവും വീതിയും കൂടുന്നു. ഇവയ്ക്ക് 2-6 മീറ്റർ വീതി ഉണ്ടാകും. ഏതാണ്ട് അത്രതന്നെ ആഴവും വരും. ചെറുതോടുകളിൽ പൊതുവേ വൃക്ഷങ്ങൾ നിലനിർത്താറില്ല. എന്നാൽ തോട് വലുതാവുമ്പോഴേക്കും അതിൽ ധാരാളം വൃക്ഷലതാദികൾ വളരുകയായി.
മഴക്കാലം കഴിഞ്ഞ് ഒഴുക്കുനിന്ന് വെള്ളം വറ്റിയാൽ തോട്ടിൽ രണ്ടു കൈക്കോട്ട് വീതിയിൽ 2 അടിയോളം ആഴത്തിൽ മണ്ണെടുത്ത് അടുത്തുള്ള തെങ്ങിൻ തടത്തിൽ ഇട്ടുകൊടുക്കും, തോട്ടുവക്കത്തെ തെങ്ങുകൾ അധികം കായ്‌ഫലം തരികയും ചെയ്യും. തോട്ടിൽ മണ്ണിടിച്ചിലുള്ള ഭാഗത്ത് മണ്ണ് മാടിക്കയറ്റി കൈക്കോട്ടുകൊണ്ടോ പച്ചമടൽകൊണ്ടോ അടിച്ചമർത്തുന്നതും പതിവുണ്ട്.
(3)പെരുംതോടുകൾ : പല ഇടത്തരം തോടുകൾ ചേരുമ്പോൾ പെരുംതോടായി. പെരുംതോട് തുറക്കുന്നത് കോൾനിലങ്ങളിലേക്കാണ്. സുമാർ 10 മീറ്റർവരെ വീതിയും 5-7 മീറ്റർ ആഴവും ഇവയ്ക്കുണ്ടാകും. ഇവിടെയും മണ്ണെടുക്കലും മണ്ണ് മാടലും പതിവാണ്. നിരവധിയിനം സസ്യലതാദികൾ തോടുവക്കിന്റെ സംരക്ഷണത്തിൽ വളരുന്നു.
പരിസ്ഥിതിയിലുള്ള സ്വാധീനം: വളരെയടുത്തകാലംവരെ നിലനിന്നിരുന്ന ഒരു കാർഷികസംസ്കാരം ഈ മേഖലയിലുണ്ടായിരുന്നു. തെങ്ങുകളുടെ പുഷ്‌ടിക്ക് നേരത്തെ വിവരിച്ച പോലെ തോടുകൾ ഒരു പ്രധാന പങ്കുവഹിച്ചിരുന്നു. വൃത്താകൃതിയിൽ തീർത്ത ഇവിടുത്തെ കുളക്കരയിലാണ് വെള്ളം താഴ്ന്നശേഷം പച്ചക്കറി കൃഷിചെയ്തിരുന്നത്. വെള്ളരി, മത്തൻ, കുമ്പളം, ചീര, കയ്‌പ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്‌തിരുന്നത്. കുളത്തിൽനിന്നും കുടത്തിൽ വെള്ളം മുക്കി നനച്ചാണ് കൃഷി.
മഴക്കാലത്ത് പെയ്ത്തുവെള്ളമത്രയും ഒഴുകിപ്പോകാനാണ് തോടുകൾ. കുളങ്ങളുടെയും തോടുകളുടെയും സാമീപ്യം അടുത്തുള്ള കിണറുകളിൽ ജലലഭ്യത വേനൽക്കാലത്തും ഉറപ്പാക്കുന്നു (ഹരിനാരായണൻ, 1997).
ജൈവാംശം സമൃദ്ധമായി ഒഴുക്കിക്കൊണ്ട് കോൾപാടങ്ങളിലേക്ക് എത്തിക്കുന്ന തോടുകൾ കോൾനിലങ്ങളിലെ ഫലഭൂയിഷ്‌ഠത കൂട്ടുന്നു.
എല്ലാ കുളങ്ങളും തോടുമായും തോട് കോൾപ്പാടവുമായും ജലബന്ധം പുലർത്തുകയാൽ നാനാജാതിയിൽപെട്ട മീനുകൾക്ക് വംശവർദ്ധനവിനുള്ള സാഹചര്യമൊരുക്കുന്നു. വേനലിൽ ആഴം കുറഞ്ഞ കുളങ്ങളിൽനിന്നും ചളിയിളക്കി മീൻ പിടിക്കുന്ന പതിവ് ഇപ്പോഴും തുടർന്നുവരുന്നുണ്ട്. കുളങ്ങൾ നിറഞ്ഞ് തോട്ടിലൂടെ ഒഴുക്കുതുടങ്ങുമ്പോൾ മീനുകൾ ദേശാടനവും പ്രജനനവും നടത്തുന്നു. ഈ പതിവാണ് മീനുകളുടെ വൈവിദ്ധ്യം നിലനിന്നു വരുന്നതിനുള്ള പ്രധാന കാരണമായി നിലകൊള്ളുന്നത്. വിസ്തൃതമായ പദ്മനാഭപുരം ക്ഷേത്രക്കുളത്തിൻ്റെ തോട്ടിലേക്കു തുറക്കുന്ന ദ്വാരം തോട് റോഡായപ്പോൾ ഏതാനും വർഷക്കാലം ജലബന്ധമറ്റു പോവുകയും കുളത്തിൽ സമൃദ്ധമായി ഉണ്ടായിരുന്ന കരിമീൻ, പൂച്ചട്ടി എന്നിവ വംശമറ്റം പോവുകയും ചെയ്തത് ഇവിടെ സ്മരണീയമാണ്.
ഇന്നത്തെ ഭൂവിനിയോഗം: കൃഷിയിൽനിന്നും ഒട്ടൊക്കെ പിൻവാങ്ങിയ അവസ്ഥയിലാണ് ഇന്നത്തെ തീരപ്രദേശം. വിളയുടെയും വിളവിൻ്റെയും ഫലപുഷ്‌ടിയുടെയും അളവുകോൽ അപ്രസക്തമാവുകയും ഗതാഗത സൗകര്യവും പ്രധാന റോഡിനോടുള്ള അടുപ്പവും സ്ഥലത്തിൻ്റെ മൂല്യനിർണയത്തിൽ പ്രഥമഗണനീയമാവുന്ന അവസ്ഥ വരികയും ചെയ്‌തു. 1950-കളിലാണ് കടലിനു സമാന്തരമായി കോട്ടപ്പടി മുതൽ കുണ്ടുകടവുവരെ തെക്കുവടക്ക് നീളുന്ന റോഡ് നിർമ്മിക്കപ്പെട്ടത്. ഇതിനായി പല ഭാഗങ്ങളിലും തോട്ടുവരമ്പ് വലുതാക്കി റോഡാക്കപ്പെട്ടിട്ടുണ്ട്. അതിനുശേഷം നിർമ്മിക്കപ്പെട്ട ഒട്ടേറെ അനുബന്ധറോഡുകൾ തോടുകൾ നികത്തി ഉണ്ടാക്കപ്പെട്ടവയാണ്. വടക്കേക്കാട് എന്ന പുതുപട്ടണത്തിനടുത്ത് തോട്ടിൽ വലിയ പൈപ്പിട്ട് തൂർത്ത് ബഹുനിലക്കെട്ടിടങ്ങൾവരെ ഉണ്ടാക്കപ്പെട്ടു. പലയിടത്തും മാലിന്യങ്ങൾ ഒഴുക്കാനും നിക്ഷേപിക്കാനുമുള്ള സ്ഥലമായി തോട് മാറി. മറ്റു പലയിടത്തും തോടുകൾക്കും കുളങ്ങൾക്കും നീരൊഴുക്ക് തടസ്സപ്പെടുകയും പിന്നീടവ നികത്തപ്പെടുകയും ചെയ്‌തു. ചിലയിടങ്ങളിൽ നീരൊഴുക്കിനുള്ള ഒരടിസ്ഥലം വിട്ട് ഇരുവശവും കരിങ്കല്ലുകെട്ടി മണ്ണിട്ട് തൂർക്കപ്പെട്ടു. ചുരുക്കത്തിൽ ജൈവികത നഷ്‌ടപ്പെട്ട ഒരു സംവിധാനമായി ബാക്കിയുള്ള തോടുകൾ ഇവിടെ അവശേഷിക്കുന്നു. തൃശൂർ ജില്ലയിലെ വടക്കേക്കാട് പഞ്ചായത്തിൽപ്പെടുന്ന ഉദ്ദേശ്യം 1 ചതുരശ്ര കി.മീ. സ്ഥലം പഠനവിധേയമാക്കിയപ്പോൾ അതിൽ 5-ഓളം ഞാറ്റുകള്ളികളും 2 വയലുകളും 62 കുളങ്ങളും ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന ഒട്ടനവധി തോടുകളും രേഖപ്പെടുത്തുകയുണ്ടായി. കണക്കിൽ ഉൾപ്പെട്ട 62 കുളങ്ങളിൽ 16 കുളങ്ങൾ മുഴുവനായും തൂർക്കപ്പെട്ടു കഴിഞ്ഞു. 10 എണ്ണം പാതി തൂർക്കപ്പെട്ടും കഴിഞ്ഞു. വയലുകളും ഞാറ്റുകള്ളികളും മിക്കവാറും നികത്തപ്പെട്ടു കഴിഞ്ഞു. 6-ഓളം ഗതാഗതയോഗ്യമായ റോഡുകൾ നിർമ്മിക്കപ്പെട്ടത് ഇതിനകത്തെ ഇടത്തരം തോടുകൾ തൂർത്തിട്ടാണ്. "
|
..Link | ||
| 4 | ചാലക്കുടിപ്പുഴ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു പുഴകൾ -ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ - പശ്ചിമഘട്ടത്തിലെ ആനമല തറവാട്ടിൽ നിന്നു...
"കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു പുഴകൾ -ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ - പശ്ചിമഘട്ടത്തിലെ ആനമല തറവാട്ടിൽ നിന്നുമാണ് ഉത്ഭവിക്കുന്നത് എന്ന്, തറവാട് കുളം തോണ്ടുന്ന മലയാളികളിൽ പലർക്കും അറിയില്ല " - 70 വയസ്സു കഴിഞ്ഞ ഒരു നാടൻ കൃഷിക്കാരൻ. ഈ നാടൻ കൃഷിക്കാരൻ്റെ അറിവുകളിൽനിന്ന് പുഴ എന്ന പ്രകൃതി പ്രതിഭാസം പാലം, മണൽ, ജീൻപൂൾ, വെള്ളപ്പൊക്കം, മരണക്കുഴി, ടൂറിസം എന്നിങ്ങനെ എത്രയോ തലങ്ങളിലേക്ക് ഛിന്നഭിന്നമാകുന്നത് മലയാളി കണ്ടുകൊണ്ടിരിക്കുന്നു.
കേരളത്തിൻ്റെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന നെല്ലിയാമ്പതി കുന്നുകൾക്കും, കിഴക്ക് ആനമല പർവ്വതനിരകൾക്കും, തെക്ക് ഉയരംകുറഞ്ഞ ഇടമല താഴ്‌വാരത്തിനും, പടിഞ്ഞാറ് തൃശൂർ സമതലങ്ങൾക്കും ഇടയ്ക്ക് കിടക്കുന്ന ഭൂമിയാണ് ചാലക്കുടി നദീതാഴ്‌വാരം. 144 കിലോമീറ്റർ നീളമുള്ള കേരളത്തിലെ അഞ്ചാമത്തെ വലിയ പുഴയായ ചാലക്കുടിപ്പുഴയുടെ ആകെ പുഷ്ടിപ്രദേശം 1700 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 300 ച.കി.മീ. തമിഴ്നാട്ടിലാണ്. അഞ്ച് ലക്ഷത്തിൽപരം ആളുകൾ പുഴയെ വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നു.
ചാലക്കുടിപ്പുഴയുടെ നാശത്തിനേറ്റവും വലിയ കാരണം തമിഴ്‌നാട്ടിലും കേരളത്തിലുമായുള്ള അണക്കെട്ടുകളുടെ ശൃംഖലകളും അതോടനുബന്ധിച്ചുള്ള വനനാശവും ആണെന്ന് കഴിഞ്ഞ കുറേ യാത്രകളിൽ കാണാൻ കഴിഞ്ഞു. എന്നാൽ പെരിങ്ങൽകുത്തിന് താഴെ വാഴച്ചാലും അതിരപ്പിള്ളിയും വെള്ളച്ചാട്ടങ്ങളായും, കണ്ണൻ കുഴിയുടെ ചെറിയ ഒഴുക്കായും, ചാർപ്പവെള്ളച്ചാട്ടത്തിൻ്റെ തുള്ളിച്ചാട്ടമായും പുതുജീവൻ വച്ചുവരുന്ന പുഴയ്ക്ക് വെറ്റിലപ്പാറയിൽനിന്നു തന്നെ ജലസേചനത്തിൻ്റെ പേരിൽ ജലമൂറ്റൽ ഭീഷണിയാണ്. ഇതിൽ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ എണ്ണപ്പന ജലസേചന പദ്ധതിയും ഉൾപ്പെടും (കേരളത്തിൽ ഇന്നുത്പാദിപ്പിക്കുന്ന എണ്ണക്കുരു സംസ്കരിക്കാനുള്ള സംവിധാനംപോലുമില്ല!). പുഴയ്ക്കിനിയുമെത്രയോ താഴോട്ടൊഴുകണമെന്നും സമതലങ്ങളിലെയും തീരപ്രദേശങ്ങളിലെയും കുടിവെള്ളം തൊട്ടുള്ള അടിസ്ഥാനജീവിതത്തെ നേരിടണമെന്നും ആരോർക്കുന്നു. എന്നിട്ടുമോരോ പുഞ്ചകൃഷിക്കും ഒരനുഷ്ഠാനം പോലെ തുമ്പൂർമുഴിയിൽനിന്ന് വെള്ളംകിട്ടാൻ സമതലങ്ങളിലെ കൃഷിക്കാർ നിവേദനം മുതൽ സത്യാഗ്രഹം വരെ എൻജിനീയർമാരുടെ ഓഫീസിൽ നടത്തുന്നു.പുഴ എത്ര പെട്ടെന്ന് എൻജിനീയർമാരുടെ ടി എം സി കണക്കുകളിലേക്ക് ചുരുങ്ങി !
വാഴച്ചാലിൽ എത്തിയാൽപ്പിന്നെ ഒഴുക്കാണ്. ജലവും ശിലയും കാറ്റുംചേർന്ന ഒഴുക്ക്. രാവിലെ പെരിങ്ങൽകുത്തിൽനിന്നും യാത്രയാരംഭിച്ചു. കാരാന്തോട് വഴി ഒരു കൊമ്പൻകുട്ടിയിലേക്കാണു ലക്ഷ്യം.ഉണങ്ങിയ പ്ലാന്റേഷനുകളുടെ ചൂട് നല്ലോണം . എങ്കിലും പക്ഷികൾ, മലയണ്ണാൻ, കരിങ്കുരങ്ങ്, ആനയുടെ ചൂളംവിളി (!) എല്ലാംചേർന്ന് യാത്രയിലലിഞ്ഞു എല്ലാവരും. നാലു വേഴാമ്പലുകൾ വഴിക്കുകുറുകെ പറന്നു. ഡോളർ ബേർഡ് വാലുകുലുക്കികൾ (Wagtails), തിത്തിരിപ്പക്ഷികൾ (Lapurings), മരംകൊത്തികൾ (Woodpeckers), ഷാമക്കിളി,... പക്ഷികൾ ഈ വെയിലിലും ചൂടിലും ചെറിയ പച്ചത്തുരുത്തുകൾ കണ്ടെത്തി വിശ്രമിക്കുന്നു. വൈദ്യുതിബോർ ഡിൻ്റെ വയറിനു കുറുകെ ഒഴുകാത്ത പുഴ.
പെരിങ്ങൽകുത്ത് റിസർവോയറിലും വെള്ളം കമ്മിയായിരുന്നു. ഷോളയാർ റിസർവോയറിലെ തുരുത്തുകളിലേക്കു നടന്നുചെല്ലാം. പറമ്പിക്കുളത്തുനിന്നും വാഴച്ചാലിലേക്ക് പറിച്ചു നടപ്പെട്ട കാടർ കുടുംബത്തിലെ നാരായണൻ പഴയ വഴികളിലൂടെ മുമ്പേ നടന്നു...
ചാലക്കുടിപ്പുഴയിലും കൈവഴികളിലുമായി 6 വൻകിട അണക്കെട്ടുകൾ നിലവിലുണ്ട്. കേരളാതിർത്തിയിൽ മലക്കപ്പാറയിലുള്ള അപ്പർ ഷോളയാർ അണക്കെട്ടിന്റേതാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ റിസർവോയർ. പറമ്പിക്കുളം - അലിയാർ പദ്ധതിയുടെ ഭാഗമായി മൂന്ന് ജലസേചന-ജലവൈദ്യുത അണക്കട്ടുകളും ലോവർ ഷോളയാർ, പെരിങ്ങൽകുത്ത് എന്നീ ജലവൈദ്യുതപദ്ധതികളും അവയുടെ റോഡുകളും കോളനികളും പവ്വർ ഹൗസുകളും ക്വാറികളുമെല്ലാംകൂടി ആയിരക്കണക്കിന് ഏക്കർ ജൈവവൈവിദ്ധ്യസമ്പന്നമായ വനങ്ങൾ ചാലക്കുടിപ്പുഴത്തടത്തിൽ നശിപ്പിച്ചിരിക്കുന്നു.
നെല്ലിയമ്മയുടെ ഊരായിരുന്ന നെല്ലിയാമ്പതിയിൽ 1830-കളിൽ ബ്രിട്ടീഷുകാർ കാടുവെട്ടി കാപ്പിപോലുള്ള നാണ്യവിളകൾ കൃഷി ചെയ്യുവാൻ ആരംഭിച്ചു. കേരളത്തിലെ ഏറ്റവും നിബിഡവും വൈവിദ്ധ്യമാർന്നതുമായ ആനമലയുടെ നാശവും ഇതോടൊപ്പമാരംഭിച്ചു. 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ, പറമ്പിക്കുളത്തുനിന്നും തടിവെട്ടിയിറക്കുന്നതിനായി ട്രാംവേ (Tramway) എന്ന എൻജിനീയറിങ് സംരംഭവും ആരംഭിച്ചു. തുടർന്ന് ഒന്നാം ലോകമഹായുദ്ധകാലത്ത് ചാലക്കുടിയിലെ ആനമല മരംഡിപ്പോയിലേക്ക് കോടിക്കണക്കിന് രൂപ വിലമതിപ്പുള്ള തടികൾ ട്രാംവേയിലൂടെ എത്തിക്കൊണ്ടിരുന്നു. പറമ്പിക്കുളത്തെയും സമീപപ്രദേശങ്ങളിലെയും കാടുകളുടെ വ്യാപകനാശം ഇക്കാലത്തുണ്ടായി. 1940-കളോടെ ചാലക്കുടിയിൽ നിന്നും വാൽപ്പാറയിലേക്ക് നിർമ്മാണം തുടങ്ങിയ ആനമല റോഡ്, പെരിങ്ങൽകുത്ത് അണക്കെട്ടുനിർമ്മാണത്തിനു പുറമേ വ്യാപകമായ കള്ളത്തടിവെട്ടിനും വഴിയൊരുക്കി. "
|
..Link | |
| 5 | വിത്തിടീൽപ്പാട്ട് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" ജനതയുടെ പരമ്പരാഗതമായ അറിവുകളുടെ വെളിപ്പെടുത്തലുകളാണ് കൃഷിപ്പാട്ടുകൾ. മനുഷ്യന്റെയും അവന്റെ ആവാസവ്യവസ്ഥിതികളുടെയും ...
" ജനതയുടെ പരമ്പരാഗതമായ അറിവുകളുടെ വെളിപ്പെടുത്തലുകളാണ് കൃഷിപ്പാട്ടുകൾ. മനുഷ്യന്റെയും അവന്റെ ആവാസവ്യവസ്ഥിതികളുടെയും കണ്ണാടിയാണവ. ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട നാട്ടറിവുകളെ സ്വതസ്സിദ്ധമായ താളബോധത്തോടെ വായ്ത്താരിയായി കൈമാറിയതാണ് ഈ പാട്ടുകൾ. അതുകൊണ്ട് അവയിൽ സാമൂഹിക ജീവിതത്തിന്റെ കതിരുകളുണ്ട്. ജനനം മുതൽ മരണം വരെയുള്ള ജീവിതമുഹൂർത്തങ്ങളെ വിഷയമാക്കിക്കൊണ്ടുള്ള വൈവിധ്യമാർന്ന നിരവധി പാട്ടുകൾ ഇതിലുൾപ്പെടുന്നു. പാട്ടുകളിൽ അന്നത്തെ കൃഷിരീതിമാത്രമല്ല, നീതിന്യായം, വിദ്യാഭ്യാസം, കല, തത്ത്വചിന്ത, കൂലിസമ്പ്രദായം, ജാത്യാചാരം തുടങ്ങിയവയും പ്രതിപാദ്യ വിഷയമാണ്. മനുഷ്യൻ തലമുറകളിലൂടെ മനുഷ്യനോടു സംവദിച്ചതിൻ്റെ പഴക്കമുള്ള ശബ്ദരേഖകൾ പരമ്പരാഗതമായി ഈ പാട്ടുകളിൽ, പ്രത്യേകിച്ച് പഴഞ്ചൊൽ പ്രായമായ പാട്ടുകളിൽ കാണാം. പഴഞ്ചൊല്ലുകളിൽ ആശയങ്ങൾ സംഗ്രഹിതരൂപത്തിലായിരിക്കും. പാട്ടുകളിൽ അവയുടെ വിവരണാത്മക വെളിച്ചപ്പെടലുകളാണുള്ളത്. കൃഷിവേളകളെ മധുരതരമാക്കാൻ പാടുന്ന പാട്ടുകളിൽ വടക്കൻപാട്ടുകളും തെക്കൻ പാട്ടുകളും പെടും. ഇവ വീരാപദാന കഥകളാണ്. എന്നാൽ ഞാറ്റുവേല ക്രമമനുസരിച്ച് വിളവ് ഇറക്കുന്നതു മുതൽ അടുത്ത കൃഷിക്ക് വിത്ത് ഉണക്കി സൂക്ഷിക്കുന്നതു വരെയുള്ള അറിവുകളുടെ വ്യാപനം നടത്തുന്നു. "
" വിത്തിടീൽപ്പാട്ട്: വിത്തിടീലിന് അതിൻ്റെതായൊരു പ്രത്യേകതയുണ്ട്. പൂട്ടിയൊരുക്കി വളമിട്ട് തയ്യാറാക്കിയ പാടങ്ങളിൽ മാനം തൊടുന്ന കൊമ്പുള്ള കാളകളെ തങ്ങളുടെ നിയന്ത്രണത്തിന് വിധേയമാക്കി കോണോടുകോണും ഒരേ അകലത്തിലും പൊഴിപിടിക്കുന്ന യുവാക്കൾ ... പത്തിനൊന്ന് എന്ന അനുപാതത്തിൽ കൂട്ടിച്ചേർത്ത ചാരവും വിത്തും ചെറുകുട്ടകളിൽ എടുത്ത് ഇടത്തേ കയ്യിലെ കുട്ടയും വിത്തും സാവധാനം കറക്കി വലത്തു കയ്യുടെ മൂന്നു വിരലുകൊണ്ട് ഒരേ അളവിലും അകലത്തിലും കാളപ്പുറകെ ഓടിയും നടന്നും വിത്തിടുന്ന കിടാത്തികളും ഒന്നിനു പുറകേ ഒന്നായി കാളകളും പൊഴിപിടിക്കുന്ന കിടാത്തന്മാരും വിത്തിടുന്ന കിടാത്തികളും പാടത്ത് തകൃതിയായി വിത്തിടീൽ നടത്തുന്നു. ഇത്തരം സന്ദർഭങ്ങളിൽ താളത്തിനനുസരിച്ച് ചുവടു വയ്ക്കുന്നതിന് ഉതകുന്ന പാട്ടുകൾ അവരുടെ ഉള്ളിൽ നിന്ന് പുറപ്പെടാറുണ്ട്.
1.'തെയ്യിത്തിനുന്ത തിനുത്തിനും-താര താരാ-തിനുന്ത, തിനുന്തിനും-താരാ കൊച്ചു കോവിന്നനാ കൊച്ചുമ്പരാൻ വെള്ളിവളക്കാരൻ കൊച്ചുമ്പരാൻ .................................. ................................... നാളെ നമുക്കൊരു-വിത്തിടീലാണേ മുണ്ടക കണ്ടത്തി-വിത്തിടീലാണേ നമ്മുടെ കണ്ടത്തി കല്ലു കണ്ടെത്തി മണ്ണു കണ്ടെത്തി-മണകണ്ടെത്തി കല്ലു കണ്ടെത്തി കര കണ്ടെത്തി നാളെ നമുക്കൊരു-വിത്തിടീലാണേ തെയ്യിത്തിനിന്താ,തിനുന്തിനും-താരേ ആറു പറക്കണ്ടം വിത്തിട്ടുകേറി നൂറു പറക്കണ്ടം വിത്തിട്ടുകേറി തെയ്യിത്തിനുന്താ”
2.പൊന്നിൻചിങ്ങമാസത്തിൽ പുത്തരിക്കഞ്ഞി കുടിക്കുവാൻ ശുഭപ്രതീക്ഷകളുമായി കഴിഞ്ഞു കൂടുന്ന കർഷകർ വിത്തു വിതയ്ക്കുന്നു. വിതയ്ക്കുന്നത് പാട്ടുപാടിയാണ്:
“തിത്തിന്നോ തിനുതിനോ-തക തിത്തിന്നോ തിനുതിനോ അരികുറുക, ചെറുകുറുക ചീരകച്ചെമ്പാവ വിത്തെല്ലാം വാരിപോകുന്നേ തിത്തിനോ .... വിത്തളം വീതളം വീതകച്ചെമ്പാവ വിത്തെല്ലാം വാരിപോകുന്നേ തിത്തിനോ…”
വിത്തറിവു നൽകുന്ന ചൊൽപ്പാട്ടുകളാണിവ. 'കാലം നോക്കി കൃഷി', ‘വിത്തനുസരിച്ചു വിള' എന്നറിഞ്ഞിരുന്ന കർഷകൻ്റെ വിത്തിടൽ ക്രമമാണ് ഈ പാട്ടുകളിൽ വിവരിക്കുന്നത്. "
|
..Link | |
| 6 | മലബാർ കല്യാണ ഭക്ഷണം | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" മുസ്ലിം ഭക്ഷണത്തിൻ്റെ നാട്ടറിവുകൾക്ക് മനുഷ്യൻ്റെ വ്യത്യസ്ത ജീവിതാവസ്ഥകളിൽ നിലനിന്ന സങ്കീർണ്ണതകളെയും മ...
" മുസ്ലിം ഭക്ഷണത്തിൻ്റെ നാട്ടറിവുകൾക്ക് മനുഷ്യൻ്റെ വ്യത്യസ്ത ജീവിതാവസ്ഥകളിൽ നിലനിന്ന സങ്കീർണ്ണതകളെയും മൂല്യബോധത്തെയും ഉൾക്കൊള്ളാൻ അന്നത്തിനു കഴിഞ്ഞിട്ടുണ്ട്. ആദ്യം ഇത് വിശപ്പടക്കാനുള്ള ഉപാധി എന്ന നിലയ്ക്കായിരുന്നുവെങ്കിൽ പിന്നീട് രുചിയെക്കുറിച്ചുള്ള സങ്കല്പങ്ങളിൽ അധിഷ്‌ഠിതമായി. സമകാലിക നാഗരിക വ്യവസ്ഥിതിയിൽ ജീവിതത്തിൻ്റെ മുഖമുദ്രതന്നെ ആനന്ദമാണ്. നമ്മുടെ ഭക്ഷണവും രുചിയോടൊപ്പംതന്നെ വർണ്ണവൈവിധ്യവും ഫാഷനുമെല്ലാം പരിഗണിക്കുന്നുണ്ട്. പരസ്യങ്ങളിൽ വലിയൊരു പങ്ക് ഭക്ഷണപദാർത്ഥങ്ങളാവുന്നതിൻ്റെ കാരണവും മറ്റൊന്നല്ല. ആഘോഷവേളകളിലെ വിഭവങ്ങളും ഭക്ഷണരീതിയുമെല്ലാം സവിശേഷമായിരിക്കും. ഇതിൽ ശ്രദ്ധേയം കോഴിക്കോട്ടുകാരുടെ വിവാഹാഘോഷങ്ങളാണ്. ഇതിൽ ഭക്ഷണം വളരെ പ്രധാനമാണെന്നു മാത്രമല്ല ഒരു തീരാബാദ്ധ്യതയുംകൂടിയാണ്. കല്യാണാവശ്യത്തിനായി കൊണ്ടുവരുന്ന അരിച്ചാക്കുകൾ കെട്ടഴിക്കുന്നതു മുതൽ ഇതു തുടങ്ങുകയായി. 'മൂടയിക്കാൻ' അമ്മായിക്കാണവകാശം. അമ്മായി എത്തി ചാക്കിൻ കെട്ടഴിച്ചാൽ അരി ചേറൽ തുടങ്ങുകയായി. ഇതിനായി വരുന്ന ബന്ധുക്കളെല്ലാം ചായയ്ക്കുള്ള പലഹാരമോ പണമോ കൊണ്ടുവരണമെന്നതു നിർബന്ധമാണ്. വിവാഹാഘോഷങ്ങൾ അനേക ദിവസം നീണ്ടുനിൽക്കുന്നുവെങ്കിലും രണ്ടു ദിവസങ്ങളിലാണ് മുഖ്യ ചടങ്ങുകൾ. 'വെറ്റിലക്കെട്ടും മയിലാഞ്ചീം' എന്ന പേരിൽ തലേദിവസമുള്ള ചടങ്ങ് സ്ത്രീകൾക്കുവേണ്ടിയുള്ളതാണ്. പേര് സൂചിപ്പിക്കുന്നതുപോലെ വെറ്റിലയൊന്നും ഇന്ന് പതിവല്ല. 'പണ്ടു കാലത്ത് ഒരുപക്ഷേ ഉണ്ടായിരുന്നിരിക്കാം. ഇന്നൊക്കെ മൊസേക്കിന്റെ തറയല്ലേ? തുപ്പി കേടുവരുത്ത്യാലോന്ന് കരുതീട്ടാവും' എന്നാണ് അവരുടെ ഭാഷ്യം. പെണ്ണിൻ്റെ ഉമ്മയും അമ്മായിയും റോജ (പാക്ക്) യും മിഠായിയുമായി സ്ത്രീകളെ എതിരേൽക്കുന്ന പതിവ് ഇന്നുമുണ്ട്. അടുത്തദിവസമാണ് ശരിക്കുള്ള കല്യാണം. അന്ന് വരൻ വധൂഗൃഹത്തിൽ എത്തുന്നതിന് തുല്യമത്രേ. മറ്റ് പ്രദേശക്കാർക്ക് ഇതു തികച്ചും അസഹനീയമായി അനുഭവപ്പെടുന്നു. കാരണം മണിക്കൂറുകളോളം വിളമ്പിവച്ച ചോറിനു മുന്നിൽ ഇവർക്ക് പുത്യാപ്ലയെ കാത്തിരിക്കേണ്ടിവരാറുണ്ട്. അന്നുതന്നെയാണ് പുത്യാപ്ല അറയിൽ കൂടാനെത്തുന്നത്. രാത്രിയുള്ള ചടങ്ങാണത്. രാത്രിഭക്ഷണത്തിനായി വരനും ചങ്ങാതിമാരും ഉണ്ടാവും. ഇവരോടൊപ്പം മറ്റൊരു വിഭാഗമായി കാരണവന്മാരും കാരണോത്തികളും എത്തുന്നു. അതാണ് 'മൂടേം പണോം' എന്ന ആഘോഷം. പണ്ടുകാലംമുതലേ പറഞ്ഞുവന്ന പേരെന്നല്ലാതെ പണത്തിൻ്റെ ഇടപാടുകളൊന്നും നിലനിന്നിരുന്നോ എന്നവർക്കറിയില്ല. എങ്കിലും ഇതാണ് ഏറ്റവും കേമമാവേണ്ട സൽക്കാരം. എത്രതരം വിഭവങ്ങൾ വേണമെന്നതിലൊന്നും നിർബന്ധമില്ല. ഓരോരുത്തരുടേയും കഴിവിനനുസരിച്ചുണ്ടാക്കുന്നു. ഒന്നു രണ്ടു വിഭവങ്ങളും മധുരവുമെല്ലാം മിക്ക വീടുകളിലുമുണ്ടാവും. ഇന്ന് പുഡ്ഡിങ്, ഫ്രൂട്ട് സലാഡ് എന്നിവയോടൊപ്പം തന്നെ 'മുട്ടമാലയും' 'മുട്ടസൊർക്ക'യുമെല്ലാമായാണ് മധുരവിഭവങ്ങൾ നൽകുന്നത്. ആദ്യത്തെ ഭക്ഷണം കഴിഞ്ഞാലുടനേ പായസവും പഴങ്ങളുമെല്ലാമടങ്ങുന്ന രണ്ടാമത്തെ വിഭവത്തിലേക്കു നീങ്ങണം. വലിയ വീട്ടിലെ വിരുന്നുകളധികവും ഇന്ന് 'ബുഫേ' സ്റ്റെലിലാണ്. പണ്ട് ഒരേ പാത്രത്തിൽനിന്ന് എല്ലാവരും ഒരുമിച്ചു കഴിച്ചിരുന്നുവത്രേ. 'സാൻ' എന്ന പേരുള്ള വലിയ പ്ലേറ്റുകളിലാണു ഭക്ഷണം വിളമ്പിയിരുന്നത്.
അറയും ഒരുക്കങ്ങളുമൊക്കെ കണ്ടശേഷം കാരണവന്മാരെല്ലാം തിരിച്ചു പോകുന്നു. കൂട്ടുകാർ അറയിൽ കയറി പാട്ടുംബഹളവുമായി കൂടുന്നു. അറ കഴിയുന്നത്ര അലങ്കോലമാക്കുക. ചെറിയ ഏതു വസ്‌തുവും 'അടിച്ചു മാറ്റുക' ഇതിനൊക്കെ കൂട്ടുകാർക്ക് അവകാശം ഉണ്ട്. ചിലപ്പോൾ ഇവർ പോയിക്കിട്ടണമെങ്കിൽ പുത്യാപ്ല ഇവർക്കു പണം കൊടുക്കേണ്ടിവരും. പിറ്റേന്നു രാവിലെ ചായ കുടിക്കാൻ തന്നെ ഇവർ ഹാജരാകുകയും ചെയ്യും. അന്നു പുത്യാപ്ലവീട്ടിലേക്കുള്ള ചായയും പലഹാരങ്ങളും പെൺവീട്ടുകാർ തയ്യാറാക്കിക്കൊടുത്തയയ്ക്കണം. പുത്യാപ്ലയിൽനിന്ന് ചായപ്പൈസ വാങ്ങുന്നതും ഈ ദിവസത്തെ രസകരമായ ചടങ്ങാണ്. പെണ്ണിന്റെ ഇത്താത്തമാരോ എളാമയോ ആണ് ചോദിക്കാനെത്തുക. ഇത് പെട്ടെന്ന് കൊടുക്കാതെ ചെക്കൻ കളിപ്പിക്കുന്നു. ഒടുവിൽ ചെരുപ്പോ ഷർട്ടോ ഒളിപ്പിച്ചുവെച്ച് ഇത് പിടിച്ചുവാങ്ങുന്നു. അതോടെ അയാൾ ആ വീട്ടിലെ അംഗമാവുകയാണ്. അടുത്തത് 'ഇരുത്തം' എന്ന ചടങ്ങാണ്. ഇത് ആണിൻ്റെ വീട്ടിൽ സ്ത്രീകൾ കൂടുന്ന ചടങ്ങാണ്. കല്യാണപ്പിറ്റേന്ന് പെണ്ണ് വീട്ടിലെത്തിയാലാണ് ഇതു തുടങ്ങുന്നത്. ഇതിലും ഭക്ഷണത്തിനു തന്നെയാണ് പ്രാധാന്യം. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒരാൾ നേരത്തേ കഴിച്ചുകഴിഞ്ഞാലും ഒരുമിച്ചേ എണീക്കാവൂ. 'സഭ പൊളിക്കുന്നത് ' കാരണവൻമാരാകണമെന്നതും അലിഖിതനിയമംതന്നെ. ഭക്ഷണം കഴിക്കുന്ന രീതിയിൽ മറ്റൊരു സവിശേഷതയുള്ളത് ചായയും പലഹാരങ്ങളുമാണ് കഴിക്കുന്നതെങ്കിൽ ചായ ഒടുവിലേ കൊണ്ടുവരാവൂ എന്നു നിർബന്ധമാണ്. ചായ കൊണ്ടുവരൽ തിന്നുന്നത് നിർത്താനുള്ള സൂചനയായാണ് ഇവർ കണക്കാക്കുന്നത്. "
|
..Link | ||
| 7 | നാട്ടാചാരങ്ങളിലെ കോഴിയും കാക്കയും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഒരാചാരമാണ് കോഴിവെട്ട്. കാവുതീണ്ടലിന് ഏഴുനാൾ മുമ്പ് കോഴിവെട്ട് ത...
"പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഒരാചാരമാണ് കോഴിവെട്ട്. കാവുതീണ്ടലിന് ഏഴുനാൾ മുമ്പ് കോഴിവെട്ട് തുടങ്ങുന്നു. ഇപ്പോൾ പ്രതീകാത്മകമായി കോഴിക്കല്ല് ചുവന്ന പട്ടുകൊണ്ട് മൂടി അതിനു മുകളിൽ കോഴിയെ വയ്ക്കുകയാണ് പതിവ്. കോഴിക്കല്ല് മൂടൽ എന്ന് ഈ ചടങ്ങറിയപ്പെടുന്നു. മന്ത്രവാദകർമ്മങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു പക്ഷിയാണ് കോഴി. ചില ക്ഷേത്രങ്ങളിൽ വഴിപാടായി കോഴിയെ പറപ്പിക്കാറുണ്ട്. പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ വഴിപാടാണ് കോഴി. ക്രിസ്ത്യൻ സമുദായത്തിലും കോഴിക്ക് പ്രാധാന്യമുണ്ട്. വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ കൊണ്ടാടുന്ന ദിവസം കോഴി ഒരു വിശേഷവഴിപാടായി പള്ളികളിൽ നൽകിവരുന്നു. എല്ലാവീടുകളിൽ നിന്നും ഓരോ കോഴിയെ തിരുസന്നിധിയിൽ സമർപ്പിക്കും. കോഴിയില്ലായെങ്കിൽ ലേലം വിളിച്ച് കോഴിയെ നൽകും. സഹദായുടെ ചാത്തം വീടുകളിൽ നടത്തുമ്പോൾ കോഴിക്കറിയും പിടിയും നെയ്യപ്പവും നിർബന്ധമാണ്. തുടർച്ചയായി പാമ്പിനെ സ്വപ്നം കണ്ടാൽ അല്ലെങ്കിൽ വീടുകളിൽ പാമ്പ് വരികയോ ചെയ്‌താൽ കോഴിയെ വഴിപാടായി പുണ്യവാളന് നൽകുന്നു. ഇടപ്പള്ളി പള്ളിയിലെ കോഴി നേർച്ചയും സന്നിധാനത്തിൽ വെച്ച് കോഴിയെ വെട്ടി ഭക്ഷിക്കുന്നതും ഒരു വിശേഷാൽ ചടങ്ങായി ഇന്നും കരുതുന്നു. 'ഇടപ്പള്ളി പള്ളീലെ കോഴിക്കള്ളൻ' എന്നു കുട്ടികൾ പരസ്‌പരം കളിയാക്കാറുണ്ട്. മുസ്ലിം സമുദായത്തിന്റെ പെരുന്നാളുകളിലും കോഴി ഒരു പ്രധാന ഭക്ഷണയിനമാണ്. 'ബിസ്‌മി' ചൊല്ലി നമസ്‌കാരം ഉള്ളയാളായിരിക്കണം കോഴിയെ കൊല്ലേണ്ടത്. 'ബിസ്മില്ലാഹി റഹ്മാനി റഹിം' എന്ന് ബിസ്മി ചൊല്ലിയിട്ടു വേണം കോഴിയെ അറക്കാൻ തുടങ്ങേണ്ടത്. കോഴിയെ അറുത്തു തീരുന്നതുവരെ "അല്ലാഹു അക്ബർ" എന്ന് മന്ത്രിച്ചുകൊണ്ടിരിക്കണം . കോഴി മരിച്ചു എന്നേ അവർ പറയൂ; ചത്തു എന്ന് അവർ പറയാറില്ല. പള്ളിയിൽ നേർച്ചക്കോഴിയെ കൊടുക്കുന്ന പതിവ് മുസ്‌ലിം സമുദായത്തിലുമുണ്ട്. ഇതത്രയും കോഴിയുമായി ബന്ധപ്പെട്ട ആചാരങ്ങളാണല്ലോ. കോഴിയെക്കുറിച്ച് നാട്ടിൻപുറങ്ങളിൽ നിലനിൽക്കുന്ന ഒരു വിശ്വാസമാണ് രാത്രിയിൽ കൂവുന്നത് അശുഭലക്ഷണമാണെന്നുള്ളത്. നല്ല വലിപ്പമുള്ള ഒരു പക്ഷിയാണ് കാലൻകോഴി അഥവാ തച്ചൻ കോഴി. കറുത്ത വർണത്തോടുകൂടിയ ഈ പക്ഷി രാത്രികാലങ്ങളിൽ മരക്കൊമ്പിൽ വന്നിരുന്ന് ചിലയ്ക്കാറുണ്ട്. 'ഗുഗു-ഗുഗു' എന്നിങ്ങനെ ക്രമത്തിലുള്ള ശബ്ദം കേട്ടാൽ 'കുത്തിച്ചുടു' എന്നു പറയുന്നതായി തോന്നും. ഈ ശബ്ദം സമീപപ്രദേശത്ത് ആരുടെയോ മരണം വിളിച്ചോതുന്നതാണെന്ന വിശ്വാസം ഗ്രാമീണർക്കിടയിലുണ്ട്. അതുകൊണ്ടാണ് ഈ പക്ഷിയെ കാലൻകോഴിയെന്നു വിളിക്കുന്നത്. കാലൻ കോഴി കൂവിയാൽ മരണം ഉറപ്പാണത്രേ! “നത്തു കരഞ്ഞാൽ ഒത്തു കരയും" എന്നാണല്ലോ നാട്ടിൻപുറത്തുള്ള ചൊല്ല്. യഥാർത്ഥത്തിൽ ഈ പക്ഷി തൻ്റെ ഇണയെ വിളിക്കുന്ന ശബ്ദമാണിത്. ഈ പക്ഷി യമദൂതനാണെന്ന സങ്കല്പത്തിൽനിന്നാവാം ഈ ചൊല്ലുണ്ടായത്. “നത്തു വാഴുന്നിടത്ത് ശ്രീയുണ്ടാവില്ലെ"ന്നാണ് മുത്തശ്ശിമാർ പറയാറുള്ളത്. നത്തു കരഞ്ഞാൽ കുട്ടികൾക്ക് ദോഷമുണ്ടാകും. ഉപ്പ്, കടുക് എന്നിവ ചേർത്ത് അടുപ്പിലിട്ട് പ്രതിക്രിയ ചെയ്യണം. “നത്തു കടിച്ചൊരു കയ്യാണേ വിരലുകൾ മാറ്റിത്തന്നെന്നാൽ നെല്ലിക്ക, പാവക്ക തന്നീടാം" എന്നു കുട്ടികൾ പാടി കളിക്കാറുണ്ട്. ഈ പക്ഷിയെക്കുറിച്ച് മൈസൂരിൻ്റെ ചില ഭാഗങ്ങളിലുള്ള വിശ്വാസം വളരെ അതിശയോക്തിപരമായതാണ്. ഒരു വലിയ കൂമനെ എട്ടു ദിവസത്തേക്കു ഭക്ഷണമൊന്നും കൊടുക്കാതെ കൂട്ടിലടച്ചിട്ട്, ഒരു വടികൊണ്ട് നല്ലപോലെ പ്രഹരിച്ചാൽ അത് മനുഷ്യനെപ്പോലെ ഭംഗിയായി സംസാരിക്കുമെന്നും അതിനുശേഷം കോമരങ്ങളെപ്പോലെ വരം കൊടുക്കുമെന്നും പ്രശ്‌നം പറയുമെന്നും വിശ്വസിക്കുന്നു. നമ്മൾ ഇങ്ങനെയൊക്കെ കരുതുന്ന ഈ പക്ഷിയെ ഗ്രീക്കുകാർ അവരുടെ വിജ്ഞാനദേവത(അഥീന)യുമായി ബന്ധപ്പെടുത്തി ആരാധിക്കുന്നു! “കദളിവാഴക്കൈയിലിരുന്ന് കാക്കയിന്ന് വിരുന്നു വിളിച്ചു വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ." ഈ വരികൾ പരിചയമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. കേരളീയരുടെ മനസ്സിൽ അടിയുറച്ച ഒരു വിശ്വാസമാണ് കാക്ക കരഞ്ഞാൽ വിരുന്നുകാർ വരുമെന്നുള്ളത്. പരുക്കൻ ശബ്ദത്തിൽ കൂനിക്കൂടിയിരുന്ന് കാക്ക കരഞ്ഞാലാണ് വിരുന്നുകാരെത്തുക. കാക്കയുടെ വാലിരിക്കുന്ന ദിശയിൽനിന്നാവും അതിഥിയെത്തുക എന്നും പറയപ്പെടുന്നു. അതുപോലെതന്നെ വീടിൻ്റെ വടക്കുഭാഗത്ത് കാക്കക്കൂട് നല്ലതല്ല എന്നൊരു ധാരണ പഴമക്കാരുടെയിടയിലുണ്ട്. മരണവുമായി ബന്ധപ്പെട്ട പക്ഷിയാണ് കാക്ക. തെക്കുവശത്ത് കാക്ക കുളിക്കുന്നതു കണ്ടാൽ ബലി കുളിക്കേണ്ടി വരും. മലയാളികളുടെ ദിനചര്യയും മരണാനന്തരകർമങ്ങളുമായും കാക്ക വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും സിനിമകളിലും മറ്റും കാക്കകളെ മരണത്തിൻ്റെ പ്രതീകമായി ചിത്രീകരിക്കാറുണ്ട്. കാക്ക തുടങ്ങിയ പക്ഷികളുടെ രൂപത്തിൽ പിതൃക്കൾ ബലിച്ചോറുണ്ണാൻ വന്നേക്കാമെന്നും അതിനാൽ പിണ്ഡം ഭക്ഷിക്കാനെത്തുന്ന പക്ഷികളെ ഓടിക്കരുതെന്നും 'ഉശനസ്‌മൃതി'യിൽ പറഞ്ഞിരിക്കുന്നു. ബലിച്ചോറ് കാക്ക കൊത്തിയില്ലെങ്കിൽ ആത്മാക്കൾ ബലി സ്വീകരിച്ചിട്ടില്ലെന്നും കർമ്മങ്ങൾ പൂർത്തിയായില്ലെന്നും കരുതുന്നു. 'ഉത്തരരാമായണ' ത്തിലും ഇതിനെക്കുറിച്ച് സൂചനയുണ്ട്. മയിലിനെക്കുറിച്ച് പരാമർശിക്കുന്നിടത്ത് പറഞ്ഞ കഥയിൽ കാലൻ രക്ഷപ്പെടുന്നത് കാക്കയുടെ രൂപത്തിലാണ്. അതുകൊണ്ട് മേലിൽ മനുഷ്യൻ പിതൃക്കളെ പൂജിക്കുമ്പോൾ ബലിച്ചോറ് കാക്കകളുടെ അവകാശമായിരിക്കും എന്ന് യമൻ അവരെ അനുഗ്രഹിച്ചു. അന്നുമുതൽക്കാണത്രേ കാക്കകളും ബലിച്ചോറും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടായത്. പാലുള്ള ഉണക്കമരത്തിലിരുന്ന് കരയുന്ന കാക്കയെ കണികണ്ടു പോയാൽ പോയ ആൾ പിന്നീടൊരിക്കലും തിരിച്ചു വരില്ല എന്നൊരു പരാമർശം 'മൃച്ഛകടിക’ത്തിൽ കാണാം. "
|
..Link | |
| 8 | ബാലരോഗങ്ങളുടെ നാട്ടുവൈദ്യം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“കേരളമങ്ങോളമിങ്ങോളം നാല്പത്തിനാലു നദികളും അവയുടെ ഉപനദികളുമായി വിഭജിച്ചു കിടന്നിരുന്ന, ഗതാഗതസൗകര്യം തുലോം കുറവായിരു...
“കേരളമങ്ങോളമിങ്ങോളം നാല്പത്തിനാലു നദികളും അവയുടെ ഉപനദികളുമായി വിഭജിച്ചു കിടന്നിരുന്ന, ഗതാഗതസൗകര്യം തുലോം കുറവായിരുന്ന, തദ്ദേശീയമായ നാട്ടുരാജ്യങ്ങളായി ഭരണമാളിയിരുന്ന മുൻകാലത്ത് ആരോഗ്യ പരിരക്ഷണം നടത്തിയിരുന്നത് നാട്ടുവൈദ്യന്മാരായിരുന്നു. വിഷചികിത്സ, ബാലചികിത്സ, അസ്ഥിരോഗചികിത്സ തുടങ്ങിയ അവശ്യം മേഖലകളിൽ വൈദഗ്ദ്‌ധ്യം നേടിയവർ അതതു നാട്ടിൽതന്നെയുണ്ടായിരുന്നു. ചികിത്സ മിക്കപ്പോഴും വൈദ്യൻ തരുന്ന കുറിപ്പടിക്കനുസരിച്ച് പ്രാദേശികമായി ലഭ്യമായ ഔഷധങ്ങളുപയോഗിച്ച് വീട്ടിൽത്തന്നെ തയ്യാറാക്കി ഉപയോഗിക്കേണ്ടവയുമായിരുന്നു. വൈപുല്യപ്പെട്ടുവന്ന ഈ ശാസ്ത്രശാഖ പതിനാറാം നൂറ്റാണ്ടു മുതലിങ്ങോട്ട് ക്രമത്തിൽ ക്ഷയിക്കുകയാണുണ്ടായത്. കോളനിവാഴ്ചയുടെ ആദ്യകാലത്തു തയ്യാറാക്കിയ ഹോർത്തൂസ് മലബാറിക്കസും അതിൽ പരാമർശിക്കപ്പെട്ട ചെടികളുടെ ഇന്നത്തെ ഉപയോഗവും താരതമ്യം ചെയ്‌താൽ ഈ അന്തരം ബോദ്ധ്യമാവും. ഉദാഹരണത്തിന് മാവിന്റെ തൊലിയും ഇലഞെട്ടിയും പശയും പട്ടനീരും ഔഷധാവശ്യത്തിനെടുക്കുന്നതായി രേഖപ്പെടുത്തിക്കാണുന്നു. എന്നാൽ മിക്കവയും ഇന്ന് പ്രയോഗത്തിലില്ലാത്ത അവസ്ഥയിലാണുള്ളത്. നാട്ടുചികിത്സയിൽ കേരളത്തിൽ ഉപയോഗിച്ചിരുന്നതും ഇന്നും പ്രയോഗത്തിലുള്ളതുമായ ഏതാനും ഔഷധസസ്യോപയോഗം ഇവിടെ പ്രതിപാദിക്കുന്നു. ബാലചികിത്സയിൽ കേരളത്തിൻ്റെ സംഭാവന എണ്ണപ്പെട്ടതാണ്. കുട്ടികളുടെ മലബന്ധം നീക്കാൻ ബ്രഹ്മിനീരു കൊടുക്കുന്ന പതിവ്, അക്ഷരസ്‌ഫുടതയ്ക്ക് സ്വർണ്ണനൂലടിച്ച വയമ്പരച്ചുകൊടുക്കൽ എന്നിവ ഇന്നും അനുവർത്തിച്ചുവരുന്ന ശീലങ്ങളാണ്. കുട്ടികൾക്ക് ഉരമരുന്നായി ഇടംപിരിവലമ്പിരി, ജാതിക്ക, പാൽക്കായം, മായാക്ക്, രുദ്രാക്ഷം, വാൽമുളക്, തിപ്പലി, ഗ്രാമ്പൂ, വരട്ടുമഞ്ഞൾ, പീനാറിശംഖ് എന്നിവ ഉപയോഗപ്പെടുത്താറുണ്ട്. പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയ്ക്ക് പനിക്കൂർക്ക വാട്ടി നിറുകയിലിടുന്നതും ചിരങ്ങിന് തെച്ചി വേരരച്ചു പുരട്ടുന്നതും തെച്ചിപ്പൂവിട്ടു കാച്ചിയ എണ്ണ പുരട്ടുന്നതും രോഗശമനം വരുത്തുന്നു. കുട്ടികളുടെ തലവേദന മാറാൻ പുത്തരിച്ചുണ്ടയും ചന്ദനവും നെറ്റിയിലരച്ചിടുന്നു. ഗ്രഹണി മാറാൻ കറിവേപ്പിലയോ മുത്തങ്ങയോ അരച്ചു കൊടുക്കുന്നു. തലയിലും മേലും എണ്ണതേച്ചു കുളിക്കുന്ന പതിവ് കേരളീയർക്കുണ്ട്. പുല്ലാനിയില, നാല്പാമരത്തൊലി, രാമച്ചം, വാതക്കൊടിയില, കുരുമുളകുവള്ളി, പ്ലാവിലഞെട്ട്, മാവിലഞെട്ട്, മഞ്ഞൾ എന്നിവയെല്ലാം പല അവസരങ്ങളിൽ കുളിക്കാനുള്ള വെള്ളം തിളപ്പിക്കാനെടുക്കുന്നു. പ്രസവശേഷം സ്ത്രീകൾ നിർബന്ധമായും ഇങ്ങനെ ഔഷധീകരിച്ച വെള്ളത്തിൽ വേണം കുളിക്കാൻ. സോപ്പിനുപകരം ചതച്ച ഇഞ്ചത്തോൽ വേണം ശരീരം വൃത്തിയാക്കാൻ. പ്രസവശേഷം ഇല കുറുക്കി കൊടുക്കുന്ന പതിവുണ്ട്. യമകണ്ടിപ്പച്ചില സമം അരി അരച്ചതും കരിപ്പെട്ടിയും ചേർത്തു തയ്യാറാക്കിയ കുറുക്ക് പ്രസിദ്ധമാണ്. മുക്കുറ്റി, മലതാങ്ങി, കറിവേപ്പ്, പനത്തി, കുടലൊതുക്കി എന്നിവയെല്ലാം കുറുക്കിനെടുക്കുന്നതാണ്. പ്രസവം അനായാസം നടക്കാൻ കുറുന്തോട്ടിവേരു കഷായം നിത്യേന ശീലിക്കണം. 'ആയിരം കുറുന്തോട്ടി അകത്തായാൽ അയലറിയാതെ പെറാം' എന്ന പഴമൊഴി ഈ ശീലത്തെ വാഴ്ത്തുന്നു. ബാലചികിത്സപോലെ വിഷചികിത്സയും കേരളത്തിൽ അഭിവൃദ്ധിപ്പെട്ട ശാഖയാണ്. ചെറുചീര അരച്ചു കഴിക്കുന്നതും പുറമേ കെട്ടുന്നതും ഏതുവിധം വിഷവും ശമിപ്പിക്കാൻ നന്ന്. തൊട്ടാരട്ടിക്കും ഇതേ ഗുണമുള്ളതായി പറയപ്പെടുന്നു. ചിലന്തിപ്പടം ചിലന്തിവിഷത്തിനുള്ള പ്രതിവിധിയാണ്. പഴുതാര, തേരട്ട എന്നിവയുടെ വിഷത്തിന് കരളകത്തിൻ്റെ ഇലയും മഞ്ഞളും അല്ലെങ്കിൽ തുളസിയും മഞ്ഞളും അരച്ചിടാം. കേരളത്തിലെ ഈർപ്പം മൂടിയ കാലാവസ്ഥയിൽ പനി, ചുമ, ജലദോഷം തുടങ്ങിയ വ്യാധികൾ വരാൻ സാധ്യത കൂടുതലാണ്. കിരിയാത്ത്, പർപ്പടകപ്പുല്ല്, തുളസി, കുരുമുളക്, വത്സനാഭി, അമൃത്, സ്വരസം എന്നിവയെല്ലാം പനി കുറയ്ക്കാനുള്ള മരുന്നുകളാണ്. ഇവ തനിച്ചും കൂട്ടായും ഉപയോഗിക്കാറുണ്ട്. പുളിഞരമ്പും ജീരകവും അരച്ചുകഴിക്കുന്നത് പനി കുറയ്ക്കും. കണ്ടകാരി, ആടലോടകം, താന്നി, കാട്ടുചേന എന്നിവ ചുമ ശമിപ്പിക്കാനും, കഞ്ഞുണ്ണി, തുളസിയില, പുഷ്‌കരമൂലം, ആടലോടകം, വത്സനാഭി എന്നിവ ശ്വാസസംബന്ധമായ അസുഖങ്ങളിലും അനുകൂലഗുണം തരുന്നു . അസ്ഥിഭംഗം സംഭവിച്ചാൽ കോലരക്ക്, പഞ്ചമൺ പഴുക്ക (മീറ) ചങ്ങലംപരണ്ട, മുറികൂട്ടി (ചുവപ്പും പച്ചയും), ഞാവൽ എന്നിവ ഉപയോഗപ്പെടുത്തുന്നു. തീപ്പൊള്ളലിന് തേൻ പുരട്ടുകയും വശളച്ചീര, കണാരം, അമൃതിൻ നൂറ് എന്നിവ ലേപനം ചെയ്യുകയും നാല്പാമരത്തോലിലിട്ടു തിളപ്പിച്ചാറിയ വെള്ളം ധാരയിടുകയും ചെയ്യാറുണ്ട്. താടവീക്കം അഥവാ മുണ്ടിനീര് വന്നാൽ പ്ലാച്ചാണ (ഒരിനം കുമിൾ) അരച്ചിടുന്നതും ആനപ്പല്ലരച്ചിടുന്നതും ഗുണകരമാണ്. നീരിന് കുന്നിയില പതിക്കുകയോ മുരിങ്ങയില അരച്ചിടുകയോ ചെയ്യാറുണ്ട്. കീഴാർനെല്ലിയും ആവണക്കിൻ തുമ്പും അരച്ച് ആട്ടിൻപാലിൽ കലക്കി കൊടുക്കുന്നത് മഞ്ഞപ്പിത്തത്തിനുള്ള കൺകണ്ട ഔഷധമായി കണക്കാക്കുന്നു. കേരളീയർ മുൻകാലങ്ങളിൽ കർക്കിടകമാസത്തിൽ പത്തില കഴിക്കുന്ന ചടങ്ങുണ്ടായിരുന്നു. കർക്കിടകത്തിലെ ആദ്യപത്തു ദിവസങ്ങൾ ഓരോ സസ്യത്തിൻ്റെ ഇലകൾ കറിവെച്ചുകൂട്ടുന്ന പതിവാണിത്. മഞ്ഞൾ, കുമ്പളം, പയർ, ചേന, ചേമ്പ്, ചീര, താള്, തകര, നെയ്‌കുനുപ്പൻ, മുള്ളൻ ചീര എന്നിവയാണിത്. രോഗപ്രതിരോധശക്തി വർദ്ധിക്കാനും ശരീരശക്തിയുണ്ടാവാനും ഇതു നല്ലതാണ്. മുത്തങ്ങ ദീപനത്തിനും പാടത്താളിയും കുടകപ്പാലയും അതിസാരത്തിനും ഉപയോഗപ്പെടുത്തുന്നു. പുളിങ്കുരുത്തോടു പൊടിച്ച് പാലിൽ ചാലിച്ചു കൊടുക്കുന്നതും നിലപ്പനക്കിഴങ്ങ്, ശതാവരിക്കിഴങ്ങ് എന്നിവയും വെള്ളപോക്കിനെ നിയന്ത്രിക്കാൻ ശക്തിയുള്ള മരുന്നുകളാണ്. മൂത്രത്തിൽകല്ലിന് മുതിര, കല്ലുരുക്കി, കല്ലൂർവഞ്ചി എന്നിവയും ഉപയോഗപ്പെടുത്തുന്നു. ഞെരിഞ്ഞിൽ, തമിഴാമവേര് എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രത്തിൽകല്ലു വരാതിരിക്കാൻ നല്ലതാണ്.”
|
..Link | |
| 9 | പാട്ടുകളിലെ പൂക്കൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മറ്റു നാടുകളോടൊപ്പമോ, അതിലധികമോ ആയി കേരളം നാടൻ ഗാനങ്ങളാൽ സമ്പന്നമാണ്. കേരളത്തിലെ ഗ്രാമീണഗാനങ്ങളുടെ മട്ടും താളവും മ...
"മറ്റു നാടുകളോടൊപ്പമോ, അതിലധികമോ ആയി കേരളം നാടൻ ഗാനങ്ങളാൽ സമ്പന്നമാണ്. കേരളത്തിലെ ഗ്രാമീണഗാനങ്ങളുടെ മട്ടും താളവും മേളവും ഗ്രാമീണജീവിതഭംഗിയെയും പ്രകൃതിഭംഗിയെയും അടിസ്ഥാനപ്പെടുത്തിയതാണ്. പ്രകൃതീശ്വരി കനിഞ്ഞ കേരളത്തിൽ പൊന്നോണത്തിന് സ്ത്രീകൾ പൂവമ്പൻ്റെ ലീലയെക്കുറിച്ച്പാടുന്നു: “ഒന്നാനാം അരുമലയ്ക്ക് ഒരായിരം കന്യമാര് കന്യമാരും ഭഗവാനും കൂടിയാടി പൂവിറുത്തു പൂവിറുത്തു നിൽക്കയാലേ കന്യമാർക്ക് മൈതളർച്ച മൈതളർന്നു കൈതളർന്നു നാട്ടാറ്റിൽ വീണുപോയി കണ്ടു നിന്ന ഭഗവാനും കൈപിടിച്ചു മൈതണച്ചു." ഇങ്ങനെ പൂവിറുത്തു തളർന്ന നാരിമാരെ ഭഗവാൻ കൈപിടിച്ചു ശരീരക്ഷീണം തീർക്കുന്നതായാണ് ഈ ഹേമന്തോത്സവത്തിലെ പാട്ടിൽ നിറഞ്ഞു നിൽക്കുന്നത്. ഏവർക്കും കണ്ണിനാനന്ദം നൽകുന്നവയാണല്ലോ പുഷ്‌പങ്ങൾ. ഓരോ പുഷ്പത്തെക്കുറിച്ചും ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പാൽക്കടലിൽ മുളച്ച ഒരു ചെന്താമരയെപ്പറ്റി: "ഗംഗനീരൊഴുകുന്ന പാൽക്കടലിൽ താനേ മുളച്ചൊരു ചെന്താമര പുലരേ നോക്കുന്നേരം മൊട്ടുപൂവ്വ് ഉച്ചയ്ക്കു നേരേ വിരിയും പൂവ്വ് അന്തിക്കു നോക്കുമ്പോ വാടും പൂവ്വ് എങ്ങനെ ഞാനിനി പൂവിറുക്കും." ഇങ്ങനെ പാടുന്ന കുഞ്ഞ് പുസ്‌തകക്കെട്ട് തോണിയാക്കി, പൊന്നെഴുത്താണി തുഴയാക്കി ചെന്ന് പൂവ് നേടുന്നു. അതിസുന്ദരമായ പുഷ്പം ലഭിച്ചതിന് കുഞ്ഞ് ദൈവത്തിനു നന്ദി പറയുന്നു. പണ്ട് മുല്ല നടാത്ത മുറ്റങ്ങൾ ഉണ്ടാവാറില്ല. മുല്ലതന്നെ എത്ര തരം ? റോസമുല്ല അല്ലെങ്കിൽ ചക്കമുല്ല, പിച്ചകം, കോയമ്പത്തൂർ മുല്ല എന്ന പേരിലറിയപ്പെടുന്ന ഇനം, സാധാരണ മുല്ല ഇങ്ങനെ പോകുന്നു. കൂടാതെ മറ്റു മുല്ലകളെപ്പോലെ മണമില്ലാത്തവയും ഉണ്ട്. ഒരു നാടൻ ഗാനത്തിലെ വരികളിൽ സൗന്ദര്യസൂനങ്ങളായ പൂമുല്ലയെ സ്വന്തം മുറ്റത്തുതന്നെ നട്ടുവിരിയിച്ചു. പുഷ്‌പങ്ങൾക്കു കോട്ടം വരുത്താതെ വെള്ളിത്തളികയിൽ ഇറുത്തിട്ട് മാലകെട്ടി ഗുരുവായൂരപ്പന് കാഴ്‌ച വെക്കുകയാണ്. ഈ ഗാനം "ഇന്നലെ ഞാനൊരു മുല്ല നട്ടു മുല്ലയ്ക്കു മുക്കുടം വെള്ളമൊഴിച്ചു. മുല്ലമേൽ മുന്നാഴി പൂവ്വും ചൊരിഞ്ഞു ഏതിലിറുക്കേണം മുല്ലപ്പൂവ് തളികനിറയോളം പൂക്കളിറുത്തു ഗുരുവായൂരപ്പനും കാഴ്‌ച വെച്ചു..." ഇങ്ങനെ പോകുന്നു. ഏഴു തോഴിമാർ ഏഴു മലയും ഏഴരുവിയും കടന്ന് അല്ലിമുല്ലപ്പൂ മരങ്ങൾ തേടിയ കഥ മലയുടെ മക്കളുടെ വരികളിൽ നിറഞ്ഞു നിൽക്കുന്നു. “ഏഴേഴു തോഴിമാര് പൂവൊടിക്കാൻ പോകുന്നു ഏഴുകൂട മെനഞ്ഞെടുത്തു പൂവൊടിക്കാൻ പോകുന്നു. ഏഴാനാം മലകഴിഞ്ഞ് ഏഴരുവിയും കഴിഞ്ഞ് ആ മലയും കാൺമതുണ്ടേ അല്ലിമുല്ലപ്പൂമരങ്ങൾ. ഇങ്ങനെ അറുത്ത പൂക്കളെല്ലാം തമ്പുരാൻ്റെ തിരുമുമ്പിൽ അർപ്പി ക്കുന്നു. മങ്കമാർ ഒത്തുകൂടി ഒന്നാകും തിരുവേലിയിലെ ചിത്തിരക്കൊമ്പത്തു പൂത്ത പൂവിറുത്ത കഥയിങ്ങനെ തുടരുന്നു: "ഒന്നാകും വേലീ ചിത്തിരക്കൊമ്പേ പൂത്തിറങ്ങിയ പൂമലരേ! പൂ പറിക്കെടി പൂക്കണ്ണിക്കോരടീ കോർത്തെടുക്കടീ മങ്കപ്പെണ്ണേ."
|
..Link | |
| 10 | വിലക്കപ്പെട്ട പൂക്കൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പുഷ്പത്തിൽ ദേവീദേവന്മാർ കുടിയിരിക്കുന്നുണ്ടെന്ന വിശ്വാസം വളരെ മുമ്പുതന്നെ നാടോടിജനതയിൽ അടിയുറച്ചിട്ടുണ്ട്. ഇതിൽ ദു...
"പുഷ്പത്തിൽ ദേവീദേവന്മാർ കുടിയിരിക്കുന്നുണ്ടെന്ന വിശ്വാസം വളരെ മുമ്പുതന്നെ നാടോടിജനതയിൽ അടിയുറച്ചിട്ടുണ്ട്. ഇതിൽ ദുർദ്ദേവതകളാണ് ഭൂരിപക്ഷവും. ഇത്തരം വിശ്വാസത്തിന്റെ പ്രതിഫലനമാണ് പൂവുകളുടെ വിലക്കുകളായി പ്രത്യക്ഷപ്പെടുന്നത്. മധ്യാഹ്നസമയങ്ങളിലും രാത്രികാലങ്ങളിലും ചില പൂവുകൾ പറിക്കാൻ പാടില്ലെന്ന് പൂർവ്വികർ പറയാറുണ്ട്. പൂവിലെ ബാധകൾ പ്രവേശിക്കാൻ സാധ്യതയുള്ളതിനാലാണ് ചുവന്ന ചെമ്പരത്തിപ്പൂവ് നട്ടുച്ച സമയത്ത് പറിക്കാനോ തലയിൽ ചൂടാനോ പാടില്ലെന്നു പറയുന്നത്. ചെമ്പരത്തിപ്പൂവിൻ്റെ ഞെട്ടുഭാഗം നീക്കിക്കളഞ്ഞാൽ ബാധയ്ക്ക് ശമനമുണ്ടായി എന്ന വിശ്വാസവും നിലവിലുണ്ട്. അതുപോലെ കാട്ടുചെക്കിപ്പൂവ് ഉച്ചസമയങ്ങളിൽ പറിക്കാറില്ല. ചെക്കിയിൽ യക്ഷി കുടിയിരിക്കുന്നുണ്ടെന്ന വിശ്വാസമുണ്ട്. ചെക്കിപ്പൂവ് ചൂടുമ്പോൾ അതിലെ ആണി കളഞ്ഞേ എടുക്കാവൂ എന്ന വിശ്വാസത്തിനും അടിസ്ഥാനം ഈ ബാധാസങ്കല്പംതന്നെയാണ്. പൂജയ്ക്കെടുക്കുമ്പോഴും ചെക്കിപ്പൂവിൻ്റെ ആണി കളയണമെന്നാണ് നിയമം. ബാധോപദ്രവവും മറ്റും ഭംഗിയുള്ള വസ്‌തുക്കൾക്കാണല്ലോ ബാധിക്കാറുള്ളത്. മനോഹരമായ പുഷ്പങ്ങളിൽ ദേവതമാർ ആവേശിക്കുകയും പൂ പറിക്കാനെത്തുന്ന സുന്ദരിമാരായ സ്ത്രീകളെ അവ ബാധിക്കുകയും ചെയ്യുന്നു. വണ്ണാൻ സമുദായത്തിലെ അനുഷ്‌ഠാന മന്ത്രവാദകർമ്മമായ കെന്ത്രോൻ പാട്ടിലെ 'ശാപവും പാപവും' നീക്കുന്ന പാട്ടിൽ പുഷ്‌പങ്ങളിലെ ദേവതമാരെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
“കൂത്തും കണ്ട് മലയരികെ വയിപോരുന്നേരം ഇടവഴിക്കുന്നൊരു തൊടുകുളം കീഞ്ഞ് കുളിച്ചിനിപണ്ട് അവിടുന്നൊരു പുഷ്‌പം പറിച്ച് മുടിയിൽ ചൂടിനി പുഷ്‌പത്തിന്മേൽ ബാധിച്ച ചില ദേവതയുണ്ട്. കാമൻ, ഭൂതം, മാഞ്ഞാൾ, ഗന്ധർവ്വൻ കൂടി പിള്ളതിന്നി, കരുകലക്കി, കൂടിറ്റ്‌ണ്ട് കാട്ടൂർപാവാ രുധിരമോഹിനി കൂടിറ്റ്ണ്ട്" ആദിബ്രഹ്മരെ പൊൻമകൾ പൂ പറിച്ച് ചൂടിയപ്പോൾ ബാധിച്ച ദേവതകളാണ് കാമൻ, ഭൂതം, പിള്ളതിന്നി തുടങ്ങിയവരെല്ലാം. ആര്യരാജപുത്രി പൂ പറിക്കാൻ ചെന്നപ്പോൾ പൂവിൽനിന്ന് ഘോര രൂപത്തോടുകൂടിയ പൂമാരുതൻ പ്രത്യക്ഷപ്പെട്ടെന്നും തൽസമയം നാരി മോഹിച്ചു വീണെന്നും പൂമാരുതൻ്റെ തോറ്റംപാട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. പുഷ്‌പത്തിൽ വായു രൂപത്തിലിരിക്കുന്ന ശിവാംശഭൂതമാണ് പൂമാരുതനെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. പൂവിലെ ദേവചൈതന്യത്തിന്റെ ആവിഷ്കാരമായി മാറുന്ന അപൂർവ്വ തെയ്യക്കോലങ്ങളിൽ ഒന്നാണ് പൂമാരുതൻ. പൂവിന്റെ പ്രഭാവത്തിൽനിന്ന് ദേവത അവതരിച്ച കഥയും നാടോടി വിജ്ഞാനത്തിൽ കാണാം. തിരുവർകാട്ട് ഭഗവതിയുടെ ഉത്പത്തികഥ ഇത്തരത്തിൽ പെട്ട ഒന്നാണ്. "ശിവൻ ശ്രീപാൽക്കടലിൽ കുളിച്ചുവന്ന് ചുകന്ന പൂവും ചെമ്പുകയ്യാട്ടയിൽ വെള്ളപ്പൂവുമായ് ശ്രീകൈലാസം അണയക്കൊടുക എത്തിയേടത്ത് ചാണകഴ്‌കി ചന്ദനമുരസി കൂട്ടൊപ്പിച്ചു ചെക്കി കുറുഞ്ഞി മുല്ല മല്ലിക പിച്ചകം മുരിക്കെരിക്ക് മണിനാഗമുല്ല തിരുവടയാളം പന്ത്രണ്ടു കുറി വലിച്ചു ആനത്തോല് പുലിത്തോല് അരയൊപ്പിച്ചു വെള്ളിപ്പൂണൂൽ പൊൻ പൂണൂൽ വലത്തണിഞ്ഞു. എല്ലയിലും ബല വീര്യമായ് വെളുത്ത ചെമ്പരത്തി പുഷ്പം പറിച്ച് ആയിരത്തെട്ട്... തൃജ്ജടയിൽ പൂവണിഞ്ഞു വെള്ളിച്ചൂരക്കോൽ പൊൻ ചൂരക്കോൽ കയ്യിൽ പിടിച്ച് ആടനടന്നു അന്നനടനം ആദിഭഗവാൻ മയിൽനടനം കുയിൽ നടനം ആദി ഭഗവാൻ മുത്തുപോൽ മുഖം വിയർത്തു തോന്നിയല്ലവിട..."
ചെക്കി, കുറുഞ്ഞിമുല്ല, മല്ലിക, പിച്ചകം, മുരിക്ക്, എരിക്ക്, മണിനാഗമുല്ല തുടങ്ങിയ പുഷ്‌പങ്ങൾ ചേർത്ത് അരച്ചുണ്ടാക്കിയ പന്ത്രണ്ട് കുറി വലിച്ചാണ് ശിവൻ നൃത്തം ചെയ്യുന്നത്. എല്ലാറ്റിലും ബലവും വീര്യവുമുള്ള വെളുത്ത ചെമ്പരത്തി ജടയിലും ചൂടുന്നുണ്ട്. നടനം ചെയ്യുമ്പോൾ മുഖത്തുനിന്ന് മുത്തുപോലെ വന്ന, കുറിക്കൂട്ടിനാൽ സുഗന്ധപൂരിതമായ വിയർപ്പിൽനിന്നാണ് ചൈതന്യഭാസുരയായ മാടായിക്കാവിൽ ഭഗവതി (തിരുവർകാട് ഭഗവതി) അവതരിക്കുന്നത്. പൂക്കളുടെ മഹത്ത്വമാണ് ഇവിടെ വ്യക്തമാകുന്നത്. ഓരോ പൂവിനും അതിന്റേതായ പ്രഭാവലയമുണ്ട് എന്ന വിശ്വാസം പ്രാചീന ജനതയ്ക്കുണ്ടായിരുന്നു. അതിൽനിന്ന് ഉരുത്തിരിയുന്നതാണ് പുഷ്‌പകേന്ദ്രിതമായ ഇത്തരം പുരാവൃത്തങ്ങൾ. "
|
..Link | |
| 11 | ദേവീദേവന്മാരും പൂക്കളും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
1. കറുക (ദുർവ്വ): നിലത്തു പറ്റിച്ചേർന്നു വളരുന്ന അതിപ്രധാനമായ ഒരു ഔഷധസസ്യം.
2. കൃഷ്‌ണ(വിഷ്ണു)ക്രാന്തി: വരണ...
1. കറുക (ദുർവ്വ): നിലത്തു പറ്റിച്ചേർന്നു വളരുന്ന അതിപ്രധാനമായ ഒരു ഔഷധസസ്യം. 2. കൃഷ്‌ണ(വിഷ്ണു)ക്രാന്തി: വരണ്ടമണ്ണിൽ നിലത്തു പടർന്നു വളരുന്ന ഒരു സസ്യം. ചെറിയ (നീലനിറത്തിലുള്ള) പൂക്കളുണ്ടാവും. 3. തിരുതാളി: വെളുത്ത പൂവുണ്ടാവുന്ന ഒരു വള്ളിച്ചെടി 4. പൂവ്വാംകുറുന്നില: എല്ലാ സ്ഥലങ്ങളിലും വളരും 5.കയ്യോന്നി (കഞ്ഞുണ്ണി) 6. മുക്കൂറ്റി: മഞ്ഞപൂക്കളോടുകൂടി എല്ലാ സ്ഥലത്തും വളരുന്നു. 7. നിലപ്പന: നിലത്തു പടർന്നു വളരുന്നു. 8. ഉഴിഞ്ഞ: ഒരു വള്ളിച്ചെടി 9. ചെറുവൂള: ഇലഞെട്ടിൽ വെളുത്ത പൊടി പറ്റിപ്പിടിച്ചിരിക്കുന്ന പോലെ പൂക്കൾ കാണും. 10. മുയൽച്ചെവി (മോച്ചമി): ഇവയെയാണ് ദശപുഷ്പങ്ങൾ എന്നു പറയുന്നത്. ഈ ദശപുഷ്‌പങ്ങൾ ഓരോന്നും ഓരോ ദേവതമാരെ പ്രതിനിധാനം ചെയ്യുന്നു. ഓരോന്നും വളരെയധികം ഔഷധഗുണങ്ങൾ ഉള്ളതുമാണ്. ഈ പത്തു പൂക്കളിൽ ഏതെങ്കിലും ഒന്നു കിട്ടിയില്ലെങ്കിൽ പകരം തുളസി മതി. 1. കറുക: ആദിത്യദേവനെ പ്രതിനിധാനം ചെയ്യുന്നു. ദശപുഷ്‌പങ്ങളിൽ ഏറ്റവും പ്രധാനം. കറുക പല തരത്തിലുണ്ട്. വെൺകുറുക രക്തപ്രസാദിനിയാണ്. ത്വഗ്രോഗങ്ങളകറ്റാൻ കറുക ഉത്തമം. പ്രമേഹം-പ്രഷർ എന്നിവയുടെ സംഹാരിയാണ്. ആരോഗ്യത്തിനുത്തമം. തലയിൽ ചൂടാൻ മാത്രമല്ല, ഭക്ഷണത്തിനും നല്ലതുതന്നെ. ബലിപ്പുല്ലായും ഉപയോഗിക്കുന്നുണ്ട്. ഗണപതിക്കു വളരെ പ്രിയപ്പെട്ടതാണ് കറുക എന്നു പുരാണകഥകൾ പറയുന്നുണ്ട്. 2. കൃഷ്‌ണ (വിഷ്ണു) ക്രാന്തി: മഹാവിഷ്‌ണുവാണ് ദേവൻ. കഫക്കെട്ട്, ജ്വരം എന്നിവയെ ശമിപ്പിക്കും. മുടിക്ക് ഉത്തമം. 3. തിരുതാളി: ലക്ഷ്‌മീദേവിയാണ് ദേവത. ഐശ്വര്യദായിനിയാണ്. ബുദ്ധിക്കും മുടിയഴകിനും ഉത്തമം. 4. പൂവ്വാംകുറുന്നില: ബ്രഹ്മാവാണ് ദേവൻ. 'പൂവ്വാങ്കുറുന്നിലയ്ക്കു പടിപ്പുരപൊന്ന് ' എന്നാണ് ചൊല്ല്. ഇതു തലയിൽ ചൂടുന്നത് ഐശ്വര്യദായകമാണ്. ദാരിദ്ര്യദുഃഖങ്ങളകലാൻ ഉത്തമം. ജലദോഷം, പനി എന്നിവയ്ക്ക് പ്രായഭേദമെന്യേ പൂവ്വാങ്കുറുന്നില ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ചെറിയകുട്ടികൾക്ക് ജലദോഷം, പനി എന്നിവയ്ക്ക് കഷായം വെച്ചു കൊടുക്കുന്നു. എണ്ണ കാച്ചാനും വെള്ളം തിളപ്പിച്ച് കുടിക്കാനും കൺമഷിയുണ്ടാക്കാനും ഈ സസ്യം ഉപയോഗിക്കുന്നു. കണ്ണിനു കുളിർമ്മ നൽകുന്നു. 5- കുയ്യോന്നി (കഞ്ഞുണ്ണി): ശിവനെ പ്രതിനിധാനം ചെയ്യുന്നു. ശിരോരോഗസംഹാരിയാണ്. കഫ, വാതരോഗങ്ങൾക്കുപയോഗിക്കുന്നു. കാഴ്ചശക്തി വർദ്ധിപ്പിക്കും. തലമുടി വളരാൻ ഉത്തമം. 6. മുക്കുറ്റി ശ്രീപാർവ്വതിയാണ് ദേവത. ഇതു തലയിൽ ചൂടിയാൽ കുടുംബസൗഖ്യം ഫലം. നീരെടുത്ത് നെറ്റിയിൽ പൊട്ടുതൊടാറുണ്ട്. ശരീരകാന്തിക്കുത്തമം. താരൻനിവാരിണിയാണ്. 7. നിലപ്പന: ഭൂമിദേവി ദേവത. ഇതു തലയിൽ ചൂടിയാൽ ക്ഷമ, വിവേകം എന്നിവയുണ്ടാവും. ശരീരപുഷ്ടിയും ബലവുമുണ്ടാകും. തല-ചെവി - വേദനസംഹാരി, സ്ത്രീസഹജമായ രോഗങ്ങൾക്കുത്തമം. 8. ഉഴിഞ്ഞ: ഇന്ദ്രനാണ് ദേവൻ. സർവ്വാഭീഷ്ടലാഭമാണ് ഫലം. മുടിക്കുത്തമം. അകാലനരയകറ്റുന്നു. കഫ-പിത്തങ്ങളെ കളയും. ഇതിന്റെ വേര് ഉളുക്കിനും, സന്നിക്കും നന്ന്. 9. ചെറുവൂള: യമനാണ് ദേവൻ. ആയുർവർദ്ധനം ഫലം. മൂത്രതടസ്സം, നീര് എന്നിവയ്ക്ക് ഔഷധം. പിതൃക്കൾക്കു ബലിയിടാൻ ഇതിൻ്റെ ഇല ഉപയോഗിക്കുന്നു. 10. മുയൽചെവിയൻ (മോച്ചമി): കാമദേവനാണ് ദേവൻ. സൗന്ദര്യ സിദ്ധി, വാതം, വ്രണം എന്നിവയുടെ സംഹാരി. വായുകോപം അകറ്റാൻ ഉത്തമം. ഇങ്ങനെ സർവൈശ്വര്യപ്രദായിനിയും സർവ്വരോഗനിവാരിണിയുമായ ദശപുഷ്പങ്ങൾ ദിവസവും പ്രഭാതത്തിൽ തലയിൽ ചൂടേണ്ടത് അത്യാവശ്യംതന്നെയാണ്. പ്രത്യേകിച്ച് സ്ത്രീകൾ. പ്രഭാതത്തിൽ കുളി കഴിഞ്ഞു വേണം ഇതു ചൂടുവാൻ. സാധാരണയായി ഇതു മാല കെട്ടിയാണ് ചൂടുക. മാല കെട്ടാതെയും ചൂടാം. "
|
..Link | |
| 12 | ആദിവാസി തേൻ ശേഖരണം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“മലയർ, കുറുമർ, കാണിക്കാർ എന്നിവർ തേനെടുപ്പിൽ വിദഗ്ദ്ധരാണ്. കൂറ്റൻ തേൻമരങ്ങളുടെ ചിറ്റാംകൊമ്പത്തായിരിക്കും തേൻകൂടുകൾ...
“മലയർ, കുറുമർ, കാണിക്കാർ എന്നിവർ തേനെടുപ്പിൽ വിദഗ്ദ്ധരാണ്. കൂറ്റൻ തേൻമരങ്ങളുടെ ചിറ്റാംകൊമ്പത്തായിരിക്കും തേൻകൂടുകൾ. 'എന്നെയെടുക്കാൻ ഒരു ചൂട്ടും ആളും ആട്ടാംവള്ളിയും വരുമ്പോൾ താങ്ങാമോ' എന്ന് കൊമ്പിനോടു സമ്മതം ചോദിച്ചേ തേനീച്ച കൂടു കെട്ടുകയുള്ളൂ എന്നാണ് മലയരുടെ വിശ്വാസം. തേനെടുത്തു കഴിഞ്ഞയുടൻ കമ്പു പൊട്ടിവീണ അനുഭവമുണ്ടായിട്ടുണ്ടത്രേ. നിലാവില്ലാത്ത രാത്രിയിൽ മലയനും മലയത്തിയും കൂടിയാണ് തേനെടുക്കാൻ പോവുക. മുളയാണിയടിച്ച് ഈറ്റ വെച്ചു കെട്ടിയാണ് മരത്തിൽ കയറുക. മലയൻ ഇറക്കിക്കൊടുക്കുന്ന ആട്ടാംവള്ളിയിൽ തേൻപാട്ട, മുക്കാഞ്ഞാലി തുടങ്ങിയവ മലയത്തി കെട്ടിക്കൊടുക്കുന്നു. വക്കയുടെ നാരു മെടഞ്ഞതാണ് ആട്ടാംവള്ളി. അല്ലിക്കൊടിവള്ളി മൂന്നെണ്ണം വെച്ചുകെട്ടി പടി കെട്ടിയാണ് വൻതേൻ എടുക്കുന്നത്. തേനിളക്കം നോക്കി തേൻകൂട് എവിടെയുണ്ടെന്നറിയുന്നു. ഈച്ചയുടെ മൂളൽ ഏതു മരത്തിലാണ് ഒതുങ്ങുന്നത് അവിടെയായിരിക്കും തേൻ. വൻതേൻ, ചെറുതേൻ, ചീളേൻ, കോൽത്തേൻ, ചപ്പോൻ, കുറുന്തേൻ എന്നിങ്ങനെ ആറുതരം തേനുണ്ടത്രേ. ഫെബ്രുവരിയിൽ പൂക്കുന്ന വാഴപ്പുന്ന, വടപ്പുന്ന എന്നിവയും ഏപ്രിലിൽ പൂക്കുന്ന ചെറുപുന്ന, പൂള, കരിഞ്ചുരുളി, വെള്ളച്ചുരുളി, പോങ്ങ്, പാമരം എന്നിവയുമാണ് പ്രധാന മധുമരങ്ങൾ. തേനീച്ചക്കുത്തിൽനിന്ന് രക്ഷനേടാൻ കാട്ടുചണ്ണയരച്ചു കൈയിലും മുഖത്തും പൂശിയാണ് കാണിക്കാർ തേനെടുക്കുന്നത്. കുത്തു കിട്ടിയാൽ നൂലിയില അരച്ചിടുന്നു. കുത്തേറ്റു നീരുവന്നാൽ കടമാന്തോരയില തൊട്ടുരിയാടാതെ പറിച്ച് അരച്ചിടുന്നു. ഇനിയുമെത്രയോ കാട്ടറിവുകൾ. സ്വന്തം തട്ടകത്തുപോലും അന്യനും തിരസ്കൃതനുമായി അടിക്കടി തോറ്റുകൊണ്ടിരിക്കുമ്പോഴും വംശാഭിമാനത്തിൻ്റെ ചുരയ്ക്കാത്തുണ്ടിലൊളിപ്പിച്ച് ആദിവാസി കാത്തുവെച്ച അപൂർവ്വാനുഭവങ്ങളുടെ സഞ്ചിതസമ്പത്താണ് കാട്ടറിവുകൾ. പ്രകൃതിയുമായുള്ള പൊക്കിൾക്കൊടിബന്ധം മുറിഞ്ഞാൽ പിന്നെ ആദിവാസിയില്ല.”
“വിഭവ താഴ്‌വര , കാലം, ശേഖരണ വിദ്യ എന്നിവയിൽ നിന്നാണ് ഭക്ഷണപ്രജ്ഞ വളർന്നു വികസിച്ചത്. പ്രാചീന സംഘകാലത്ത് ഇപ്രകാരം ഒരു ജീവിത രീതി ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് തിണസങ്കല്പം. ഭക്ഷണ വിഭവശേഖരണം കുലത്തൊഴിലായും അത് ഗോത്ര നൈപുണ്യമായും പരിസ്ഥിതി അടയാളമായും മാറുന്നത് കാണാം. കുറിഞ്ഞി തിണയുടെ പ്രധാന തൊഴിൽ തേൻ ശേഖരണമായിരുന്നു. " |
..Link | |
| 13 | ഗോത്രവർഗ്ഗ ഗൃഹോപകരണങ്ങൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“ആദിവാസികൾ ഉറി തൊട്ട് ഉപ്പുകലം വരെയുണ്ടാക്കുന്നത് പരിസരങ്ങളിൽ ലഭ്യമായ വസ്തുക്കൾകൊണ്ടാണ്. മുളങ്കുറ്റികളും ചുരയ്ക്കാ...
“ആദിവാസികൾ ഉറി തൊട്ട് ഉപ്പുകലം വരെയുണ്ടാക്കുന്നത് പരിസരങ്ങളിൽ ലഭ്യമായ വസ്തുക്കൾകൊണ്ടാണ്. മുളങ്കുറ്റികളും ചുരയ്ക്കാത്തൊണ്ടുമാണ് അവരുടെ പ്രധാന സംഭരണപാത്രങ്ങൾ. ഈറ്റ കൊണ്ടോ ചൂരലുകൊണ്ടോ നിർമ്മിച്ച പൂനിക്കൊട്ടയിലാണ് ചോലനായ്ക്കൻമാർ വനവിഭവം ശേഖരിക്കുന്നത്. പീച്ചിയിലെ മലയർ ഇതിന് ചാക്കുകളുപയോഗിക്കുന്നു. മുളങ്കുറ്റിയിലാണ് പല ആദിവാസികളും തേൻ സംഭരിച്ചുവയ്ക്കുന്നത്. ഉപ്പും മുളകും ഇട്ടുവയ്ക്കാൻ ചുരയ്ക്കാത്തൊണ്ടുപയോഗിക്കുന്നു. മലയരുടെ വറ്റിക്കുടുക്ക മത്തൻ്റെ തോടാണ്. കാട്ടുതെങ്ങോലയീർക്കിൽകൊണ്ട് ഇവർ ചൂലുണ്ടാക്കാറുണ്ട്. മിക്ക ആദിവാസികളും കുറുന്തോട്ടിച്ചൂൽ ഉപയോഗിക്കുന്നു. ഈറ്റച്ചീളുകൊണ്ടുള്ള അറക്കത്തി ചോലനായ്ക്കർ ക്ഷൗരം ചെയ്യാനുപയോഗിക്കുന്നു. വേഴ്‌മരത്തടികൊണ്ടാണ് അട്ടപ്പാടിക്കാർ ഉരലുണ്ടാക്കുന്നത്. മുള ചതച്ച് കട്ടിലും ഇരിപ്പിടങ്ങളും ഏറുമാടവും ഉണ്ടാക്കുന്നതിൽ ഇവരെല്ലാം വൈദഗ്ദ്ധ്യം നേടിയവരാണ്. കൈത്തൊഴിലിനുള്ള അസംസ്കൃത വസ്തുക്കൾ: മുള, ഈറ്റ, ചൂരൽ എന്നിവകൊണ്ടുള്ള കുട്ടമെടച്ചിൽ ഉപജീവനമാക്കിയ ആദിവാസികൾ ധാരാളമുണ്ട്. പുല്ലാനിവള്ളി കീറിയെടുത്തും മോതിരവള്ളിമെടഞ്ഞും പാൽവള്ളികൊണ്ടും കാസർഗോഡുള്ള ചെറവന്മാർ കുട്ട നെയ്യാറുണ്ട്. കണ്ടൽച്ചതുപ്പുകളിൽ ചെമ്മീൻ തപ്പിപ്പിടിക്കുന്ന പുലയസ്ത്രീകൾ 'കുരിയ' എന്ന ചതുപ്പിലെ പോട്ടപ്പുല്ലു ചതച്ചുണ്ടാക്കിയ ഒരുതരം ചെറിയ കൂട കടിച്ചുപിടിക്കാറുണ്ട്. കണ്ണാമ്പൊട്ടിയെന്ന കണ്ടൽച്ചെടിയുടെ വേര് ചെത്തിയെടുത്ത് പുലയർ കോർക്കുണ്ടാക്കാറുണ്ട്. മന്നാൻ, ചെറവർ, കാണിക്കാർ തുടങ്ങിയവർ മുളകൊണ്ടുള്ള തെറ്റാലിയിൽ കല്ലെയ്‌ത് ചെറുമൃഗങ്ങളെ വീഴ്ത്തുന്നവരാണ്. മുളയോ കാനക്കമുകോ നാരയുടെ ഒറ്റക്കൊമ്പോ കൊണ്ട് വില്ലും കോളി(ആൽ)യുടെ ഊന്നുവേരിലെ തൊലി ചതച്ച് വിൽച്ചരടും മുളയോ കാട്ടുകമുകോ അമ്പും ഉപയോഗിച്ചും ഇവർ വേട്ടയാടാറുണ്ട്. ഈറ്റകൊണ്ടുള്ള ഊത്താൻ കുഴലുപയോഗിച്ച് പക്ഷികളെ പിടിക്കുന്നു, മുതുവാന്മാരും വിഷവന്മാരും. കുറിച്യരുടെ ചൂണ്ടൽപ്പിടിയും മുളതന്നെ. കാണിക്കാർ വിത്തിടാനുപയോഗിക്കുന്നത് വാഴപ്പുന്നയുടെ തടികൊണ്ടുണ്ടാക്കുന്ന തോട്ടക്കമ്പുകൊണ്ടാണ്. മത്സ്യവിഷം: നഞ്ചു കലക്കി മീൻ പിടിക്കാനറിയാം, ആദിവാസികൾക്ക്. നീർവാളക്കുരു, മരോട്ടിക്കുരു, മലങ്കാര, ഇഞ്ച, കക്കുവള്ളിത്തൊലി, കല്ലകൊയെച്ച, മേടൻ തുടങ്ങി നിരവധി മത്സ്യവിഷങ്ങൾ ഇവർക്കറിയാം. ഒരു വിഷച്ചെടിയേ അല്ലാത്ത മുത്തിളും 'മുത്തിളിൻ്റെ അളിയനു'മാണ് ചെറുവരുടെ നഞ്ച്. ഇതു കലക്കിയാൽ മീനുകൾ കണ്ണുകാണാൻ വയ്യാതെ പൊന്തിക്കിടക്കുമത്രേ. വനവിഭവശേഖരണം: ആദിവാസികളുടെ പരമ്പരാഗത തൊഴിലുകളായ കൃഷിയും നായാട്ടും അവരുടെ ഭക്ഷണം നേടുക എന്ന ജൈവികാവശ്യത്തെ തൃപ്തിപ്പെടുത്തിയിരുന്നെങ്കിൽ വനവിഭവശേഖരണമെന്ന തൊഴിൽ ഭൗതികാവശ്യത്തിന്റെ നിവൃത്തിക്കാണ്. ഔദ്യോഗിക കണക്കുപ്രകാരം കേരളത്തിലെ വനത്തിൽനിന്നും 120-ഓളം വനവിഭവങ്ങൾ ശേഖരിക്കുന്നുണ്ട്. എന്നാൽ പീച്ചിക്കാട്ടിലെ മലയർ നൂറിലേറെ സസ്യോത്പന്നങ്ങൾ ശേഖരിക്കുന്നുവെന്നാണ് കേരള വനഗവേഷണ കേന്ദ്രത്തിലെ ഒരു പഠനം കാണിക്കുന്നത്. ലഘുവനവിഭവങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റായ തൃശ്ശൂരിൽ 150-ലേറെ പച്ചമരുന്നുകൾ എത്തിച്ചേരുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും പീച്ചിക്കാട്ടിൽനിന്നത്രേ. പച്ച, പരുത എന്നു മലയരും, ചോല, പതി എന്നിങ്ങനെ ചോലനായ്ക്കരും ഹരിതവനത്തെയും ഇലപൊഴിയും വനത്തെയും വേർതിരിച്ചു മനസ്സിലാക്കുന്നുണ്ട്. വനവിഭവങ്ങളോരോന്നും വിളയുന്ന കാടും പറിക്കേണ്ട കാലവും രീതിയും ഇവർക്കറിയാം. അമൽപ്പൊരി, അടപതിയൻ, കോലിഞ്ചി, നന്നാറി, ശതാവരി, പാട, പാൽമുതുക്ക് എന്നീ കിഴങ്ങുകളും ഓരില, മൂവില, കാട്ടുതിപ്പലി, കുറുന്തോട്ടി, കരിങ്കുറിഞ്ഞി, മധുരക്കുറിഞ്ഞി, തവിഴാമ എന്നിവയുടെ വേരും മണ്ണുണങ്ങുന്നതിനു മുമ്പ് പറിച്ചെടുക്കണം. പാച്ചോറ്റി, ഇഞ്ച എന്നിവയുടെ തൊലിയും, ത്രിഫല, കഴഞ്ചിക്കുരു, കാഞ്ഞിരക്കുരു, പരണ്ടക്കുരു, മുള്ളിലക്കുരു എന്നിവയും പുന്ന, നാഗമരം, വയണ എന്നിവയുടെ പൂക്കളും കാട്ടുപത്രിയും ഇവരുടെ വനവിഭവങ്ങളിൽ പെടുന്നു. എണ്ണയ്ക്കായി വറ്റോടൽ, പാലി, നാങ്ക്, പൂവം, മരോട്ടി എന്നിവയുടെ വിത്തുകളും വെള്ള പൈനിൻ്റെയും തെള്ളിയുടെയും കറയും ഇവരെടുക്കുന്നു. ഡിസംബർ - മാർച്ച് കാലങ്ങൾ ചീനിക്കാ ശേഖരണത്തിൻ്റെതാണ്. മുതുക്കിൻകിഴങ്ങും ഇക്കാലത്തെടുക്കുന്നു. 1994 ഡിസംബർ മുതൽ 95 ഫെബ്രുവരി വരെ പീച്ചിയിലെ 20 കുടുംബങ്ങളിലെ 40 പേർ ചേർന്ന് 388 ശേഖരണ യാത്രകളിലായി 4665 കി.ഗ്രാം ചീനിക്കയും ഒക്ടോബർ മുതൽ ഫെബ്രുവരി വരെ 332 യാത്രകളിൽ 10,008 കി.ഗ്രാം മുതുക്കിൻകിഴങ്ങും ശേഖരിച്ചതായി കണക്കെടുത്തിട്ടുണ്ട്. ഷാംപൂവ്യവസായികൾ ചീനിക്കയും കാലിത്തീറ്റ നിർമ്മാതാക്കൾ മുതുക്കും വാങ്ങിക്കുന്നു. അമിതമായ ശേഖരണംമൂലം ഇവ അവിടെ അപൂർവ്വമായി തുടങ്ങിയിരിക്കുന്നു. ചീനിക്കായ പെട്ടെന്ന് ഉണങ്ങി വീഴാൻ വള്ളി മുറിച്ചിടുന്ന പതിവും ചിലയിടത്തുണ്ട്. ചീനിക്കായുടെ കാലം തീരുന്നതോടെ തേൻകാലം തുടങ്ങുന്നു. മെയ് അവസാനം വരെ മധുവസന്തമാണ്.”
|
..Link | |
| 14 | നാട്ടാചാരത്തിലെ ഗരുഡനും മയിലും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“ഭാരതീയ വിശ്വാസമനുസരിച്ച് പക്ഷിരാജനാണ് ഗരുഡൻ. വിഷ്ണുവിന്റെ വാഹനവും കൊടിയടയാളവുമായ ഗരുഡനെ ദർശിക്കുന്നത് വിഷ്ണ...
“ഭാരതീയ വിശ്വാസമനുസരിച്ച് പക്ഷിരാജനാണ് ഗരുഡൻ. വിഷ്ണുവിന്റെ വാഹനവും കൊടിയടയാളവുമായ ഗരുഡനെ ദർശിക്കുന്നത് വിഷ്ണുദർശനത്തിന് തുല്യമായി കരുതുന്നു. വേദങ്ങളും മന്ത്രങ്ങളും ഗരുഡന്റെ രൂപത്തിലാണ് വരുന്നതെന്ന് ഛാന്ദോപനിഷത്തിൽ പറയുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ ഗരുഡനെ ആരും കൊല്ലാറില്ല. പുതിയ കെട്ടിടത്തിനായി സ്ഥാനക്കാരൻ വന്ന് കുറ്റിയടിക്കുമ്പോൾ ആകാശത്ത് ഗരുഡൻ പറക്കുന്നത് ശുഭസൂചനയായി കരുതുന്നു. വിഷം ഇറക്കാനുള്ള 'കരുത്ത് പ്രയോഗ'ത്തിൽ ഗരുഡകരുത്ത് മുഖ്യമാണ്. ഗരുഡൻ്റെ രൂപം ചിത്രീകരിച്ച യന്ത്രം ധരിച്ചാൽ വിഷബാധ ഉണ്ടാകുകയില്ല എന്ന് വിശ്വസിക്കുന്നു. മലപ്പുറം ജില്ലയിലെ ഗരുഡൻകാവ് ക്ഷേത്രത്തിൽ പ്രധാന മൂർത്തിയായ വിഷ്‌ണുവിനെക്കാൾ പ്രാധാന്യം ഉപദേവനായ ഗരുഡനുണ്ട്. സർപ്പദോഷം മാറാൻ ഇവിടെ മുട്ട വഴിപാട് നടത്തിയിരുന്നു. മുട്ട ക്ഷേത്രത്തിനു പുറത്തു കൊണ്ടു വന്ന് വയ്ക്കും. അകത്തു കയറ്റില്ല. ഇത് ലേലം ചെയ്തു കിട്ടുന്ന പണം ഭണ്ഡാരത്തിലിടുന്നു. ചില സംസ്ഥാനങ്ങളിൽ 'ഗരുഡവാഹനനൃത്തം' എന്ന പേരിൽ ഒരു നൃത്തകല നടത്തിവരുന്നതായി കാണുന്നു. മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനും അഷ്ടനാഗങ്ങളിൽ ഒന്നായ വാസുകിയും തമ്മിലുള്ള യുദ്ധവും ഇതിൽ ഗരുഡൻ്റെ വിജയവുമാണ് ഇതിവൃത്തം. ഇതിഹാസങ്ങളിലെ വീരാപദാനകഥകളും ഉൾപ്പെടുത്തിക്കാണുന്നു. ദക്ഷിണ കേരളത്തിലെ കാളീക്ഷേത്രങ്ങളിൽ നടത്താറുള്ള ഒരനുഷ്‌ഠാന കലാപ്രകടനമാണ് 'ഗരുഡൻതൂക്കം'. കാളീക്ഷേത്രങ്ങളിൽ ഉദ്ദിഷ്ടകാര്യസിദ്ധിക്കും മറ്റും വേണ്ടി നടത്തുന്ന ഒരു നേർച്ചയാണിത്. അനുഷ്ഠാനാംശം കുറവാണെങ്കിലും ഗരുഡൻതൂക്കവുമായി സാദൃശ്യമുള്ള 'ഗരുഡൻപറവ' ദേവീക്ഷേത്രങ്ങളിലെ ഒരു ഉത്സവക്കളിയാണ്. 'കാല'ത്തെ കുറിക്കുന്ന പക്ഷികൂടിയാണ് ഗരുഡൻ. കൃഷ്ണപ്പരുന്ത് ഗരുഡൻതന്നെയാണെന്നും വിശ്വസിക്കുന്നു. യാത്രാരംഭത്തിൽ ആകാശത്തിലൂടെ കൃഷ്‌ണപ്പരുന്ത് പറക്കുന്നതു കണ്ടാൽ പോകുന്ന കാര്യം സാധിക്കും എന്ന് കരുതുന്നു. സുബ്രഹ്മണ്യൻ്റെ വാഹനമായ മയിലുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടായ കാവടിയാട്ടത്തിന് വേഷക്കാർ മയിൽപ്പീലികൊണ്ട് അലങ്കരിച്ച നൃത്തോപകരണം ഉപയോഗിക്കുന്നതും ഇക്കാരണത്താലാണ്. മറ്റു കാവടികളെക്കാൾ പ്രാധാന്യമുള്ളതാണ് പീലിക്കാവടി. പ്രത്യേക നോമ്പും ചിട്ടവട്ടങ്ങളും ഈ അനുഷ്‌ഠാനത്തിന് പിന്നിലുണ്ട്. പുണ്യപക്ഷിയായി കരുതുന്ന മയിലിനെ ആരും കൊല്ലാറില്ല. കൊന്നാൽ ആ പാപം തീർക്കാൻ ക്ഷേത്രത്തിൽ പോയി ഇന്ദ്രനെ ധ്യാനിച്ച് പാപപരിഹാരകർമ്മം ചെയ്യാറുള്ളതായി മുതിർന്നവർ പറയുന്നു. ഇതിനു പിന്നിൽ ഒരു കഥയുണ്ട്. ഭൂമിയിലെ രാജാക്കന്മാരെ ജയിക്കാനായി ഒരിക്കൽ രാവണൻ പുഷ്പകവിമാനത്തിൽ യാത്ര തിരിച്ചു. 'ഉശിരവീരം' എന്ന താഴ് വരയിൽ ചെന്നിറങ്ങിയ രാവണൻ അവിടെ ഒരാശ്രമത്തിൽ യാഗം നടക്കുന്നത് കണ്ട് അവിടേക്ക് ചെന്നു.രാവണനെ കണ്ട മാത്രയിൽ അവിടെ സന്നിഹിതരായിരുന്ന ഇന്ദ്രാദിദേവകൾ ഓരോരോ വേഷം ധരിച്ച് രക്ഷപ്പെട്ടു. ഇന്ദ്രനു കിട്ടിയ വേഷം മയിലിന്റേതാണ്. അന്നുമുതൽ ഇന്ദ്രന് മയിലിനോട് ഒരു പ്രത്യേക മമത ഉണ്ടായി. മയിലിനെ ഇങ്ങനെ അനുഗ്രഹിക്കുകയും ചെയ്തു. "നിങ്ങൾക്ക് യാതൊരു അസുഖവും ഉണ്ടാകില്ല. നിങ്ങളെ ആരും കൊല്ലില്ല. അഥവാ കൊന്നാൽ അയാളുടനെ മരിക്കും." മിക്കവാറും സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ മയിലിനെ വളർത്തുന്നുണ്ട്. തിരുവിതാംകൂർ പ്രദേശത്തെ സുബ്രഹ്മണ്യക്ഷേത്രങ്ങളിലെ ഒരനു ഷ്‌ഠാനകലയാണ് മയിലാട്ടം. മുഖത്തു തേപ്പും കിരീടവും കൊക്കും പീലിച്ചിറകുമാണ് വേഷം. മയിൽ പീലി വിരിച്ചാടിയാൽ മഴ പെയ്യും എന്ന് കരുതുന്നു. ഇവയെക്കാൾ കൗതുകകരമായ വിശ്വാസം കുട്ടികൾക്കിടയിലുണ്ട്. മയിൽപ്പീലി മാനം കാണാതെ സൂക്ഷിച്ചാൽ പെറ്റു പെരുകും എന്ന് വിശ്വസിച്ച് എത്രയോ നാളുകൾ പുസ്‌തകത്താളുകൾക്കിടയിൽ മയിൽപ്പീലി സൂക്ഷിച്ചിട്ടുണ്ട്! നമ്മിലെ മധുരോദാരമായ ഓർമ്മകൾക്കും വർണ്ണശബളമായ സ്വപ്‌നങ്ങൾക്കും ഒരു നനുത്ത മയിൽപ്പീലിസ്‌പർശമാണല്ലോ ഉള്ളത്. പീലി വിരിച്ചാടുന്ന മയിലിനെ സ്വപ്നത്തിൽ ദർശിക്കുന്നത് ഉള്ളിലുള്ള അഹങ്കാരത്തിൻ്റെ പ്രതിഫലനമാണത്രേ!” |
..Link | |
| 15 | കളം പാട്ടിലെ പാലയും വാകയും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“പുലയരുടെ പല കർമ്മങ്ങൾക്കും മരവും മരക്കൊമ്പും ഒഴിച്ചുകൂടാൻ പറ്റാത്ത വസ്തുക്കളായി വരുന്നുണ്ട്. അവർ കെന്ത്രോൻ പാട്ട്...
“പുലയരുടെ പല കർമ്മങ്ങൾക്കും മരവും മരക്കൊമ്പും ഒഴിച്ചുകൂടാൻ പറ്റാത്ത വസ്തുക്കളായി വരുന്നുണ്ട്. അവർ കെന്ത്രോൻ പാട്ട് (കന്നൽകളം പാട്ട്) നടത്തുന്നത് പാലമരത്തിനു മുന്നിലാണ്. പാലമരത്തിനു (കൊണ്ടുവന്നു നട്ട പാലച്ചെടി) ചുറ്റുമായാണ് വിഷ്‌ണ്വാർകളം പഞ്ചവർണ്ണപ്പൊടികൊണ്ട് വരയ്ക്കേണ്ടത്. അല്ലെങ്കിൽ വരച്ച കളത്തിനു മദ്ധ്യത്തിൽ ഒരു പാലക്കമ്പു കൊണ്ടുവന്നു സ്ഥാപിക്കുന്നു. ഈ മരത്തിനു മുകളിൽ രണ്ടു തേങ്ങയോടൊപ്പം ഒരു കോഴിയെയും തൂക്കിയിടുന്നു. പിന്നീടാണ് മാന്ത്രികകർമ്മങ്ങൾ തുടങ്ങുന്നത്. കർമ്മങ്ങൾ കഴിഞ്ഞാൽ പാലക്കമ്പു കിളച്ചെടുത്ത് പിണിയാൾക്കൊപ്പം ആറ്റിൻകരയിലേക്കു കൊണ്ടുപോകുന്നു. പുഴവക്കത്തുള്ള കർമ്മങ്ങൾ കഴിഞ്ഞ് മടങ്ങുന്നതിനു മുന്നേ പാല ആറ്റിലൊഴുക്കുന്നു. പാലമരത്തിലാണ് പ്രേതങ്ങളും പിശാചുക്കളും അധിവസിക്കുന്നതെന്ന വിശ്വാസമാണ് ഇതിനു പിറകിലുള്ളത്. പാലമരവുമായി ബന്ധപ്പെട്ട ഒരു കഥ കന്നൽകളം പാട്ടിലെ 'പാലോ ചന്ദ്രൻ' എന്ന പാട്ടിൽ പ്രതിപാദിച്ചു കാണുന്നു. ഒരിക്കൽ പരമശിവൻ നായാട്ടിനു പോയി. കാട്ടിലെത്തിയപ്പോൾ ജട കുടഞ്ഞുകെട്ടി, കുടഞ്ഞുകെട്ടിയപ്പോൾ ഉതിർന്ന മുടി ഒരു കുറ്റിച്ചെടിയിൽ ചുറ്റിവെച്ചു. നായാട്ടു കഴിഞ്ഞുവന്നപ്പോൾ ചുറ്റിവെച്ച മുടി നാഗങ്ങളായി മാറിയതായി കണ്ടു. ശിവൻ ഉതിർന്ന മുടി ചുറ്റിവെച്ചത് പാലച്ചെടി യിലാണ് എന്നാണ് വിശ്വാസം. തിരണ്ടുമങ്ങലം ചടങ്ങിൽ വാകമരത്തിന്റെ സാന്നിദ്ധ്യം: തിരണ്ടുമങ്ങലവുമായി ബന്ധപ്പെട്ട ആചാരത്തിൽ വാകമരത്തെ ബന്ധിപ്പിച്ചുകൊണ്ട് ഉള്ള ചില ചടങ്ങുകൾ പുലയസമുദായക്കാർ ക്കുണ്ട്. വീട്ടിലെ ഒരു പ്രത്യേക മുറിയിൽ ആണ് ആദ്യമായി രജസ്വലയായ പെൺകുട്ടി പുറത്തേക്ക് അധികം ഇറങ്ങാതെ കഴിച്ചുകൂട്ടേണ്ടത്. ഇങ്ങനെ ഏഴു ദിവസം ഈ മുറിയിൽ കഴിയണം. ഏഴാം ദിവസം അനുഷ്ഠിക്കാനുള്ള ചില ചടങ്ങുകൾക്കുവേണ്ടി വീട്ടുമുറ്റത്ത് ഒരു വാകത്തയ്യോ ഒരു വലിയ വാകമരക്കമ്പോ കുഴിച്ചിടുന്നു. പഞ്ചവർണ്ണപ്പൊടികൊണ്ട് ഒരു ഷഡ്‌കോണ കളമിട്ട് അതിൻ്റെ നടുവിൽ വേണം വാകത്തൈ കുഴിച്ചിടേണ്ടത്. ഏഴാം ദിവസം ആറു കൂട്ടുകാരികളോടെ അവൾ മുറ്റത്തേക്കിറങ്ങണം. അതിൽ നാലുപേർ അവൾക്കു മുകളിൽ ശുഭ്രവസ്ത്രത്തിൻ്റെ ഒരു മേലാപ്പ് നാലു മൂലകളിലായി പിടിച്ചുകൊണ്ടാണ് വാകയുടെ അരികിലേക്കു വരേണ്ടത്. അവൾക്ക് ഇരുവശവും രണ്ടു പെൺകുട്ടികൾ ഇതിനു പുറമേ വേണം. വാകച്ചോട്ടിൽ അവിൽ, മലർ, പഞ്ചങ്ങൾ, നിലവിളക്ക് ഇവ വെക്കുന്നു. ഇതിനു പുറമേ ഒരു ഉരൾ, ഉലക്ക, കത്തി ഇവയും തയ്യാറാക്കിയിരിക്കും. പെൺകുട്ടിയെ മേലാപ്പോടെ വാകയ്ക്ക് ചുറ്റും നടത്തിക്കുന്നു. അപ്പോൾ അവളും കൂട്ടുകാരികളും താഴെ കൊടുത്ത പാട്ട് പാടണം.
“കുഞ്ഞി വിരുന്തിയും മെല്ലാത്തിരളുന്നു ചെമ്മാതിരെ ചെമ്മാരിച്ചിയും പൊള്ളരെ പൊള്ളച്ചീം തലക്ക് വെള്ളം കൂട്ടി പോയ മണ്ണകം കെറ്റുന്നു തമ്പുരാൻ കൂലോത്തും പോകുന്നാ ചെമ്മാരി കോണിക്കും തായേലും വന്നാട നിക്ക്ന്ന് അതു തന്നെ കാണുന്നാ ചേണിച്ചേരി തമ്പുരാൻ കോണിക്ക് നിന്നങ്ങ് ചോദിച്ചു തമ്പുരാൻ എന്തായി വന്നെൻ്റെ ചെമ്മാരി ഇപ്പോള്? അന്നേരം പറയുന്നാ ചെമ്മാരിയാണല്ലോ കുഞ്ഞി വിരുന്തിയോള് മെയ്യാന്തി രണ്ടിന് അതിനെന്ത് വേണ്ടുവെൻ്റെ ചെമ്മാരി ഇപ്പോള്? നിങ്ങളെ ജാതി മരിയാതയ്ക്കൊത്തേ വണ്ണം മെയ്യാതിരളയും നന്നായി കുളിച്ചോള വേണ്ടുന്നതൊക്കെപ്പറഞ്ഞോളെ ചെമ്മാരി പറഞ്ഞതണ്ടൊക്കെ കൊടുക്കുന്നു തമ്പുരാൻ വാങ്ങിയങ്ങ് പോകുന്നാ ചെമ്മാരി വേഗത്തിൽ ചാളത്തറവാട്ടിൽ കൊണ്ടങ്ങ് വെക്കുന്നു ആടന്നും പോകുന്നോട്ടുണ്ടല്ലോ ചെമ്മാരി അന്നാട്ടിൽ വേലനെ കണ്ടു പറയുന്നു അന്നേത്തി ഞാനങ്ങ് വന്നോളാം ചെമ്മാരി ആറും കഴിഞ്ഞിട്ടങ്ങേഴാം ദിവസമല്ലോ വാകയുമായിട്ട് വേലനും വന്നുവല്ലോ വാക നിറുത്തുന്നാ ക്രിയകൾ വെക്കുന്നാ പൊള്ളരെ പൊള്ളച്ചീം ചെമ്മാരീരെ ചെമ്മാരീച്ചീം ആറോളം കന്നിമ്മാരും കുഞ്ഞി വിരുന്തിയും മേലാപ്പും നിറയാലെ പോരുന്നോട്ടുണ്ടല്ലോ വാകമുരട് വളച്ച് നിറുത്തുന്നു. അതു തന്നെ കാണുന്നാ അന്നാട്ടിൽ വേലനും വാകപ്പൊലി പൊലിച്ച് വാകതറുപ്പിച്ചു വാക തറുപ്പിച്ചു വാക ഇടുപ്പിച്ചു വാരിയെടുത്ത് കുളിക്കാനയക്കുന്നു കടവെറങ്ങി മെയ്യാതിരള കുളിക്കുന്നു മേലാപ്പും മുണ്ടോണ്ടും മീൻവല വെച്ചങ്ങ് കോരിയെടുത്ത മീൻ കിണ്ണത്തിലിട്ടല്ലോ വാകമുരട്ടാട കൊണ്ടങ്ങ് വെക്ക്ന്നാ വേലനും നോക്കി പറയുന്നോട്ടുണ്ടല്ലോ കട വീണ് കിട്ടിയെ മീങ്കളി നോക്കിക്കോ പെറ്റു വെരുങ്ങലും ഒറ്റക്കിടാവാണ് ഒറ്റക്കിടാവെങ്കിലാങ്കുട്ടിയാണല്ലോ." വാകയ്ക്കു വലംവെച്ച ശേഷം പെൺകുട്ടി കത്തികൊണ്ട് ആ വാകയുടെ തൊലി ചെത്തിയെടുത്ത് അവിടെ കൊണ്ടുവെച്ച ഉരലിൽ ഇട്ട് ഇടിച്ച് താളി തയ്യാറാക്കുന്നു. ഈ താളി തേച്ചു വേണം അവൾ കുളിക്കാൻ. കുളിക്കുന്നതോടൊപ്പം മേലാപ്പുകെട്ടിയ മുണ്ടിൽ കിട്ടാവുന്ന മീൻ പിടിച്ച് തിരിച്ചു വരുന്നു. ആ മീനുകളെ വാകച്ചോട്ടിൽ സമർപ്പിക്കുന്നു. വേലൻ (കർമ്മി) ആ മീനുകളെ എണ്ണി ഒറ്റയോ ഇരട്ടയോ എന്നു നോക്കുന്നു. ഒറ്റയാണ് കിട്ടിയതെങ്കിൽ ലക്ഷണംകൊണ്ട് വിവാഹശേഷം അവൾ ഒരാൺകുഞ്ഞിനെ പ്രസവിക്കുമെന്നാണ് വിശ്വാസം. ഈ വാകച്ചോട്ടിൽ അവൾ കഞ്ഞിവെച്ചു കുടിക്കുന്ന ചടങ്ങുമുണ്ട്. ചടങ്ങുകളെല്ലാം കഴിഞ്ഞാൽ കർമ്മി ഈ വാകക്കൊമ്പ് അരിഞ്ഞു കൂട്ടി ദൂരെ കളയുന്നു.”
|
..Link | |
| 16 | പരമ്പരാഗത മരുന്നെണ്ണകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
എണ്ണകൾ പലവിധം
‘’പരമ്പരാഗതമായിത്തന്നെ നാം കേരളീയരെല്ലാം എണ്ണ ഉപയോഗിക്കുന്നവരാണ്. കേരങ്ങളുടെ നാട്ടിൽ വെളിച്...
എണ്ണകൾ പലവിധം ‘’പരമ്പരാഗതമായിത്തന്നെ നാം കേരളീയരെല്ലാം എണ്ണ ഉപയോഗിക്കുന്നവരാണ്. കേരങ്ങളുടെ നാട്ടിൽ വെളിച്ചെണ്ണ ഒരുവിധം ഏവർക്കും സുലഭമായി കിട്ടാറുണ്ട്. എണ്ണതേച്ചുകുളി ആയുരാരോഗ്യം നിലനിർത്തുമെന്ന് നമ്മുടെ പൂർവ്വികർക്ക് അറിയാമായിരുന്നു. ഈ തേച്ചുകുളി കഴുത്തിലെയും പുറത്തെയും ശരീരത്തിലെ മുഴുവൻ തന്നെ പേശികളെയും കശേരുക്കളെയും പോഷിപ്പിക്കുകയും അവ വലിഞ്ഞു മുറുകുന്നതിനെ തടയുകയും ചെയ്യുന്നു. അതുവഴി നട്ടെല്ലിനുണ്ടാകാവുന്ന സമ്മർദ്ദത്തെ വളരെയധികം ലഘൂകരിക്കുന്നു. എണ്ണതേച്ചു കുളി തലയ്ക്കും കണ്ണിനും ശരീരത്തിനും തണുപ്പു പകരുന്നു. മുടി അറ്റം പിളരുന്നത് തടയപ്പെടുന്നു. മുടിക്ക് നല്ല മയവും കൈവരും. മുടിയുടെ വളർച്ചയ്ക്കും ശരീരത്തിൻ്റെ ആരോഗ്യത്തിനും പലതരം എണ്ണകൾ കാച്ചി തേക്കാറുണ്ട്. 1. കയ്യുണ്ണി, ബ്രഹ്മി, ചെമ്പരത്തിമൊട്ട്, കറിവേപ്പില, വെള്ളക്കുന്നിപ്പരിപ്പ്, ആട്ടിൻപാൽ (ഒരു തുടം) ബാക്കിയെല്ലാം സമം നീരെടുത്ത് അത്രയും വെളിച്ചെണ്ണ ചേർത്ത് മണൽ പാകത്തിൽ കാച്ചി തേക്കുക (മുടിയുണ്ടാകും). 2. ഉഴിഞ്ഞ ഇല എണ്ണ കാച്ചി തേക്കുക (മുടി വളരും). 3. കയ്യുണ്ണി എണ്ണ കാച്ചി തേക്കുക (മുടി വളരാനും കണ്ണിന് കുളിർമയ്ക്കും നല്ലതാണ്). 4. ചെമ്പരത്തി പൂവ് (5 ഇതൾ) എണ്ണ കാച്ചി തേക്കുക. 5. മൈലാഞ്ചി ഇല, കയ്യുണ്ണി ഇല ഇടിച്ചുപിഴിഞ്ഞ നീര് വെളിച്ചെണ്ണയും ചേർത്ത് കാച്ചി തേക്കുന്നത് മുടി വളരാൻ നല്ലതാണ്. 6. കറിവേപ്പില വെളിച്ചെണ്ണയിൽ കാച്ചി തേക്കുന്നത് മുടി കറുക്കാൻ നല്ലതാണ്. 7. കറ്റാർവാഴ ഇല, കീഴാർനെല്ലി, വേപ്പില, മയിലാഞ്ചിയില, തുളസി ഇല (ഒരു കതിർ) ചേർത്ത് വെളിച്ചെണ്ണയിൽ കാച്ചി തേച്ചാൽ താരൻ പോകയും മുടി വളരുകയും ചെയ്യും. 8. കയ്യുണ്ണി, പച്ച നെല്ലിക്ക ഇവ ഇടിച്ചു പിഴിഞ്ഞ നീര് ഒരിടങ്ങഴി, എണ്ണ ഒരു ഇടങ്ങഴി, താന്നിക്കാപരിപ്പ്, ഇരട്ടിമധുരം ഇവ ആറാറു കഴഞ്ച്, കൽക്കം പശുവിൻപാൽ നാലിടങ്ങഴി കാച്ചി തേച്ചാൽ കഷണ്ടി മാറും. 9. വിഷ്ണുക്രാന്തി, കല്ലൂർവഞ്ചി, എള്ളിൻപൂവ്, ഞെരിഞ്ഞിൽ ഇവ കൽക്കൻ ചേർത്ത് എണ്ണ കാച്ചി തേക്കുക, കഷണ്ടി മാറും. 10. കൂവളത്തിൻ്റെ ഇല, കയ്യുണ്ണി നീരും പാലും എണ്ണയും നാഴി വീതം കുറുന്തോട്ടി വേര്, മുത്തങ്ങ ഇവ കൽക്കൻ ചേർത്ത് കാച്ചി തേക്കുക. മുടി കറുക്കാൻ വളരെ നല്ലതാണ്. 11. പച്ചില, ചന്ദനം, ഇരുവേലി, രാമച്ചം, കാരകിൽ ഇവ 3 കഴഞ്ച് വീതം അരച്ച് കലക്കി ഇരുനാഴി എള്ളെണ്ണ ചേർത്ത് കാച്ചി അരിച്ച് തേച്ചാൽ മുടി സമൃദ്ധമായി വളരും. 12. കറ്റാർവാഴപ്പോളനീരിൽ ഉലുവയിട്ട് 3 ദിവസം വെച്ച് മുള വന്നാൽ വെയിലത്തു വെച്ച് ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണയിൽ ചേർത്ത് തേച്ച് കുളിക്കുക. മുടി വളരും. 13. നീല അമരിയില നീര്, നാളികേരപ്പാൽ, ചെറുനാരങ്ങാനീര് ഇവയിൽ അന്നഭേദി അരച്ചു ചേർത്തു വെളിച്ചെണ്ണ കാച്ചി തേച്ചാൽ മുടി കൊഴിച്ചിൽ നില്ക്കും. 14. നീല അമരി ശുദ്ധി ചെയ്‌ത ഗന്ധകവും മനയോലയും ഗോമൂത്രത്തിലരച്ച് കലക്കി കടുകെണ്ണ ചേർത്ത് കാച്ചി തലയിൽ തേച്ചാൽ പേൻ നശിക്കും. 15. ചെമ്പരത്തിപ്പൂവ്, കയ്യുണ്ണി ഇല, കറ്റാർവാഴത്തണ്ട്, സീതാർമുടി ഇവ ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് നാളികേരപ്പാലും വെളിച്ചെണ്ണയും ചേർത്ത് കാച്ചി തേച്ചാൽ തലമുടി നന്നായി വളരും. 16. അശോകപ്പൂവ് അരച്ച് വെളിച്ചെണ്ണയിൽ കാച്ചി കൊച്ചുകുട്ടികൾക്ക് തേച്ചാൽ ചെരങ്ങും ചൊറിയും മാറിക്കിട്ടും. 17. തേക്കിന്റെ കൂമ്പ് എള്ളെണ്ണയിൽ മുറുക്കി തേച്ചാൽ തൈറോയിഡിന് നല്ലതാണ്. “ “പച്ചില, ചന്ദനം, ഇരുവേലി, രാമച്ചം, കാരകിൽ ഇവ 3 കഴഞ്ചു വീതം അരച്ചു കലക്കി ഇരുനാഴി എള്ളെണ്ണ ചേർത്ത് കാച്ചി അരിച്ചു തേക്കുക, മുടി വളരും. കറ്റാർവാഴപ്പോള നീരിൽ ഉലുവയിട്ട് 3 ദിവസം ഇട്ട് മുളവന്നാൽ വെയിലത്തു വെച്ച് ഉണക്കി പൊടിച്ച് വെളിച്ചെണ്ണയിൽ ചേർത്ത് തേച്ചു കുളിക്കുക, മുടി വളരും. ഉമ്മത്തിൻകായ, മുത്തങ്ങ, നെല്ലിക്ക, രാമച്ചം, കടുക്ക, ജട ഇവ 3 കഴഞ്ച് അരച്ച് രണ്ടു നാഴി നല്ലെണ്ണയിൽ കലക്കി കാച്ചി തേക്കുക മുടിക്കു നല്ലതാണ്. ഇരട്ടിമധുരം, കരിംകൂവളക്കിഴങ്ങ്, പെരുങ്കുരുമ്പവേര്, കഞ്ഞുണ്ണി നീര്, നല്ലെണ്ണ, പശുവിൻപാൽ ഇവ ചേർത്ത് കാച്ചി തേച്ചാൽ ഉറപ്പുള്ളതും കറുത്തും ഇടതൂർന്നതുമായ മുടി ഉണ്ടാകും. ഉഴിഞ്ഞ, വിളഞ്ഞ നെല്ലിക്ക, നീരാരൽ, ആവണക്കില, അമൃതുവള്ളി, പൂക്കൈതവേര്, കഞ്ഞുണ്ണി, കുറുന്തോട്ടി സമൂലം ഇടിച്ചു പിഴിഞ്ഞരച്ച് ഇരട്ടിമധുരം അഞ്ജനക്കല്ല് കൽക്കമായി നാലിരട്ടി പശുവിൻപാൽ ചേർത്ത് എണ്ണ കാച്ചി തേക്കുന്നതു മുടിക്ക് അത്യുത്തമമാണ്. നീലഅമരിയില നീര്, നാളികേരപ്പാൽ, ചെറുനാരങ്ങനീര് ഇവയിൽ അന്നഭേദി അരച്ചുചേർത്ത് വെളിച്ചെണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചിൽ ഇല്ലാതാക്കും. താന്നിത്തൊലി, താന്നിയില, താന്നിവേര്, താന്നിപ്പൂവ്, താന്നിക്കായ ഇവ കഷായം വയ്ക്കുക. എരുമപ്പാൽ, അമരിയിലനീര്, പനങ്കുല നീര് ചേർത്ത് സമം എണ്ണയും ത്രിഫലത്തോട്, അഞ്ജനക്കല്ല്, ഇരട്ടിമധുരം, വെളുത്ത കുന്നിവേര് ഇവ കൽക്കമായി കാച്ചി തേച്ചാൽ മുടി കൊഴിച്ചിൽ നില്ക്കും, നര മാറും. പിച്ചകത്തില, അലിംചില (കുങ്കുമം) ഉങ്ങില, കൊടുവേലിയില ഇവ എട്ടുപലംവീതം എട്ടുനാഴി വെള്ളത്തിൽ ഇടിച്ചു പിഴിഞ്ഞ് അരിച്ച് ഇരുനാഴി വെളിച്ചെണ്ണ ചേർത്തു കാച്ചി മണൽ പാകം അരിച്ചെടുത്ത് തേക്കുന്നതു താരൻ ഇല്ലാതാക്കും. കരിംജീരകം കരിച്ച് വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടുന്നതും താരൻ മാറ്റും. മൈലാഞ്ചിയില സ്വല്പം ഉലുവയും ചേർത്തരച്ച് വെയിലത്തു വെച്ച് ഉണക്കി, നല്ലെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണയിൽ കാച്ചി തലയോട്ടിയിൽ പുരട്ടുക. താരൻ നിശ്ശേഷം ഇല്ലാതാവും. നീലഅമരി ശുദ്ധിചെയ്‌ത ഗന്ധകവും മനയോലയും ചേർത്ത് ഗോമൂത്രത്തിലരച്ചു കലക്കി കടുകെണ്ണ ചേർത്ത് കാച്ചി തലയിൽ തേച്ചാൽ പേൻ നശിക്കും. ഉമ്മത്തിലനീരിൽ ഉമ്മത്തിൻ്റെ ഇലതന്നെ അരച്ചു കലക്കി ചേർത്ത് കാച്ചി എണ്ണ തേക്കുന്നതും പേൻ ഇല്ലാതാക്കും. ത്രിഫല, വേങ്ങക്കാതൽ ഇവയുടെ കഷായത്തിൽ അമരിവേര് അഞ്ജനം, ഇരട്ടിമധുരം, ഇവ കൽക്കം ചേർത്ത് ഇടങ്ങഴി കഞ്ഞുണ്ണി നീര്, ഇടങ്ങഴി എണ്ണയും കൂട്ടി കാച്ചി തേക്കുക. കഞ്ഞുണ്ണിനീര് നാഴി, എണ്ണ നാഴി, കൽക്കത്തിന് പുരാണകിട്ടം കഞ്ഞുണ്ണി, താമരക്കിഴങ്ങ്, ഇരട്ടിമധുരം ഇവ അര വീതം കഴഞ്ച് അരച്ചു കലക്കി വറ്റിച്ച് ചെളിപാകത്തിൽ നെല്ലിക്ക, വെള്ളക്കരിമ്പ് ഇവയുടെ നീര് നാഴി ചേർത്ത് കാച്ചി തേക്കുക. മുടി കറുക്കാൻ വിശേഷമാണ്. താമരയല്ലി, വിഷ്ണുക്രാന്തി, തവിഴാമയില ഇവ ചുട്ടു കരിച്ച് തുല്യം അഞ്ജനക്കല്ല്, നുള്ള് കർപ്പൂരം ഇവ ചേർത്ത് വെളിച്ചെണ്ണയിലരച്ച് കുഴമ്പാക്കുക. നേത്രരോഗങ്ങൾക്കു പുരട്ടുന്ന കൺമഷിയാണിത്. പഴുത്ത അടയ്ക്കയുടെ കരി, ഇരട്ടിമധുരം, ത്രിഫലത്തോട് ഇലയും ചുട്ടുകരിച്ചത് ഇവ ചേർത്തു പൊടിച്ച് വസ്ത്രം കരിച്ച പൊടി ചേർത്ത് അഞ്ജനം, പച്ചക്കർപ്പൂരം ഇവ ശീലപ്പൊടിയാക്കി വെളിച്ചെണ്ണ നെയ്യും ചേർത്തരച്ചു കുഴമ്പാക്കി കൺമഷിയായി ഉപയോഗിക്കാം. എല്ലാം തുല്യഅളവിലെടുക്കണം. എള്ള്, കടുക്ക, മഞ്ഞൾ, കൊട്ടം ഇവ അരച്ചു പുരട്ടി ഉണങ്ങിയാൽ തിരുമ്മിക്കളഞ്ഞ് കുളിക്കുക. ശരീരത്തിന് നല്ല നിറം കിട്ടും. നെന്മേനിവാകയില, പാച്ചോറ്റിത്തൊലി, മഞ്ഞൾ, മരമഞ്ഞൾ തൊലി, മുത്തങ്ങവേര് ഇവ അരച്ചു തിരുമ്മി ഉണങ്ങിയാൽ കുളിക്കുക. നല്ല ശരീരകാന്തി ലഭിക്കും. നാഗപ്പൂവ്, ചന്ദനം, കോലരക്ക്, മഞ്ചട്ടിപ്പൊടി, ഇരട്ടിമധുരം, തകരം, രാമച്ചം, പതിമുഖം, കരിംകൂവളക്കിഴങ്ങ്, പേരാൽവേര്, അത്തി മൊട്ട്, താമരയല്ലി, ദശമൂലം (എല്ലാം 500 ഗ്രാം വീതം) പത്തു ലിറ്റർ വെള്ളത്തിൽ കഷായംവെച്ച് രണ്ടു ലിറ്ററാക്കി മഞ്ചട്ടിപ്പൊടി, ഇരട്ടി മധുരം, കോലരക്ക്, രക്തചന്ദനം, വലിയ ഇരട്ടിമധുരം ഇവ ചേർത്ത് ആട്ടിൻപാലും അരലിറ്റർ വെളിച്ചെണ്ണയും കൂട്ടിച്ചേർത്ത് കാച്ചി തേക്കുക. നല്ല ദേഹകാന്തി ലഭിക്കും.”
|
..Link | |
| 17 | വംശീയവൈദ്യം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“ഏതെങ്കിലുമൊരു വിശ്വാസത്തിലധിഷ്ഠിതമായി പരമ്പരാഗത രീതിയിൽ നടന്നുവരുന്ന ക്രിയകളെ ആചാരമെന്നു വിളിക്കുന്നു. വിശ്വാസമാണ...
“ഏതെങ്കിലുമൊരു വിശ്വാസത്തിലധിഷ്ഠിതമായി പരമ്പരാഗത രീതിയിൽ നടന്നുവരുന്ന ക്രിയകളെ ആചാരമെന്നു വിളിക്കുന്നു. വിശ്വാസമാണു നാടോടി വൈദ്യത്തിന് അടിസ്ഥാനം. അതുകൊണ്ടു തന്നെ ഇത് ഒരാചാരംകൂടിയാവുന്നു. നാടോടിവൈദ്യത്തിന് പ്രാകൃതികവും അഭൗമവുമായ രണ്ടു ചികിത്സാ മാർഗ്ഗങ്ങളുണ്ട്. പ്രത്യക്ഷ ലക്ഷണങ്ങളിലൂന്നിയുള്ളതാണ് ആദ്യത്തേതെങ്കിൽ രണ്ടാമത്തേത് ഒരുതരത്തിലുള്ള നിദാനചികിത്സയാകുന്നു. ആയുർവേദത്തിലേതു പോലെ ശാസ്ത്രീയമായ നിദാനശോധകങ്ങൾ അഭൗമചികിത്സയ്ക്കില്ല. മതപരവും അനുഷ്‌ഠാനപരവുമായ ചില കർമ്മങ്ങളിലൂടെയാണ് നിദാനചികിത്സ നടത്തുന്നത്. ഗർഭമലസാൻ ഗന്ധർവ്വനും കരുകലക്കിയും പോലുള്ള ദേവതകളാണു കാരണമെന്നു വിശ്വസിക്കുകയും ഗർഭരക്ഷയ്ക്കായി കെന്ത്രോൻ പാട്ടും 'മലയറാട്ടവും' നടത്തുകയും ചെയ്യുന്നത് നാടോടിവൈദ്യത്തിലെ നിദാനചികിത്സയത്രേ. രോഗം മാറാൻ ഉറുക്കെഴുതിക്കെട്ടുന്നതും സോറിയാസിസ് ശമിക്കാൻ പാമ്പിനു മുട്ട നേദിക്കുന്നതും ഇതേ ചികിത്സാമാർഗ്ഗത്തിനുദാഹരണങ്ങളാണ്. ഇന്നു നാം അന്ധവിശ്വാസമെന്നു വിളിക്കുന്ന ഈ ചികിത്സാമാർഗ്ഗങ്ങൾ വിശാലാർത്ഥത്തിൽ ഒരുതരം മാനസിക ചികിത്സ കൂടിയാണ്. ദേഹം ചുവന്നു തുടുക്കുന്ന 'തൂവക്കാടി'യെന്ന രോഗത്തിന് അത്യുത്തരകേരളത്തിൽ 'തച്ചുമന്ത്രം' എന്ന അനുഷ്‌ഠാന കർമ്മം നടത്താറുണ്ട്. ഇതിന് കാരിലഞ്ഞി, കരിനൊച്ചി എന്നീ ഔഷധച്ചെടികളെക്കൊണ്ട് രോഗിയെ ഉഴിയുകയും ഇതു നടത്തുന്ന മലയ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ചില അനുഷ്‌ഠാനപ്പാട്ടുകൾ പാടുകയും ചെയ്യും. ഈ രണ്ടു ചെടികളും ദേഹത്തുണ്ടാവുന്ന തിണർപ്പുകൾ മാറ്റാൻ ശക്തിയുള്ളവയത്രേ. അനുഷ്‌ഠാനകർമ്മങ്ങൾ രോഗിയിൽ ശമനബോധമുണ്ടാക്കുമ്പോൾ തൂപ്പുകളായുപയോഗിക്കുന്ന ഔഷധികൾ ശമനൗഷധങ്ങളായി വർത്തിക്കുന്നു. മരുന്നും മന്ത്രവുമിവിടെ ഒരേസമയം ഫലിക്കുന്നു. നാടോടിചികിത്സയ്ക്ക് രണ്ടു കൈവഴികളുണ്ട്-ഗൃഹവൈദ്യവും പാരമ്പര്യവൈദ്യവും. ഗൃഹവൈദ്യം വീട്ടമ്മമാരുടെ ചികിത്സയാണ്; നാമോരോരുത്തരും അറിയാതെതന്നെ സ്വായത്തമാക്കിയ ഔഷധജ്ഞാനമാണ്. കൈ മുറിഞ്ഞാൽ തെങ്ങിൻചുണങ്ങ്(മൊരി) വെച്ചു കെട്ടുന്നതും അർശസ്സിന് നത്തയ്ക്കു കറിവെച്ചുകൂട്ടുന്നതും ഗൃഹവൈദ്യമാണ്. ആയുർവേദവും പാരമ്പര്യവൈദ്യവും തമ്മിൽ വളരെ നേർത്ത അതിർവരമ്പേയുള്ളൂ. പഞ്ചഭൂത ത്രിദോഷസിദ്ധാന്തങ്ങൾ, പ്രാമാണിക ഗ്രന്ഥങ്ങൾ നല്‌കുന്ന ഔഷധവിധികൾ എന്നിവ അടിസ്ഥാനമാക്കി നിർവഹിക്കപ്പെടുന്ന ആയുർവേദത്തെപ്പോലെ ഏതെങ്കിലുമൊരു സിദ്ധാന്തത്തിൻ്റെ വെളിച്ചത്തിൽ അരോഗാവസ്ഥയെ നിർവചിക്കുന്നില്ല പാരമ്പര്യവൈദ്യം. "
|
..Link | |
| 18 | കാണിക്കാരുടെ മരവിജ്ഞാനം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“മരങ്ങൾ-മരം-വിരുച്ചം
വിരുച്ചങ്കള് - വൃക്ഷങ്ങൾ
മെരുത് - മരുത് - തളിരില പേറ്റുകാരികൾക്ക് വേതുകാച്ചി കുളിക്കുന്...
“മരങ്ങൾ-മരം-വിരുച്ചം വിരുച്ചങ്കള് - വൃക്ഷങ്ങൾ മെരുത് - മരുത് - തളിരില പേറ്റുകാരികൾക്ക് വേതുകാച്ചി കുളിക്കുന്നതിന് ഉപയോഗിക്കും. വേഞ്ച - വേങ്ങ ചോരവേങ്ങാക്കറ പല്ലിൽ തേക്കും. കാതൽ തിളപ്പിച്ചു കുടിച്ചാൽ തടി കുറയും. പിന്ന - പുന്ന - വേരുവെട്ടിയാൽ വെള്ളം കുടിക്കാൻ കിട്ടും. ആറുമാവ് - പേഴ് - കാതൽ ചിരവത്തടിയാക്കും. പട്ട രക്താർശ്ശസ്സിനുള്ള മരുന്നുമാണ്. കുളമാവ് - ഊറാവ് - പട്ട അരച്ചു ചൂടാക്കി പ്ലാസ്റ്ററിട്ടാൽ നീരു വറ്റും. വാവ - വാക -പട്ട ത്വഗ്രോഗങ്ങൾക്കും താളിക്കും ഉപയോഗിക്കാം. പാല - പല തരത്തിലുണ്ട്. മരുന്നിനും ഉപകരണങ്ങളുണ്ടാക്കാനുമെടുക്കും. കൊന്ന - പൂവ്കിണി - പട്ട പല്ലുവേദനയ്ക്ക് മുറുക്കാനും കവിൾക്കൊള്ളാനും നന്ന്. വെങ്കട്ട - ഈടുറ്റ തടി - വിറകിനെടുക്കുന്നു. എയിനി -അയണി - ഉരൾ മുതൽ വീട്ടാവശ്യത്തിനുപയോഗിക്കുന്നു. താണി - താന്നിക്കാ - മരുന്നിന്. കടുക്ക - കടുക്കാ - മരുന്നിന് ഉപയോഗിക്കുന്നു. നെല്ലി - കായ - ഭക്ഷണം, മരുന്ന്. വാതംപറത്തി - വാതരോഗികൾ വേരിട്ടു കുളിക്കാൻ. പൊയിണ് - പയിൻ - വെള്ളക്കുന്തിരിക്കം - നല്ല മരുന്ന് (പൊൻ കുന്തിരിക്കം ) പൂവണ് - മൂട്ടിക്കാ - ഭക്ഷണത്തിനു നന്ന് തെള്ളിമരം - കുന്തിരിക്കമരം. കറുത്തയിനം പോങ്ക് - ഈടുറ്റത്. ഉലക്ക മുതലുള്ള ഉപകരണങ്ങളുണ്ടാക്കും നാങ്ക് - കാട്ടുമരം - കടുപ്പമുള്ള കറുത്ത തടി. ഇലുപ്പ - ആറ്റിൻകരയിൽ കാണും. പഴം ഭക്ഷ്യയോഗ്യം. താളിക്കു നന്ന്. മൂങ്കാലി - മൂങ്കാലി - വീടുകെട്ടാനും മറ്റും കൊള്ളാം. പാതിരി - തടി വിറകിനെടുക്കും. മണലി - പഴം പക്ഷികൾക്കു പ്രിയപ്പെട്ടതാണ്. കുമ്പിള് - കായ്കൾ കൂരനും മറ്റു മൃഗങ്ങളും കഴിക്കും. അമ്പയം - അമ്പഴം - തിന്നാൻ കൊള്ളാം. കാഞ്ചി - പഴം ശീമനെല്ലിക്കപോലെയാണ്. അച്ചാറിന് നന്ന്. വെഞ്ചി - ആറ്റുമരം (വഞ്ചി) - ഇലുപ്പ മരം. ചെന്നല് - പുളിവാക - കാതൽകൊണ്ട് ഉപകരണങ്ങളുണ്ടാക്കാം. ചിലഞ്ചില് - കാട്ടിലഞ്ഞി - തടി കടുപ്പമാണ് - ഉപകരണങ്ങളുണ്ടാക്കുന്നതിന് എടുക്കുന്നു. ഉതി - തടി വിറകിനു മാത്രം നന്ന്. വെല്ലവം - വല്ലവം - വീടിൻ്റെ ഉത്തരം, കഴുക്കോൽ എന്നിവ വയ്ക്കുന്നതിന് എടുക്കുന്നു. വിരുക്ക് - മുരുക്ക് - മുള്ളുമിരുക്ക് - മുള്ളില്ലാത്തതിൻ്റെ നാര് പലതരം ഉപകരണമുണ്ടാക്കാനെടുക്കും. അകിൽ - അകില് - സുഗന്ധവൃക്ഷം. കെരുന്താളി - കരുന്താളി - രക്തശുദ്ധിക്ക് കാതലിട്ടു തിളപ്പിച്ച വെള്ളം കുടിക്കാനെടുക്കും. ഈട്ടി - വീട്ടി - കൊതുകുതിരിക്ക് നല്ലത്. പുക സമൃദ്ധം. വയണ - കറുവ - വിശുക്ക് - കറിമസാല. പിണറ് - പിണറ്റുങ്കാ - പിണംപുളി - കുടംപുളി - ഈ മരത്തിന്റെ പട്ട ഉണക്കി കരിയാക്കി പല്ലുതേച്ചാൽ പല്ലു കേടുണ്ടാവില്ല. വെടിപ്ലാവ് - ചക്കയിലെ മുള്ളുകൊണ്ടാൽ വിഷമാണ്. ഭൂതംകൊല്ലി - പലതരം വടികളുണ്ടാക്കാൻ പ്രസിദ്ധമായത്. പാലകൻ - ഇതിൻ്റെ വേരിലുണ്ടാകുന്ന ഒരുതരം കായ് പല രോഗങ്ങൾക്കും മരുന്നാണ്. എല്ലൂറ്റി - എല്ലൂറ്റി പട്ട അരച്ചു പൂശിയാൽ പൊട്ടലുള്ള എല്ല് ഊറിപ്പിടിക്കും. തീമ്പിലാവ് - പട്ട പാക്കിനു പകരം മുറുക്കാനുപയോഗിക്കും. കാനാംപ്ലാവ് - കാട്ടുചക്ക - ഭക്ഷണമാണ്. വേവ് - മലവേമ്പ് - കൂരമാനും മറ്റും കായ്‌കൾ തിന്നും. കാനാങ്കമു - കാനങ്കവുങ്ങ് - ചെറിയ പാക്ക് മുറുക്കാൻ കൊള്ളാം. തടി ഉപകരണങ്ങൾക്ക് എടുക്കുന്നു. കാന്തക്കമു - കാന്തക്കമുക് - പാള പാത്രമാക്കി ആഹാരം കഴിക്കാൻ എടുക്കുന്നു. കളഞ്ഞ - ചളങ്ങ - മൊട്ടച്ചിയും ചടച്ചിയും രണ്ടു തരമുണ്ട്. കായ്‌കൾ വെട്ടി പരിപ്പെടുത്തു വെള്ളത്തിലിട്ട് കട്ടൂറ്റി നഞ്ചുകളഞ്ഞ് പലഹാരമാക്കിയും കഴിക്കും. ഉലട്ടി - ഇരട്ടി - വെട്ടി ഇടിച്ചു തെളിച്ച് മാവു കുറുക്കിയോ പലഹാരമുണ്ടാക്കിയോ തിന്നും. പരണ്ട - വള്ളി ചതച്ചു തേച്ചു കുളിക്കാം. ഷാംപൂപോലെ മെഴുക്കുപോകും. അരി ഊറ്റിയോ കട്ടൂറ്റിക്കളഞ്ഞ് അരച്ചു പലഹാരമാക്കുകയോ ചെയ്യാം. വെരുഞ്ചൊറിയൻ - അംശം ദേഹത്തു പുരണ്ടാൽ ചൊറിഞ്ഞവശരാകും.”
|
..Link | |
| 19 | താളിച്ചെടികളും പച്ചിലമരുന്നുകളും | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“വെട്ടിഇല നീര് പിഴിഞ്ഞ് - തണുപ്പിന്
കുറുന്തോട്ടി - മുടിക്കു നല്ലത്
ഉമ്മത്തിൻ ഇല നീര് - താരന്
കഞ്ഞുണ്ണി എണ...
“വെട്ടിഇല നീര് പിഴിഞ്ഞ് - തണുപ്പിന് കുറുന്തോട്ടി - മുടിക്കു നല്ലത് ഉമ്മത്തിൻ ഇല നീര് - താരന് കഞ്ഞുണ്ണി എണ്ണ - കണ്ണിനു നല്ലത് ചെമ്പരത്തിയില - മെഴുക്കു കളയാൻ; പൂവ്, മുടി ഉണ്ടാകാൻ നീരോലി ഇല - മുടിക്കു നല്ലതാണ് ഇഞ്ച - താളിയായും മേലുതേക്കാനും ഉലുവ - താളി - മുടി വളരാൻ തൈര് - ചെമ്പരത്തിയില - മുടിയിലെ അഴുക്കുകളയാനും മുടി വളരാനും. വെള്ളിലത്താളി - മുടി വളരുന്നതിന് ചെറുപയർ പൊടി - പഴങ്കഞ്ഞിയിൽ ചേർത്ത് തേച്ചാൽ മുടിക്കു നല്ലതാണ്. മൈലാഞ്ചി ഇല, കഞ്ഞുണ്ണി എന്നിവയുടെ നീരു പിഴിഞ്ഞ് വെളിച്ചണ്ണ കാച്ചി മുടി വളരാൻ തേക്കുന്നു. കറിവേപ്പില എണ്ണ കാച്ചിയാൽ മുടി കറുക്കും. പച്ചമഞ്ഞൾ - തൊലിക്ക് നല്ല നിറം കിട്ടാൻ (ആൺകുട്ടികൾക്ക് പാടില്ല). മൈലാഞ്ചിക്കുപകരം കോലരക്ക് ഉപയോഗിക്കാം അകിൽ എണ്ണ ആമവാതം, സന്ധിഗതവാതം, സന്ധിവേദന എന്നിവയ്ക്ക് പുരട്ടിയാൽ നീരും വേദനയും കുറയും. ഇതിൻ്റെ നീര് ശ്വാസകോശരോഗത്തിനും നല്ലതാണ്. ശ്വാസതടസ്സത്തിന് - വെറ്റിലനീര്, ചെറിയ ആടലോടകം, പനി ക്കൂർക്കയില, ചുവന്ന തൃത്താവിൻ്റെ ഇല എന്നിവയുടെ നീര് ചെറുതേനിൽ കഴിക്കുക. മഞ്ഞപ്പിത്തം - കീഴാർനെല്ലി, മുത്തങ്ങ എന്നിവ അരച്ചു കഴിക്കുക. ഉലുവ - പ്രമേഹത്തിന്, താളിക്ക്, മുലപ്പാൽ ഉണ്ടാകാൻ. ഉറക്കം കിട്ടാൻ (ഭ്രാന്തിൻ്റെ ചികിത്സയും) നെല്ലിക്കത്തോട്, പശുവിൻ മോരിലരച്ച് പുതിയ വെണ്ണ നീര് കളഞ്ഞതും ചേർത്ത് കഴിക്കുക. സർപ്പഗന്ധി - രക്തസമ്മർദ്ദം, തലചുറ്റൽ എന്നിവയ്ക്ക് ഉണങ്ങിയ വേര് 1 ഗ്രാം, ത്രിഫലചൂർണ്ണം 1 ഗ്രാം എന്നിവ ചേർത്ത് ദിവസേന 3 നേരം കഴിക്കുക. അമൃത് അഥവാ ചിറ്റമൃത് - ത്വഗ്രോഗം, പ്രമേഹം പെരുമുട്ട് വാതം, സന്ധിവാതം എന്നിവയ്ക്ക് ഇതിൻ്റെ വള്ളിയും ത്രിഫലയും സമമെടുത്തു കഷായം വെച്ചാൽ നന്ന്. ഇരുവേലി - തലമുടി വളരുവാനും രക്തം ശുദ്ധീകരിക്കാനും. ചക്കരക്കൊല്ലി -ഹൃദയത്തെയും രക്തചംക്രമണത്തെയും ഉത്തേജിപ്പിക്കുന്നു. വേര് പാമ്പുവിഷത്തിനു നല്ലതാണ്. പ്രമേഹരോഗികൾക്കും നല്ലതാണ്. പച്ചില - അരുചി, തുമ്മൽ, അർശസ്സ് എന്നിവയ്ക്കു നല്ലതാണ്. ച്യവനപ്രാശം, ദശമൂലഹരിതകി, ദന്തി ഹരിതകിലേഹം, ദശമൂല രസായനം എന്നിവയിൽ ചേർത്ത് കഴിക്കാവുന്നതാണ്. കച്ചോലം- ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്കുള്ള ഔഷധമാണ്. വെറ്റിലകൂട്ടി (മുറുക്കുമ്പോഴായാലും മതി) കച്ചോലം അല്പം കൂട്ടി ചവച്ച് നീരിറക്കുക. എല്ലാവിധ ശ്വാസകോശരോഗങ്ങൾക്കും നല്ലതാണ്. ഛർദ്ദിയുള്ളവർ കച്ചോലം ഉണക്കിപ്പൊടിച്ച് കഴിക്കുക. പുല്ലാനിയിലനീര് മലമ്പനി, ഹൃദ്രോഗം എന്നിവ ശമിക്കാൻ നല്ലതാണ്. പാമ്പുവിഷത്തിനും അത്യുത്തമം. ചെമ്പകത്തിന്റെ പട്ട, പൂവ്, മൊട്ട്, വേരിൻ്റെ തൊലി എന്നിവ വിഷഹരവും വയറുകടി ശമിപ്പിക്കുന്നതുമാണ്. ചെമ്പകത്തിന്റെ തൊലിയും പൂവും 15 ഗ്രാം വീതം ചതച്ചരച്ച് വെള്ളത്തിൽ കലക്കി ആ വെള്ളം അരിച്ചെടുത്ത് കഴിക്കുന്നത് മലേറിയയ്ക്കുള്ള പ്രതിവിധി യാണ്. കഞ്ഞുണ്ണി, പച്ച നെല്ലിക്ക ഇവ ഇടിച്ചുപിഴിഞ്ഞ നീര് ഒരിടങ്ങഴി, എണ്ണ ഒരു ഇടങ്ങഴി, താന്നിക്ക പരിപ്പ്, ഇരട്ടി മധുരം ഇവ ആറാറു കഴഞ്ച് കൽക്കം, പശുവിൻ പാൽ, നാലിടങ്ങഴി ഇവ കാച്ചി തേച്ചാൽ കഷണ്ടി മാറും. വിഷ്‌ണു ക്രാന്തി, കല്ലൂർവഞ്ചി, എള്ളിൻപൂവ് ഞെരിഞ്ഞിൽ ഇവ കൽക്കൻ ചേർത്ത് എണ്ണ കാച്ചി തേക്കുന്നതും തുല്യഫലമാണ്. കൂവളത്തില, കുഞ്ഞുണ്ണി ഇവയുടെ നീര്, പാലും എണ്ണയും എല്ലാം നാഴി വീതം എടുത്ത് കുറുന്തോട്ടിവേര്, മുത്തങ്ങ ഇവ കൽക്കൻ ചേർത്ത് കാച്ചി തേക്കുക, മുടി കറുക്കും.”
|
..Link | ||
| 20 | കാണിക്കാരുടെ പാമ്പ് വിഷവൈദ്യം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
വിഷചികിത്സയും ഔഷധസസ്യങ്ങളും:
“കാണിക്കാർക്കിടയിൽ നടക്കുന്ന അപകടമരണങ്ങളിൽ പ്രധാനമായി ഉണ്ടാകുന്നത് പാമ്പുകടിയേറ്റു...
വിഷചികിത്സയും ഔഷധസസ്യങ്ങളും: “കാണിക്കാർക്കിടയിൽ നടക്കുന്ന അപകടമരണങ്ങളിൽ പ്രധാനമായി ഉണ്ടാകുന്നത് പാമ്പുകടിയേറ്റും ആനയുടെ ചവിട്ടേറ്റുമാണ്. പാമ്പുകടിയേറ്റവരെ ചികിത്സിക്കാൻ കാണിക്കാർക്കിടയിലെ പ്ലാത്തി (വൈദ്യൻ) രൂപപ്പെടുത്തിയിട്ടുള്ള പലതരം ചികിത്സാരീതികളുണ്ട്. ഇതിൽ മരുന്നും മന്ത്രവും ചാറ്റും എല്ലാം ഒരുമിച്ചും, വെവ്വേറെയും നടത്താറുണ്ട്. വിഷക്കല്ലു വഴിയും വിഷമിറക്കുന്ന പ്രയോഗം ഇന്ന് കാണിക്കാർക്കിടയിൽ കാണാം. വിഷക്കല്ലിൻ്റെ നിർമ്മാണം വളരെ പ്രയാസമേറിയതാണെങ്കിലും വിഷക്കല്ല് കടിവായിൽ വച്ച് വിഷം ചോർത്തിയെടുത്ത് ജീവൻ തിരിച്ചു കിട്ടിയവർ അനവധിയാണത്രേ. വിഷക്കല്ലിന്റെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ചില പ്രധാന ദ്രവ്യങ്ങളാണ് നദിക്കരയിൽനിന്നു കിട്ടുന്ന വെള്ളാരംകല്ല്, തുളസിയില, തുമ്പയില, പെരുംതുമ്പയില, വെറ്റില, വലിയ അരയൻ, ചുവന്ന അകിൽ, അണലിവേഗം തുടങ്ങിയവ. അരച്ചും, പുടപാകം ചെയ്‌തും ഒരു പ്രത്യേകരീതിയിൽ ഉണ്ടാക്കുന്ന ഔഷധക്കൂട്ടുകളെ ഒരു കല്ലിൻ്റെ ആകൃതിയിൽ ഉണ്ടാക്കി എടുക്കുകയാണ് ചെയ്യുന്നത്. ഒരു കല്ലിന് ഒരു ഗ്രാം മുതൽ രണ്ടു ഗ്രാം വരെ തൂക്കം ഉണ്ടാവും. കടിവായിൽ കല്ല് വെക്കുമ്പോൾ അത് ഒട്ടിപ്പിടിക്കും. തുടർന്ന് മന്ത്രോച്ചാരണം നടത്തും. വിഷാംശം വലിച്ചെടുത്തു കഴിയുമ്പോൾ കടിവായിൽ നിന്ന് കല്ല് താനേ വീഴും. താഴെവീണ കല്ല് ഉടൻ ശുദ്ധിയാക്കാൻ രണ്ടു മണിക്കൂർ നേരം പശുവിൻപാലിൽ ഇട്ട് വയ്ക്കുകയാണ് പതിവ്. പിന്നെ പുറത്തെടുക്കുന്ന കല്ല് ഉണക്കിയശേഷം ഭസ്‌മത്തിലോ കഞ്ചാവിൻ്റെ ഉണങ്ങിയ ഇലയിലോ പുകയിലയിലോ സൂക്ഷിച്ചു വെക്കുന്നു.കല്ലിൻ്റെ വീര്യം നഷ്ടപ്പെടാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. ഇരുപതു പ്രാവശ്യംവരെ ഒരു കല്ല് വിഷമിറക്കാൻ ഉപയോഗിക്കാം. കാണിക്കാർ വിഷചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില പ്രധാനപ്പെട്ട ഔഷധസസ്യങ്ങളാണ് ചെറിയ അരയൻ, വലിയ അരയൻ, കറ്റുൽവയണ തുടങ്ങിയവ.”
“ഒരുകാലത്ത് പുറംലോകവുമായി സമ്പർക്കം പുലർത്താതെ സ്വന്തം ജീവിതശൈലിയുമായി ഇഴുകിച്ചേർന്ന് പരാശ്രയം കൂടാതെ കാടുകളിൽ ജീവിച്ച ഗോത്രവർഗ്ഗക്കാരുടെ പിൻതലമുറക്കാരെയാണ് പിൽക്കാലത്ത് ട്രൈബ് അഥവാ ആദിവാസികൾ എന്ന് നിർവ്വചിക്കപ്പെട്ടത്. പല രാജ്യങ്ങളിലും ഇത്തരം ഗോത്രവർഗ്ഗക്കാർ ഇന്നും ജീവിക്കുന്നുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരുടെയും ജീവിതരീതികളിൽ കാര്യമായ വ്യതിയാനം വന്നിട്ടുണ്ടെങ്കിലും, ഒരു ന്യൂനപക്ഷം ഇന്നും പ്രാകൃതജീവിതം നയിക്കുന്നവരാണ്. ആഫ്രിക്കയിലും, ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും ഗോത്രവർഗ്ഗക്കാരെ ഇന്നും കാണാം. ഇന്ത്യയിൽ 227 ഗോത്രവർഗ്ഗങ്ങളിലായി 550 ഓളം ആദിവാസി ജാതികൾ ഉണ്ടെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഗോത്രസസ്യവിജ്ഞാനം എന്നു പറയുമ്പോൾ ഗോത്രവർഗ്ഗക്കാരുടെ ജീവസന്ധാരണപ്രക്രിയയുമായി നേരിട്ടോ പരോക്ഷമായോ ബന്ധം പുലർത്തുന്ന സസ്യങ്ങളാണ് പ്രധാന വിഷയം. അവ ഔഷധമാകാം, ആഹാരമാകാം, ഇന്ധനം ആകാം, സാമ്പത്തികലാഭം നേടിത്തരുന്നതാകാം. ചില പ്രത്യേക ഉപയോഗസാദ്ധ്യതയുള്ളതാവാം. ഇത്തരം സസ്യങ്ങളുടെ തിരിച്ചറിയൽ, അതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണം, സൂക്ഷിപ്പ്, ഉപയോഗം തുടങ്ങിയ കാര്യങ്ങൾ ഗവേഷണ വിഷയമാക്കാനാവും. നമ്മുടെ രാജ്യമുൾപ്പെടെ ലോകത്തെമ്പാടും ഇത്തരം ഗവേഷണപഠനങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഗോത്ര വിജ്ഞാനം എന്ന വിഷയത്തിൽ ഒരു ശാസ്ത്രീയ വിശകലനത്തിനു മുതിരുമ്പോൾ മൊത്തത്തിൽ അവരുടെ വിജ്ഞാനശൈലിയെ ഗോത്രപരിസ്ഥിതിവിജ്ഞാനത്തിൽ ഉൾപ്പെടുത്തി വിലയിരുത്താൻ കഴിയും. ഇവിടെ പ്രകൃതിയും മനുഷ്യനുമായുള്ള ആധാരാധേയ ബന്ധം പ്രധാനമായി വരുമ്പോൾ ഈ വിഷയത്തിലുൾപ്പെടുത്തി വരുന്ന മറ്റു വിജ്ഞാന ശാഖകളെ പ്രത്യേകമായി കാണേണ്ടതുണ്ട്. ഉദാഹരണത്തിന്, എത് നോ ബയോളജി (ഗോത്രജീവശാസ്ത്രീയ വിജ്ഞാനം). പ്രകൃതിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഗോത്രവർഗ്ഗക്കാരും, ചുറ്റുമുള്ള ജീവജാലങ്ങളുമായി അവർക്കുള്ള സഹവർത്തിത്വം, അടുത്തറിയൽ, പരസ്‌പരബന്ധം എന്നിവയെക്കു റിച്ചു പഠിക്കുന്നതിനുവേണ്ടി രൂപം കൊടുത്ത ഒരു ശാസ്ത്രശാഖയാണ് എത്നോ ബയോളജി. ഇതിൽത്തന്നെ പല അവാന്തര വിഭാഗങ്ങളുമുണ്ട് - ഗോത്രസസ്യവിജ്ഞാനീയം ( എത്നോ ബോട്ടണി), ഗോത്ര ജന്തുവിജ്ഞാനീയം (എത്നോ സുവോളജി), ഗോത്ര ഔഷധവിജ്ഞാനീയം (എത്നോ മെഡിസിൻ) തുടങ്ങിയവ. ഗോത്രജീവ വിജ്ഞാനീയ (എത്നോ ബയോളജി) ത്തിൽ സംയോജിതവും സമഗ്രവും ആസൂത്രിതവുമായ പഠനങ്ങൾക്കു തുടക്കം കുറിക്കുന്നത് 1982-ലാണ്. കേന്ദ്രപരിസ്ഥിതി വനമന്ത്രാലയത്തിൻ്റെ കീഴിലുള്ള ആൾ ഇന്ത്യാ കോ-ഓർഡിനേറ്റഡ് റിസർച്ച് പ്രോജക്ടാണ് മേൽപ്പറഞ്ഞ വിഷയത്തിൽ ശാസ്ത്രീയമായ ഒരു പഠനം ആരംഭിച്ചത്. ഡോ. പി. പുഷ്‌പാംഗദന്റെ നേതൃത്വത്തിൽ നാളിതുവരെ നടത്തിയ പഠനങ്ങളിലൂടെ കണ്ടെത്താനും ശേഖരിക്കാനും കഴിഞ്ഞ അറിവുകൾ വളരെ വിലപ്പെട്ടതും അമൂല്യവും ഗവേഷണവിഷയമാക്കാൻ പോന്നവയുമാണ്. ഇന്ത്യയിൽ ഏതാണ്ട് 10000 ത്തിനു മുകളിൽ സസ്യജനുസ്സുകൾ ഗോത്രവർഗ്ഗക്കാർ അവരുടെ വിവിധങ്ങളായ ആഹാര, ആരോഗ്യ, സാമ്പത്തിക സുരക്ഷാകാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തിവന്നിരുന്നു എന്നാണ് പ്രസ്‌തുത പഠനങ്ങൾ കാണിക്കുന്നത്. ഇതിൽ ഏതാണ്ട് 3000 സസ്യങ്ങളെക്കുറിച്ചു മാത്രമേ ശാസ്ത്രലോകത്തിന് അറിവ് ഉണ്ടായിരുന്നുള്ളൂ. ഇതിൽ പലതും ഇതുവരെ അറിയപ്പെടാതിരുന്നതും പുതുമയുള്ളതും വളരെ വിലപ്പെട്ടതും ഗവേഷണത്തിന് അനുയോജ്യമായവയുമാണെന്നു കാണാം. കഴിഞ്ഞ പത്തു വർഷക്കാലമായി കേരളത്തിലെ ആദിവാസിമേഖലകളിൽ ലേഖകൻ നടത്തിയ പഠനങ്ങളിൽനിന്നു വ്യക്തമായത് മൃതപ്രായമായിക്കൊണ്ടിരിക്കുന്ന ഗോത്രവിജ്ഞാനത്തിൻ്റെ ചേതനയറ്റമുഖമാണ്. തലമുറ തലമുറകളായി കൈമാറിവന്ന ഗോത്രവിജ്ഞാനത്തിന്റെ ബാക്കി നില്ക്കുന്ന അറിവുകൾ അൻപതു വയസ്സിനു മുകളിൽ ഉള്ളവരിൽ മാത്രമാണ്. കേരളത്തിലെ ഉൾക്കാടുകളിൽ വസിക്കുന്ന വിവിധ ആദിവാസികൾ ഉപയോഗിക്കുന്ന സസ്യങ്ങളുടെ വിവിധോപയോഗങ്ങൾ ലേഖകൻതന്നെ ശാസ്ത്രീയമായി ശേഖരിക്കുകയും അതിനെ ആസ്‌പദമാക്കിയുള്ള ഗവേഷണ പഠനങ്ങൾ ഇന്ന് ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വംശീയ വൈദ്യഗവേഷണ വിഭാഗത്തിൽ നടന്നുവരികയുമാണ്. സസ്യവിജ്ഞാനവും ചികിത്സയും: കേരളത്തിലെ ആദിവാസികളിൽ സസ്യാധിഷ്‌ഠിതമായ ഒട്ടേറെ നാട്ടറിവുകൾ കൈമുതലായുള്ളവരാണ് കാണിക്കാർ. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉള്ള കാടുകളിൽ മാത്രം ഒതുങ്ങിക്കഴിയുന്നവരാണ് കേരളത്തിലെ കാണിക്കാർ. തലമുറകളായി കൈമാറി വന്ന ഗോത്രവിജ്ഞാനങ്ങളിൽ പലതും അവരുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾക്കൊപ്പം മൺ മറഞ്ഞുകൊണ്ടിരിക്കുന്നു. രോഗമകറ്റാൻ മരുന്നും മന്ത്രവും ഒറ്റയ്ക്കും വെവ്വേറെയും പ്രയോഗിക്കുന്ന ഒരു രീതിയാണ് കാണിക്കാരുടേത്. മലദൈവങ്ങളെ പ്രീതിപ്പെടുത്തി അസുഖങ്ങൾ മാറ്റാൻ ചാറ്റും കൊടുതിയും എല്ലാം ഇന്നും അവർ നടത്തിവരുന്നു. പ്രകൃതി കോപിച്ചാൽ എല്ലാം നശിക്കും എന്ന വിശ്വാസം അവരിൽ നിലനിന്നിരുന്നതിനാൽ സസ്യസംരക്ഷണകാര്യങ്ങളിൽ ഇന്നും അവർ അതീവ ശ്രദ്ധാലുക്കളാണ്. ആത്മീയതയുടെ പരിവേഷം നല്കി മലദൈവങ്ങളെ പ്രതിഷ്ഠിച്ച് പണ്ടു കാലത്ത് ഉൾവനങ്ങളിൽ 'ഹോട്ട് സ്പോട്ടു'കളും 'ബയോസ്‌ഫിയർ റിസർവു'കളും തനതു ശൈലിയിൽ ഉണ്ടാക്കി മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലുകൾ തടഞ്ഞ് പ്രകൃതിയെ പരിപൂർണ്ണമായി സംരക്ഷിച്ച പാരമ്പര്യമായിരുന്നു കാണിക്കാരുടേതെന്ന് ബന്ധപ്പെട്ട പഠനങ്ങളിലൂടെ ലേഖകനു വിലയിരുത്താൻ കഴിഞ്ഞിട്ടുണ്ട്.”
|
..Link | |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല















