|
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
|
| 1 | Chumarchithra Kalayile Chaayakkoottukal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"ചുവപ്പ്, മഞ്ഞ, പച്ച, കറുപ്പ്, വെള്ള എന്നിവയാണ് ചുമർചിത്രത്തിൽ ഉപയോഗിക്കുന്ന അഞ്ചു നിറങ്ങൾ. അവയിൽ ചുമപ്പും മഞ്ഞയും ...
"ചുവപ്പ്, മഞ്ഞ, പച്ച, കറുപ്പ്, വെള്ള എന്നിവയാണ് ചുമർചിത്രത്തിൽ ഉപയോഗിക്കുന്ന അഞ്ചു നിറങ്ങൾ. അവയിൽ ചുമപ്പും മഞ്ഞയും കല്ലിൽനിന്നെടുക്കുന്നവയാണ്. കല്ലുവെട്ടുമടകളിലും കുന്നുകളിലും ചുവപ്പ്, മഞ്ഞ എന്നീ കല്ലുകൾ കാണാം. നല്ല മൂപ്പെത്തിയ കല്ലാണെങ്കിൽ നല്ല നിറം കിട്ടും. ഇപ്പോൾ കിട്ടുന്ന ചെമ്മണ്ണിലും നല്ല കല്ലുകൾ കാണാറുണ്ട്. മഞ്ഞക്കാവി, ചുവപ്പുകാവി എന്നിവയും ഈവിധം കല്ലിൽനിന്നെടുക്കുന്നവയാണ്. മൂകാംബി (കുടജാദ്രി) കയിൽ നല്ല ചുവപ്പു-മഞ്ഞക്കല്ലുകൾ ലഭിക്കും. സൗപർണ്ണികയിൽ ചെളിയെല്ലാം പോയി തിളങ്ങുന്ന കല്ലുകൾ കാണാം. ചുവപ്പുകല്ലിൽ പലപ്പോഴും മഞ്ഞയുടെ അംശമുണ്ടാകും. അതുപോലെ മഞ്ഞക്കല്ലിൽ ചുവപ്പിൻ്റെ അംശവും ഉണ്ടാകും. ചുവപ്പിലെ മഞ്ഞഭാഗം ചെത്തിക്കളഞ്ഞ് മഞ്ഞ മാത്രമാക്കിയും കല്ലുകൾ ആദ്യം ശരിയാക്കിയെടുക്കണം. പിന്നീടതു നന്നായി കഴുകി ഒരാഴ്ചയോളം വെള്ളത്തിലിട്ടുവയ്ക്കുക. വെള്ളത്തിൽ കുതിർന്ന കല്ല് ചതച്ച് നന്നായി അരച്ച് വെണ്ണപ്പരുവമാക്കുക. അത് വെള്ളത്തിൽ കലക്കുക. രണ്ടുമൂന്നു മണിക്കൂർ അനക്കാതെ വച്ചാൽ മുകളിലത്തെ വെള്ളത്തിൻ്റെ അടിയിൽ ചെളി ഊറിക്കിടക്കുന്നതു കാണാം. മുകളിലത്തെ വെള്ളം ഊറ്റിക്കളഞ്ഞ് ബാക്കി ലഭിക്കുന്ന നല്ല ചായത്തിൽ വീണ്ടും വെള്ളമൊഴിച്ച് ഊറാൻ വയ്ക്കുക. ഒരു പാത്രം അരച്ചതുണ്ടെങ്കിൽ അഞ്ചു പാത്രം വെള്ളമൊഴിച്ചാണ് ഊറാൻ വയ്ക്കേണ്ടത്.
പല തവണ ചെളികളഞ്ഞ് ഊറിക്കിട്ടുന്ന കുഴമ്പു പരുവത്തിലുള്ള ചായം പരന്ന പാത്രത്തിലുള്ള ചെറിയ തട്ടിൽ പരത്തി അഴുക്കൊന്നും വീഴാതെ ഒരു തുണി ചായത്തിൽ തൊടാത്ത വിധത്തിൽ പാത്രത്തിൻ്റെ മുകളിൽ വിരിച്ച് നിഴലത്തുവച്ച് (വെയിലിലല്ല) കാറ്റിലുണക്കുക. മൂന്നുനാലു ദിവസം കൊണ്ട് ഉണങ്ങിക്കിട്ടും. പിന്നീട് ചെറിയ കഷണങ്ങളായി കത്തികൊണ്ടു മുറിച്ചെടുക്കാം. ഇവ തിരിച്ചും മറിച്ചും നിഴലത്തുവെച്ച് ഉണക്കിയെടുക്കണം. ചുവപ്പും മഞ്ഞയും വെവ്വേറെ ഉണ്ടാക്കി ചെറിയ ചെറിയ കഷണങ്ങളാക്കി പ്രത്യേകം പാത്രങ്ങളിൽ സൂക്ഷിച്ചുവച്ച് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.
പച്ച : നീലയമരിയുടെ ഇലകൾ പറിച്ച് ഒരു പാത്രത്തിലിടുക. ഇതു മുങ്ങത്തക്ക അളവിൽ വെള്ളമൊഴിക്കുക. മൂന്നു നാലു ദിവസം അത് അങ്ങനെ വെള്ളത്തിൽ കിടക്കാൻ അനുവദിക്കുക. അപ്പോഴേക്കും ഇലകൾ ചീഞ്ഞു ശരിയാകും. ഇലകൾ തിരുമ്മിപ്പിഴിഞ്ഞ് അതിന്റെ ചണ്ടി കളയുക. ഈ വെള്ളം അരിച്ചെടുത്തു മൺപാത്രത്തിലൊഴിച്ച് മുകൾഭാഗം തുണികെട്ടി നിലത്തുണക്കുക. പാത്രത്തിൽ മിക്കവാറും കുഴമ്പുപാകത്തിലായിക്കിട്ടിയ ചായം വാഴയിലയിൽ അടപോലെ പരത്തി പൊടിവീഴാതെ തുണി മുകളിലൊരുക്കി (തുണി ചായത്തിൽ തൊടരുത്. തൊട്ടാൽ ചായം തുണിയിൽ പിടിക്കും) നിഴലിൽ കാറ്റത്തുണക്കുക. ഉണങ്ങിക്കഴിഞ്ഞാൽ ചെറിയ പാളികളായി ഇതു കിട്ടും. ഇവ സൂക്ഷിച്ചുവയ്ക്കുക. ഇതിന് നീലയമരിയുടെ നിറമായിരിക്കും. ഇതു പച്ചച്ചായമാക്കാൻ ആവശ്യമുള്ളപ്പോൾ എരുവിക്കറ ചേർക്കുക. കടുംപച്ചയ്ക്ക് നീലയമരി കൂടുതലും ഇളംപച്ചയ്ക്ക് എരുവിക്കറ കൂടുതലും ഉപയോഗിക്കണം. ഇതു പരിചയംകൊണ്ടു മനസ്സിലാക്കേണ്ടതാണ്. നീലയമരിയില ചതച്ച് ചാറെടുത്തുണക്കി എപ്പോൾ വേണമെങ്കിലും ഉപയോഗിക്കത്തക്ക വിധത്തിൽ സൂക്ഷിക്കുന്ന പതിവുമുണ്ട്.
കറുപ്പ്: എള്ളെണ്ണയൊഴിച്ചു തിരി കത്തിച്ച് നാളത്തിനു മുകളിൽ ഒരു മൺപാത്രം കമിഴ്ത്തിവയ്ക്കുക. നാളത്തിന്റെ കരി മൺപാത്രത്തിന്റെ അകത്ത് പറ്റിപ്പിടിച്ചു കിട്ടും. അതു ചുരണ്ടിയെടുത്താൽ കറുത്തചായം ലഭിക്കും.
വെളുപ്പ് : വെളുപ്പ് വെളുത്ത ഭിത്തി പ്രതലംതന്നെയാണ്. എന്നാൽ വെള്ളയ്ക്ക് ഷെയിഡ് കൊടുക്കാൻവേണ്ടി ഒരു പ്രയോഗമുണ്ട്. മേഞ്ഞു
നടക്കുന്ന കറുത്ത പശുവിൻ്റെ (കെട്ടിത്തിറ്റുന്ന പശുവല്ല) ഉണങ്ങാത്ത ചാണകം വെള്ളത്തിൽ കലക്കി ഈരിഴ തുണിയിൽ അരിച്ചെടുക്കുക. ഇതു നിഴലിൽ ഉണക്കി പൊടിയായി സൂക്ഷിക്കുക. ഇത് വെള്ളയ്ക്ക് ഷെയിഡ് കൊടുക്കാൻ ഉപയോഗിക്കുന്നു. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:ചുമർചിത്രങ്ങളുടെ ഭിത്തി, ചായം നിർമാണവിദ്യ (എം. കെ. ശ്രീനിവാസൻ, വിജയകുമാർ മേനോൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 2286 -2288..Link
|
| 2 | Unniyachi Charitham |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"കരിംകൂവളപ്പൂക്കളുടെ നിറമുള്ള കടക്കണ്ണും എള്ളിൻപൂവൊത്ത മൂക്കും കോവൽപ്പഴമോ തൊണ്ടിപ്പഴമോ പോലുള്ള തേനൂറുന്ന ചുണ്ടും മു...
"കരിംകൂവളപ്പൂക്കളുടെ നിറമുള്ള കടക്കണ്ണും എള്ളിൻപൂവൊത്ത മൂക്കും കോവൽപ്പഴമോ തൊണ്ടിപ്പഴമോ പോലുള്ള തേനൂറുന്ന ചുണ്ടും മുല്ലപ്പൂചിരിയും എള്ളിൻനിറമുള്ള പനങ്കുലപോലുള്ള മുടിയും ആലിലയ്ക്കൊത്ത അണിവയറും കദളിവാഴക്കൊത്ത തുടകളും അശോകപ്പൂവിനെ വെല്ലുന്ന ശരീരകാന്തിയും താമരത്തണ്ടൊത്ത നഖങ്ങളും- എന്നിങ്ങനെ ഉണ്ണിയച്ചി പഞ്ചബാണൻ്റെ കേളീരംഗം തന്നെയാണ്. ഒരു സ്ഥിരം മണിപ്രവാള ശൃംഗാരവർണ്ണന.
ചന്ദനത്തിൻ്റെ നിറകാന്തിയുള്ള ഉണ്ണിയച്ചിയുടെ ശരീരത്തിന് ചന്ദനലേപം നല്കുന്ന തണുപ്പും കൂടിയാകുമ്പോൾ, വരണ്ട വേനലിൽ കവിക്ക് ആശ്വാസം ലഭിക്കുന്നു. ചന്ദനം വനവൃക്ഷമാണ്. ഇവിടെ ശൃംഗാരവും വന്യമാകുമ്പോൾ.... മേമ്പൊടിയായി കാരകിലിന്റെ പുകയും അകിലിൻ്റെ കൂട്ടുഗന്ധവും.
വെള്ളത്താമര രാത്രി കൂടുതൽ തിളങ്ങും; ചുകപ്പ് പകലും. കരിംകൂവളം ജലാശയത്തിൽ വളരുന്നു. കൂട്ടത്തിൽ ശൈവലവും (പായൽ) ഉണ്ട്. നിറങ്ങൾ ഉണ്ടാക്കുന്ന സമൃദ്ധി കവിഹൃദയത്തിൽ വല്ലാതെ കടന്നുകൂടിയിട്ടുണ്ട്. പൂന്തേനും പൂമ്പൊടിയും വണ്ടുകളെ വിരുന്നൂട്ടുന്നു. ചെങ്ങഴിനീർപ്പൂവിൻ്റെ വലിയ കേസരങ്ങളിൽ ധാരാളം പൂമ്പൊടിയുണ്ട്. വണ്ടിന് ഈ പുഷ്പവും ഇഷ്ടംതന്നെ മാർകഴിയിൽ ചെങ്ങഴിനീർ പൂക്കൾ സ്ത്രീകൾ ചൂടുന്നതായി 'തിരുപാവ'യിൽ ആണ്ടാൾ പാടുന്നുണ്ട്. ഇന്നു കേരളസ്ത്രീകൾ ചെങ്ങഴിനീർ ചൂടാറില്ല. വംശനാശം നേരിടുന്ന ഈ സസ്യത്തെപ്പോലെ ഈ സംസ്കാരത്തിനും അതു സംഭവിച്ചു.
വരമല്ലികയുടെയും വരിനെല്ലിൻ്റെയും വെളുപ്പിൻ്റെ പവിത്രത, വെയിലത്തു തിളങ്ങുന്ന തിനയുടെ മെഴുപ്പ്, ചിത്രശലഭങ്ങൾക്കു ചേക്കേറാനായി പുന്നപ്പൂക്കൾ, ബാണാകൃതിയിലുള്ള തമ്പകമൊട്ട്, കൊക്കുരൂപത്തിലുള്ള പ്ലാശിൻ്റെയും മുരിക്കിൻ്റെയും പൂക്കൾ, വേഗത്തിൽ വളരുന്ന ചെമ്പരത്തി- ഇതെല്ലാം കവിതയിൽ ശൃംഗാര സൂചകങ്ങളായി വർത്തിക്കുന്നു.
ഉത്തരകേരളത്തിലെ ചില പ്രദേശങ്ങൾ കവി പരാമർശിച്ചിട്ടുണ്ട്. വയനാട്ടിലെ തിരുനെല്ലി ക്ഷേത്രം പ്രസിദ്ധമെന്നപോലെ ബ്രഹ്മഗിരി മലകളിൽ നെല്ലിക്കയും സുലഭമാണ്. 'സ്വാഭാവികമായും കൃഷിക്കു പറ്റിയ ഈർപ്പവും നദീതട സാമീപ്യവുമുള്ള വിഭാഗമാണ് മരുതം' (വാലത്ത്, 1991. പേജ് 22). പക്ഷേ, 'തിരുമരുതൂർ' ഇത്തരമൊരു പ്രദേശത്തിന്റെ സൂചന മാത്രമല്ല. ശ്രീകൃഷ്ണന് ദാമോദരനെന്നു നാമം ലഭിക്കാൻ ഇടയായ കഥയിൽ മരുതുമരങ്ങൾ കടപുഴങ്ങി വീണ സ്ഥലംകൂടിയത്രേ. ശ്രീകൃഷ്ണൻ കടപുഴക്കി വീഴ്ത്തിയതിനാൽ മരുതുമരങ്ങൾക്കും മോക്ഷം സിദ്ധിച്ചിരിക്കും. അങ്ങനെ തിരുമരുതൂരുണ്ടായി. വളപട്ടണത്ത് മരകലം (കപ്പൽ) വരുന്നു. നമ്മുടെ പലവ്യഞ്ജനങ്ങൾ വിദേശത്തേക്ക് കൊണ്ടുപോകുന്നു. കർപ്പൂര മരങ്ങൾ മഹാരാഷ്ട്രയിൽ ധാരാളം ഉണ്ട്. കോൽഹാപൂരിൽനിന്ന് പന്തിലായിനി കൊല്ലം (കൊയിലാണ്ടി) വഴി വളപട്ടണം എത്തുന്നു. തുടർന്നാണ് കപ്പൽയാത്ര.
നാക(ഗ)മരം ശോകനാശിനിയാണ്. നാഗകേസരങ്ങൾ ആയുർവേദത്തിൽ ഉപയോഗിക്കുന്നു. ഇവിടെത്തന്നെ കവി കുങ്കുമ കേസരങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ചെങ്ങഴിനീരിൻ്റെയും താമരയുടെയും കേസരങ്ങളെപ്പറ്റിയും കവി പരാമർശിക്കുമ്പോൾ ഈ അറിവിന് ശാസ്ത്രീയത കൈവരുന്നു. പൂക്കൈത പുഴയുടെ തീരത്ത് കണ്ടൽ പ്രദേശത്തു വളരുന്നതിനാൽ 'കണ്ടൽ മൊട്ട്' ആകുന്നു. അതിൻ്റെ ഇലയോരത്തുള്ള മുള്ളുകൾ ആ പൂ പറിക്കുന്നവർക്ക് ഒരു ഭീഷണിയാണ്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:സസ്യവിജ്ഞാനം ചില പ്രാചീന കാവ്യങ്ങളിൽ മണിപ്രവാള കൃതികളെ ആസ്പദമാക്കി ഒരു സസ്യശാസ്ത്ര അന്വേഷണം (ഡോ. പി. എൻ. ഗണേശ് ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1915-1416..Link
|
| 3 | Unnuneeli Sandesham |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
മേഘസന്ദേശത്തിൻ്റെ ചുവടുപിടിച്ച് ലഭിച്ചിട്ടുള്ള നല്ലൊരു മണിപ്രവാള കാവ്യമാണ് ഉണ്ണുനീലിസന്ദേശം. സാഹിത്യഗുണംകൊണ്ടും മറ്റും ഏ...
മേഘസന്ദേശത്തിൻ്റെ ചുവടുപിടിച്ച് ലഭിച്ചിട്ടുള്ള നല്ലൊരു മണിപ്രവാള കാവ്യമാണ് ഉണ്ണുനീലിസന്ദേശം. സാഹിത്യഗുണംകൊണ്ടും മറ്റും ഏറ്റവും പഠനവിധേയമായിട്ടുള്ള സന്ദേശകാവ്യം മലയാളത്തിൽ ഈ കൃതിയാണ്. തിരുവനന്തപുരം പത്മനാഭപുരം മുതൽ കോട്ടയം കടുത്തുരുത്തിവരെയുള്ള സഞ്ചാരപഥമാണ് സന്ദേശകാരനു സഞ്ചരിക്കാനുള്ളത്. സന്ദേശകാരൻ്റെ സസ്യലോകത്തിലേക്ക് ഒരെത്തിനോട്ടം നടത്താം.
ഇന്ദുക്ഷീരം ചന്ദ്രികയാകാം സോമലതയാകാം. രണ്ടും കാമുകന് ശൃംഗാരലഹരിക്കുള്ള വിഷയംതന്നെ. പക്ഷേ, സോമലത എന്ന് അർത്ഥം കല്പിച്ചിട്ടുള്ളത് അത്ര ശരിയാണോ? ആ കാലത്ത് വേണാട് യാഗഭൂമി ആയിരുന്നോ എന്നു സംശയമാണ്. യാഗവുമായി മാത്രമേ ഈ സസ്യത്തിന് ലഹരിപിടിക്കുന്നുള്ളൂ.
മുല്ലപ്പൂമണം കാമുകിയുടെ ഓർമ്മ ഉണർത്തുന്നു. കുയിലിനു വാസം തേന്മാവ്, വണ്ടുകൾക്ക് പ്ലാശിൻപൂക്കൾ നമ്മുടെ കാമുകൻ ചെമ്പകമരം ചുറ്റി നടക്കുന്നു. ഇലഞ്ഞിക്കു ചുറ്റും ഇളംകാറ്റ്, തത്തമ്മച്ചുണ്ടുപോലെ ചോപ്പിച്ച മുരിക്കിൻ്റെ പൂക്കൾ, രംഗിയേറിയ താമരപ്പൂക്കൾ (കാമദേവൻ്റെ ശരമാണല്ലോ...) ശൃംഗാരത്തിന് മൂർച്ചകൂട്ടുന്ന അന്തരീക്ഷം.
മറ്റുചില വഴിയോരക്കാഴ്ചകൾ. ആമ്പലുപോലെ തിളങ്ങുന്ന ചന്ദ്രകാന്തം. ആനക്കൂട്ടങ്ങൾക്കോ, കുതിരക്കൂട്ടങ്ങൾക്കോ തങ്ങാവുന്ന കൂറ്റൻ മാവുകൾ. പാൽക്കുളങ്ങരയിലേക്കുള്ള വഴിയിൽ പുന്നപ്പൂക്കൾ ഗന്ധം പരത്തുന്നു. ഇവിടെ 'പുന്നപുരം' എന്നൊരു സ്ഥലമുണ്ട്. “പടിഞ്ഞാറേക്കോട്ട വന്നപ്പോൾ ആ പേർ ശോഷിക്കാൻ തുടങ്ങി' യതായി വാലത്ത് (1998 പേജ് 55) കണ്ടെത്തുന്നുണ്ട്. 'ശാലമര'ങ്ങൾ തണൽവൃക്ഷങ്ങളായി നട്ടിട്ടുണ്ട്. ശാലമരം ദക്ഷിണേന്ത്യനല്ല. ഇതെങ്ങനെ ഇവിടെ എത്തി. വിത്ത് കൊണ്ടുവന്നതാകാനിടയില്ല. മരത്തിൽനിന്നും വീണ് ഒരാഴ്ചയ്ക്കകം മുളച്ചില്ലെങ്കിൽ വിത്തിന് ആ കഴിവ് നഷ്ടപ്പെടും. അപ്പോൾ തൈകൾതന്നെയാകാം കൊണ്ടു വന്നിട്ടുള്ളത്.
ഈ ഓടൽനാട്ടിൽ ധാരാളം മുളകളുണ്ട്. മുളവെട്ടുവാനുള്ള അവകാശമാണ് ഓടചാർത്ത്. അടയ്ക്കയും കുരുമുളകും തോണിയിലേറ്റി ദൂരെ ചീനക്കപ്പലിലേക്ക് കൊണ്ടുപോകുന്നു. ശിവന് ജടയിൽ ചൂടുവാൻ തുമ്പപ്പൂവേണം. ശർക്കരയും ചക്കപ്പഴവും ഗണപതിക്ക് ശ്ശി വേണം. തിരുവല്ലഭേശ്വരന് ചന്ദനത്തോടൊപ്പം കർപ്പൂരവും ചേർക്കണം. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് പൂക്കൾ വളർത്തുന്നത് (ഇന്നത്തെ) തിരുനെൽവേലി ജില്ലയിലെ തോവാളത്താണത്രേ. കിണറിൻ്റെ അരമതിലിനും തോവാളമെന്നു പറയും.
സന്ദേശകാരൻ്റെ കൃഷിവിജ്ഞാനം : രണ്ടു തെങ്ങുകൾക്കിടയിൽ മൂന്നു കവുങ്ങ് ലംബമായി നടാം. വളർകദളിയും ചിങ്ങനും രണ്ടുതരം വാഴകളാണ്. വഴുതിനകൃഷിയും പരാമർശിച്ചിട്ടുണ്ട്. നാകിലം- നാകമെന്നാൽ കീരി -കീരിക്ക് സംരക്ഷണം നല്കുന്ന ചെടി നാകിലം-ചിറ്റരത്ത, കീരി ഔഷധസസ്യങ്ങൾ പറിക്കാൻപോയ ഒരു നാടോടിപ്പാട്ടുണ്ട്.
സന്ദേശകാരൻ തൻ്റെ അങ്ങാടിവിവരണം ഒറ്റ ശ്ലോകത്തിൽ ഒതുക്കുന്നു. മന്ദാക്രാന്തയിൽ ഒതുങ്ങുന്ന മട്ടിലുള്ള പേരുകളേ കവി ഉപയോഗിച്ചിട്ടുള്ളൂ (ഒതുങ്ങാത്ത ചില വിഷയങ്ങൾ ഉദ്ദണ്ഡൻ ശുക സന്ദേശത്തിൽ പ്രയോഗിച്ചിട്ടുള്ള വിശേഷം വി.കെ.എൻ. 'നായർ സംബന്ധം' എന്നൊരു ചെറുകഥയിൽ പറയുന്നുണ്ട്).
"ഏലം കോലം കടുകൂതകരം കുന്തിരിക്കുന്തിരിക്കം
ചോനപ്പുല്ലും ചുകിലുമകുലും നാകിലം തുത്തിനാകം തീമ്പുകഞ്ചാവുലുവവിടയം മാഞ്ചിമഞ്ചെട്ടികൊട്ടം
ചാതിക്കായും പലവുമവിടെക്കാണലാം തേ മരുന്നും."
ഇന്നത്തെ ജൈവവൈവിധ്യവിജ്ഞാനത്തിനു മുതൽക്കൂട്ടാണ് സന്ദേശകാരന്റെ നെല്ലിനങ്ങളെക്കുറിച്ചുള്ള ശ്ലോകം. നമുക്കു നഷ്ടപ്പെട്ടിട്ടുള്ള, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നെല്ലിനങ്ങൾ എത്രയാണ്!
"കൂരൻ ചോഴൻ പഴവരി കുറക്കൊങ്ങണം വെണ്ണകണ്ണൻ
മോടൻ കാടൻ കുറുവ കൊടിയൻ പങ്കിപൊങ്കാളി ചെന്നെൽ ആനക്കോടൻ കിളിയിറ കനങ്ങാരിയൻ വീരവിത്തൻ
കാണാം മറ്റും പലവിധമുടൻ നെല്ലു കല്യാണകീർത്തേ"
നെല്ല് മംഗളദായിനിയാണ്. 'കല്യാണകീർത്തേ' എന്നത് ഉണ്ണുനീലിക്കും നെല്ലിനും ചേരും."
Show more
|
. ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:സസ്യവിജ്ഞാനം ചില പ്രാചീന കാവ്യങ്ങളിൽ മണിപ്രവാള കൃതികളെ ആസ്പദമാക്കി ഒരു സസ്യശാസ്ത്ര അന്വേഷണം (ഡോ. പി. എൻ. ഗണേശ്) ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1417-1419..Link
|
| 4 | Unnichiruthevi Charitham |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
തെക്കേ മലബാറിലെ പൊന്നാനിപ്രദേശത്ത് ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ നാട്ടിലാണ് കഥ നടക്കുന്നത്. ഈ കൃതിയിൽ സസ്യങ്ങളെക്കുറി...
തെക്കേ മലബാറിലെ പൊന്നാനിപ്രദേശത്ത് ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ നാട്ടിലാണ് കഥ നടക്കുന്നത്. ഈ കൃതിയിൽ സസ്യങ്ങളെക്കുറിച്ചുള്ള പരാമർശം പൊതുവെ കുറവാണ്. ഗ്രാമകേന്ദ്രമായ ശുകപുരം ദക്ഷിണാമൂർത്തിക്ഷേത്രക്കുളത്തിൽ താമര ഇപ്പോഴും കാണാം. പരമശിവൻ്റെ നയനങ്ങൾക്ക് മേന്തോന്നി(കുരണ്ട)പ്പൂവിന്റെ സൗന്ദര്യമാണ്. അവിടെ വിഷവും സൂചിതമാകുന്നുണ്ടോ? ശുകപുരത്തെ അഷ്ടബ്രാഹ്മണ ഗൃഹങ്ങൾ താമരപ്പൂവിൻ്റെ ഇതൾപോലെ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഇല്ലത്തിനുചുറ്റും വിടർന്നു നില്ക്കുന്നു.
അരണി (പ്ലാശ്) കടഞ്ഞ് അഗ്നിയുണ്ടാക്കി, ദർഭ പവിത്രമാക്കി ധരിച്ച്, സോമപാനം ചെയ്ത് യാഗം നിർവഹിക്കുന്നു. മറ്റൊരിടത്ത് ചമതയും ദർഭയും ധരിച്ച് ആടിനെ ഹോമിക്കുന്ന ബ്രാഹ്മണരെ കവി ശകാരിക്കുന്നുണ്ട്.
കാട്ടുകരിമ്പ് വയലരികിൽ (തോട്ടിൻവക്കത്ത്) വെള്ള പൂങ്കുലകളുമായി കാറ്റത്ത് വെഞ്ചാമരം വീശുന്നു. തുറസ്സായ സ്ഥലത്ത് കൊന്നയും മന്ദാരവും വളരുന്നു. കവുങ്ങിൽ വെറ്റിലക്കൊടി പടരുന്നു. ചുരുളൻ വെറ്റിലയ്ക്ക് എരിവു കൂടും. കരിമ്പും തമ്പകവും പരാമർശിച്ചിട്ടുണ്ട്. ആ കാലത്ത് കരിമ്പുകൃഷി ഉണ്ടായിരിക്കാം! കരിമ്പനക്കൂട്ടങ്ങൾ പൊതുവേ കുറവാണ്. കരിങ്കൂവളം, നൈതൽ, ആമ്പൽ, താമര ഈ ജലാശയസസ്യങ്ങളെ ഒന്നിച്ചാണു പരാമർശിക്കുന്നത്. 'കാതോളം വിലസും കടാക്ഷമിഴി'ക്ക് കരിങ്കൂവളപ്പൂവിൻ്റെ രൂപവും നിറവുമാണ്. സ്ത്രീസൗന്ദര്യവും പൂക്കളും തമ്മിൽ ഈ കവിയും സാമ്യത കാണുന്നുണ്ട്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:സസ്യവിജ്ഞാനം ചില പ്രാചീന കാവ്യങ്ങളിൽ മണിപ്രവാള കൃതികളെ ആസ്പദമാക്കി ഒരു സസ്യശാസ്ത്ര അന്വേഷണം (ഡോ. പി. എൻ. ഗണേശ് ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം1419..Link
|
| 5 | Unniyaadi Charitham |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
'ഉണ്ണിയാടീചരിതം' എഴുതിയത് കോട്ടയം അടുത്തുള്ള മംഗനത്തെ ദാമോദരചാക്യാരാണെന്ന് ഉള്ളൂർ രേഖപ്പെടുത്തുന്നു. ആ ചാക്യാർ ക...
'ഉണ്ണിയാടീചരിതം' എഴുതിയത് കോട്ടയം അടുത്തുള്ള മംഗനത്തെ ദാമോദരചാക്യാരാണെന്ന് ഉള്ളൂർ രേഖപ്പെടുത്തുന്നു. ആ ചാക്യാർ കുടുംബത്തിന്റെ പേര് എന്താണ്? 'ഉണ്ണുനീലി സന്ദേശത്തിൽ ഉണ്ണിയാടിയെക്കുറിച്ച് പരാമർശം കാണാം. 14-ാം നൂറ്റാണ്ടിലെ ചില രാഷ്ട്രീയ-സാംസ്കാരിക വിഷയങ്ങൾ ഇതിൽ കാണാം.
പാരിജാതം ലതയെന്നും, മരമെന്നും കവി. രക്തചന്ദനം അരച്ച് ദേവനു ചാർത്താറുണ്ട്. ഈ മരം ആന്ധ്രാപ്രദേശത്താണു സുലഭം. താമരത്തണ്ടുമായി ഐരാവതം കളിക്കുന്നു. വടം (പേരാൽ), പദളം (പാതിരി), ചലപല്ലവം (അരയാൽ), നവകേസരം (പുന്ന), പനസം (ചക്ക), വെള്ളമന്ദാരം എന്നിവ ഉദ്യാനവൃക്ഷങ്ങളിൽപ്പെടുന്നു. നദീതീരത്ത് ഞാവൽമരം ഉണ്ട് (പഞ്ചതന്ത്രത്തിലെ കുരങ്ങനും നക്രവും കഥ ഓർമ്മവരുന്നു). ഇവിടെയും ശിവൻ തുമ്പപ്പൂക്കുടം ചൂടുന്നുണ്ട്.
മന്ത്രാങ്കം കൂടിയാട്ടത്തിൽ ഒരു അങ്ങാടി വർണ്ണന ഉണ്ട്. തൃശ്ശൂർ ജില്ലയിലെ പാവറട്ടിക്കടുത്തുള്ള മറ്റം പ്രദേശത്തുള്ള അങ്ങാടിയാണ് ചാക്യാർ വിവരിക്കുന്നത്. ഇന്ന് സുലഭമായിട്ടുള്ള പല പഴങ്ങളും ആ കാലത്ത് ഉണക്കിയ വിഭവങ്ങളായിരുന്നു. പച്ചക്കറി, സംഗീത ഉപകരണങ്ങൾ, വീട്ടുസാമാനങ്ങൾ, ആയുധങ്ങൾ, മരുന്നുകൾ എന്നിങ്ങനെ ഈ ലിസ്റ്റ് നീളുന്നു. അവയിലെ സസ്യങ്ങൾ മാത്രം ഇവിടെ കൊടുക്കുന്നു.
മാങ്ങ, തേങ്ങ, ഇളനീർ, ചൂരൽ, ചൊരക്ക, സൂര്യകാന്തം, ചീര, മുരിങ്ങ, പുളിങ്ങ, വറുത്തരി, മുപ്പലി, കരിമ്പ്, പിരമ്പ് (വണ്ണം ചൂരൽ), അമ്പഴം, അലങ്ങ, പടവലം, കോലി (ലന്തപ്പഴം), വാഴപ്പഴം, കൂർക്ക, വാഴയില, തേയിലപ്പെട്ടി, പരുത്തി, ശർക്കര, വെളിച്ചെണ്ണ, ഗോതമ്പ്, കടല, വേലം, കോലം, മഞ്ചി, തിരുവട്ടുപയിൻ, വിഴാലരി, ചീരകം, മുതിര, ഉഴുന്ന്, താതിരി, തിപ്പലി, മുന്തിരിങ്ങ, അത്തി, നാഗപ്പൂവ്, ഗുൽഗുലു, മഞ്ഞൾ, മരമഞ്ഞൾ, ജാതിക്ക, തക്കോലം, ചതകുപ്പ, കരയാമ്പൂ, ചൊവ്വാലിക്കൊടി, നീലം, അമുക്കുരം, അതിവിടയം, ചെറുതേക്ക്.
ഉപ്പുവെള്ളത്തിൽ വളരുന്നതത്രേ കഴമയരി, പെരുങ്കായം കച്ചവടത്തിന് പ്രത്യേകകൂട്ടർ വരും-രാമാർ. രാമഠം = പെരുങ്കായം. അത് രാജസ്ഥാൻ മുതൽ പടിഞ്ഞാറോട്ട് വരണ്ടപ്രദേശങ്ങളിൽനിന്നുമാണ് ലഭിച്ചിരുന്നത്."
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:സസ്യവിജ്ഞാനം ചില പ്രാചീന കാവ്യങ്ങളിൽ മണിപ്രവാള കൃതികളെ ആസ്പദമാക്കി ഒരു സസ്യശാസ്ത്ര അന്വേഷണം (ഡോ. പി. എൻ. ഗണേശ് ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം1420..Link
|
| 6 | Thathem Mainem |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
തത്ത:
"തത്തമ്മയെന്ന് സന്തോഷത്തോടെ, സ്നേഹത്തോടെ കുട്ടികൾ വിളിക്കുന്ന ഓമനപ്പക്ഷിയാണിത്. പലതരം തത്തകൾ നമ്മുടെ കുട്ട...
തത്ത:
"തത്തമ്മയെന്ന് സന്തോഷത്തോടെ, സ്നേഹത്തോടെ കുട്ടികൾ വിളിക്കുന്ന ഓമനപ്പക്ഷിയാണിത്. പലതരം തത്തകൾ നമ്മുടെ കുട്ടികളുടെ പാഠപുസ്തകത്തിൽ കയറിയിരുപ്പുണ്ട്. അവയ്ക്കെല്ലാം കൂടി 'പാരറ്റ്' എന്ന പേരാണ് പഠിച്ചുവെച്ചിരിക്കുന്നത്. ഭാരതത്തിലുള്ള ഇത്തരം പക്ഷികളുടെ ശരിയായ പേര് 'പാരക്കീറ്റ്' എന്നാണ്.
പവിഴനിറക്കൊക്കും, പച്ചനിറത്തിലുള്ള ഉടലും കഴുത്തിലെ ചുവന്ന വളയവും തത്തക്കിളിയെ അതിസുന്ദരനാക്കുന്നു. കതിർ പഴുത്ത പാടത്ത് കതിർക്കുല കൊത്തിയെടുത്ത് പറന്നുയരുന്ന തത്ത കർഷക മനസ്സിന് വേദന നൽകുന്നു. പ്രത്യേകിച്ച് മലയോരപ്രദേശങ്ങളിൽ. ഒരു സെക്കന്റുകൊണ്ട് കതിർക്കുലയുമായി കടന്നുകളയുന്ന കള്ളനാണ് തത്ത.
പനയിലെയും തെങ്ങിലെയും മുളങ്കൂട്ടങ്ങളിലെയും പൊത്തുകളിലാണ് താമസം. ശാസ്ത്രീയനാമം സിറ്റക്കുലാക്രമേരി. തത്തയുടെ കുടുംബനാമം സിറ്റാസിഡേ എന്നാണ്.
അനുകരണശേഷിയും മനുഷ്യരോടുള്ള ഇണക്കവും മറ്റു പക്ഷികളെക്കാൾ കൂടുതലാണ്. തത്തകളെ കൂട്ടിലാക്കി വളർത്തി സംസാരിപ്പിക്കുന്നത് മനുഷ്യരുടെ ഒരു വിനോദമാണ്. കൂട്ടിലാക്കിയ തത്തയെ കൊണ്ടുനടന്ന് 'പക്ഷിശാസ്ത്രം' എന്ന പേരിൽ ഫലം പറഞ്ഞ് ഉപജീവനം നടത്തുന്നവരും നമുക്കു ചുറ്റുമുണ്ട്.
നെൽക്കർഷകർക്ക് കതിർക്കുല നഷ്ടപ്പെടുന്ന സങ്കടകരമായ അവസ്ഥ സൃഷ്ടിക്കുമെങ്കിലും തത്ത ഒരു ഓമനതന്നെയായി മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു.
മൈന:
മൈനകൾ ഒമ്പതുതരം ഉണ്ടെന്നു പറയുന്നു. കേരളത്തിൽ കാണുന്നത് രണ്ടോ മൂന്നോ തരം മാത്രം. 'നാട്ടുമൈന', 'കാട്ടുമൈന', 'കിന്നരിമൈന', 'കറുപ്പുതലയൻമൈന' എന്നിവയാണിത്. നെൽപ്പാടങ്ങളിലേക്ക് പറന്നെത്തുന്നത് നാട്ടുമൈന മാത്രം.
കണ്ണിനോടനുബന്ധമായി പിന്നിലേക്ക് പരന്ന മഞ്ഞപ്പൊട്ടിന്റെ ചന്തവും ചുവപ്പിൽ തുടങ്ങി മഞ്ഞയിൽ അവസാനിക്കുന്ന കൊക്കും, കറുപ്പിലേക്ക് പടർന്നു കയറുന്ന നിറവും വാലറ്റത്തിന് മുകളിലായി വെളുപ്പുനിറവും മൈനയെ മനോഹരിയാക്കുന്നു. ചെറുപുഴുക്കൾ, പാറ്റകൾ, ചെറുധാന്യങ്ങൾ എന്നിവയാണ് ആഹാരം.
പലതരം ശബ്ദങ്ങൾ അനുകരിക്കുവാൻ മൈനയ്ക്ക് കഴിയും. നാട്ടിൻപുറങ്ങളിൽ 'കാറുവാൻ' എന്ന പേരിൽ അറിയപ്പെടുന്നു. കീടനിയന്ത്രണത്തിന് കർഷകന് സഹായിയായി വർത്തിക്കുന്നു. കൊതുകിനെ വീടുകളിൽ വന്ന് പിടിക്കുന്നതിനും ഈ പക്ഷിക്ക് താത്പര്യമുണ്ട്. അതിനായി മൈനയെ വീടുകളിൽ വളർത്തുന്നവരും ഉണ്ട്. മരപ്പൊത്തുകളിലാണ് കൂടുവയ്ക്കാറുള്ളത്. 'സ്ടർത്തിഡേ' കുടുംബാംഗമാണ്.
കൊയ്ത്തുകാലങ്ങളിൽ പാടശേഖരങ്ങളിൽ കൂട്ടംകൂട്ടമായി ഇരപിടിക്കാനായി എത്തിച്ചേരുന്നു. കൊയ്യുമ്പോൾ കണ്ടങ്ങളിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പുല്പോന്തും പാറ്റയും
മൈനയുടെ പിടിയിൽനിന്നും രക്ഷപ്പെടുകയില്ല. ധൈര്യത്തിൽ കാറുവാൻ ചില്ലറക്കാരനൊന്നുമല്ല. പരുന്തിനോടും കൂമനോടും കാക്കയോടുപോലും എതിരിടുമ്പോൾ കാണിക്കുന്ന വീറും വാശിയും കാണേണ്ടതുതന്നെയാണ്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: പാടത്തെ പറവകൾ (കെ. വിശ്വം), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1507-1508..Link
|
| 7 | Mayilppeeli |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"പുണ്യപക്ഷിയായി കരുതുന്ന മയിലിനെ ആരും കൊല്ലാറില്ല. കൊന്നാൽ ആ പാപം തീർക്കാൻ ക്ഷേത്രത്തിൽ പോയി ഇന്ദ്രനെ ധ്യാനിച്ച് പാ...
"പുണ്യപക്ഷിയായി കരുതുന്ന മയിലിനെ ആരും കൊല്ലാറില്ല. കൊന്നാൽ ആ പാപം തീർക്കാൻ ക്ഷേത്രത്തിൽ പോയി ഇന്ദ്രനെ ധ്യാനിച്ച് പാപപരിഹാരകർമ്മം ചെയ്യാറുള്ളതായി മുതിർന്നവർ പറയുന്നു. ഇതിനു പിന്നിൽ ഒരു കഥയുണ്ട്. ഭൂമിയിലെ രാജാക്കന്മാരെ ജയിക്കാനായി ഒരിക്കൽ രാവണൻ പുഷ്പകവിമാനത്തിൽ യാത്ര തിരിച്ചു. 'ഉശിരവീരം' എന്ന താഴ്വരയിൽ ചെന്നിറങ്ങിയ രാവണൻ അവിടെ ഒരാശ്രമത്തിൽ യാഗം നടക്കുന്നത് കണ്ട് അവിടേക്ക് ചെന്നു.
രാവണനെ കണ്ട മാത്രയിൽ അവിടെ സന്നിഹിതരായിരുന്ന ഇന്ദ്രാദിദേവകൾ ഓരോരോ വേഷം ധരിച്ച് രക്ഷപ്പെട്ടു. ഇന്ദ്രനു കിട്ടിയ വേഷം മയിലിന്റേതാണ്. അന്നുമുതൽ ഇന്ദ്രന് മയിലിനോട് ഒരു പ്രത്യേക മമത ഉണ്ടായി. മയിലിനെ ഇങ്ങനെ അനുഗ്രഹിക്കുകയും ചെയ്തു. “നിങ്ങൾക്ക് യാതൊരു അസുഖവും ഉണ്ടാകില്ല. നിങ്ങളെ ആരും കൊല്ലില്ല. അഥവാ കൊന്നാൽ അയാളുടനെ മരിക്കും." മിക്കവാറും സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ മയിലിനെ വളർത്തുന്നുണ്ട്. തിരുവിതാംകൂർ പ്രദേശത്തെ സുബ്രഹ്മണ്യക്ഷേത്രങ്ങളിലെ ഒരനുഷ്ഠാനകലയാണ് മയിലാട്ടം. മുഖത്തു തേപ്പും കിരീടവും കൊക്കും പീലിച്ചിറകുമാണ് വേഷം.
മയിൽ പീലി വിരിച്ചാടിയാൽ മഴ പെയ്യും എന്ന് കരുതുന്നു. ഇവയെക്കാൾ കൗതുകകരമായ വിശ്വാസം കുട്ടികൾക്കിടയിലുണ്ട്.
മയിൽപ്പീലി മാനം കാണാതെ സൂക്ഷിച്ചാൽ പെറ്റു പെരുകും എന്ന് വിശ്വസിച്ച് എത്രയോ നാളുകൾ പുസ്തകത്താളുകൾക്കിടയിൽ മയിൽപ്പീലി സൂക്ഷിച്ചിട്ടുണ്ട്! നമ്മിലെ മധുരോദാരമായ ഓർമ്മകൾക്കും വർണ്ണശബളമായ സ്വപ്നങ്ങൾക്കും ഒരു നനുത്ത മയിൽപ്പീലിസ്പർശമാണല്ലോ ഉള്ളത്. പീലി വിരിച്ചാടുന്ന മയിലിനെ സ്വപ്നത്തിൽ ദർശിക്കുന്നത് ഉള്ളിലുള്ള അഹങ്കാരത്തിൻ്റെ പ്രതിഫലനമാണത്രേ! "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: പക്ഷികൾ ഗ്രാമങ്ങളിൽ (ജീജ തോട്ടയ്ക്കാട്ടുകര ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1968 - 1469 ..Link
|
| 8 | Thiruvonam |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
" ലോകങ്ങളും അടക്കിവാണിരുന്ന, ഐശ്വര്യപൂർണ്ണമായി രാജ്യം ഭരിച്ചിരുന്ന മഹാബലി ചക്രവർത്തിയുടെ ഓർമ്മയ്ക്കായി ഓണം ആഘോഷിച്ച...
" ലോകങ്ങളും അടക്കിവാണിരുന്ന, ഐശ്വര്യപൂർണ്ണമായി രാജ്യം ഭരിച്ചിരുന്ന മഹാബലി ചക്രവർത്തിയുടെ ഓർമ്മയ്ക്കായി ഓണം ആഘോഷിച്ചിരുന്നു.
(വാമനാവതാരം ചിങ്ങമാസത്തിലാണ് എന്നു മാത്രമേ പ്രത്യേകതയുള്ളൂ.)
ചടങ്ങ്:
പൂശേഖരണം: (ചിങ്ങമാസത്തിൽ കുട്ടികളുടെ കൂട്ടുകാർ ശലഭങ്ങളും പുഷ്പങ്ങളും വണ്ടുകളുമാണെന്ന് സങ്കല്പം)
തെക്കേ മലബാർ: ബ്രാഹ്മണരും അമ്പലവാസികളും അത്തം മുതൽ തൃക്കാക്കരയപ്പനെ വെച്ച് പൂജിക്കുന്നു. അത്തം - 3 മൂലത്തിന് - 6, പൂരാടം - 7. ഉത്രാടം - 9, തിരുവോണം 20 + 1 മാവേലി
ചാലിയാർ വക്കത്ത് മഞ്ഞൾ പുരട്ടി വസ്ത്രം വെച്ച് ഓണം വയ്ക്കുന്നു.
വടക്കേ മലബാർ: ആശാരി - പലക, കരുവാൻ - കത്തി, തട്ടാൻ മോതിരം (തെക്ക് മലബാർ) എന്നിവ വയ്ക്കുന്നു. ഇത് വ്യവസായങ്ങൾക്കുള്ള പ്രാധാന്യം കാണിക്കുന്നു.
പൂവിളിയും വില്ലുകൊട്ടലും പ്രധാനം - വാതിലടച്ച് കതകിൽ മുട്ടി "തൃക്കാക്കരയപ്പാ മാവേലി വന്നോ പോയോ" എന്ന് 3 പ്രാവശ്യം (കൊച്ചിയിൽ) ചോദിക്കും.
വടക്ക്: ചിങ്ങമാസത്തിൽ പൂവിടൽ, കൃഷ്ണപ്പാട്ടു വായന എന്നിവ പ്രധാനം.
പൂവിടുന്നത് ഇവിടെ ശ്രീഭഗവതിക്കാണ്. അത്തം, മൂലം ഇവ പ്രധാനമായി ആഘോഷിക്കുന്നു. ഓണത്തല്ല് പ്രധാനം.
ഓണത്തിന് മിക്ക സ്ഥലത്തും ഊഞ്ഞാലാട്ടം, കണ്ണനാമുണ്ണി കളി, കമ്പിത്താലം, ആട്ടക്കളം കുത്തുക, ഓണവില്ലടിക്കുക, പന്തുകളി ഇവയും ഉണ്ട്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:പാട്ടുകളിലെ പൂക്കൾ (ഉഷ വി.ജി.), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1551..Link
|
| 9 | Suryakaanthiem Thumbappoovum |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"സൂര്യന് അഭിമുഖമായി നിൽക്കുന്ന സൂര്യകാന്തിക്ക് തപസ്സിൻ്റെ ചരിത്രമാണ് പറയാനുള്ളത്. പൂക്കളുടെ റാണിയും രാജാവുംകൂടി നാട...
"സൂര്യന് അഭിമുഖമായി നിൽക്കുന്ന സൂര്യകാന്തിക്ക് തപസ്സിൻ്റെ ചരിത്രമാണ് പറയാനുള്ളത്. പൂക്കളുടെ റാണിയും രാജാവുംകൂടി നാട്ടിലുള്ള എല്ലാ പൂക്കളുടെയും വിവാഹം നടത്താൻ തീരുമാനിച്ചത്രേ. എല്ലാവരും അവരവരുടെ വധുവിനെ തെരഞ്ഞെടുത്തു. എന്നാൽ സൂര്യകാന്തിയെ ആരും തെരഞ്ഞെടുത്തില്ല. അവൾ സങ്കടത്തോടെ വനദേവതയെ പ്രാർത്ഥിച്ചു. ദേവി പ്രത്യക്ഷപ്പെട്ട് എന്ത് വരമാണ് വേണ്ടതെന്ന് അന്വേഷിച്ചു. സൂര്യകാന്തി പറഞ്ഞു: “എനിക്ക് നല്ലൊരു ഭർത്താവിനെ വേണം. അയാൾ ശ്രേഷ്ഠനും എല്ലാവരെക്കാളും വലിയവനുമാകണം. മാത്രമല്ല എല്ലാവരും ആശ്രയിക്കുന്നവനുമാകണം." അങ്ങനെയൊരാളുണ്ടെങ്കിൽ അത് സൂര്യഭഗവാൻ മാത്രമാണ് എന്നു മനസ്സിലാക്കിയ വനദേവത, സൂര്യദേവനെ വരമായി നൽകാനുള്ള കഴിവൊന്നും തനിക്കില്ലെന്ന് വ്യക്തമാക്കി, നിരന്തര പ്രയത്നത്തിലൂടെ ദേവനെ ലഭിക്കുമെന്നും അതിനായി തപസ്സു ചെയ്യണമെന്നും പറഞ്ഞു. സൂര്യകാന്തി അന്നുമുതൽക്ക് സൂര്യനെ നോക്കി തപസ്സു ചെയ്യുകയാണ്. ഇന്നും ആ തപസ്സ് തുടരുന്നു.
തുമ്പപ്പൂവിന്റെ കഥ ഓണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഓണപ്പൂക്കളത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യാറുള്ള തുമ്പപ്പൂവ് ചെറുതാണല്ലോ. എന്നാൽ നിറത്തിലും ഗുണത്തിലും മുമ്പിലുമാണ്. തുമ്പപ്പൂവിൻ്റെ പരിശുദ്ധിയും എളിമയും ചൂണ്ടിക്കാണിക്കുന്നതാണ് ഇതിനെക്കുറിച്ചുള്ള വിശ്വാസങ്ങൾ. നിറയെ പൂക്കളുള്ള പൂന്തോട്ടം. വിടർന്ന് സൗരഭ്യം പരത്തി നിൽക്കുന്ന പൂക്കൾ അന്യോന്യം മത്സരിക്കുകയാണ്. പൂക്കളിൽ ആരാണ് സുന്ദരിയെന്നതാണ് പ്രശ്നം. ഓരോ പൂക്കളും താനാണ് സുന്ദരി എന്നവകാശപ്പെടുന്നു. ഈ സന്ദർഭത്തിലാണ് മഹാബലി കടന്നുവരുന്നത്. മഹാബലി എല്ലാ പൂക്കളെയും നോക്കി കണ്ടു. ഒരു മൂലയിലായി ഈ ബഹളത്തിലൊന്നും പെടാതെ മാറിനിൽക്കുന്ന തുമ്പപ്പൂവ് മഹാബലിയുടെ ശ്രദ്ധയിൽ പെട്ടു. തുമ്പപ്പൂവിന്റെ വിശുദ്ധി കണ്ട മഹാബലി ആ പൂവിനെ തന്റെ മൂർദ്ധാവിലണിഞ്ഞുവെന്നാണ് വിശ്വാസം.
പൂങ്കാട്ടിലുള്ള പൂക്കളെല്ലാം തുമ്പപ്പൂവിനെ കുഞ്ഞാ കുഞ്ഞാ എന്നു വിളിച്ച് കളിയാക്കിയെന്നും പരിഹാസം സഹിക്കവയ്യാതെ വനദേവതയെ പ്രാർത്ഥിച്ച് പ്രത്യക്ഷപ്പെടുത്തി അനുഗ്രഹം വാങ്ങിയെന്നുമാണ് മറ്റൊരു കഥ. തുമ്പപ്പൂ കൂടുതൽ സുന്ദരനാകട്ടെയെന്നും ഓണക്കാലത്ത്, ഏറ്റവും പ്രാധാന്യമുള്ളതായിത്തീരട്ടെ എന്നും വനദേവത അനുഗ്രഹിച്ചുവത്രേ. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: പൂവ് - സമർപ്പണത്തിന്റെ മാധ്യമം (ഗീത പി. കോറമംഗലം), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1566..Link
|
| 10 | Aachaarakkulikal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"നാട്ടുസംസ്കൃതികളിലെയും നാട്ടുജീവിതത്തിലെയും പ്രകൃതിസഹജമായ കുളിരീതികൾ ബാത്ത്ടബ്ബുകളിലേക്കും ഷവറിലേക്കും...
"നാട്ടുസംസ്കൃതികളിലെയും നാട്ടുജീവിതത്തിലെയും പ്രകൃതിസഹജമായ കുളിരീതികൾ ബാത്ത്ടബ്ബുകളിലേക്കും ഷവറിലേക്കും ഏകീകരിക്കപ്പെടുകയും താളികളുടെ വൈവിധ്യങ്ങൾ, കുത്തകകളുടെ രസതന്ത്രജന്യമായ സോപ്പുകൾക്ക് വഴിമാറുകയും ചെയ്യുന്നു. കൃത്രിമ ജലാശയങ്ങളിലെ വിലപിടിപ്പുള്ള നീന്തൽ സ്നാനങ്ങൾ ചന്തയിൽ വില്പനയ്ക്കെത്തിയിരിക്കുന്നു. നാട്ടുജീവിതത്തിൽ പിറന്നുവീഴുന്ന കുഞ്ഞിനെ കുളിപ്പിച്ചുകൊണ്ടാണ് നാം വരവേൽക്കുക. കുഞ്ഞിനെ എണ്ണതേച്ച് നിത്യവും കുളിപ്പിക്കുക പ്രധാനപ്പെട്ട ഒരു നാട്ടാചാരമാണ്. കുളിപ്പിക്കുന്നതിൽ പതിച്ചികൾ അല്ലെങ്കിൽ വയറ്റാട്ടികൾക്ക് പ്രത്യേകം വിരുതുണ്ടാവും. കുട്ടിയുടെ കൺപോളയ്ക്കു മീതേ ആവശ്യാനുസൃതം തള്ളവിരൽ കൊണ്ടു തഴുകിയും മൂക്ക് നീണ്ടുവരാൻ പാകത്തിൽ രണ്ടു വിരലുകൾകൊണ്ട് സാവകാശം മുന്നിലേക്ക് നയിച്ചും അങ്ങനെ അത് പുരോഗമിക്കുന്നു. വിരലുകൾ നിവർത്തി വിരിച്ചും മലർത്തിയും കമിഴ്ത്തിയുമുള്ള കുളിപ്പിക്കൽ വശമുള്ള പതിച്ചികളുടെ എണ്ണം ഒടുങ്ങുന്നു. പച്ചമഞ്ഞൾ, കസ്തൂരിമഞ്ഞൾ, ചെറുപയർപൊടി, രക്തചന്ദനം തുടങ്ങിയവ ത്വക്കിൻ്റെ ആരോഗ്യത്തിനായി ഉപയോഗിക്കുന്നു (ഇന്ന് അത് സോപ്പുകുത്തകകൾ ഏറ്റെടുത്തുകഴിഞ്ഞു).
പ്രസവിച്ച അമ്മയെ സംബന്ധിച്ചിടത്തോളം കുളി സുപ്രധാനമായ ഒരു ചടങ്ങുതന്നെയാണ്. 28-ാം ദിവസമോ 40-ാം ദിവസമോ ചൂടു വെള്ളത്തിലോ വിവിധതരം വേതുവെള്ളത്തിലോ കുളിക്കുന്നു. ബന്ധുമിത്രാദികളുടെ സാന്നിധ്യം സാധാരണമായിരിക്കും. സ്ത്രീകളുടെ ആർത്തവകാലത്തിൻ്റെ അറുതിയിലെ കുളിയും സർവ്വസാധാരണമാണ്. കുളിയുടെ അർത്ഥംതന്നെ മാറുന്നു. വിശേഷദിവസങ്ങൾ, ജന്മദിനം, ഉത്സവദിനങ്ങൾ, ആചാരാനുഷ്ഠാനങ്ങളുള്ള അവസരങ്ങൾ എന്നിങ്ങനെ പ്രധാന കാര്യങ്ങൾക്കെല്ലാം 'കുളി' ശരീരത്തിൻ്റെ മാത്രമല്ല, മനസ്സിൻ്റെകൂടി ശുദ്ധിയായി പരിണമിക്കുന്നതു കാണാം. എല്ലാ ജാതിമതസ്ഥർക്കും ഇതൊരുപോലെതന്നെ. ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനും കുളി ഏകദേശം നിർബന്ധംതന്നെയാണ്.
മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം സുന്നത്തിൻ്റെ ശേഷമുള്ള ദിവസങ്ങൾ (സാധാരണയായി ഏഴു ദിവസങ്ങൾ) കഴിഞ്ഞാൽ കുളിച്ച് വൃത്തിയായി പുതുവസ്ത്രങ്ങൾ ധരിക്കുന്നു. അതുപോലെ നോമ്പുകാലത്തിന്റെ തലേദിവസം ഒരു നനച്ചുകുളിയുണ്ട്. വീട്ടിലെ സ്ത്രീകളാണ് ഈ ഗാർഹിക ശുദ്ധീകരണത്തിന് നേതൃത്വം കൊടുക്കുന്നത്. വീട്ടിലുള്ള എല്ലാ വസ്തുക്കളും കഴുകി വൃത്തിയാക്കുന്നു. ചിലപ്പോൾ വീട് വെള്ളതേച്ചു പുതുക്കുകതന്നെ ചെയ്യുന്നു. നിലംകഴുകി, മുറ്റവും പരിസരവും വൃത്തിയാക്കി നോമ്പിനെ വരവേൽക്കാൻ തയ്യാറെടുക്കുന്നു. ഒടുവിൽ എല്ലാപേരും കുളിച്ചുവൃത്തിയാകുന്നു. ഇങ്ങനെ കുളി കേരളീയരുടെ ഗ്രാമസംസ്കൃതിയിൽ (ഏതു വിഭാഗക്കാരായാലും) മുഖ്യമായ ഒരു ഘടകംതന്നെയാണ്.
മരണവുമായി ബന്ധപ്പെട്ടും കുളിക്ക് ബഹുപാഠങ്ങൾ കാണാം. മരിച്ചവരെ കുളിപ്പിക്കൽ നിർബന്ധമാണ്. അതിന് ഓരോ സമൂഹത്തിനും സ്വന്തമായുള്ള ആചാരങ്ങളുണ്ട്. ഹിന്ദുജനത്തെ സംബന്ധിവിടത്തോളം മരണാനന്തരക്രിയകളിൽ കുളി അനുഷ്ഠാനമാകുന്നുണ്ട്. പുലകുളി, ശ്രാദ്ധം തുടങ്ങിയ ആചാരങ്ങളിലെല്ലാം വെള്ളവുമായുള്ള മനുഷ്യൻറെ ജൈവബന്ധം അനുസ്മരിക്കപ്പെടുന്നു. ഭൗതികാവശിഷ്ടങ്ങൾ ജലത്തിലൊഴുക്കുകയെന്നാൽ അതിന്റെ പാരമ്യംതന്നെയാണ്.
രോഗങ്ങൾ കഴിഞ്ഞാൽ ആരോഗ്യം വീണ്ടെടുക്കാനുള്ള പ്രക്രിയയിൽ കുളി പരമപ്രധാനമാണ്. മലബാർ ഭാഗങ്ങളിൽ പപ്പട്ട (തരി), പൊട്ടി എന്നീ രോഗങ്ങളുടെ ശമനശേഷം മഞ്ഞളെണ്ണ തേച്ച് കുളിക്കുന്നു. നാല്പാമരപ്പട്ട, വിവിധതരം വേതുവെള്ളങ്ങൾ കുളിക്കാൻ ഉപയോഗിക്കുന്നു. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: ഇടം ഇല്ലാതാകുന്ന നീരറിവുകൾ (ഡോ. എ. നുജൂം ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1651 -1652..Link
|
| 11 | Karinkaali - Karineeliyaattam |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"വണ്ണാന്മാർ, പറയന്മാർ, കളനാടികൾ എന്നീ സമുദായക്കാർ കെട്ടിയാടുന്ന ദേവതയാണ് കരിങ്കാളി. പറയരുടെ സങ്കല്പങ്ങളിൽ അത്യുന്നത...
"വണ്ണാന്മാർ, പറയന്മാർ, കളനാടികൾ എന്നീ സമുദായക്കാർ കെട്ടിയാടുന്ന ദേവതയാണ് കരിങ്കാളി. പറയരുടെ സങ്കല്പങ്ങളിൽ അത്യുന്നത പദവിയാണ് 'കരിങ്കാളി'ക്കുള്ളത്. തലയിൽ മുളകൊണ്ടു നിർമ്മിച്ച കിരീടവും രണ്ടു വശങ്ങളിലായി കുരുത്തോലയുടെ നറുക്കും അടിയിൽ പീലിയും ചെവി മറച്ചുകൊണ്ട് ചെട്ട്യകം, മുഖത്ത് രൗദ്രഭാവം തോന്നിപ്പിക്കുന്ന അരിമാവും കരിയും ചേർത്ത് മുഖത്തെഴുതിയതുമാണ് കരിങ്കാളിയുടെ വേഷവിധാനം. തലഭാഗത്ത് മൂക്കിനു താഴെ മൂക്കൂട്ടം അതിനു താഴെ കുരുത്തോലകൊണ്ടുള്ള വലിയ നാക്ക്, കഴുത്തിനു താഴെ അരയോളമെത്തുന്ന ആടയാഭരണങ്ങൾ, അരമണി, ചിലമ്പ്, കൈകളിൽ കൈതാമര, കൈവഞ്ചി, വടിവാൾ എന്നിവയും കരിങ്കാളിക്കുണ്ടാകും. അസുരവാദ്യങ്ങളുടെ അകമ്പടിയോടെ കരിങ്കാളി വരുന്നു. കൂടെ സൗമ്യവേഷത്തിൽ 'പറപ്പൂതനു'മുണ്ടാവും. ശിവൻ്റെ കനൽക്കണ്ണിൽനിന്നും വന്ന കാളിയായാണ് കരിങ്കാളിയെ സങ്കല്പിച്ചുവരുന്നത്. കരിങ്കാളി മന്ത്രമൂർത്തികൂടിയാണ്.
കരുനീലിയാട്ടം:
പറയർ ആടിയും പാടിയും വന്നിരുന്ന കരുനീലിയാട്ടം (കരിനീലിയാട്ടം) ഭാരതപ്പുഴയുടെ തീരങ്ങളിലാണു കാണുന്നത്. ഈ പാട്ട് തുടങ്ങുന്നത് സ്തുതിപ്പോടുകൂടിയാണ്. ഇവിടെ ദിക്കുകളെയും ആകാശത്തെയും ഭൂമിയെയും വണങ്ങുന്നു. കരുണവും ഭക്തിയും കലർന്ന ആലാപനശൈലിയാണ് ആദ്യം.
തെക്കേ മലബാറിലെ പറയർ അവരുടെ കുടിലുകളുടെ മുറ്റത്ത് മകരം, കുംഭം മാസങ്ങളിൽ ചെറിയ തറയുണ്ടാക്കി കുങ്കുമംവച്ച് കരുനീലിയെ കുടിയിരുത്തി ആരാധിക്കുമായിരുന്നു. ഓരോ വീട്ടിലും ആരാധിക്കാൻ പറ്റുകയില്ലെന്നുവന്നപ്പോൾ ഓരോ സമൂഹത്തിലുമുള്ള ചില വീടുകളിൽമാത്രം കരുനീലിയാട്ടം അവശേഷിച്ചു. പകർച്ച വ്യാധികളുണ്ടാകാതിരിക്കുക, സന്താനസൗഭാഗ്യമുണ്ടാവുക, പ്രകൃതികോപം ഉണ്ടാകാതിരിക്കുക, നല്ല വിളവ് കിട്ടുക എന്നെല്ലാമുള്ള പ്രാർത്ഥനയോടെ കരുനീലിയെ പ്രീതിപ്പെടുത്താനാണ് കരുനീലിയാട്ടം നടത്തുന്നത്.
കരുനീലിയാട്ടത്തിലെ വേഷങ്ങൾക്കു പ്രത്യേകതയുണ്ട്. കാട്ടുവള്ളി ചതച്ചെടുത്തു നാരുകളാക്കി കറുപ്പിച്ച മുടിയും കരി, മഞ്ഞൾ, അരിപ്പൊടി, പച്ചിലയരച്ച കൂട്ട് എന്നിവകൊണ്ടുള്ള മുഖത്തെഴുത്തുമാണ് വേഷം. ശരീരത്ത് നിറങ്ങൾ തേച്ചുപിടിപ്പിച്ചിരിക്കും. നീലിക്കു വലിയ ഒരരിവാളും മുറവും കൈവശമുണ്ട്. കരുനീലിയാട്ടത്തിലെ മാണി ഒരു ഫലിത കഥാപാത്രമാണ്. നീലിയുടെ പ്രതിഷ്ഠയായി സങ്കല്പിച്ചുള്ള നീലിക്കല്ലിൽ കോഴിക്കുരുതി നടത്തിയാണു ചടങ്ങുകൾ അവസാനിപ്പിക്കുന്നത്.
ചെണ്ട, മരം, കുറുംകുഴൽ എന്നിവയാണു പ്രധാന വാദ്യങ്ങൾ. നൃത്തവും സംഗീതവും നാടകീയതയും ചേർന്ന പറയരുടെ വ്യത്യസ്തമായ കലയാണു കരുനീലിയാട്ടം. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 3), പൈതൃകം ശേഖരിച്ച ലേഖനം: അനുഷ്ഠാനകലകൾ , ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 2539-2540..Link
|
| 12 | Saaliyar |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"ശാലിയർ എന്ന പദത്തിന് നൂൽപെട്ടി എന്നാണ് ശബ്ദതാരാവലി നൽകുന്ന അർത്ഥം. ചെറുതും വലുതുമായ നെയ്ത്തു ശാലയിലാണല്ലോ ഇവർ തുണി...
"ശാലിയർ എന്ന പദത്തിന് നൂൽപെട്ടി എന്നാണ് ശബ്ദതാരാവലി നൽകുന്ന അർത്ഥം. ചെറുതും വലുതുമായ നെയ്ത്തു ശാലയിലാണല്ലോ ഇവർ തുണി നെയ്യുന്നത്. അതിനാൽ ശാലയിൽ ഉള്ളവർ എന്ന അർത്ഥവും ഈ പദത്തിനു ചേരും. പാലിയം എന്നത് ചുമലിൽ ഇടാവുന്ന വേഷ്ടിപോലുള്ള ചുവന്ന വസ്ത്രമാണ്. അതു നെയ്യുന്നവർ എന്ന അർത്ഥത്തിലുമാകാം ശാലിയർ എന്ന് ഇവരെ വിളിച്ചുപോരുന്നത്. ശല്യമഹർഷിയുടെ സന്തതിപരമ്പരകളാണ് ഇവരെന്ന് ശല്യ പുരാണത്തിൽ പറയുന്നു. ജാലികനും, ശാലികനും, ചാലിയനും, ശാലിയനുമൊക്കെ ഒന്നുതന്നെ. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര, കർണാടകം തുടങ്ങിയ പ്രദേശങ്ങളിലും ശാലിയ സമുദായക്കാർ ഉണ്ട്. കേരളത്തിൽ ദേവാംഗ, പട്ടാര്യ, ശാലിയവിഭാഗങ്ങൾ ഒന്നിച്ചുചേർന്ന് പത്മശാലിയ എന്ന പൊതു സംജ്ഞയിലാണ് ഇവർ ഇന്ന് അറിയപ്പെടുന്നത്. നീലകേശിയുടെയും നമ്പുചെട്ടിയുടെയും (ചോമ്പചെട്ടി) മകനായ നമ്പശാരി അരൻ്റെയും ഇളന്തരിയൻ കഥ പറയുന്ന 'പയ്യന്നൂർ പാട്ട്' ശാലിയരുടെ ജീവിതരീതിയിലേക്ക് വെളിച്ചം വീശുന്നു. പതിമൂന്നോ പതിന്നാലോ ശതകത്തിൽ രചിക്കപ്പെട്ടതാണ് പയ്യന്നൂർപാട്ട് എന്നാണല്ലോ കരുതപ്പെടുന്നത്. എ.ഡി. 1571-ൽ ചാലിപ്പട എന്ന മുസ്ലിംപാട്ട് തിരൂരങ്ങാടി ഭാഗങ്ങളിൽ പ്രചരിച്ചു എന്നതിന് രേഖയുണ്ട്.
*കേരളത്തിലെ ശാലിയസമുദായക്കാർ രണ്ടു വിഭാഗക്കാരുണ്ട്. 'ഇടങ്ക', 'വലങ്ക' എന്ന രണ്ടു വിഭാഗം. രണ്ടു വിഭാഗക്കാരുംകൂടി തൊണ്ണൂറ്റി ആറു നഗരം എന്നാണ് കണക്ക്. കർണ്ണാടക സംസ്ഥാനത്തിൽ ഇന്നും പൂണൂൽധാരികളായി മത്സ്യമാംസങ്ങൾ കഴിക്കാതെ ബ്രാഹ്മണവൃത്തിയോടെ ജീവിക്കുന്ന ശാലിയസമുദായക്കാർ ഉണ്ട്. 'ദേവാംഗ' എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. 'ചാലെ' എന്ന് തുളുവൻ വിളിച്ചിരുന്ന ഒരു സമുദായം തുളുനാട്ടിൽ ഉണ്ടായിരുന്നു. "ചാല്യബേതെ ആദു ഹാളായെ, ശെട്ടിബ്രതെ ആവന്തെ ഹാളായെ" (ശാലിയൻ കൂട്ടംതെറ്റി നശിച്ചു; ചെട്ടി കൂട്ടം കൂടി നശിച്ചു) എന്ന പഴമൊഴി തുളുനാട്ടിൽ പ്രചാരത്തിലുണ്ട്. നെയ്ത്തുകൊണ്ട് ഉപജീവനം കഴിക്കുന്ന ശാലിയന് കൂട്ടായ്മ കൂടിയേതീരൂ. ഒറ്റയ്ക്ക് ചെയ്യാവുന്ന തൊഴിലല്ലല്ലോ നെയ്ത്ത്. പട്ടുവം മുതൽ പനമ്പൂര് വരെ പതിനാല് നഗരങ്ങ(തെരുവുകൾ)ളിലായി താമസിച്ചുവരുന്ന ശാലിയ സമുദായക്കാരെ, ശാലിയസമുദായക്കാരുടെ കാവുകളിലെ തെയ്യങ്ങളുടെ 'ഉരിയാടിക്ക'ലിൽ പരാമർശിക്കപ്പെടുന്നതായി കാണുന്നു. ശാലിയരുടെ ഉത്പത്തിയെക്കുറിച്ച് പാഠഭേദത്തോടെയുള്ള കഥകൾ ഇവരുടെ ഇടയിൽ പ്രചാരത്തിലുണ്ട്. അക്കമിട്ട് താഴെ പറയുന്ന ഈ കഥകൾ മീനമൃതിന്റെ അർത്ഥതലങ്ങൾ കണ്ടെത്താൻ സഹായിക്കുന്നവയാണ്. ഒന്ന്: ശല്യമഹർഷിക്ക് മക്കളില്ലാതെ വന്നതിനാൽ മോക്ഷം ലഭിക്കാൻ അദ്ദേഹം ശിവനെ തപസ്സുചെയ്തു. മോക്ഷം ലഭിക്കണമെങ്കിൽ മക്കളുണ്ടാകണമെന്ന് പ്രത്യക്ഷനായ ശിവൻറെ അരുളപ്പാടുണ്ടായി. അതിനായി രണ്ടു കൈകളും മലർത്തിവെച്ച് ധ്യാനനിരതനാകണമെന്ന് ശല്യരോട് ശിവൻ പറഞ്ഞു. ശല്യരുടെ വലംകൈയിൽനിന്ന് പുരുഷനും ഇടംകൈയിൽനിന്ന് സ്ത്രീയുമുണ്ടായി. ഇവരുടെ സന്തതിപരമ്പരകളാണ് 'ഇടങ്ക'രും 'വലങ്ക'രും എന്ന് ഒരു കഥ. ശല്യർക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നുവെന്നും ഇവരുടെ മക്കളാണ് ഇടങ്കരെന്നും വലങ്കരെന്നും രണ്ടായിപ്പിരിഞ്ഞതെന്നും വേറൊരു കഥ. ഇവരിൽ പട്ടുവത്തിന് വടക്ക് ഇടങ്കരും തെക്ക് വലങ്കരും ആസ്ഥാനമാക്കി. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:മീനമൃതിൻ്റെ അർത്ഥതലങ്ങൾ (ഡോ. കോറമംഗലം നാരായണൻ നമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1679- 1680..Link
|
| 13 | Moovaarichittheyyam |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>ടി.വി. ബാലകൃഷ്‌ണൻ, പയ്യന്നൂർ, കണ്ണൂർ</p>
<p>ടി.കെ.രാമൻ, പയ്യന്നൂർ</p>
<p>അംബുക്കാരണവർ വി, അടുത്തില, പഴയങ്ങാടി</p>
<p>എ.വി. നാരായണൻ, പയ്യന്നൂർ</p>
<p>ടി.വി. നാരായണി, പയ്യന്നൂർ</p>
<p>ടി.വി. രാജൻ, പയ്യന്നൂർ</p>
|
" ഉത്സവത്തിൻ്റെ ചടങ്ങുകളിൽ വിഭിന്നജാതിമതക്കാരുടെ പങ്കുചേരൽ ഉണ്ട്. നേരിട്ട് പങ്കാളികളല്ലാത്ത ജാതിക്കാരുടെയും അന്യമതസ...
" ഉത്സവത്തിൻ്റെ ചടങ്ങുകളിൽ വിഭിന്നജാതിമതക്കാരുടെ പങ്കുചേരൽ ഉണ്ട്. നേരിട്ട് പങ്കാളികളല്ലാത്ത ജാതിക്കാരുടെയും അന്യമതസ്ഥരുടെയും ബാഹ്യ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഘടകമാണ് 'മീനമൃതി'ലെ മൂവാരിച്ചിതെയ്യം. മറ്റു സമുദായക്കാരെ ആകർഷിക്കുകയും വിനോദിപ്പിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യാൻ ഇതുകൊണ്ടു കഴിയുന്നു. മൂവാരിച്ചിത്തെയ്യത്തിന് ചാടാനുള്ള മേലേരി ഒരുക്കേണ്ടത് കരക്കാരാണ്. ഇത് അവരുടെ ആന്തരിക പങ്കാളിത്തത്തെക്കൂടി ഉറപ്പുവരുത്തുന്നു. അവർക്ക് തെയ്യം കുറി നൽകുകയും അനുഗ്രഹം നൽകുകയും ചെയ്യുന്നതിലൂടെ അവരുടെ വിശ്വാസം നേടിയെടുക്കാനും കഴിയുന്നു. വ്യക്തമായും ഒരു സമുദായത്തിന്റെ മാത്രമായ ക്ഷേത്രത്തിൽ മറ്റു ജാതീയമായ കൂട്ടായ്മ വിഭാഗക്കാരെ ക്രിയാദികളിൽ പങ്കെടുപ്പിച്ചുകൊണ്ട് ഒരു വലിയ കൂട്ടായ്മയെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം ഇതിൽ ദർശിക്കാൻ കഴിയും. ശാലിയസമുദായത്തിൻ്റെ ഒറ്റപ്പെട്ടു പോകലിൻ്റെയും അതിൻ്റെ ദുരന്തത്തിൻ്റെയും കഥകൾ പുരാവൃത്തകഥകളിൽ വായിച്ചെടുത്തതാണല്ലോ. ആ സാഹചര്യത്തിൽനിന്ന് രക്ഷനേടാനുള്ള ആഗ്രഹം ഇവിടെ മാത്രമല്ല മാടായിക്കാവിൽനിന്ന് ദേവി വന്ന കഥയിലും കാണാൻ കഴിയും.
മീനമൃതിന് മത്സ്യം പിടിച്ചശേഷം ഇരുപത്തിയൊന്ന് കഴിച്ച് ബാക്കിയുള്ളത് ഇതര സമുദായക്കാർക്ക് പുഴക്കരയിൽ വെച്ചുതന്നെ പ്രസാദമായി വിതരണം ചെയ്യുന്നു. ഇത് ശാലിയ സമുദായക്കാർ വാങ്ങാൻ പാടില്ല. ഇതരജാതി മതസ്ഥർ ഇത് ഭക്തിയോടെ സ്വീകരിക്കുന്നു. കടപ്പുറത്ത് അപ്പോൾ എത്തിയവർക്കൊക്കെ നിരത്തിയിരുത്തി പ്രസാദമായി മത്സ്യം കൊടുക്കുന്ന ഈ ചടങ്ങിലൂടെ മറ്റു സമുദായങ്ങളുമായുള്ള ബന്ധം ഉറപ്പുവരുത്തുന്നു. സ്വന്തം കുലദേവതയുടെ നേരേ അവരുടെ വിശ്വാസം വർദ്ധിപ്പിക്കുകയും അതിലൂടെ ഒരു ഉറച്ച സാമൂഹികബന്ധം നേടിയെടുക്കുകയും ആകാം ഇതിന്റെ പിന്നിലെ ലക്ഷ്യം.
മീനമൃത് ഉത്സവത്തിൻ്റെ (അഞ്ചും ആറും ദിവസം) സമാപന സമയത്ത് ഇരുപത്തിയൊന്ന് കോവ മത്സ്യം ഇരുപത്തിയൊന്ന് അവകാശികൾക്ക് നൽകുന്നു. ഇതിൽ വിഭിന്നജാതിക്കാർ ഉൾപ്പെടുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. തെയ്യക്കാരനായ പെരുവണ്ണാൻ, കലശക്കാരനായ തീയ്യൻ, മാറ്റുകാരനായ കുറുപ്പ്, ക്ഷേത്രത്തിലേക്കുള്ള പാലമൃതിന് പാൽ എത്തിക്കുന്ന കുത്തൂർ മണിയാണി, ഇടച്ചേരി പൊതുവാൾ, സമുദായത്തിലെ ഊരാളന്മാർ എന്നിവരാണ് അവകാശികൾ. ഇത്തരം അവകാശം നൽകുന്നതിലൂടെ ക്ഷേത്രത്തിന്റെയും അതുവഴി സമുദായത്തിൻ്റെയും മുകളിലുള്ള ഉത്തരവാദിത്വത്തിന്റെയും പങ്ക് മറ്റു കൂട്ടായ്മ്മകളിൽക്കൂടി നിക്ഷിപ്തമാക്കുക എന്ന കാര്യം നിർവ്വഹിക്കപ്പെടുന്നു. അവർ ഭയന്നിരുന്ന, വീണ്ടും അന്യവത്കരിക്കപ്പെടാവുന്ന ഒരു സാഹചര്യത്തിൽനിന്ന് രക്ഷയുണ്ടാക്കുക എന്ന ധർമ്മം 'മീനമൃത്' വിദഗ്ദ്ധമായി നിർവ്വഹിക്കുന്നു. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: മീനമൃതിൻ്റെ അർത്ഥതലങ്ങൾ (ഡോ. കോറമംഗലം നാരായണൻ നമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം.Link
|
| 14 | Thudippum Thulaavum |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
വേത്ത്/തുടിപ്പ്/ഉപണി:
"ആഴംകുറഞ്ഞ ജലവിതാനത്തിൽനിന്നും കണ്ടങ്ങളിലേക്ക് വെള്ളം തേവി എത്തിക്കാനുള്ള ഉപകരണമാണിത്. ജലവ...
വേത്ത്/തുടിപ്പ്/ഉപണി:
"ആഴംകുറഞ്ഞ ജലവിതാനത്തിൽനിന്നും കണ്ടങ്ങളിലേക്ക് വെള്ളം തേവി എത്തിക്കാനുള്ള ഉപകരണമാണിത്. ജലവിതാനത്തിൽനിന്നും രണ്ടുമൂന്നടി ഉയരത്തിലേ ഇതുകൊണ്ടു വെള്ളമെത്തിക്കാൻ കഴിയൂ. ഉദ്ദേശം എട്ടടി നീളമുള്ള 3 കാലുകൾ 4 അടി അകലത്തിൽ ത്രികോണാകൃതിയിൽ സമാന്തരമായി കുഴിച്ചിടുന്നു. ത്രികോണത്തിന്റെ മദ്ധ്യത്തിൽ വരത്തക്കവണ്ണം മൂന്നിൻ്റെയും തലകൾ കൂട്ടിക്കെട്ടുന്നു. അവിടെനിന്നും ചുവട്ടിലേക്ക് ഞാത്തിയിടുന്ന കയറിൽ വേത്ത് കെട്ടിത്തൂക്കുന്നു. ഒരുതരം മരപ്പാത്തിയാണ് വേത്ത്. സുമാർ 3 അടിനീളവും 10 ഇഞ്ച് വീതിയും 7 ഇഞ്ച് താഴ്ചയുമുണ്ടായിരിക്കും. മുൻവശത്ത് വക്കുണ്ടായിരിക്കുകയില്ല. പിന്നിൽ നീളമുള്ള വാലുണ്ടായിരിക്കും. പിന്നിലെ പലക തുളച്ച് പിടി അതിന്മേൽ ഉറപ്പിക്കുന്നു. പിടിയുടെ അറ്റത്ത് പാത്തിയോടുചേർന്നാണ് കയർ കെട്ടിത്തൂക്കി യിടുന്നത്. വശങ്ങളിലെയും അടിയിലെയും പലകകൾ ഉണ്ടാക്കുന്നത് കനംകുറഞ്ഞ മരങ്ങളെകൊണ്ടായിരിക്കും. ഭാരം കയർകെട്ടുന്ന വശത്തു വരുന്നതുകൊണ്ട് പിന്നിലെ പലക ഉറപ്പുള്ള മരമായിരിക്കും. തേക്ക്, പ്ലാവ് എന്നീ മരങ്ങൾകൊണ്ട് പിന്നിലെ പലക ഉണ്ടാക്കുമ്പോൾ പന, തെങ്ങ് എന്നിവയുടെ തടികൊണ്ടാണ് പിടി ഉണ്ടാക്കുന്നത്. ഒരു വേഗത്തിൽ ഏകദേശം 25 ലിറ്ററോളം വെള്ളം കൊള്ളും. 400 തവണ തേവാൻ ഏതാണ്ട് മുക്കാൽ മണിക്കൂർ മതിയാകും. "
തുലാൻ/തുലാവ്/ഏത്തം:
"കവുങ്ങിൻതോട്ടങ്ങളും തെങ്ങിൻപറമ്പുകളും നനയ്ക്കാനാണ് തുലാൻ, തുലാവ് ഉപയോഗിക്കുന്നത്. മരംകൊണ്ടോ മുളകൊണ്ടോ ഉറപ്പിച്ചിരിക്കുന്ന ഏത്തക്കാലുകളിലാണ് തുലാൻ ഉറപ്പിക്കുക. ഓന്നോ രണ്ടോ തുലാനുകൾ ഒരു ഏത്തക്കാലിലുണ്ടായിരിക്കും. ലോഹത്തിലോമരത്തിലോ ഉണ്ടാക്കിയ വെള്ളംകോരുന്ന പാത്രമാണ് തുലാക്കുട്ട. തുലാക്കുട്ടയുടെ ഭാരത്തിനെതിരായ ഒരു counter weight ആണ് ഉഴിഞ്ഞാൽ അല്ലെങ്കിൽ കൂട്. മുളവാരികൾ വള്ളികൊണ്ട് നെയ്തെടുത്താണ് ഇത് ഉണ്ടാക്കുന്നത്. ഇതിന് ഭാരംകൂടിയ കല്ല്, ചെളി എന്നിവ ഉപയോഗിക്കുന്നു. തുലാക്കുട്ടയിൽ കൂടിയിരിക്കണം ഉഴിഞ്ഞാലിന്റെ ഭാരം. തുലാക്കുട്ടയും ഉഴിഞ്ഞാലും തമ്മിലുള്ള സന്തുലനമാണ് അദ്ധ്വാനത്തെ ലഘൂകരിക്കുന്നത്. ഒരു തുലാക്കൊട്ടയിൽ 25 ലിറ്റർ വെള്ളം കൊള്ളുന്നു. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: നാടോടി ജലസംരക്ഷണ രീതികളും ജലസേചന യന്ത്രങ്ങളും (കെ. പി. ദിലീപ്കുമാർ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1688- 1689 ,1690- 1691 ..Link
|
| 15 | Mathsya Kulangalum Kulam Muriykkalum |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"കുളങ്ങളെക്കൊണ്ടുള്ള മറ്റൊരു പ്രധാന നേട്ടത്തെപ്പറ്റി നാം അത്രയൊന്നും ശ്രദ്ധിക്കാറില്ല. ശരിയായി ചിന്തിച്ചാൽ ഈ കുളങ്ങ...
"കുളങ്ങളെക്കൊണ്ടുള്ള മറ്റൊരു പ്രധാന നേട്ടത്തെപ്പറ്റി നാം അത്രയൊന്നും ശ്രദ്ധിക്കാറില്ല. ശരിയായി ചിന്തിച്ചാൽ ഈ കുളങ്ങളെല്ലാം നിറഞ്ഞുനിൽക്കുന്ന ഈ ജലാശയങ്ങൾ വരൾച്ചക്കാലത്ത് ചുറ്റു നല്ല ജലസംഭരണികളാണെന്നു കാണാം. മഴക്കാലത്തു വെള്ളം അടുത്തുള്ള കിണറുകളിലും വെള്ളത്തിൻ്റെ ലഭ്യത നിലനിർത്താനും മുള്ള സ്ഥലങ്ങൾക്ക് കുളിർമ്മ നൽകികൊണ്ടിരിക്കുന്നു. അതോടൊപ്പം സഹായിക്കുന്നു.
ഇത്തരം കുളങ്ങളിൽ മത്സ്യങ്ങൾ ധാരാളമായി വളർന്നുവരുന്നതു സ്വാഭാവികമാണ്. മഴക്കാലത്തു പാടങ്ങളിൽനിന്നും മറ്റും കുളത്തിലെത്തുന്ന മത്സ്യങ്ങൾ അവിടെ മുട്ടയിട്ട് പെരുകിവരും. വേനൽക്കാലത്തു വെള്ളം കുറയുമ്പോൾ ഈ മത്സ്യങ്ങളെ പിടിക്കുന്നതു മറ്റൊരു വിനോദം മാത്രമല്ല, സാമ്പത്തികമായി ഒരു നേട്ടവുമാണ്.
ചില ക്ഷേത്രക്കുളങ്ങളിൽ മത്സ്യങ്ങളെ വളർത്തിവരാറുണ്ട്. ഈ കുളങ്ങളിൽവെച്ച് ആരും പിടിക്കാൻ പാടില്ലാത്തതിനാൽ ഇവ ധാരാളമായി വളരും. എന്നാൽ ഒരു കൃഷി എന്ന നിലയിൽ മത്സ്യങ്ങളെ ചില കുളങ്ങളിൽ വളർത്തിയശേഷം വലുതാകുമ്പോൾ വിറ്റ് ആദായമുണ്ടാക്കാറുണ്ട്.
കുളംമുറിയ്ക്കൽ:
പണ്ടു നായന്മാരുടെ ഇടയിൽ ഒരു ചടങ്ങുണ്ടായിരുന്നു. ഒരു പെൺകുട്ടി ആദ്യംതന്നെ ഋതുവായാൽ നാലാംദിവസം കാലത്തു കുളത്തിൽ കുളിക്കാൻ പോകുന്നു. ഈ കുട്ടിയോടൊപ്പം മറ്റു സ്ത്രീകളും അവളുടെ സഹോദരനും ഉണ്ടാകും. അവർ കുളത്തിലെത്തിയാൽ സഹോദരൻ കുളത്തോട് തൻ്റെ പെങ്ങൾക്കു കുളിക്കാൻ സ്ഥലം കൊടുക്കണമെന്നു പറഞ്ഞു കൈയിലുള്ള കത്തികൊണ്ടു വെള്ളത്തിൽ വരയ്ക്കുന്നു. ഇതാണ് 'കുളം മുറിക്കുക' എന്നു പറയുന്ന ചടങ്ങ്.
ഒരുകാലത്തു സമൂഹത്തിൽ വലിയ പ്രാധാന്യം നേടിയിരുന്ന കുളങ്ങൾ പലതും ഇന്ന് അനാഥമായ നിലയിലാണ്. ജനങ്ങൾ കുളിക്കുവാൻ പ്രധാനമായും കുളിമുറിയാണ് ഉപയോഗിക്കുന്നത്. എന്തായാലും കുളത്തിലെ നീന്തിക്കുളിയുടെ രസവും സുഖവും ശുദ്ധിയും കുളിമുറിയിൽനിന്നു കിട്ടുകയില്ലെന്നു തീർച്ച.
ഈ കുളങ്ങൾ പലതും മണ്ണിട്ടു നിരത്തിക്കൊണ്ടിരിക്കുകയാണ്. അവിടെയെല്ലാം ഫലവൃക്ഷങ്ങൾ കൃഷിചെയ്തു തൊടികളാക്കി വരുന്നു. ചില സ്ഥലങ്ങളിൽ കോൺക്രീറ്റ് കെട്ടിടങ്ങളാണ് ഉയർന്നു വരുന്നത്. ഇതിനിടയിൽ ചിലവ പഴയ പ്രതാപങ്ങളെ അയവിറക്കിക്കൊണ്ട് എല്ലാറ്റിനും മൂകസാക്ഷികളായി നിലകൊള്ളുന്നു. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:കുളങ്ങൾ - ജലസംഭരണികൾ (സി. ജി. എൻ.), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1694 - 1695..Link
|
| 16 | Meenpidikkunna Reethikal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"ഒറ്റൻ: മീനിനെ ഓടിച്ച്, അതിനു മുകളിലൂടെ നിലത്ത് വട്ടംകുത്തി മുകളിലൂടെ കൈകടത്തി പിടിക്കുന്ന വിദ്യയാണിത്. അടിവട്ടം വി...
"ഒറ്റൻ: മീനിനെ ഓടിച്ച്, അതിനു മുകളിലൂടെ നിലത്ത് വട്ടംകുത്തി മുകളിലൂടെ കൈകടത്തി പിടിക്കുന്ന വിദ്യയാണിത്. അടിവട്ടം വിസ്താരമുണ്ടായിരിക്കും. മേൽവട്ടം കൈകടത്താനുള്ള വിസ്താരമേ ഉണ്ടാവുകയുള്ളൂ. മുളയും പനമ്പട്ടയുംകൊണ്ടാണ് ഒറ്റൽ ഉണ്ടാക്കുന്നത്.
തടവച്ച് പിടിക്കൽ: രണ്ടു വടികൾ കത്രിക വടിവിൽ വച്ച് മീനിനെ പിന്നാലെ ഓടിക്കുക. അപ്പോൾ മീനുകൾ ഭയന്ന് പ്രത്യേക സ്ഥലങ്ങളിൽ അറച്ചുനിൽക്കും. മണലിൽ പുഴ കളയുന്ന മത്സ്യങ്ങളെയാണ് ഇത്തരത്തിൽ പിടിക്കാൻ എളുപ്പം. പൂസാൻ സാധാരണയായി ഈ വിദ്യയിലൂടെ പിടിക്കപ്പെടുന്ന മീനാണ്.
കൂട: കൂട ഒരു ഫലപ്രദമായ കെണിയാണ്. എലിപ്പത്തായത്തിന്റെ തത്ത്വമാണിതിൽ പ്രവർത്തിക്കുന്നത്. അഗ്രം കൂർത്ത് ഒരു കുമ്പിൽ കേന്ദ്രീകരിച്ചുള്ളതും മറുഭാഗം വട്ടത്തിൽ വായുള്ളതുമായ ഒരു കൂട. ഉറ്റൊന്ന് അടപ്പായിത്തീരുന്ന വിധത്തിൽ ഒരുഭാഗം കൂർത്ത് മറുഭാഗം മൂടിയായുള്ളതും. ചൂരലോ ഈറയോകൊണ്ടു നിർമ്മിക്കുന്നത്. ഒഴുക്കിനെതിരായി വട്ടംകാട്ടി വച്ചാൽ മത്സ്യങ്ങൾ അകത്തുകടന്ന് കുടുങ്ങുന്നു. കൂടയും കെണിയായുള്ള മൂടിയും പുറത്തെടുത്ത് മീനിനെ എടുക്കാം. ബ്രാൽ, തൊണ്ണി, ആരൽ തുടങ്ങിയ മീനുകളാണിതിൽ സാധാരണയായി പെടുക.
തണ്ടാടി: പുഴയുടെ അടിഭാഗത്ത് തട്ടിനിൽക്കുന്ന രീതിയിൽ വട്ടത്തിൽ വല സ്ഥാപിക്കുന്നു. എന്നിട്ട് രണ്ടുപേർ വലയുടെ തുറസ്സിൻ്റെ ഇരുവശങ്ങളിൽനിന്ന് രണ്ടുഭാഗത്തേക്ക് തണ്ടാടി വിരിക്കുന്നു. നീണ്ട കയറിൽ വെള്ളനിറമുള്ള കവുങ്ങിൻപാളയുടെ വീതികൂടിയ നാരുകളോ, പ്ലാസ്റ്റിക് കവറുകളോ (ഇപ്പോൾ) നിരയായി കെട്ടിഞാത്തിയതിനെയാണ് തണ്ടാടി എന്നു പറയുക. തണ്ടാടി മത്സ്യങ്ങളെ ഭയപ്പെടുത്തി വലയിൽ കയറ്റാനുള്ള ഉപാധി മാത്രമാണ്. രണ്ടുപേർ രണ്ടുവശത്തുനിന്ന് വലയുടെ തുറസ്സിലേക്ക് മീനുകളെ പായിച്ച് അകത്തു കയറ്റുന്നു. വല പൂട്ടിയാൽ മീനുകൾ കുടുങ്ങുന്നു.
വീശുവല : വീശി കരയിലേക്കു വലിച്ചുകയറ്റിയോ, വീശി വിരിച്ചെറിഞ്ഞ നിലയിൽത്തന്നെ വെള്ളത്തിലിറങ്ങിയോ തപ്പിപ്പിടിക്കുന്നു. വെള്ളത്തിലിറങ്ങി മടകളിൽ തങ്ങുന്ന മത്സ്യങ്ങളെ കൈകൊണ്ടു പിടിക്കുന്ന രീതിയുമുണ്ട്. വടിയിൽ കെട്ടിയ ഈർച്ചയുടെ അഗ്രങ്ങളിൽ വരിഞ്ഞുകെട്ടിയ 'കൊക്ക'യിൽ ഇരകോർത്ത് മത്സ്യം പിടിക്കുന്നത് തനി സാധാരണമായ ഒരു രീതിയാണ്.
കായലുകളിലും ഒഴുക്കുകുറഞ്ഞ പുഴഭാഗങ്ങളിലും വിവിധതരം തീറ്റകൾ ഇട്ടശേഷം വലയെറിഞ്ഞാൽ ധാരാളം മീനുകൾ ലഭിക്കുന്നു. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: ഇടം ഇല്ലാതാകുന്ന നീരറിവുകൾ (ഡോ. എ. നുജും), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1661..Link
|
| 17 | Tharikkanjeem Ulli Vellom |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"പാലുവെള്ളം, തേൻവെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവയും ഇന്നും നാട്ടിൻപുറങ്ങളിൽ ധാരാളമായി ഉപയോഗിക്കുന്നു. കൂടാതെ കൂവപ്പൊടി...
"പാലുവെള്ളം, തേൻവെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവയും ഇന്നും നാട്ടിൻപുറങ്ങളിൽ ധാരാളമായി ഉപയോഗിക്കുന്നു. കൂടാതെ കൂവപ്പൊടി വെള്ളത്തിൽ കലക്കി പേസ്റ്റ് രൂപത്തിലാക്കി അത് അടുപ്പത്ത് തിളച്ച വെള്ളത്തിൽ ഒഴിച്ച് നന്നായി തിളപ്പിച്ചെടുക്കുന്ന കൂവവെള്ളം അങ്ങനെതന്നെയോ പാകത്തിന് ഉപ്പ് ചേർത്തോ ഉപയോഗിക്കാറുണ്ട്. ഇതിൽ പാല്, പഞ്ചസാര ഇവ ചേർത്തും ഉപയോഗിക്കുന്ന പതിവുണ്ട്. കൂവത്തെളി എന്നുകൂടി പറയപ്പെടുന്ന ഈ പാനീയം മുസ്ല്ലിം വീടുകളിൽ നോമ്പുതുറക്കൽ സമയങ്ങളിൽ നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ്. ക്ഷീണം അകറ്റി ഉന്മേഷം പകരാൻ കഴിവുള്ള ഈ നാട്ടുകുടി കുറേനേരം ആഹാരം കഴിക്കാതെ അസിഡിക് ആയ ആമാശയത്തെ ശുദ്ധീകരിക്കാനും ഉപകരിക്കുന്നു.
ഇതുപോലെ തരിപ്പായസം അഥവാ തരിക്കഞ്ഞി എന്നറിയപ്പെടുന്ന ഒരു പാനീയവും നോമ്പുതുറക്കൽ ചടങ്ങിൽ ഉണ്ടാക്കാറുണ്ട്. അണ്ടിപ്പരിപ്പ്, മുന്തിരി, ഏലക്കാ, ഉള്ളി ഇവ നെയ്യിൽ വറുത്ത് വെള്ളം ഒഴിച്ച് തിളപ്പിക്കുന്നു. ഇതിലേക്ക് അല്പം റവ ഇട്ട് ഇളക്കി പാലും ചേർത്ത് വേവിച്ചെടുക്കുന്നു. ഒരുകല്ല് ഉപ്പിട്ട് പാകത്തിന് പഞ്ചസാരയും ചേർത്ത് ഇളക്കി ചൂട് പാകത്തിന് എടുത്ത് ഉപയോഗിക്കാം.
ക്ഷീണമകറ്റി ഉന്മേഷം പകരാനും വിശപ്പ്, ദാഹം ഇവ അകറ്റാനും ഈ പാനീയം വിശേഷപ്പെട്ടതാണ്.
ഇന്ന് മുസ്ലിം കുടുംബങ്ങളിൽ മാത്രം പ്രചാരത്തിലുള്ള ഒന്നാണ് ഉള്ളിവെള്ളം. ഉള്ളി ചെറുതായി അരിഞ്ഞ് വെള്ളം ചേർത്ത് പാകത്തിന് പഞ്ചസാര ചേർത്ത് ഇളക്കിയെടുക്കുന്ന ഈ വെള്ളം ദാഹത്തിന് നല്ലതാണ്. എന്നാൽ തക്കാളി ചെറുതായി അരിഞ്ഞിട്ട് വെള്ളവും പഞ്ചസാരയും ചേർത്ത് കലക്കിയെടുക്കുന്ന തക്കാളിജ്യൂസ് അഥവാ തക്കാളിവെള്ളം ഒട്ടുമിക്ക സ്ഥലങ്ങളിലും പൊതുവേ നിലവിലുണ്ട്. ഇത് ദാഹത്തിനും ക്ഷീണത്തിനും ദഹനത്തിനും നല്ലതാണ്. ഇതുപോലെ ഇഞ്ചി ചതച്ചിട്ട് മധുരം ചേർത്ത് ഉണ്ടാക്കുന്ന ഇഞ്ചി വെള്ളം പലയിടത്തും ഉപയോഗിക്കുന്ന പതിവുണ്ട്. ജലദോഷം, കഫക്കെട്ട് ഇവയ്ക്ക് ഇത് ഒരു ഔഷധമാണ്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം:നാട്ടുകുടികളും താളികളും (ദേവി കെ.കെ, ശ്രീധരൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1711-1712..Link
|
| 18 | Payyannoor Paatt |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"ഉത്തരകേരളത്തിലെ പ്രാചീന വാണിജ്യമാർഗ്ഗങ്ങളുടെ നേർചിത്രം നല്കുന്ന ഒരു കൃതിയാണ് 'പയ്യന്നൂർപാട്ട്'. ഒരു പ്രാചീ...
"ഉത്തരകേരളത്തിലെ പ്രാചീന വാണിജ്യമാർഗ്ഗങ്ങളുടെ നേർചിത്രം നല്കുന്ന ഒരു കൃതിയാണ് 'പയ്യന്നൂർപാട്ട്'. ഒരു പ്രാചീന സാഹിത്യകൃതി എന്നതിലുപരി അനുഷ്ഠാനസ്വത്വം നഷ്ടപ്പെട്ട ഫോക്ലോർ രൂപത്തിൻ്റെ വരമൊഴിരൂപമാണ് പയ്യന്നൂർപാട്ട് എന്ന് കരുതേണ്ടിയിരിക്കുന്നു. കർക്കിടകമാസത്തിൽ വീടുകൾ കയറിയിറങ്ങുന്ന വണ്ണാൻമാരുടെ ആടിവേടൻ തെയ്യത്തിനു പാടുന്ന ദേവതാസ്തുതികൾ പയ്യന്നൂർപാട്ടിൽനിന്നാണ്.
“പയ്യന്നൂർപാട്ടിൽ പരാമർശിക്കുന്ന വർത്തകപ്രമുഖമായ ചെട്ടികൾ തന്നെയാണ് നെയ്ത്തുകാരായ ശാലിയർ. പട്ടുവംമുതൽ പനമ്പൂർ വരെയുള്ള 14 നഗരങ്ങളിലായി അധിവാസമുറപ്പിച്ച ഇവരുടെ മിക്ക കേന്ദ്രങ്ങളും നദിയരികിലാണ്. ശാലിയരും പുഴകളും തമ്മിലുള്ള ബന്ധം പല അനുഷ്ഠാനങ്ങളിലൂടെയും ഇന്നും നിലനില്ക്കുന്നുണ്ട്. തങ്ങളുടെ ജലയാത്രകളിൽ തുണയാകേണ്ട ഭഗവതിയുടെ പ്രീതിക്കായാകണം ശാലിയർ മാടായിക്കാവിലും അഷ്ടമച്ചാൽ ഭഗവതിക്കാവിലും 'മീനമൃത് അർപ്പിച്ചിരുന്നത്.
പയ്യന്നൂർ തെരുവിലെ അഷ്ടമച്ചാൽ ഭഗവതിക്കാവിലെ കലശോത്സവത്തിൻ്റെ അഞ്ചാംനാളിൽ തെരുവിലെ വാലിയക്കാരെല്ലാം ചേർന്ന് കവ്വായിക്കായലിലെ 'കല്ലുമോത്ത്' ചെന്ന് മീൻപിടിച്ച് ഭഗവതിക്കർഷിക്കുന്നു. വാദ്യഘോഷങ്ങളോടെ ചുമലിൽ ഓലക്കെട്ടുകളുമായുള്ള ഇവരുടെ വരവിനെ 'മീനമ്യതെഴുന്നള്ളത്ത്' എന്നാണ് പറയുക. മാടായിക്കാവിലെ കലശത്തിനു ചെമ്പലിക്കുണ്ടുപുഴ (രാമപുരം) യിൽനിന്നും അടുത്തിലതെരുവിലെ ശാലിയർ പിടിച്ചർപ്പിക്കുന്ന മത്സ്യമാണ് മീനമൃതായെത്തുന്നത്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം: നാട്ടുസംസ്കാരത്തിൻ്റെ നീരൊഴുക്കൾ (ഇ. ഉണ്ണികൃഷ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1723..Link
|
| 19 | Kaveri |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"ബ്രഹ്മഗിരിയിൽ നിന്നുദ്ഭവിച്ച് കർണാടക തമിഴ് നിലങ്ങളിലൂടെ കിഴക്കോട്ടൊഴുകുന്ന നദിയാണ് കാവേരി. എങ്കിലും വടക്കൻ കേരളത്ത...
"ബ്രഹ്മഗിരിയിൽ നിന്നുദ്ഭവിച്ച് കർണാടക തമിഴ് നിലങ്ങളിലൂടെ കിഴക്കോട്ടൊഴുകുന്ന നദിയാണ് കാവേരി. എങ്കിലും വടക്കൻ കേരളത്തിൻ്റെ പുരാവൃത്തങ്ങളിൽ ഈ നദിക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ട്. കാവേരിയും കാരിയങ്ങോട്ടുപുഴയും ഗംഗയുടെ അവതാരമാണത്രേ.. കാവേരിയുടെ ഉദ്ഭവസ്ഥാനത്തിൻ്റെ മറ്റേ ചെരുവിൽനിന്നുറവയെടുക്കുന്ന കൊടങ്കിച്ചാലും മറ്റും ചേർന്നാണ് കാരിയങ്ങോട്ടുപുഴയായിത്തീരുന്നത്. കാരിയങ്ങോട്ടുപുഴയുടെ പിറവി സംബന്ധിച്ച പുരാവൃത്തം ഇങ്ങനെയാണ്. അഗസ്ത്യമുനിയും പരശുരാമനും തപം ചെയ്ത് ഗംഗയെ പ്രീതിപ്പെടുത്തി. അഗസ്ത്യനെ പിന്തുടർന്ന ഗംഗ കാവേരിയായി തമിഴകത്തേക്കൊഴുകി... പരശുരാമന്റെ അപേക്ഷയെക്കരുതി മറ്റൊരു കൈവഴിയായി പടിഞ്ഞാറേക്കുമൊഴുകി. ഇതത്രേ കാരിയങ്ങോട്ടുപുഴ. 'കാവേരിയിങ്ങോട്ട്' ആണ് കാരിയങ്ങോട്ടുപുഴയായതെന്നാണ് പുരാവൃത്തം.
ആരിയർ നാട്ടിൽനിന്നും മരക്കലമേറിവന്നവരെന്നു തോറ്റവും മരക്കലപ്പാട്ടുകളും പറയുന്ന ദേവതകൾ വടക്കൻ കേരളത്തിലെ കാവുകളിൽ കുടിയിരിക്കുന്നുണ്ട്. പൂമാല, പൂമാരുതൻ, ആയത്തി ഭഗവതി, അന്നപൂർണേശ്വരി, ചുഴലിഭഗവതി തുടങ്ങിയ ദേവതമാർ ആരിയർ നാട്ടിൽനിന്നും കോലത്തുനാട്ടിലേക്കെഴുന്നള്ളിയ ദേവതകളത്രേ. കവ്വായിക്കായലും പുഴയും കൈവഴികളുമാണ് ഈ ദേവതമാരുടെ യാനമാർഗ്ഗങ്ങൾ. പൂമാലയും മറ്റും കവ്വായിക്കായലിന്റെ സമീപപ്രദേശങ്ങളായ കുറുവന്തട്ടയിലും അണിക്കരയിലുമൊക്കെ കുടിയിരുന്നപ്പോൾ അന്നപൂർണേശ്വരി വീണ്ടും തെക്കോട്ടുപോയി ആയിരംതെങ്ങുവഴി ചെറുകുന്നിലെത്തി അധിവാസമുറപ്പിക്കുകയാണ് ചെയ്യുന്നത്.
ദേവതമാരുടെ ജലയാത്രയ്ക്ക് സമാന്തരമായി അന്യദേശത്തുനിന്നും ഒരു ജനതയുടെ കുടിയേറ്റം സംഭവിച്ചിരിക്കണം. അവരുടെ ജലപാതയായിരിക്കാം ദേവതമാരുടെയും ആഗമനമാർഗ്ഗങ്ങൾ. കോളാഞ്ചിയർ, വളഞ്ചിയർ, അഞ്ചുവണ്ണം തുടങ്ങി ഉത്തരകേരളത്തിൽ നിലനിന്നിരുന്ന ജലയാനക്കാരായ വർത്തകസംഘങ്ങളുടെ കച്ചവട മാർഗ്ഗങ്ങളും ഏഴിമലയ്ക്കു ചുറ്റുമുള്ള പുഴകളും കായലുമായിരുന്നു. ഏഴിലെയ്ക്കു വടക്കായി രാമന്തളി കടപ്പുറത്ത് 'കെട്ടിയ അഴി' എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. കവ്വായിയുടെ സുവർണകാലഘട്ടത്തിൽ ഇതായിരുന്നു കടലിലേക്കുള്ള തുറവ്. ഇന്ന് കവ്വായികായൽ ഇരുപതോളം കിലോമീറ്റർ വടക്കോട്ടൊഴുകി കാരിയംകോട്ട്പുഴയു ടെയും നീലേശ്വരം പുഴയുടെയും വെള്ളംകൂടി ഉൾക്കൊണ്ട് അഴിത്തലയിൽവെച്ച് കടലിൽ ചേരുകയാണ് ചെയ്യുന്നത്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം: നാട്ടുസംസ്കാരത്തിൻ്റെ നീരൊഴുക്കുകൾ (ഇ ഉണ്ണികൃഷ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1722- 1723..Link
|
| 20 | Mukaltthattu Meenukal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
" ഈ വിഭാഗത്തിലെ മത്സ്യങ്ങൾ മുകൾ പരപ്പിലൂടെയാണ് ഏറിയസമയവും സഞ്ചരിക്കുന്നത്. ജലോപരിതലത്തിൽവെച്ച് ചുണ്ടുകൾ വായുവിലേക്ക...
" ഈ വിഭാഗത്തിലെ മത്സ്യങ്ങൾ മുകൾ പരപ്പിലൂടെയാണ് ഏറിയസമയവും സഞ്ചരിക്കുന്നത്. ജലോപരിതലത്തിൽവെച്ച് ചുണ്ടുകൾ വായുവിലേക്ക് നീട്ടി മീൻകൂട്ടങ്ങൾ ശ്വസിക്കുന്നതു കാണാൻ ഏറെ കൗതുകകരമാണ്.
കണമ്പ്: മീൻചന്തകളിൽ ഏറെ പ്രിയവും സ്വാദേറിയതുമായ മത്സ്യം. ശത്രുവിൽനിന്നും അപാരമായ വേഗതയിൽ രക്ഷപ്പെടാനുള്ള കഴിവുണ്ട്.
തിരുത: കണമ്പിനോട് സാദൃശ്യമുള്ള മത്സ്യമാണെങ്കിലും വലിപ്പം കൂടും. മുകളിലേക്ക് ഉയർന്നുചാടി രക്ഷപ്പെടാനുള്ള കഴിവുണ്ട്.
മാലാൻ: തിരുതയോട് സാദൃശ്യമുണ്ടെങ്കിലും അവയെക്കാൾ മാർദ്ദവമുള്ള മാംസമാണിതിനുള്ളത്. നിറയെ മുള്ളുകളുണ്ടായിരിക്കും. കനംകുറഞ്ഞ മത്സ്യമാണ്.
കയ്പ, പരൽ, തലയൻ, തോടി, നന്ദൻ, കോലാൻ, കൊഴുവ തുടങ്ങിയ മുകൾത്തട്ടുമത്സ്യങ്ങളിൽ മിക്കവയും ബലംകുറഞ്ഞ നിറയെ മുള്ളുകളുള്ളതും മാർദ്ദവമുള്ള മാംസത്തോടുകൂടിയതുമാണ്. പൊടിമീനുകളായാണിവ അറിയപ്പെടുന്നത്. കാൽസ്യഗുണം ഏറെ അടങ്ങിയിട്ടുള്ളവയായതിനാൽ ഔഷധപ്രാധാന്യവും പൊടിമത്സ്യങ്ങൾക്കുണ്ട്.
ചെമ്മീൻ
ചെമ്മീൻ ഇനങ്ങളിൽ പലതുമിന്ന് വിദേശവിപണിയെ മാത്രം ലക്ഷ്യമിട്ടിട്ടുള്ളതാണെങ്കിലും ചെറുകിട കച്ചവടക്കാരിൽനിന്നും മീൻചന്തകളിലൂടെയും ഇവ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.
കൊഞ്ച്: ചെമ്മീൻ ഇനങ്ങളിൽ വിലകൂടിയവ. വലിയ തലയും ചെറിയ ഉടലും ചേർന്ന രൂപം. തലയിൽനിന്നും നീണ്ടുകൂർത്ത മുള്ളും ഇരുവശങ്ങളിലും നീളമുള്ള 'കൊമ്പ്' ആകൃതിയിലുള്ള കാലുകളും ഉണ്ടായിരിക്കും. ഇതുപയോഗിച്ചാണ് കൊഞ്ച് ഇരപിടിക്കുന്നതും രക്ഷനേടുന്നതും. കൊഞ്ചുകൾ പല നിറങ്ങളിലുണ്ട്. മഴക്കാലങ്ങളിലാണ് സുലഭമായി ലഭിക്കുന്നത്.
കാര: കറുപ്പും ഇളംമഞ്ഞയും ചേർന്ന വരകളോടുകൂടിയത്. വിലകൂടിയ ഇനംതന്നെയാണിതും. കൊഞ്ചിനോടു സാദൃശ്യമുള്ള രൂപം.
ഞണ്ടുകൾ:
കായലുകളിലും തോടുകളിലും വിവിധതരം ഞണ്ടുകളുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ ഇന്ന് നമ്മുടെ നാട്ടിൽ ഞണ്ടുകൃഷി വ്യാപകമായി ചെയ്തുവരുന്നു. ഞണ്ടുകളിൽതന്നെ ആണും പെണ്ണുമുണ്ട്. തോട്ടങ്ങളിൽ കണ്ടുവരുന്ന മഞ്ഞകലർന്ന ഇളംചുവപ്പു നിറത്തിലുള്ള പുറംതോടും കാലുകളോടും കൂടിയ 'കമ്മട്ടി ഞണ്ട്', ചെമ്മീൻ കെട്ടുകളിലും പുഴകളിലും സുലഭമായുള്ള ചതുരാകൃതിയിലുള്ള ഇടത്തരം 'നെല്ലിഞണ്ട്', മങ്ങിയ വെളുപ്പ് നിറത്തോടുകൂടിയ പുറം തോടുള്ള മഡ്ഢ്, ലോക്കൽ ഞണ്ട് എന്നിവയാണ് വിവിധ ഞണ്ടിനങ്ങൾ. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം:മീനും ചെമ്മീനും പിന്നെ ഞണ്ടുകളും... ( പി.ജി. മധു,കൊച്ചുകുട്ടൻ എ. കെ. ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1735 - 1737..Link
|